യക്ഷി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യക്ഷി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂൺ 26, ഞായറാഴ്‌ച

കോവൽപ്പാടവും കരിമ്പനച്ചോടും

പിതൃക്കൾ പോലും ഭക്ഷിക്കാതെ ചുവന്നു പഴുത്തു തുടുത്തു നിറഞ്ഞു നിന്ന കോവൽപ്പാടം കടക്കുമ്പോൾ പുലരി വെളുത്തു കാക്കക്കൂട്ടം കലപില കൂട്ടി. രാവിൽ യക്ഷിയെ തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ചേകോൻ തല തിരിച്ചു തേതിയെ നോക്കി. ഒരാണിന്റെ പുറകെ തേതി അത്ര ദൂരം നടന്നത് അന്നാദ്യമായിരുന്നു.
തേതി ചിരിച്ചപ്പോൾ ചേകോരുടെ കൈ വിറച്ചു ചുരികയിളകി ഇടിവെട്ടു തീർത്തു.
“തളിയിലേക്കിനി ഒരു കാതം വഴി കൂടി,” അയാൾ മനസ്സിൽ പറഞ്ഞു.
“ചേകോന്റെ നെഞ്ചിലേക്കിനി ഒരു നാഴികനേരം കൂടി,” തേതിയും നിരീച്ചു.
*****
“ഒരു കാതം വഴി നടക്കാൻ ഒരു നാഴിക നേരം മതി,” പയ്യൂർ പട്ടേരി ആത്മഗതം ചെയ്തു, “ഒരു വിനാഴിക മുമ്പെങ്കിലും ശ്രീദാമനെ കണ്ടേ തീരു.”
അതുകൊണ്ടു പട്ടേരി ബ്രാഹ്മണരുടെ പാത വെടിഞ്ഞു ഊടുവഴിയിലേക്കിറങ്ങി. പേരാലിൻ തറക്കു മുമ്പുള്ള കരിമ്പനക്കു കീഴെ ഒരാണിന്റെ നെഞ്ചിലേക്കു കുനിയുന്ന തേതിയെ ദൂരെ നിന്നേ കണ്ട പട്ടേരി പകച്ചു.
“തേതി, തേതീ,” പയ്യൂർ ഋഷി ഭട്ടതിരിപ്പാട് തന്റെ സകല പ്രൌഢിയോടെയും വിളിച്ചു. ക്രൌര്യമാർന്ന കണ്ണുകൾ കൊണ്ടു തിരിഞ്ഞു നോക്കിയ തേതിയുടെ കത്തുന്ന മിഴിയിണകളിൽ ഹിമത്തിന്റെ കാഠിന്യം വന്നു. പട്ടേരി അടുത്തെത്തിയപ്പോൾ അവൾ പുച്ഛിച്ചു ചോദിച്ചു.
“ഗോപാലികയ്ക്കു സുഖം തന്നെയോ?”
“അവൾ നിരാമയിയാണ്. നിനക്കു സുഖമല്ലേ?”
“ചില സുഖങ്ങളുടെ ആധിക്യം മറ്റു ചിലതിന്റെ അഭാവത്തിലേക്കു നയിക്കുന്നു എന്നറിയാത്തവനല്ല അങ്ങ്,” അവളുടെ നയനത്തിലേക്കു ശൂന്യത ഇരച്ചു കയറി, “പിതൃസ്ഥാനീയരുടെ കാരുണ്യമില്ലായ്മ തന്നെ അഭാവം. ഭാവമാകട്ടെ അവരുടെ ഹൃദയശൂന്യതയും”
പട്ടേരി ഇരുത്തി മൂളി. എന്നിട്ടു ഗൌരവത്തോടെ പറഞ്ഞു, “ഈ മനുഷ്യനെ കൊലക്കു കൊടുക്കരുത്. അയാളെ നിനക്കു ഉപകാരപ്പെടും. എനിക്കു തിരക്കുണ്ട്. ഞാൻ നിന്നെ പിന്നെ കാണുന്നുണ്ട്.”

