2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.6) -ഗൌണശ്ചേന്നാത്മശബ്ദാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഗൌണശ്ചേന്നാത്മശബ്ദാത്” (1.1.6)
ആത്മശബ്ദാത് = ആത്മശബ്ദം കൊണ്ട്
ഗൌണഃ = ഗുണസംബന്ധിയായ
ചേത് = എങ്കിൽ
ന = അല്ല
ആത്മശബ്ദം കൊണ്ട് ഗുണസംബന്ധിയായ (വിവരസഞ്ചയമോ നിഗമനമോ ആണ്) എങ്കിൽ (അവ ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം) അല്ല.
സാരം
ആത്മാന്വേഷണം ബ്രഹ്മാന്വേഷണം തന്നെ എന്ന തെറ്റിദ്ധാരണയുടെ ഫലമായി ആത്മപദം കൊണ്ട് ബ്രഹ്മത്തിനു ഗുണസംബന്ധം കല്പിച്ച് എന്തെങ്കിലും വിവരസഞ്ചയങ്ങളിലോ നിഗമനങ്ങളിലോ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അവയൊന്നും ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം അല്ല.
പൂർവപക്ഷം 1
മറ്റു വിധത്തിൽ ജഗത്തിൽ ലഭ്യമായ വിവരസഞ്ചയം നിഗമനങ്ങൾക്ക് അടിസ്ഥാനമാക്കുമ്പോളും ആത്മാന്വേഷണത്തിന്റെ ഫലമായുള്ള നിഗമനങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കാത്തതു വിവേചനവും മുൻവിധിയുമാണ്.
സമാധാനം
ജീവൻ കാണപ്പെടുന്ന ഭൂമിക്കു പുറമേ സൌരയൂഥവും ക്ഷീരപഥങ്ങളും അനേകായിരം നക്ഷത്ര സമൂഹങ്ങളും തമോഗർത്തങ്ങളും അനാകാശവും ജഗത്തിലുള്ളതായി കരുതപ്പെടുന്നു. അവയുടെ ഉത്ഭവം സംബന്ധിച്ച വിവരസഞ്ചയം വിശകലനം ചെയ്തതിൽ നിന്നും ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നതിനും നൂറുകണക്കിനു കോടി വർഷങ്ങൾക്കു മുമ്പേ ജഢപ്രപഞ്ചം നിലനിന്നിരുന്നു എന്ന നിഗമനങ്ങളാണുള്ളത്. അപ്രകാരം ജീവന്റെ ഉത്ഭവം ജഗത്തിൽ നിന്നാണെന്നും അതിനു ജഗത്കാരണമായ ബ്രഹ്മവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നുമാണ് സ്വാഭാവിക ശാസ്ത്രീയ നിഗമനം. അതിനാലത്രേ ബ്രഹ്മാന്വേഷണത്തിനു ജീവന്റെ വിവരസഞ്ചയം ഉപയോഗിക്കാത്തത്. എന്നാൽ ജീവന്റെ ജഢസ്വരൂപത്തെക്കുറിച്ചുള്ള വിവരസഞ്ചയം ഉപയോഗിക്കുന്നതിനു തടസ്സമില്ല. ജീവനേയും ബ്രഹ്മത്തേയും സമാനീകരിച്ചു ആത്മാന്വേഷണം നടത്തി എത്തിച്ചേർന്ന വിവരസഞ്ചയത്തിനും അനുമാനങ്ങൾക്കുമാണ് വിലക്ക്.
പൂർവപക്ഷം 2
ആത്മശബ്ദം ജീവനെയല്ല്ലാതെ പഞ്ചഭൂതങ്ങൾ സൂര്യാദികൾ ബ്രഹ്മം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ധാരാളം വിവരസഞ്ചയങ്ങൾ വേദോപനിഷത്തുക്കളിൽ കാണുന്നുണ്ട്. അപ്രകാരമുള്ള വിവരസഞ്ചയങ്ങളെങ്കിലും ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
സമാധാനം
ആത്മാന്വേഷണത്തിന്റെ ഫലമല്ലാത്തതും ജീവനെ സൂചിപ്പിക്കാത്തതുമായ ആത്മശബ്ദം ഉൾക്കൊള്ളുന്ന വിവരസഞ്ചയങ്ങളെ അവയുടെ അർഹതക്കനുസൃതമായി പരിഗണിക്കുന്നതിനു തടസ്സമേതുമില്ല.
പൂർവപക്ഷം 3
ആത്മാന്വേഷണം നിഷേധിക്കപ്പെട്ടാൽ പിന്നെ ജഗത്പ്രതിഭാസങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനമല്ലാതെ ബ്രഹ്മാന്വേഷകനു മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല എന്നു വരും.
സമാധാനം
മാർഗ്ഗം അത്രപോലുമില്ല. വസ്തുനിഷ്ഠമായ പഠനത്തിനു പുറമേ അന്വേഷകൻ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ചില നിഷ്ഠകളെക്കുറിച്ചു കൂടി സൂത്രകാരൻ നിർദ്ദേശിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.5) - ഈക്ഷതേർനാശബ്ദം

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഈക്ഷതേർനാശബ്ദം” (1.1.5)
ഈക്ഷതേഃ = പ്രത്യക്ഷം മുതലായവകൊണ്ട്
ന = അല്ല
അശബ്ദം = ശബ്ദം അല്ല
(കാണുക തുടങ്ങിയ) പ്രത്യക്ഷം മുതലായവ കൊണ്ട് അല്ല (പൂർവാചാര്യന്മാരുടെ പ്രസ്താവനകളായ) ശബ്ദവും അല്ല (മറിച്ച് അനുമാനം മാത്രമാണ് ബ്രഹ്മജ്ഞാനത്തിനു പ്രമാണമാക്കേണ്ടത്)
സാരം
അനേകലക്ഷം പ്രകാശവർഷങ്ങൾക്കും കോടിക്കണക്കിനു വർഷങ്ങൾക്കും അപ്പുറത്ത് ആദികാലത്തിൽ സംഭവിച്ച ബ്രഹ്മവികാരം പ്രത്യക്ഷമായി ഇക്കാലത്തു അനുഭവിക്കുക എന്നത് ന്യൂനതകളോടുകൂടിമാത്രമായിരിക്കും. ശ്രുതികൾ ആത്മാന്വേഷണം തുടങ്ങിയവയെ അടിസ്ഥാനമാക്കുകയാൽ ശബ്ദവും അപ്രമാണം തന്നെ. ആയതിനാൽ പ്രത്യക്ഷ ജഗത്തിനെ വിശകലനം ചെയ്ത ഫലങ്ങളെ ബ്രഹ്മജ്ഞാനത്തിലേക്കു ആനയിക്കുവാൻ അനുമാനം മാത്രമാണ് പ്രമാണം.
പൂർവപക്ഷം 1
ബ്രഹ്മം പൂർണമായോ ഭാഗികമായോ ഇപ്പോളും നിലനിൽക്കുന്നുവെങ്കിൽ അതിന്റെ പ്രത്യക്ഷാനുഭൂതി സാധ്യമാണ് എന്നതിനാൽ പ്രത്യക്ഷത്തെ നിഷേധിക്കുന്നത് ശരിയല്ല.
സമാധാനം
കുറഞ്ഞ അളവിൽ കൂടുതൽ ഊർജ്ജം കേന്ദ്രീകരിച്ച നിലയിലായിരുന്നു ബ്രഹ്മം. അതിന്റെ സാന്നിദ്ധ്യം ഒരു ക്ഷീരപഥത്തിന്റെ നിലനില്പിനെപ്പോലും സ്വാധീനിക്കാൻ പര്യാപ്തമാണ്. അത്തരം ഒരു പ്രതിഭാസത്തിന്റെ പ്രത്യക്ഷാനുഭവം പല ക്ഷീരപഥങ്ങൾ കടന്നെത്തുമ്പോൾ ആ ക്ഷീരപഥങ്ങളിലെ അവസ്ഥകളാൽ സ്വാധീനിക്കപ്പെട്ട നിലയിലായിരിക്കും. സ്ഥലകാലങ്ങളും വിഭിന്നവും വിദൂരവുമാണ്.
കാലാന്തരത്തിൽ ഊർജ്ജം നഷ്ടപ്പെട്ട ബ്രഹ്മമാണുള്ളതെങ്കിൽ അതു ജഗത് കാരണം എന്ന നിലയിൽ പ്രസക്തവുമല്ല. എങ്കിലും അത്തരം പ്രത്യക്ഷാനുഭവങ്ങൾ എത്ര ശിഥിലമോ ദുർബലമോ ആയിരുന്നാൽ തന്നെയും അവ പരിഗണിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിനു വിരുദ്ധമായ നിഗമനം സ്വീകാര്യമല്ല എന്ന ശാസ്ത്രപ്രമാണത്തെ പരിഗണിക്കുന്ന സമയത്ത് ദൃശ്യപ്രപഞ്ചത്തിലേതുപോലെ പ്രത്യക്ഷത്തിനു ബ്രഹ്മാന്വേഷണത്തിൽ പ്രസക്തിയില്ലെന്നാണു വിവക്ഷ. പ്രത്യക്ഷത്തിനു സംഭവിച്ചിരിക്കാവുന്ന മാറ്റങ്ങൾ നിഗമനരീത്യാ വിമർശനവിധേയമാക്കി പ്രത്യക്ഷത്തെ അപൂർവപ്രത്യക്ഷത്തിലേക്കു ആരോപിച്ചു വേണം പ്രത്യക്ഷത്തെ പ്രമാണമാക്കാൻ. അതിനാൽ നിഗമന പ്രക്രിയ മാത്രം സ്വതന്ത്ര പ്രമാണമാകുന്നു. എന്നാൽ പ്രത്യക്ഷജ്ഞാനത്തെ നിഗമനപ്രക്രിയക്കടിസ്ഥാനമായ വിവരസഞ്ചയമാക്കുന്നതിനു യാതൊരു തടസ്സവുമുള്ളതല്ല, പക്ഷേ പ്രത്യക്ഷമായതെന്തോ അതു ബ്രഹ്മമാണെന്നു തെറ്റിദ്ധരിക്കരുത്.
പൂർവപക്ഷം 2
എത്ര കുറഞ്ഞതോ വികലമോ അയ അറിവാണെങ്കിലും പൂർവാചാര്യസ്മൃതമായ ജ്ഞാനം അപ്പാടെ നിഷേധിക്കുന്നതു തെറ്റാണ്.
സമാധാനം
അന്വേഷണ വിഷയവും രീതിശാസ്ത്രവും പൂർവാചാര്യന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമാകുമ്പോൾ ഭാഗികമായി അവരെ ആശ്രയിക്കുന്നത് ആശയക്കുഴപ്പം വർദ്ധിക്കാനിടവരുത്തും. ആപേക്ഷികമായി മെച്ചപ്പെട്ട സത്യം പുതിയ രീതിശാസ്ത്രത്തിനു വെളിവാക്കാൻ കഴിയുമെന്നിരിക്കേ പഴയതു നിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ പുതിയ ജ്ഞാനം സൃഷ്ടിക്കപ്പെടാതെ നിലവിലുള്ള ജ്ഞാനം നിഷേധിക്കപ്പെടാൻ ഇടവരുത്തുന്നതു ഖേദകരവും ജ്ഞാനാന്വേഷകരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയവുമാണ്. അതുപോലെ തന്നെ പൂർവാചാര്യസ്മൃതമായ സകല ജ്ഞാനവും സ്വീകാര്യമല്ലെന്നല്ല, മറിച്ച് ബ്രഹ്മാന്വേഷണം സംബന്ധിച്ച അവരുടെ നിഗമനങ്ങൾ സ്വീകാര്യമല്ലെന്നാണു വിവക്ഷ. ശാബ്ദജ്ഞാനം നിഗമനപ്രക്രിയകൾക്കാധാരമാക്കുന്നതിനും വിലക്കില്ല. ഇങ്ങനെ പ്രസ്താവിക്കാൻ മതിയായ മറ്റൊരു കാരണമുണ്ട്.
ബ്രഹ്മത്തിന്റെ സമ്യക്കായ ജ്ഞാനം ശാസ്ത്രത്തിനു സിദ്ധമാകുന്നതു നൂറ്റാണ്ടുകൾ നീളുന്ന അന്വേഷണ പ്രക്രിയയിലൂടെയാണ്. കണ്ടെത്തുന്നതെന്തും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നു സകല ബ്രഹ്മാന്വേഷകരും അറിയേണ്ടതുണ്ട്. അതിനാൽ ഏതൊരു ശാബ്ദജ്ഞാനത്തേയും ബ്രഹ്മാന്വേഷകൻ തന്റെ നിഗമനം കൊണ്ട് സാധൂകരിക്കേണ്ടതുണ്ട്. അതിനാലത്രെ ശബ്ദം പ്രമാണമല്ലെന്നു പറയുന്നത്.
പൂർവപക്ഷം 3
ഇന്നത്തെ ബ്രഹ്മാന്വേഷണം തന്നെയും നാളത്തെ ശാബ്ദപ്രമാണമാകുന്നുണ്ട്. ഇപ്രകാരം ലഭിക്കുന്ന സകല ശാബ്ദജ്ഞാനവും പ്രമാണമല്ലെന്നു വന്നാൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയ ഗവേഷണങ്ങളുടേയും തുടർച്ച തന്നെ നിഷേധിക്കപ്പെടും.
സമാധാനം
ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാകുന്ന യാതൊരു ജ്ഞാനവും സർവകാലീനമാകുന്നില്ല. മറ്റേതൊരു ജ്ഞാനത്തേയും പോലെ ഈ ജ്ഞാനത്തേയും ബ്രഹ്മാന്വേഷണത്തിനുള്ള വിവരസഞ്ചയമാക്കാവുന്നതാണ്. എന്നാൽ താർക്കികമായ നിഗമന പ്രക്രിയയ്ക്കു വിധേയമാക്കാതെ ഇന്നയാൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു അതുകൊണ്ട് അതു ശരി എന്ന രീതിയിൽ ബ്രഹ്മാന്വേഷണം നടത്തുന്നത് ആശാസ്യമല്ല. രീതിശാസ്ത്രമെന്ന നിലയിൽ തന്നെ വേദോപനിഷദാദികളിൽ എപ്രകാരം പ്രസ്താവിച്ചു എന്നത് മാത്രം അടിസ്ഥാനമാക്കി ബ്രഹ്മസ്വരൂപനിർണ്ണയം നടത്തുന്നതു പ്രമാണമല്ല എന്നുകൂടി ഈ സൂത്രം നിർദ്ദേശിക്കുന്നു.
പൂർവപക്ഷം 4
മൂന്നു പ്രമാണങ്ങൾ കൊണ്ടു പോലും ബ്രഹ്മസത്യം വെളിവാക്കാൻ ബുദ്ധിമുട്ടുമ്പോൾ അനുമാനമെന്ന ഒരൊറ്റ പ്രമാണം കൊണ്ടു മാത്രം ബ്രഹ്മാന്വേഷണം സാധ്യമാകുകയില്ല.
സമാധാനം
ബ്രഹ്മത്തെ മാത്രം സംബന്ധിക്കുന്ന പ്രത്യക്ഷശബ്ദപ്രമാണങ്ങളേ നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അനുമാനം കാര്യകാരണബന്ധത്തെ അടിത്തറയാക്കിയാണ് ബ്രഹ്മാന്വേഷണത്തിൽ മുമ്പോട്ടു പോകുന്നത്. ഇതിൽ കാര്യസംബന്ധമായ സകല പ്രത്യക്ഷശബ്ദപ്രമാണങ്ങൾക്കും വിലക്കില്ല, കാരണമായ ബ്രഹ്മത്തെക്കുറിച്ചു പക്ഷേ അനുമാനത്തിനു മാത്രമേ പ്രസക്തിയുള്ളൂ. കാര്യപ്രപഞ്ചത്തിലെ ജ്ഞാനസിന്ധുവിനു അനുസ്യൂതം അനുമാനപ്രക്രിയക്കു വിധേയമാകാമെന്നിരിക്കേ ബ്രഹ്മാന്വേഷണം ഒരിക്കലും അസാദ്ധ്യമാകുകയില്ല.
പൂർവപക്ഷം 5
സത്വരജസ്തമോഗുണങ്ങൾ സമമായി സമ്മേളിച്ചിരുന്ന ജഢസ്വരൂപവും ബ്രഹ്മവിലക്ഷണവുമായ പ്രധാനത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടതാണു ഈ പ്രപഞ്ചമെന്നു സാംഖ്യർ പറയുന്നതാണ് ശരി.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്താൽ ജഗത്കാരണം ബ്രഹ്മമെന്നു സങ്കല്പിച്ചു കഴിഞ്ഞതിനാൽ പ്രധാനം തന്നെ ബ്രഹ്മമെന്നോ പ്രധാനമല്ല ഇതെല്ലാം സൃഷ്ടിച്ചത് എന്നോ അല്ലാതെ ബ്രഹ്മവിലക്ഷണമായ ബ്രഹ്മമാണ് ഇതെല്ലാം സൃഷ്ടിച്ചതെന്നു പറഞ്ഞുകൂടാ. ജഗത്തിനു ജഢസ്വരൂപം ഉണ്ടാകുകയാൽ ബ്രഹ്മത്തിനും ജഢസ്വരൂപം സ്വാഭാവികമാണ്. ത്രിഗുണങ്ങൾ ജ്ഞാനം കർമം അജ്ഞാനം എന്നിവയേയോ നന്മ രാഗം അന്ധകാരം എന്നിവയേയോ സൂചിപ്പിക്കുന്നതെന്നു പക്ഷാന്തരമുണ്ട്. ജ്ഞാനവും അജ്ഞാനവും ആപേക്ഷികങ്ങളാകയാൽ രണ്ടല്ല. കർമമെന്നാൽ ഇച്ഛ വ്യാപരിക്കുന്ന ജ്ഞാനവുമാകുന്നു. അതിനാൽ ഇച്ഛ ജ്ഞാനം എന്നീ ഗുണങ്ങളേ ആദ്യ സങ്കല്പത്തിലെ ത്രിഗുണങ്ങളിലുള്ളൂ. നന്മ രാഗം എന്നിവ ചിത്തവൃത്തികളുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും അന്ധകാരം അഭാവപൂർണിമയുമാണ്. അവയും അന്തിമവിശകലത്തിൽ ഇച്ഛ ജ്ഞാനം എന്നിവയിൽ തന്നെ എത്തിച്ചേരുന്നു. ഇച്ഛയും ജ്ഞാനവും ജഢമായിത്തന്നെ വേദാന്തികളും കണക്കാക്കുന്നു. സൃഷ്ടിയുമായി ഒത്തു പോകുന്ന ഈ രണ്ടു അടിസ്ഥാന ഘടകങ്ങളും ജഗത്തിലുള്ളതിനാൽ ബ്രഹ്മത്തിലും ഉള്ളവ തന്നെ. പഴക്കമേറിയ സാംഖ്യദർശനത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണങ്ങളായി ത്രിഗുണങ്ങൾ അവതരിപ്പിക്കപ്പെട്ടതിൽ വലുതായ ന്യൂനതകളുണ്ട്. എങ്കിലും ആദിമ സൃഷ്ടി ജഢത്തിൽ നിന്നാണെന്ന അവരുടെ നിഗമനം ശ്രദ്ധയാകർഷിക്കുന്നു. സാംഖ്യ ദർശനപ്രകാരം പ്രകൃതി പുരുഷൻ എന്നിങ്ങനെ രണ്ടു ബ്രഹ്മങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. അതാകട്ടെ നിർവചനത്തിനെതിരുമല്ല. ആകപ്പാടെ നോക്കുമ്പോൾ ആദിമകാലത്തെ ശാസ്ത്രത്തിന്റെ അപര്യാപ്തതയും ജഢത്തിനും ജീവനും വെവ്വേറെ കാരണങ്ങൾ എന്ന മെച്ചപ്പെട്ട സങ്കല്പവും സാംഖ്യരുടെ ദർശനത്തിൽ നിന്നും വെളിവാകുന്നുണ്ട്. ബ്രഹ്മാന്വേഷണത്തിനു പ്രധാന സങ്കല്പം അപര്യാപ്തമെന്നു പറയാതെ വയ്യ.
പൂർവപക്ഷം 6
ബ്രഹ്മം ഒരേ സമയം ജഢവും ജീവനും ഉൾക്കൊള്ളുന്നതാണെന്നോ അനന്തവും പരിമിതവുമാണെന്നോ അജ്ഞേയജ്ഞേയമെന്നോ അവാചവാച്യമെന്നോ ആനുമാനികാനനുമാനികമെന്നോ പറയാവതല്ല.
സമാധാനം
ബ്രഹ്മത്തെ അജ്ഞേയമാക്കി വിടുന്നത് ഏതൊരു ബ്രഹ്മാന്വേഷകന്റേയും കർത്തവ്യമല്ല. പ്രപഞ്ചത്തിൽ ജഢവും ജീവനും ജ്ഞാനവുമുള്ളതിനാൽ അവയും നിഷേധിക്കാവുന്നതല്ല. ബ്രഹ്മം പരിമിതപൂർണിമയാണെന്നു സങ്കല്പിക്കുന്നതിലും വിഷമമില്ല. അവാച്യവാച്യാജ്ഞേയജ്ഞേയാനുമാനികാനനുമാനികാഭേദഭേദാദികൾ സകല ജ്ഞാന രൂപത്തിലും അന്തർലീനമായ ആപേക്ഷികസ്വരൂപത്തെ തുറന്നുകാട്ടുന്നതു തന്നെയത്രെ. ഒന്നു പറയുമ്പോൾ മറ്റെല്ലാം പറയാതിരിക്കുന്നുണ്ടല്ലോ. ബ്രഹ്മത്തിനുണ്ടെന്നു പറയുന്ന ഇത്തരം ഗുണങ്ങൾ അനുമാനപ്രക്രിയയെ യാതൊരു വിധത്തിലും ദുർബലപ്പെടുത്തുന്നില്ല. അതിനാൽ ഈ വാദം നിലനിൽക്കുന്നില്ല.