2011 മാർച്ച് 28, തിങ്കളാഴ്‌ച

ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ

ജോനകക്കൂട്ടം മലയിറങ്ങി കരിമ്പനക്കാട്ടിലെത്തിയപ്പോൾ പാതിരാവു കടന്നു. പന്തവും കുന്തവും കണ്ടു വാൾപ്പുലിയും തലച്ചൂട്ടൻ പാമ്പും വഴിയൊഴിഞ്ഞു നിന്നു. സൃഗാലവൃന്ദം സമൃദ്ധിയായി കൂവി.വെള്ള മുലക്കച്ച കെട്ടി തേതി വഴിയിലിറങ്ങി കാത്തു നിന്നു.

കൂടി വന്ന കുളിരിലൊരു കുളിരായി കാറ്റു പിടിച്ചു മറഞ്ഞും തെളിഞ്ഞും നിന്ന നിലാവിൽ തേതിപ്പെണ്ണിനെ പടവന്നവർ കണ്ടു. സ്വന്തം പെണ്ണു ആരുടെ കൂടെ കിടക്കുന്നതിനും എതിരു നിൽക്കാത്ത ചേകവൻ ഏകപത്നീ വ്രതക്കാരനാകയാൽ നടപ്പു പിന്നിലേക്കു മാറ്റി. തേതിയുടെ വികസിച്ച കവിളുകളിൽ പുരുഷന്റെ പുഞ്ചിരി പ്രതിബിംബിച്ചു.

“ഒരു കാശിനു ചുണ്ണാമ്പു വേണോ?” അവൾ ചോദിച്ചു.

മുമ്പേ നടന്ന രസികൻ ഒന്നു നിന്നു, ഇരുന്നു; പിന്നെ പൊതിയഴിച്ചു പൊങ്കാശൊന്നു പുറത്തെടുത്തു കാട്ടി.

“മുറുക്കാനൊരു സ്ഥലം അടുത്തുണ്ട്,” അവൾ മുമ്പോട്ടു നടന്നു, വിഡ്ഢിയാൻ പിന്നാലെയും. അധികം കഴിയും മുമ്പ് ഒരു ആക്രന്ദനം കേട്ടു. മുഖത്തു ചെഞ്ചോരച്ചാലുമായി തേതി തിരികേ വരുന്നതു കണ്ട ജോനകക്കൂട്ടം ചിതറിയോടി. വാളൂരി ചേവകൻ മാത്രം ബലം പിടിച്ചു നിന്നു.

മിന്നലിനൊത്തു തേതിയുടെ കൊലച്ചിരി പ്രകമ്പനം കൊള്ളവേ ചേകവൻ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു കാട്ടുതുളസി കതിർ നെഞ്ചോടു ചേർത്തു പിടിച്ചു ജപിച്ചെറിഞ്ഞു.

തേതി ഒന്നടങ്ങി.

“നീയാര്?”

“ഗുരു ശിഷ്യന്റെ ശിഷ്യനാണെന്നു പറഞ്ഞയാളോടു അങ്കം വെട്ടാൻ വന്ന നല്ലങ്കച്ചേകവരാണു ഞാൻ.”

“അതുകൊണ്ടു നിനക്കെന്തു ചേതം?”

“ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നെല്ലാം എന്റെ ഭാര്യ ഇനി വാദിക്കാൻ തുടങ്ങും.”

തേതിക്കു രസിച്ചു, “അയാളുമായി നീ അങ്കം വെട്ടുന്നതു കാണാൻ ഞാനും വരുന്നുണ്ട്.”

തളിയിലേക്കുള്ള വഴി തെളിച്ച ചേകവന്റെ പുറകേ തേതിയും പൂർണ്ണ ചന്ദ്രനും ഒന്നിച്ചു പുറപ്പെട്ടു.