പൂർവപക്ഷം 7
ബ്രഹ്മത്തെ ഭാഗികമായല്ലാതെ പൂർണമായി അനുമാനത്താൽ അറിയുക അസാധ്യമാണ്.
സമാധാനം
ശരിയാണ്. പ്രത്യക്ഷശബ്ദപ്രമാണങ്ങളിലൂടെയും ബ്രഹ്മത്തെയെന്നല്ല ഒരു കടുകുമണിയെപ്പോലും പൂർണമായി അറിയുക പ്രായോഗികമായി അസാധ്യമാണ്. അന്വേഷകന് ആവശ്യമുള്ളിടത്തോളം അറിയുക എന്നതായി ജ്ഞാനത്തിന്റെ ലക്ഷ്യം പരിമിതപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല.
പൂർവപക്ഷം 8
നമുക്കു നമ്മെത്തന്നെ പൂർണമായി അറിയാമെന്നപോലെ നാം ബ്രഹ്മവുമായി ഐക്യരൂപ്യം പ്രാപിക്കുമ്പോൾ ബ്രഹ്മത്തേയും പൂർണമായി അറിയാനാകും.
സമാധാനം
തെറ്റായ വാദമാണിത്. നമുക്കു നമ്മെത്തന്നെ പൂർണമായി അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം; കാരണം ശരീരത്തിൽ പോലും നാഢീവ്യൂഹത്താൽ ബന്ധിതമായ ഇടങ്ങളിലെ അനുഭൂതികൾ മാത്രമേ തലച്ചോറിനറിയാൻ കഴിയൂ. സകലയിടത്തും നാഢികൾ ഉണ്ട് എന്നത് മിക്കവാറും സ്ഥലത്ത് അവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ. വളരെയധികം പ്രവർത്തനങ്ങൾ ചിലസമയങ്ങളിൽ തലച്ചോറിന്റെ നിയന്ത്രണത്തിൽ പോലുമല്ല. ചുറ്റും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൽ വളരെ കുറച്ചു മാത്രമേ സ്മരണയിൽ സൂക്ഷിക്കുന്നുള്ളൂ. അതിൽ തന്നെ വളരെ കുറച്ചു മാത്രമേ സ്മരിക്കേണ്ടിപോലും വരുന്നുള്ളൂ. ഇനി ബുദ്ധികൊണ്ടല്ല, ആത്മാവുകൊണ്ടാണ് അറിയുന്നത് എന്നാണെങ്കിൽ താനിതെല്ലാമാണു എന്ന ഒരു ഉൾക്കാഴ്ചയല്ലാതെ അംശരൂപത്തിലുള്ള കാര്യമായ വിശദാംശങ്ങൾ തനുന്നതിൽ അത്തരം ജ്ഞാനം പരാജയമാണ്. ജഢസംബന്ധിയായ യാതൊന്നിന്റേയും ആത്മജ്ഞാനം ആ ജഢത്തിൽ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കയാൽ സമ്പൂർണമല്ല. നാം ബ്രഹ്മവുമായി താദാത്മ്യം പ്രാപിച്ചാൽ പോലും ബ്രഹ്മം നമ്മിലടയാളപ്പെടുത്തിയ വിവരങ്ങൾ മാത്രമേ ആത്മജ്ഞാനത്തിലൂടെ ലഭിക്കൂ. അതു പൂർണമെന്നു പറയുന്നതു തന്നെ അപൂർണതയ്ക്കു തെളിവാണ്. കാരണം പൂർണത സങ്കല്പിക്കപ്പെടുന്നത് അപൂർണത പ്രത്യക്ഷമാകുമ്പോളാണ്. ബ്രഹ്മാന്വേഷണത്തിൽ ആത്മജ്ഞാനത്തിന്റെ സ്ഥാനമെന്തെന്നു സൂത്രകാരൻ അടുത്തതായി പ്രസ്താവിക്കുന്നുമുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.4) - തത്തു സമന്വയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തത്തു സമന്വയാത്” (1.1.4)
തത് = അത്
തു = ആകട്ടെ
സമന്വയാത് = സമ്യക്കായി യോജിപ്പിച്ചുകൊണ്ട്
(ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തെരഞ്ഞെടുക്കു)ന്നത് ആകട്ടെ (വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രഫലങ്ങളെ താർക്കികമായ കാര്യകാരണ ബന്ധത്താൽ) സമ്യക്കായി യോജിപ്പിച്ചു കൊണ്ടു വേണം.
സാരം
ബ്രഹ്മാന്വേഷണത്തിനു വിവരസഞ്ചയമായി ജഗത്തിലെ സകല പ്രതിഭാസങ്ങളും വിശകലം ചെയ്യപ്പെടാവുന്നതാണ്. സിദ്ധാന്തത്തിനെന്നപോലെ പൂർവപക്ഷത്തിനും മേല്പടി വിശകലന വിവരങ്ങൾ ഉപയുക്തമാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ബഹുവിധ മാനദണ്ഡങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കപ്പെടുകയും മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം വിവരങ്ങളെ പരസ്പര വിരുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യാനിടയുണ്ട്. ജഗത്തിലെ വൻ ദ്രവ്യപിണ്ഡങ്ങൾ മാനദണ്ഡമാക്കുമ്പോളും അണുകണികയ്ക്കകം വിശകലം ചെയ്യുമ്പോളും വിരുദ്ധമായ ഫലങ്ങൾ അപ്രകാരം ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളേയും ഫലങ്ങളേയും ഒന്നുപോലെ പരിഗണിച്ചു അവയെ താർക്കികമായ കാര്യകാരണബന്ധത്താൽ താരതമ്യപ്പെടുത്തി വൈരുദ്ധ്യങ്ങളെ ഏകീകരിക്കാൻ സാധ്യമാണോ എന്നു പരിശോധിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളെ സമ്യക്കായി സംയോജിപ്പിച്ചുകൊണ്ട് ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്. അപ്രകാരം ചെയ്യുമ്പോൽ പ്രകൃതി പ്രതിഭാസങ്ങളെ ആദ്യം തന്നെ വിവിധ പ്രകൃതിനിയമങ്ങളുടെ കീഴിൽ കൊണ്ടുവരാനും അത്തരം നിയമങ്ങളെ വീണ്ടും വിശകലനം ചെയ്ത് ഒരു സാർവത്രിക ഏകീകൃത സിദ്ധാന്തത്തിലേക്ക് പ്രപഞ്ച പ്രതിഭാസങ്ങളെ കൊണ്ടു വരാനും കഴിയും. അതോടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം ലഭ്യമാകും. വികാരിയായ ബ്രഹ്മത്തിനും സൃഷ്ടമായ പ്രപഞ്ചത്തിനും സൃഷ്ടിസമയത്തു സമാനഗുണങ്ങളാണു ഉണ്ടായിരുന്നത് എന്ന സങ്കല്പത്താൽ തുടർന്ന് വികാരിയായ ബ്രഹ്മത്തിന്റെ സത്തയും സ്വഭാവവും ഗുണങ്ങളും ലഭ്യമായിത്തുടങ്ങും. അങ്ങനെ ശാസ്ത്രീയമായ സമന്വയത്താൽ ബ്രഹ്മജിജ്ഞാസക്കു ഫലപ്രാപ്തിയുണ്ടാകും.
പൂർവപക്ഷം 1
വേദങ്ങൾ തന്നെ സമന്വയം. ബ്രഹ്മാന്വേഷണത്തിനു വേദാദികളിൽ പറയുന്നതു പുനരാവർത്തിച്ചു ചിട്ടപ്പെടുത്തിയാൽ മാത്രം മതിയാകുന്നതാണ്. അതിനു വേറിട്ടൊരു അന്വയം ആവശ്യമില്ല.
സമാധാനം
വേദാദികൾ യുക്തിയാൽ തകർക്കപ്പെട്ടേക്കുമെന്നു ഭീതിയുള്ളപ്പോളാണ് പ്രകൃതിയുടെ ശാസ്ത്രീയമായ ഏകീകൃത സമന്വയസത്യവും അതിലേക്കുള്ള സമീപനവും വേദവാദികൾ അംഗീകരിക്കാത്തത്. വേദാന്യമായ സമന്വയം നിഷേധിക്കപ്പെട്ടാൽ വേദത്തിനുപോലും അതു ഗുണം ചെയ്യില്ല. ബ്രഹ്മാന്വേഷണം മുരടിക്കുക മാത്രമാണു തത്ഫലം. യുക്തിചിന്ത പ്രോത്സാഹിക്കപ്പെട്ട കാലങ്ങളിലാണ് വേദാന്തം വളർന്നതെന്നും അതു ഇതര ശാസ്ത്രങ്ങളോടു അസഹിഷ്ണുത കാട്ടിയതോടെ അതിന്റെ അനുക്രമമായ വളർച്ച നിലച്ചു എന്നതും ചരിത്രം.
പൂർവപക്ഷം 2
സമന്വ്യയ പദത്തിനു മുഖ്യോദ്ദേശ്യം എന്നാണ് അർത്ഥം; അല്ലാതെ സമ്യക്കായി അന്വയിക്കുക എന്നല്ല.
സമാധാനം
സമന്വയ ശബ്ദത്തിനു ഉദ്ദേശ്യം എന്ന അർത്ഥം ഉണ്ടെങ്കിലും അഥാതോ ബ്രഹ്മജിജ്ഞാസാ എന്ന സൂത്രത്തിൽ തന്നെ ബ്രഹ്മസൂത്രത്തിന്റെ മുഖ്യോദ്ദേശ്യം വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുഖ്യോദ്ദേശ്യവാദികൾ വേദങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മമായതിനാൽ ബ്രഹ്മാന്വേഷണത്തിനു വേദങ്ങൾ മാത്രം അടിസ്ഥാനമാക്കണം എന്ന വാദം ഉന്നയിക്കാനാഗ്രഹിക്കുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മാന്വേഷണം ആണെന്നതുകൊണ്ട് ബ്രഹ്മാന്വേഷണം അവയെ മാത്രം അടിസ്ഥാനപ്പെടുത്തി വേണം എന്ന വാദം ശരിയല്ല. ശാസ്ത്രയോനിത്വാത് എന്ന സൂത്രത്തിനു തൊട്ടുശേഷം തത്തു സമന്വയാത് എന്ന സൂത്രം വരികയാൽ വിവിധ ശാസ്ത്രങ്ങളേയും അവയുടെ മാനദണ്ഡങ്ങളേയും സമ്യക്കായി സംയോജിപ്പിച്ചു കൊണ്ടു വേണം ബ്രഹ്മാന്വേഷണം നടത്താൻ എന്നതാണ് ഈ സൂത്രത്തിന്റെ സ്വാഭാവികമായ അർത്ഥം. അന്വയശബ്ദത്തിനു താർക്കികമായ കാര്യകാരണബന്ധം എന്നും സമ് ശബ്ദത്തിനു ഒന്നിച്ചു ചേർക്കുന്ന എന്നും അർത്ഥമുള്ളതു കൊണ്ട് ഇവയുടെ സംയോഗത്താൽ ശാസ്ത്രജ്ഞാനത്തെ യുക്തിപൂർവം ഏകീകരിച്ചു കൊണ്ടായിരിക്കണം ബ്രഹ്മാന്വേഷണം എന്ന അർത്ഥവും യോജിക്കുന്നുണ്ട്. ഏതൊരു ശാസ്ത്രീയ പഠനത്തിനും രീതിശാസ്ത്രപ്രതിപാദനം അത്യാവശ്യമാകയാൽ ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഒരു ഏകീകൃത സിദ്ധാന്തത്തിലേക്ക് എത്തിച്ചേരേണ്ടതുമുണ്ട് എന്നും വിവക്ഷയുണ്ട്.
പൂർവപക്ഷം 3
ശാസ്ത്രമെന്നാൽ ശാസിക്കുന്നത് എന്നർത്ഥം. ചിലതു ചെയ്യുവാനും മറ്റുചിലത് ചെയ്യാതിരിക്കുവാനും നിർദ്ദേശിക്കുന്നതാണ് ശാസനം. ശ്രുതികളും അപ്രകാരം തന്നെ ചെയ്യുന്നതിനാൽ അവയും സ്വയം ശാസ്ത്രമാണ്.
സമാധാനം
ശസ് ധാതുവിനു തിരുത്തുക എന്നും പഠിപ്പിക്കുക എന്നും അർത്ഥങ്ങളുണ്ട്. ആപേക്ഷിക സത്യങ്ങളെ തിരുത്തിയും മാറ്റി പഠിപ്പിച്ചും കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് ശാസ്ത്രം. മുമ്പുണ്ടായിരുന്ന അറിവിനെ മാറ്റി മെച്ചപ്പെടുത്തുകയാൽ ശാസ്ത്രപദം അന്വർത്ഥമായിരിക്കുന്നു. ശ്രുതികൾ സ്വയം തെറ്റു തിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്ന ഉപനിഷദ് കാലഘട്ടത്തിൽ അവയ്ക്കും ശാസ്ത്രീയ സ്വഭാവമുണ്ടായിരുന്നു. എന്നാൽ അപൌരുഷേയവാദവും യാഥാസ്ഥിതികത്വവും മതവിശ്വാസവും വേദാന്തത്തെ ഗ്രസിച്ചതോടെ അവ ശാസ്ത്രസ്വഭാവം നഷ്ടപ്പെടുത്തിത്തുടങ്ങി. ഈ പരിമിതികളിൽ നിന്നും ശ്രുതികളും മറ്റും പുറത്തു വരുന്നതോടെ അവയും ശാസ്ത്രശബ്ദത്തിനഹമാകുകയും ചെയ്യും.
പൂർവപക്ഷം 4
ആത്മജ്ഞാനം സകല ഭേദങ്ങളേയും നിഷേധിക്കുന്നു. കേവലമായ സത്യത്തേയും ബ്രഹ്മത്തേയും അറിയുന്ന ആത്മജ്ഞാനിക്കു മോക്ഷം കൈവരുകയും സഞ്ചിതകർമങ്ങളും കർമഫലങ്ങളും അയാളെ ബാധിക്കാതെയാകുകയും പ്രാരബ്ധകർമങ്ങൾ ഭുജിച്ചതിനു ശേഷം ആത്മജ്ഞാനിയുടെ ശരീരബന്ധം അഴിഞ്ഞു പോകുകയും ചെയ്യുന്നതു പ്രത്യക്ഷമാണ്. കേവലസത്യം അന്വേഷിക്കുന്ന ആത്മവിദ്യകൾക്കല്ലാതെ താർക്കികയുക്തിക്കു ഈ ജ്ഞാനം അപ്രാപ്യമാണ്.
സമാധാനം
ആത്മാവിനെ സങ്കല്പിച്ചു കഴിയുമ്പോൾ തന്നെ ഭേദവും സങ്കല്പിച്ചു കഴിഞ്ഞു. സകലജ്ഞാനവും ഭേദചിന്തയിൽ നിന്നു തന്നെയാണ് ആരംഭിക്കുന്നതും അഭിരമിക്കുന്നതും. അതിനാൽ ആത്മജ്ഞാനിയും അഭേദവാദിയല്ല. അയാൾ അങ്ങനെ ഭാവിക്കുന്നെന്നു മാത്രം. മോക്ഷം ലഭിച്ചതിനു ശേഷം ജീ‍വിതം കൊണ്ടു പ്രയോജനമില്ല എന്ന വാദം കേവല അഭേദവാദത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ തന്നെ ഉല്പന്നമാണ്. കാരണം മോക്ഷത്തിനു ശേഷമുള്ള ജീവതത്തിലെ ഓരോ നിമിഷവും കേവലാഭേദവാദിയുടെ ആത്മഭാവന തെറ്റാണെന്നു നിരന്തരം തെളിയിച്ചുകൊണ്ടുള്ള സംഭവവികാസങ്ങളാണ് അയാൾക്കു ചുറ്റും നടക്കുന്നത്. സ്വവാദരക്ഷാർത്ഥം മോക്ഷശേഷം കർമഭോക്താവു താനല്ലെന്നു അയാൾക്കു പറയേണ്ടിവരുന്നു. അതു വാസ്തവവുമാണ്. മറ്റുള്ളവരുടെ കർമഫലങ്ങളുടെ ഭോക്താവു അവരവരാണെന്നു അയാൾ മുമ്പു പറഞ്ഞതായിരുന്നു തെറ്റ്. ശാസ്ത്രസമ്മതമായ കർമഫലഭോക്താവ് ജഗത്താണെന്ന സത്യത്തിനു പകരം മോക്ഷപ്രാപ്തനായയാളെ അനുമോദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരിലേക്കു കർമഫലങ്ങൾ ചെന്നെത്തുമെന്ന ഭീഷണി കൂടി ചിലർ മുഴക്കുന്നുണ്ട്.
മാനവികത ഏറെ ആദരിച്ചിരുന്ന ഒരു പദമാണ് മോക്ഷം. മോക്ഷത്തെ കേവലമാക്കിയതിന്റെ ദൂഷ്യങ്ങൾ അതിനെ ഇനിയും വിട്ടുമാറിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയായി ആദിമകാലത്തു സങ്കല്പിക്കപ്പെട്ടിരുന്ന രീതിയിൽ തന്നെ അതിനെ തുടർന്നും വ്യാഖ്യാനിച്ചിരുന്നുവെങ്കിൽ മോക്ഷപ്രാപ്തി അർത്ഥവത്തും സാർവത്രികമായ പ്രത്യക്ഷാനുഭവവും ആകുമായിരുന്നു. എപ്പോളും മധ്യമാർഗം സ്വീകരിച്ചിരുന്ന ദർശനങ്ങളിലെ ബോധോദയം പോലും മോക്ഷത്തെ സാർത്ഥകമാക്കിയിരുന്നു. എന്നാൽ ബോധോദയത്തേയും കേവലമാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. സ്വാഭാവിക സ്വാതന്ത്ര്യത്തിന്റെ ഉന്നതാവസ്ഥയെ സൂചിപ്പിക്കുന്ന സകല പദാവലിയും ഭാരതീയ ഭാഷകളിൽ നിന്നും അപ്രത്യക്ഷമാക്കി കളയുകയും ലക്ഷം പേരിലൊരാൾക്കു മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യത്തിനവകാശമുള്ളൂ എന്നു തോന്നും വിധത്തിൽ മോക്ഷാദി പദങ്ങളെ കേവലവത്കരിക്കുകയും ചെയ്ത് ബഹുഭൂരിപക്ഷം ഭാരതീയരേയും അടിമസമാനരാക്കി നിലനിറുത്തുന്നിടത്തോളം ഗുരുതരമായിരുന്നു അവയുടെ പ്രത്യാഘാതങ്ങൾ. അതിനാൽ ആപേക്ഷികവും ഉന്നതവും അനിയന്ത്രിതവുമായ സാർവത്രിക സ്വാതന്ത്ര്യം എന്ന അർത്ഥത്തിൽ മോക്ഷത്തെ പരിഗണിച്ച് ഒരു മോക്ഷദർശനത്തിനു തന്നെ രൂപം കൊടുക്കാൻ ശാസ്ത്രം പര്യാപ്തമാണ്. ആത്മജ്ഞാനം കർമം എന്നിവ മുമ്പു വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അവയിലെ കേവലവാദം ഗുണഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമല്ല എന്നു ആവർത്തിക്കട്ടെ
പൂർവപക്ഷം 5
തത്തു സമന്വയാത് എന്ന സൂത്രത്തിനർത്ഥം ബ്രഹ്മത്തെ ഏകമായിക്കണ്ട് എന്നു മാത്രമാണ്. അല്ലാതെ ശാസ്ത്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എന്നല്ല.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലെ യതഃ പ്രാഗ്ദിശീയമായതിനാൽ ബ്രഹ്മം ഏകമെന്നു വിവക്ഷയില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മം ഏകമായിരിക്കാനിടയുള്ള കാരണങ്ങളെക്കുറിച്ച് പ്രത്യേകമായി ഒന്നാം പാദത്തിൽ തന്നെ ഏതാനും സൂത്രങ്ങൾ കൊണ്ട് വിവരിക്കുന്നുമുണ്ട്. അതിനാൽ തൊട്ടു മുമ്പത്തെ ശാസ്ത്രയോനിത്വാത് എന്ന സൂത്രവുമായി സംയോജിപ്പിച്ചു തത്തു സമന്വയാത് എന്ന സൂത്രത്തെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം.
പൂർവപക്ഷം 6
അനന്തശക്തിയായ മായയുടെ സ്വാധീനത്തിൽ പെട്ട് കയറിനെ സർപമെന്നപോലെ ഇല്ലാത്തതു ഉണ്ടെന്നു തോന്നുന്ന ഭ്രമം മാത്രമായ ശാസ്ത്രജ്ഞാനം അന്തിമസത്യം വെളിവാക്കാൻ പര്യാപ്തമല്ല.
സമാധാനം
കയറിന്റേയും പാമ്പിന്റേയും ഉപമ തെറ്റിദ്ധാരണാജനകവും അപര്യാപ്തവുമാണ്. സ്ഥലകാലങ്ങളിലല്ലാതെ യാതൊന്നും സ്ഥിതി ചെയ്യുന്നില്ല. അതുകൊണ്ട് സ്ഥലകാലങ്ങളും മാറ്റവും ഉൾക്കൊള്ളുന്ന വിധത്തിൽ ഈ ഉപമയെ ഒന്നു പരിഷ്കരിച്ചു കളയാം.
ശകവർഷം 1850ൽ അയർലാൻഡിൽ വച്ച് മങ്ങിയ വെളിച്ചത്തിൽ ഒരു ബ്രാഹ്മണൻ കയറിനെ സർപമെന്നു ധരിച്ചു. അയർലാൻഡിൽ പാമ്പുകളില്ലെന്നതു പ്രസിദ്ധമാണ്. ബ്രാഹ്മണൻ പാമ്പിനെ ഈക്ഷണാദികളാൽ മുമ്പറിഞ്ഞിരുന്നതുകൊണ്ടാണ് അയാൾക്കു ഭ്രമമുണ്ടായത്. സർപജ്ഞാനം മുമ്പിനാലെ ഉണ്ടായിരുന്നില്ലെങ്കിൽ അയാൾക്ക് സർപഭ്രമവും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണൻ അരണ്ടവെളിച്ചത്തിൽ കണ്ടതു സർപമാണെന്നു പറഞ്ഞതു കേട്ട ഒരു ഗ്രാമീണൻ സർപമെന്നതു അയാൾക്കറിയാമായിരുന്ന ഒരു വള്ളിയായാണു ഗ്രഹിക്കുന്നത്; കാരണം അയാൾക്ക് സർപജ്ഞാനമില്ല. പൂർണ്ണവെളിച്ചത്തിൽ പോലും ഭ്രമമകലണമെങ്കിൽ അതു കയറാണെന്നു തന്നെ അറിയണമെന്നതാണ് സിദ്ധാന്തം. കയറിന്റെ ജ്ഞാനം മുമ്പിനാലെ ഇല്ലാത്തിടത്ത് ഈ ഭ്രമമകലുകയില്ല. കയറിന്റെ ഗുണങ്ങൾ ഈക്ഷണാദികളാൽ നേരിട്ടറിഞ്ഞു സ്വരൂപിച്ചു സമാഹരിച്ച ജ്ഞാനം മാത്രമാണു കയറിന്റെ ജ്ഞാനമായിത്തീരുന്നത്. അല്ലാതെ കയറിന്റെ കേവലജ്ഞാനം സ്വയം വെളിവാക്കപ്പെടുകയല്ല. കയറിനെ ഓരോരോ വിധത്തിൽ കൂടുതൽ ഉപയോഗപ്പെടുത്തുമ്പോളും കയറിനെക്കുറിച്ചുള്ള ജ്ഞാനം വർദ്ധിച്ചു വരികയും ചെയ്യും. കയറിനെക്കുറിച്ചുള്ള ഏതൊരു വെളിവും ജ്ഞാനവും അജ്ഞാനവും ഒന്നുപോലെ ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെയാണു കയറിനെ സർപമെന്നു ഭ്രമിക്കാനിടവന്നതും. ഇതാണു പ്രമയുടേയും ഭ്രമത്തിന്റേയും ഏകദേശ സ്വരൂപം. എന്നാൽ ഒരു ഉപമയും സ്വയം യാതൊരു സത്യവും വെളിപ്പെടുത്തുന്നില്ല എന്നും മറന്നു കൂടാ. ഉപമകൾ യുക്തിചിന്തയുടെ മാർഗത്തെ പ്രചോദിപ്പിക്കുക മാത്രം ചെയ്യുന്നു. ശാസ്ത്രം ഈ സത്യം ഉൾക്കൊണ്ട് സ്വയം യാതൊരു അന്തിമസത്യത്തിന്റേയും വക്താവാകുന്നതിനു വിസമ്മതിക്കുകയും ചെയ്യുന്നു. ജ്ഞാനത്തെ ആപേക്ഷികമായി മെച്ചപ്പെടുത്തുക മാത്രമാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ശാസ്ത്രം അന്തിമസത്യം ലക്ഷ്യമാക്കാത്തത് അതിന്റെ കഴിവുകേടല്ല, മറിച്ച് അന്തിമസത്യം എന്നൊന്ന് ഇല്ലെന്നു അറിയാവുന്നതിനാലാണ്.
മായ ആപേക്ഷികവും വിച്ഛിന്നവും അംശവുമാ‍യ ജ്ഞാനം ഉല്പാദിപ്പിക്കുന്നതായും അതിൽ തന്നെ അവിദ്യ എന്നത് ആദിയും അവസാനവുമുള്ള ജ്ഞാനത്തെക്കുറിക്കുന്നതും വിദ്യ അവിദ്യയിൽ നിന്നു വ്യത്യസ്തമായി ഏകവും അന്തിമവുമായതിനെ വെളിപ്പെടുത്തുന്നു എന്നും കരുതപ്പെടുന്നു. ഈ അർത്ഥത്തിൽ മായ ശുദ്ധമായ ശാസ്ത്രജ്ഞാനം തന്നെയാകുന്നു. അവിദ്യ വിശദാംശങ്ങളിലൂടെ അഗാധമായ സൂക്ഷ്മജ്ഞാനം നൽകുന്നു. വിദ്യയാകട്ടെ അവിദ്യ നൽകുന്ന സൂക്ഷ്മജ്ഞാനത്തെ ഏകീകരിച്ച് സകലതിനും ഒരുപോലെ ബാധകമാകുന്ന സാമാന്യ നിയമങ്ങൾ രൂപീകരിക്കുന്നു. ഈ സാ‍മാന്യ നിയമങ്ങളെ വീണ്ടും സാമാന്യീകരിച്ച് ഏകമായ സത്യത്തിലേക്കെത്താൻ പരിശ്രമിക്കുന്നു. എത്തിച്ചേരുന്നതൊന്നും അന്തിമമല്ലെന്നും മെച്ചപ്പെടുത്തുവാൻ കഴിയുന്നതാണെന്നും ശാസ്ത്രം മറക്കുന്നുമില്ല. ശാസ്ത്രത്തിന്റെ ഈ ഏകീകരണ ശ്രമം ജഢപദാർത്ഥങ്ങളെ സംബന്ധിച്ച് വൈദ്യുത കാന്തികബലം ശക്തബലം അശക്തബലം ഗുരുത്വാകർഷണ ബലം എന്നീ നാലു തത്വങ്ങളിൽ വന്നെത്തിനിൽക്കുന്നു. പ്രപഞ്ചത്തിൽ നാലിലധികം അടിസ്ഥാന ബലങ്ങൾ ഉണ്ടായിരിക്കാം; എങ്കിലും അവയൊന്നും സംശയാതീതമായി പ്രത്യക്ഷമായിട്ടില്ല. അതിനാൽ ഈ നാലു ബലങ്ങളേയും അവയിൽ വ്യാപരിക്കുന്ന ഇച്ഛയേയും ഏകീകരിച്ച് ഒരു ഏകീകൃത സത്യത്തിലേക്കെത്തിച്ചേരാൻ ശാസ്ത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അപ്രകാരം ഒന്നു സാധ്യമാകേണ്ടതാണ്. ജീവനെ സംബന്ധിച്ചാകട്ടെ ജീൻ ഘടന കണ്ടെത്തി മാറ്റം വരുത്തുന്നതിലും കൃത്രിമ ജീവൻ സൃഷ്ടിക്കുന്നതിലും ശാസ്ത്രം ശക്യമായിട്ടുണ്ട്.
പൂർവപക്ഷം 7
താർക്കികമായ കാര്യകാരണ ബന്ധത്തെ ആശ്രയിക്കുന്ന ശാസ്ത്രം ഭേദവാദമല്ലാതെ മറ്റൊന്നുമല്ല. അഭേദം സമത്വം ഏകത തുടങ്ങിയ യോഗാത്മക സങ്കല്പങ്ങളുമായി ഇടപെടുന്നതിൽ ശാസ്ത്രം പരാജയമാണ്.
സമാധാനം
അഭേദം സൃഷ്ടിക്കാൻ കടല കടലാടിയാണെന്നു ആരും പറയാറില്ല. പകരം രണ്ടും മറ്റൊന്നാണെന്നോ അല്ലെന്നോ പറഞ്ഞുകൊണ്ടാണു അതു സാധിക്കുന്നത്. പാണ്ടൻപൂച്ച എന്ന സങ്കല്പത്തിൽ പൂച്ച ജീവജാതിയേയും പാണ്ടൻ വ്യക്തിയേയും ആപേക്ഷികമായി സൂചിപ്പിക്കുന്നു. രണ്ട് പാണ്ടൻ പൂച്ചകൾ എന്നിടത്ത് അഭേദം കല്പിക്കപ്പെട്ടെങ്കിലും രണ്ട് എന്ന പദം വീണ്ടും ഭേദം കൊണ്ടുവരുന്നു. ഒരു ഹൈഡ്രജൻ ആറ്റവും മറ്റൊരു ഹൈഡ്രജൻ ആറ്റവും രണ്ട് പാണ്ടൻപൂച്ചകളെപ്പോലെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. അഭേദമായി യാതൊന്നും അതു തന്നെയല്ലാതെ പ്രത്യക്ഷത്തിൽ കാണപ്പെടുന്നില്ല. ഒരച്ചിൽ വാർത്തെടുത്ത വസ്തുക്കൾക്കു സൂക്ഷ്മതലത്തിൽ രൂപപരമായിപ്പോലും വ്യത്യാസമുണ്ട്. ഒരേ സ്ഥലകാലത്തിൽ രണ്ട് ദ്രവ്യങ്ങൾക്ക് ഒന്നിച്ചു സ്ഥിതിചെയ്യാനും സാധ്യമല്ല. ഇങ്ങനെ ഭേദം സാർവത്രിക പ്രത്യക്ഷ പ്രതിഭാസമാണ്. സൂക്ഷ്മജ്ഞാനം ലഭിക്കുന്നതിനു വേണ്ടി ശാസ്ത്രം ഇത്തരം ഭേദങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന സൂക്ഷജ്ഞാനത്തെ അടുത്തതായി അവയിലെ അഭേദം കണ്ടെത്തി ഏകീകരിക്കാനാണ് ശാസ്ത്രം പരിശ്രമിക്കുന്നത്. അങ്ങനെ ശാസ്ത്രം ഭേദാഭേദങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഏതു രണ്ടു പദാർത്ഥങ്ങളും ഒരേ സമയം പരസ്പരം ഭേദവും അഭേദവും പ്രകടിപ്പിക്കാൻ പര്യാപ്തമാണെന്നു ശാസ്ത്രം തിരിച്ചറിയുന്നു. ഭേദാഭേദങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള സമഗ്രമായ ജ്ഞാനസമ്പാദനം ശാസ്ത്രത്തിന്റെ ലക്ഷ്യമാണ്.
യോഗാത്മക സങ്കല്പങ്ങളോടു സംവദിക്കുമ്പോൾ ശാസ്ത്രം ഒരു സത്യം സദാ ഓർമിക്കുന്നു. ഒരു പദാർത്ഥം അതു മാത്രമാണ്, മറ്റൊന്നല്ല. സകലവും ഒന്നായി വിലയിക്കുമ്പോളോ അംശങ്ങൾ തുടർന്നു വിഭജിച്ചു പഠിക്കാനാകാതെ വരുമ്പോളോ അഭേദം മാത്രമേ ഉള്ളൂ എന്ന സങ്കല്പനത്തിനു ശാസ്ത്രം മുതിരുകയുള്ളൂ. അതുപോലും ആപേക്ഷിക ഘടകങ്ങളെ വിലയിരുത്തിക്കൊണ്ടു മാത്രം. പ്രയോജനാർത്ഥം ഏതെങ്കിലും പദാർത്ഥത്തിന്റെ നിശ്ചിത ഏകകം ശാസ്ത്രം മാനദണ്ഡമായി സ്വീകരിക്കാറുമുണ്ട്.
ഒരു പദാർത്ഥത്തെ മാത്രം അന്വേഷണവിഷയമാക്കുന്നിടത്ത് അതിന്റെ വിവിധ ഗുണങ്ങളുടെ വിമർശനാത്മക വിശകലന പഠനത്തിലൂടെയും നിഗമനങ്ങളിൽ എത്തിച്ചേരാവുന്നതാണ്. ഇവിടെ പദാർത്ഥവും നിരീക്ഷകനും എന്ന ദ്വന്ദം കൂടി പരിഗണനാ വിഷയമായി വരേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷണ വിധേയമാക്കേണ്ട ഏതെങ്കിലും സങ്കല്പനത്തെ ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കാൻ വേണ്ട വിവരസഞ്ചയമോ രീതിശാസ്ത്രമോ ലഭ്യമല്ലാത്തിടത്ത് അവ ലഭ്യമാകുന്നതുവരെ ഊഹങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കഴിയുന്നതും ഈ രീതിയെ ഗണിതമിത്യാദി സഹായക ശാസ്ത്രങ്ങളെ ആശ്രയിച്ചുള്ള വിശകലത്തിനു കൂടി വിധേയമാക്കേണ്ടതുണ്ട്. ഊഹങ്ങൾ ശരിയാകാനുള്ള സാധ്യതയെ അളക്കാനുള്ള വിവിധ ശാസ്ത്രീയ രീതികളും അവലംബിക്കേണ്ടതുണ്ട്. ഫലങ്ങൾക്ക് കുറഞ്ഞ ആധികാരികതയേ കല്പിക്കേണ്ടതുമുള്ളൂ.
അന്വേഷകനും അന്വേഷണവിഷയവും ഒന്നു തന്നെയാകുന്ന സാഹചര്യങ്ങളിൽ അവയുടെ പരസ്പരാശ്രിതത്വത്തിനാൽ അടിസ്ഥാന സങ്കല്പങ്ങളിൽ നിന്നും മുന്നേറാൻ അവയ്ക്കുള്ള കഴിവുകേട് വെളിവാക്കപ്പെട്ടിട്ടുണ്ട്. ഒന്നിനു സ്വയം സമ്പൂർണമായി അറിയാൻ തന്നെത്തന്നെ സമ്പൂർണമായി അനുഭവിക്കേണ്ടതുണ്ട്. ഈ പ്രപഞ്ചം പോലും അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നുപോയിക്കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ദ്രഷ്ടാവെന്ന നിലയിൽ സ്വയം മാറിനിന്നു തന്റെ അംശങ്ങളെ വീക്ഷിക്കുകയും അതിന്റെ വിശകലനത്തിൽ തന്റെ അടിസ്ഥാന സങ്കല്പനങ്ങൾ കൂട്ടിക്കുഴയ്ക്കാതെ വസ്തുനിഷ്ഠമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തുകൊണ്ട് സ്വയം വിലയിരുത്താനായേക്കാം. എത്തിച്ചേരുന്ന നിഗമനം മറ്റേതൊരാൾക്കും കൂടി പ്രദർശിപ്പിച്ചു കൊടുക്കാൻ കഴിയുന്നതാണെങ്കിൽ നന്ന്.
സമത്വം ഏകത തുടങ്ങിയ സങ്കല്പനങ്ങളോടു ഏറ്റവും സൃഷ്ടിപരമായി എക്കാലത്തും സംവദിച്ചിട്ടുള്ളത് യോഗാത്മകങ്ങളെന്നു സ്വയം വിശേഷിപ്പിക്കുന്ന ദർശനങ്ങളല്ല. യോഗാത്മക ദർശനങ്ങളുടെ പ്രയോക്താക്കൾ സമത്വത്തിന്റേയും ഏകതയുടേയും പേരിൽ ചെയ്തുകൂട്ടിയ കൊടും പാതകങ്ങൾക്കു കയ്യും കണക്കുമില്ല. എന്നാൽ ശാസ്ത്രം വൈകാരികമായ വീക്ഷണകോണിലൂടെ അഭിപ്രായ ഭിന്നതകളെ നേരിട്ട് എതിരാളികളെ അക്രമത്തിനിരയാക്കിയിട്ടില്ല. ശാസ്ത്ര പ്രചാരണത്തിനു ശാസ്ത്രജ്ഞാനവും അതിന്റെ കുശലതയുമല്ലാതെ മറ്റു ആലംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ശാസ്ത്രം സൃഷ്ടിക്കുന്ന സമൃദ്ധിയും അതിന്റെ പുത്തൻ ആവിഷ്കാരങ്ങളും ഉല്പാദനത്തിലും ഉപഭോഗത്തിലും കാലക്രമത്തിൽ മെച്ചപ്പെട്ട സമത്വവും ഏകതയും സൃഷ്ടിക്കുവാനിട നൽകിയിട്ടുണ്ട്. എങ്കിലും വൻ ചെലവുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെ കൈവശം വച്ച് അറിവിനേയും അതിന്റെ ഉല്പന്നങ്ങളേയും കച്ചവടച്ചരക്കാക്കാനുള്ള ഉദ്ദേശ്യത്തോടെ ശാസ്ത്രജ്ഞാനം കുത്തക വക്കുന്നതും അതിനെ ശാസ്ത്രീയമായ വിശകലന പഠനങ്ങൾ നടത്താതെ പ്രയോഗിക്കുന്നതും തെറ്റായി പ്രയോഗിക്കാതിരിക്കുന്നതും വൻ വെല്ലുവിളികൾ തന്നെ. പക്ഷേ ഇതൊന്നും ശാസ്ത്രത്തിന്റെ കുഴപ്പമെന്നു വിളിക്കാനാകില്ല. അധികാരവും സമ്പത്തും കയ്യാളുന്നവരുടേയും സംവിധാനത്തിന്റേയും കുഴപ്പങ്ങളാണവ.
പൂർവപക്ഷം 8
മായ സൃഷ്ടിക്കുന്നു. ശാസ്ത്രം അറിയുന്നതേയുള്ളൂ. അപ്പോൾ ശാസ്ത്രവും മായയും സമാനമെന്നു പറയാനാകില്ല.
സമാധാനം
യാ മാ സാ മായാ തുടങ്ങിയ നിഷേധ വേദാന്ത സങ്കല്പനങ്ങൾ മായയുടെ നിർവചനമായി സ്വീകരിച്ചാൽ ശാസ്ത്രത്തെ മായയുമായി സമീകരിക്കാനാവുകയില്ല. കാരണം ഇല്ലാത്ത മായയും ഉള്ള ശാസ്ത്രവും പൊരുത്തപ്പെടുകയില്ല. എന്നാൽ മായയും അതിനുള്ള ധർമങ്ങളും മുമ്പു വിശദീകരിക്കപ്പെട്ട അതിന്റെ ജ്ഞാനസ്വരൂപവും ശാസ്ത്രവുമായും ശാസ്ത്രജ്ഞാനവുമായും സമീകരിക്കാമെന്നു മാത്രമാണ് വിവക്ഷ. ആ നിലയിൽ മായ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ആപേക്ഷികമായി സത്യം തന്നെയാണ്; സൃഷ്ടിയെക്കുറിച്ച് പുരാണാദി ആദിരൂപങ്ങൾ അബോധമായി മനസ്സിലുണ്ടാകരുതെന്നു മാത്രം. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോളാണ് കർമം ഉണ്ടാകുന്നത്. കർമം തന്നെയാണ് സൃഷ്ടി സാധ്യമാക്കുന്നത്. കർമത്തിൽ മാത്രമല്ല ജ്ഞാനത്തിലും ഇച്ഛ വ്യാപരിക്കുന്നുണ്ടെന്നും മറക്കരുത്. എല്ലാവിധ യന്ത്രങ്ങളും ഇച്ഛാപൂർവകമായ ശാസ്ത്രീയജ്ഞാനത്തിൽ നിന്നും ഉത്ഭവിച്ച കർമത്തിന്റെ ഫലങ്ങളാണ്. അവബോധത്തിലും സാമൂഹ്യബന്ധങ്ങളിലും ശാസ്ത്രജ്ഞാനമുണ്ടാക്കുന്ന സൃഷ്ടിപരതയും പ്രസ്താവ്യമാണ്. ഇതൊന്നും പോരെങ്കിൽ ഒരു പക്ഷേ കൃത്രിമ ജീവനും ദ്രവ്യവും ശാസ്ത്രത്തിനു അനതിവിദൂരഭാവിയിൽ സൃഷ്ടിക്കാനുമായേക്കും. ഇവയെല്ലാം സൃഷ്ടിക്കുക മനുഷ്യനോ ജീവജാലങ്ങളോ അല്ലേ ശാസ്ത്രജ്ഞാനമല്ലല്ലോ എന്നാണെങ്കിൽ ആ സൃഷ്ടിക്കു ശക്തിയും പ്രേരണയുമാകുന്നത് ശാസ്ത്രജ്ഞാനത്താലാണെന്നാണ് സമാധാനം. മായയും അപ്രകാരം തന്നെ എന്നാണല്ലോ വിശ്വസിക്കപ്പെട്ടുവരുന്നത്.
പൂർവപക്ഷം 9
വേദാന്തം തുടങ്ങിയ ദർശനങ്ങളിലൂടെ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ടെത്തിയിട്ടുള്ളത് അടിസ്ഥാനരഹിതമെന്നു കരുതാൻ വയ്യ. കാരണം വേദാന്തം തന്നെയും ഒരു ശാസ്ത്രമാണ്.
സമാധാനം
ശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ വേദാന്തവും ശാസ്ത്രം തന്നെ ആയിരുന്നു എന്നും അതിന്റെ ചില പ്രശ്നങ്ങൾ കാരണം വേദാന്തത്തിന്റെ വളർച്ച മുരടിച്ചു പോകുകയായിരുന്നു എന്നും മുമ്പു സമ്മതിച്ചിട്ടുള്ളതാണ്. ഇപ്പോളത്തെ വേദാന്തികൾ തങ്ങൾ അന്തിമസത്യത്തിലെത്തിച്ചേർന്നു എന്നു പ്രഖ്യാപിക്കുക നിമിത്തം വേദാന്തം ഒരു ശാസ്ത്രമല്ലെന്നു സ്വയം സിദ്ധവുമായി.
ആത്മാന്വേഷണം രീതിശാസ്ത്രമാക്കുകയാൽ തപസ്സും ധ്യാനവും നിരീക്ഷണവും മനനവും കൊണ്ടറിഞ്ഞ ജീവാത്മാവിന്റെ വിവരസഞ്ചയമാണ് വിശകലനത്തിനു ഉപയോഗിച്ചതെന്നതിനാൽ രീതിശാസ്ത്രത്തിന്റെ ന്യൂനതയാൽ അന്വേഷണവിഷയമായ ബ്രഹ്മവും അന്വേഷണോപാധിയായ ആത്മാവും ഒന്നുതന്നെയെന്നു ആത്മാന്വേഷികൾ നിഗമനത്തിലെത്തി. അംശരൂപത്തിൽ ബ്രഹ്മത്തെ വിശകലനം ചെയ്യുന്നതിനു ബ്രഹ്മത്തിന്റെ കേവലസങ്കല്പനവും വിഘാതമായി. സ്വയം പിതാവും പുത്രനും ഭർത്താവും വിജേതാവും ദുഃഖിയും സംസാരിയുമായ ആത്മാന്വേഷി അവികാരിയായ ബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നതിനു തന്റെ വ്യക്തിത്വത്തേയും വാസനകളേയും ഒന്നൊന്നായി കുറച്ചുകൊണ്ടുവന്ന് ഉപേക്ഷിക്കണമെന്നു വന്നതിനാൽ ആത്മാന്വേഷണത്തിനു ആധികാരികത്വവും അനുശാസിക്കേണ്ടി വന്നു. ആപേക്ഷികമായി സന്ന്യാസം സാധ്യമായതായി തോന്നിയാൽ പിന്നെ ബ്രഹ്മത്തിന്റെ ഗുണഗണങ്ങളിലൊന്നായ കേവല തേജസ്സുകൂടി തന്നിലാരോപിച്ച് വേദാന്തി ലൌകീക ബന്ധത്തിൽ നിന്നും സ്വയം പുറത്താക്കി സ്വയം മുക്തനെന്നു പ്രഖ്യാപിക്കുന്നു. തുടർന്നുള്ള ഓരോ നിമിഷവും താൻ നിർഗുണനല്ലെന്നറിയുകയാൽ അയാൾ പ്രാരബ്ധകർമങ്ങളുടെ ഫലം തന്റെ തേജസ്സിനെ മറയ്ക്കുന്നതാണെന്നു സമാശ്വസിക്കുന്നു. ഇങ്ങനെ സ്വയം സൃഷ്ടിച്ച വൈരുദ്ധ്യങ്ങളും ആത്മവഞ്ചനയും കൊണ്ടാണു വേദാന്തി ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു പറയുന്നത്. പക്ഷേ അത്ഭുതമെന്നു പറയട്ടെ ജീവാത്മാവും പരമാത്മാവും ഏകമെന്നു ശാസ്ത്രദൃഷ്ട്യായും സിദ്ധമാകുന്നുണ്ട്; പക്ഷേ പരമാത്മാവ് ജഗത്തിന്റെ ബ്രഹ്മമല്ലെന്നു മാത്രം. ഇക്കാര്യം പിന്നീടൊരിടത്ത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
പൂർവപക്ഷം 10
മോക്ഷത്തെ പ്രാപിച്ചവൻ ബ്രഹ്മത്തേയും പ്രാപിച്ചിരിക്കുന്നു; കാരണം മോക്ഷവും ബ്രഹ്മവും ഒന്നു തന്നെ.
സമാധാനം
വ്യത്യസ്ഥ പദാർത്ഥങ്ങളെ സമീകരിച്ച് സ്വവാദത്തെ രക്ഷിക്കുന്ന രീതിയാണിത്. ഇതേ വാദം തന്നെ ‘ജീവാത്മാവിനെ കൊന്നവൻ പരമാത്മാവിനേയും കൊന്നിരിക്കുന്നു; കാരണം ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ’ എന്നു മാറ്റിയാൽ വേദാന്തികൾ ജീവനെ ജഢത്തിൽ നിന്നന്യമായ അചലവും സ്ഥാണുവും നിർഗുണവും മരണമില്ലാത്തതുമായ ആത്മാവായി സങ്കല്പിച്ചു കൊണ്ട് ആ പ്രസ്താവം നിഷേധിക്കും. കൊല്ലുന്നവനും കൊല്ലപ്പെട്ടവനും ഉണ്ടെന്നു വിചാരിക്കുന്നവരത്രേ പമ്പരവിഡ്ഢികൾ.
ആത്മാവു സൂക്ഷ്മതലത്തിൽ ജീവന്റെ ഒരു ഗുണം മാത്രമാണെന്നു സ്പഷ്ടമാണ്. ഗുണങ്ങൾക്കു ദ്രവ്യസ്വഭാവം ഇല്ലായ്കയാൽ അവയെ കേവലമായി സങ്കല്പിക്കുക താരതമ്യേന എളുപ്പമാണ്. മോക്ഷം ബ്രഹ്മമാണെന്ന വാദത്തിനും ഇതിൽ കൂടുതൽ അടിത്തറയൊന്നുമില്ല. മോക്ഷം ലക്ഷ്യമാണ്. ബ്രഹ്മവും ലക്ഷ്യമാണ്. ജീവിതത്തിന്നൊരേയൊരു ലക്ഷ്യം മാത്രം. അതിനാൽ ലക്ഷ്യമായ മോക്ഷവും ബ്രഹ്മവും ഏകമാണെന്ന വാദവും യുക്തിസഹജമല്ല.
പൂർവപക്ഷം 11
യാതൊന്നറിഞ്ഞാൽ മറ്റെല്ലാം വെളിവായി വരുമോ അതാകുന്നു ബ്രഹ്മം. ഏതു ശാസ്ത്രജ്ഞാനവും അംശരൂപിയാണ്. അംശരൂപിയായ ജ്ഞാനം അറിഞ്ഞതുകൊണ്ട് മാത്രം മറ്റെല്ലാം സ്വയം വെളിവാക്കപ്പെടുന്നില്ല. അതിനാൽ ശാസ്ത്രത്തിനു സമന്വയരൂപത്തിൽ പോലും ബ്രഹ്മത്തെ അറിയാൻ സാധിക്കില്ല.
സമാധാനം
ഒരേ പദാർത്ഥത്തെ അതിന്റെ പൂർണരൂപത്തിലും അംശരൂപത്തിലും അറിയുവാൻ കഴിയുമെന്ന നിലവന്നാൽ പോലും പൂർണരൂപത്തിലുള്ളതിനെ അറിഞ്ഞാൽ അംശരൂപത്തിലുള്ളതിന്റെ സകല ജ്ഞാനവും സ്വാഭാവികമായി വെളിവാക്കപ്പെടുമെന്ന വാദത്തിനു ശാസ്ത്രദൃഷ്ട്യാ വലിയ പ്രസക്തിയൊന്നുമില്ല, കാരണം ഒരേ പദാർത്ഥത്തെ തന്നെ പൂർണരൂപത്തിലും അംശരൂപത്തിലും സമീപിക്കുമ്പോൾ ലഭിക്കുന്ന ശാസ്ത്രീയ ഫലങ്ങൾ വ്യത്യസ്ഥമായിരിക്കും. ബൃഹദ്സ്വരൂപമായ ബ്രഹ്മത്തിന്റെ സകല അംശങ്ങളുടേയും ജ്ഞാനം ആർക്കാണോ അതു വെളിവാക്കപ്പെടുന്നത് അയാളുടെ തലയിൽ തന്നെ കൊള്ളാൻ തക്ക ഓർമ ശക്തിയെങ്കിലും അയാൾക്കുണ്ടായിരിക്കണമെന്നെങ്കിലും ഇത്തരം വാദമുന്നയിക്കുന്നവർ ആലോചിക്കണമായിരുന്നു. സകല ശാസ്ത്രജ്ഞാനവും ആരിലും കേന്ദ്രീകരിക്കുമെന്നുള്ള യാതൊരു മിഥ്യാധാരണയും ശാസ്ത്രജ്ഞർക്കില്ല; മറിച്ച് ശാസ്ത്രവിഷയങ്ങളെ വിഭജിച്ചും പുനർവിഭജിച്ചും രേഖപ്പെടുത്തിയും മറ്റും ശേഖരിച്ചു വച്ചുമൊക്കെയുള്ള വികേന്ദ്രീകൃത വികസനമാണ് ശാസ്ത്രം വിഭാവനം ചെയ്യുന്നത്. പ്രായോഗിക തലത്തിലും യാതൊന്നറിഞ്ഞാൽ മറ്റെല്ലാം അറിയുന്ന ആരേയും പരീക്ഷണവിധേയമാക്കാൻ ആർക്കും കഴിഞ്ഞിട്ടുള്ളതായി അറിയുന്നില്ല.
പൂർവപക്ഷം 12
സമന്വയമെന്നതു വ്യാഖ്യാനിക്കുമ്പോളെല്ലാം ആപേക്ഷികമെന്ന പദം കടന്നു വരുന്നു. ഭൌതികശാസ്ത്രത്തിലെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പുനരാവിഷ്കാരമാണോ ഈ വ്യാഖ്യാനം.
സമാധാനം
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പു തന്നെ സകല സംസ്കൃതികളിലും ആപേക്ഷിക ബഹുവാദം വിവിധ രീതികളിൽ നിലനിന്നിരുന്നു. ഭൌതിക ശാസ്ത്രത്തിന്റെ വികാസത്തിന്റെ ഒരു നിർണ്ണായക വഴിത്തിരുവിൽ കൂടുതൽ സൂക്ഷ്മതക്കുവേണ്ടി തന്റെ ചെറു പ്രായത്തിൽ അതിന്റെ ഉപജ്ഞാതാവ് ആപേക്ഷിക ബഹുവാദം ഭൌതീകത്തിൽ പ്രയോഗിക്കുകയായിരുന്നു. തത്ഫലമായി ഭൌതീകത്തിലെ വളരെയേറെ തെറ്റുകൾ തിരുത്താനായിട്ടുണ്ട്. എന്നാൽ അദ്ദേഹം അവതരിപ്പിച്ച രണ്ടു ആപേക്ഷിക സിദ്ധാന്തങ്ങളും ധാരാളം തെറ്റുകുറ്റങ്ങൾ ഉള്ളവയാണെന്നു നിരന്തരം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സ്വയം ഒരു ഏകീകരണവാദിയുമായിരുന്നു. ആപേക്ഷികതാസിദ്ധാന്തമല്ല, മറിച്ച് ആപേക്ഷിക ബഹുവാദമാണ് ശാസ്ത്രസമന്വയത്തിനു കൂടുതൽ കരുത്തേകുക.
പൂർവപക്ഷം 13
സമന്വയമെന്നതു താല്പര്യലിങ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്യക്കായ അന്വയം എന്നാണർത്ഥം. പൂർവമീമാംസയ്ക്കു ശ്രുതി, ലിങ്ഗം, സമാഖ്യാ, വാക്യം, പ്രകരണം, സ്ഥാനം എന്നിവ ശക്തി കുറയുന്ന ക്രമത്തിലും ഉത്തരമീമാംസയ്ക്കു ഉപക്രമം, ഉപസംഹാരം, ഫലം, അർത്ഥവാദം, ഉപപത്തി എന്നിവ ശക്തി കൂടുന്ന ക്രമത്തിലും ആണ് താല്പര്യലിങ്ഗങ്ങൾ. മറ്റു ശാസ്ത്രങ്ങൾക്ക് മറ്റുവിധത്തിലും ആകാം.
സമാധാനം
ഓരോ ശാസ്ത്രപഠനത്തിനും അതതിനനുയോജ്യമായ താല്പര്യലിങ്ഗങ്ങളും രീതിശാസ്ത്രവും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ബ്രഹ്മാന്വേഷണത്തിനു പൂർവമീമാംസയേയും ഉത്തരമീമാംസ എന്ന വേദാന്തത്തേയും മാത്രം അടിസ്ഥാനമാക്കിയാൽ മതി എന്ന വാദം സ്വീകാര്യമല്ല. ഇതു സംബന്ധമായി സൂത്രകാരൻ തന്നെ തുടർന്നു വരുന്ന ഏതാനും സൂത്രങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.3) - ശാസ്ത്രയോനിത്വാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ശാസ്ത്രയോനിത്വാത്” (1.1.3)
ശാസ്ത്ര = ശാസ്ത്രത്തിൽ നിന്ന്
യോനിത്വാത് = ആരംഭിച്ച് അടിസ്ഥാനപ്പെടുത്തിക്കൊണ്ട്
(പരീക്ഷണനിരീക്ഷണങ്ങളെ അവലംബിച്ച് സയുക്തികമായ നിഗമനങ്ങൾ കൊണ്ട് ക്രോഡീകരിച്ച) ശാസ്ത്രത്തിൽ നിന്ന് ആരംഭിച്ച് (അതിനെത്തന്നെ) അടിസ്ഥാനപ്പെടുത്തിക്കൊണ്ട് (ബ്രഹ്മാന്വേഷണം നടത്തണം)
സാരം
പരീക്ഷണനിരീക്ഷണങ്ങളിൽ നിന്നു ലഭ്യമായ അറിവുകളെ ചിട്ടപ്പെടുത്തി അവയെ സയുക്തികവും അതുവരെ തർക്കം കൊണ്ട് തകർക്കപ്പെടാത്തതുമായ നിഗമനങ്ങൾ കൊണ്ട് ക്രോഡീകരിച്ച സിദ്ധാന്തരൂപത്തിൽ അവതരിക്കപ്പെട്ടതിന്റേയും അത്തരം സിദ്ധാന്തങ്ങളെ വെല്ലുവിളിച്ചതിന്റേയും വെല്ലുവിളികളെ അതിജീവിച്ചതിന്റേയും ആശയരൂപത്തിലുള്ള സമാഹാരമാണ് ശാസ്ത്രം. ബ്രഹ്മത്തെക്കുറിച്ചുള്ള സകല അന്വേഷണങ്ങളും ഇപ്രകാരമുള്ള ശാസ്ത്രത്തിൽ നിന്നും ആരംഭിച്ച് അതിനെത്തന്നെ അടിസ്ഥാനപ്പെടുത്തി തുടരേണ്ടതുമാണ്. ശാസ്ത്രത്തെ സൌകര്യാർത്ഥം പല ശാഖകളായി വിഭജിച്ചിട്ടുണ്ട്. ഓരോ വിഭാഗവും ശാസ്ത്രം തന്നെ. ഭാരതത്തിൽ ശാസ്ത്രസാഹിത്യം സൂത്രവാർത്തികഭാഷ്യാദി രൂപത്തിലാണ് പ്രാഥമികമായി ചിട്ടപ്പെടുത്തി വന്നിരുന്നത്. ഈ രൂപത്തിലല്ലാത്ത ജ്ഞാനമൊന്നും ശാസ്ത്രമല്ലെന്നു ചില തല്പരകക്ഷികളായ പണ്ഡിതന്മാർ പ്രചരിപ്പിക്കുകയുമുണ്ടായി. വേദോപനിഷത്തുക്കൾ മാത്രമാണ് ശാസ്ത്രത്തിനാധാരമെന്നും ചിലർ വ്യാഖ്യാനിച്ചു. ശാസ്ത്രപദത്തിനർത്ഥം വേദോപനിഷത്തുക്കൾ എന്നാണെന്നും ചില ബുദ്ധിരാക്ഷസന്മാർ കടത്തിപ്പറഞ്ഞു. ഇതിന്റെയെല്ലാം ഫലമായി ഭാരതത്തിന്റെ ശാസ്ത്രപൈതൃകം കാലക്രമേണ ശുഷ്കിച്ചു വന്നു. അപവാദമായി ആയുർവേദവും ജ്യോതിശ്ശാസ്ത്രവും മാത്രം മഹാമേദസ്സായി വളർന്നു വന്നു. അവയ്ക്കും പിന്നീടു അപചയം സംഭവിച്ചു. ശാസ്ത്രത്തിന്റെ സ്വാഭാവിക സ്വരൂപത്തെ മാറ്റിമറിക്കാൻ നടത്തിയ ബോധപൂർവമായ ശ്രമങ്ങളാണ് ഈ തിരിച്ചടികൾക്കു കാരണം. ശാസ്ത്രം എന്തായില്ലെങ്കിലും സ്വതന്ത്രവും സുതാര്യവും ആയിരിക്കേണ്ടതുണ്ട്.
പൂർവപക്ഷം 1
രൂപാദിഗുണമോ വേറിട്ട ലക്ഷണമോ ഇല്ലാത്തതിനാൽ ബ്രഹ്മത്തെ ആരും അറിയുന്നില്ല. നിഗമനവും ഇക്കാര്യത്തിൽ സഹായകമല്ല. എത്ര ശുദ്ധമായ ആത്മാനുഭൂതിയാണെങ്കിലും അതു മുമ്പു ആർജ്ജിച്ചിരുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അതിനാൽ ബ്രഹ്മത്തെക്കുറിച്ച് മനനം ചെയ്തവരുടെ അനുഭൂതികളുടെ സഞ്ചയമായ വേദോപനിഷദാദി ശ്രുതികളല്ലാതെ ബ്രഹ്മജിജ്ഞാസക്ക് മറ്റു യാതൊരു ആലംബവും ഇല്ല തന്നെ. ബുദ്ധിജന്യമായ സയുക്തിക നിഗമനങ്ങളും മറ്റും വേദോപനിഷദ്ജന്യമായ ജ്ഞാനത്തെ പരിപോഷിപ്പിക്കാൻ മാത്രമേ പ്രയോജനപ്പെടൂ.
സമാധാനം
അന്വേഷണത്തിലിരിക്കുന്ന ബ്രഹ്മത്തെ ആദ്യമേ തന്നെ അരൂപിയെന്നു സങ്കല്പിച്ചാൽ അന്വേഷണാവസാനവും ബ്രഹ്മം അരൂപിയായി തന്നെ ശേഷിക്കും. ബ്രഹ്മത്തിനു നിയതരൂപമുണ്ടോ അതിന്റെ രൂപം മാറുന്നുണ്ടോ അതരൂപിയാണോ എന്നെല്ലാം പ്രമാണങ്ങളെ ആശ്രയിക്കാതെ ശാസ്ത്രീയ നിഗമനങ്ങളിലെത്തിച്ചേരേണ്ടതുണ്ട്. അതിനാവശ്യമായ വിവരസഞ്ചയം വിശകലനം ചെയ്യുമ്പോളേ അക്കാര്യം പരിഗണിക്കേണ്ടതുള്ളൂ. അന്വേഷണാരംഭത്തിൽ നമുക്കുപയോഗിക്കാവുന്ന ഏക നിഗമനം ബ്രഹ്മത്തിൽ നിന്നു ജഗത് സൃഷ്ടിക്കപ്പെടുന്ന സമയത്ത് ബ്രഹ്മത്തിന്റേയും ജഗത്തിന്റേയും ഗുണങ്ങൾക്ക് സാജാത്യമുണ്ടായിരുന്നു എന്നു മാത്രമാണ്. വൈജാത്യമാണുണ്ടായിരുന്നതെങ്കിൽ ആത്മാനുഭൂതി അടക്കമുള്ള സകല ജഗദ്ഗുണങ്ങളും ബ്രഹ്മാന്വേഷണത്തിനു പ്രയോജനപ്പെടുത്താനാകാതെ വരും. ബ്രഹ്മം അജ്ഞേയമായി ശേഷിക്കും. ഫലദായകമല്ലാത്തതിനാൽ അജ്ഞേയമായതിന്റെ പഠനം ആശാസ്യമല്ല. എങ്കിലും ഏതൊന്നും അജ്ഞേയമാണോ എന്നു ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിനാൽ ജഗത്തിന്റെ സ്വഭാവം കൊണ്ടുവേണം ബ്രഹ്മാന്വേഷണം ആരംഭിക്കുവാൻ. ജഗത്തിലെ സകല കാര്യങ്ങൾക്കും കാരണമുള്ളതിനാൽ അവ സംബന്ധിച്ച സകല ജ്ഞാനവും യഥാവിധി ശാസ്ത്രം കൊണ്ട് സിദ്ധിക്കുന്നതാണ്. നിഗമനങ്ങൾക്കാധാരമായ വിവരസഞ്ചയത്തിന്റേയും നിഗമനത്തിന്റെ രീതിശാസ്ത്രത്തിന്റേയും ശുദ്ധിക്കാപേക്ഷികമായ സത്യം ശാസ്ത്രത്താൽ വെളിവാക്കപ്പെടുന്നതാണ്. ശ്രുതിയെന്നാൽ വേദം മാത്രമാണെന്നു ചിലർ; ബ്രാഹ്മണം ആരണ്യകം ഉപനിഷദ് ഇതിഹാസം ഇവയെ അംഗീകരിക്കുന്ന ദർശനം അതിന്റെ ഭാഷ്യം പുരാണം തുടങ്