പിറ്റേന്നു എല്ലും തൊലിയും മുടിയും മാത്രം കരിമ്പനക്കാട്ടിൽ നിന്നും കണ്ടെടുത്തതു കണ്ട് തേതിയക്ഷി കൊന്ന ഒരു ജോനകവിഡ്ഢ്യാന്റെ കഥ കൂടി നാട്ടുകൂട്ടം പറഞ്ഞു നടക്കാൻ തുടങ്ങി.

2011 ജനുവരി 14, വെള്ളിയാഴ്‌ച

ഗുരുവും കുരുമുളകും യക്ഷിയും

അറുക്കുന്ന ആട്ടിൻ ചോരയുടെ മണം.
കോത പരിഭവിച്ചു.
“ഗുരുവിനു ഗുരു മാത്രമായിരുന്നുകൂടേ? ശിഷ്യനു ശിഷ്യനും? ഗുരുനിന്ദ, രാജനിന്ദ, ആചാരങ്ങളുടെ നിഷേധം”
“കുരുമുളകു തികയില്ല,“ കോയപ്പക്കി ആത്മഗതം ചെയ്തു, “അറബി നാട്ടീന്നു ഇരട്ടി ആവശ്യക്കാരുണ്ട്. ജോനകർക്കു കയറാവുന്ന കാടിത്തിരികൂടി വലുതായാൽ മതി.”
“കോയപ്പക്കി കാട്ടിൽ കയറിക്കോളൂ.”
“നിങ്ങ പോയി കിടന്നുറങ്ങിക്കോളി.”
കരിമ്പനക്കാട്ടിലൂടെ കോത തിരിച്ചു നടക്കുമ്പോൾ പെണ്ണിന്റെ നേർത്ത ചിരി കേട്ടു.
“തേതിയായിരിക്കും,” അയാൾ മുറുകി നടന്നു, “യക്ഷി.”
ചിത്ര പൌർണമി ആവാറായിരിക്കുന്നു. നാളും മുഹൂർത്തവും കോയപ്പക്കിക്കറിഞ്ഞുകൂടാ. കോതയ്ക്കുള്ളിൽ ഭീതി കയറി.
“നാദാപുരത്തു നിന്നും അവർ പുറപ്പെട്ടിരിക്കണം.”
നാദാപുരത്തെ നല്ലങ്ങാടിയിൽ തൂമ്പയും കൊഴുവും കിട്ടും. പരുത്തി നൂറ്റു മുണ്ടുണ്ടാക്കുന്നിടം. പട്ടും പാത്രവും വരത്തൻ അരിചരക്കുകളും പുതിയ കരിമ്പിൻ ചക്കരയും വാങ്ങി വരാഹനോ പണമോ കൊടുത്താലും ജോനകന്റെ മൊകം തെളിയില്ല. ഇഞ്ചിയോ കുരുമുളകോ വയനാടൻ മഞ്ഞളോ കിട്ടിയാൽ ഒന്നിനു പത്തും നൂറുമായി കണിക്കൊന്ന പോലെ പൂക്കും.
സാമൂരി കല്പിച്ചു ജോനകരാക്കിയ മുക്കുവക്കൂട്ടത്തിന്റെ തലവനായ നാദാപുരം മൂപ്പനു എപ്പോളും മുഴുത്ത മീൻ തന്നെ പിടിക്കണം. കോയപ്പക്കി സ്രാവാണ്. അപ്പൂപ്പൻ അറബി. കോയിക്കോട്ടങ്ങാടിയുടെ മൂപ്പര്. പത്തേമാരികളും പാണ്ടികശാലകളുമുള്ളവൻ. അനുസരിച്ചേ പറ്റൂ. പത്തു ജോനകരും ഒരു ചേകോനും പുലരും മുമ്പു തളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞു, കൊല്ലാനും മരിക്കാനും.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi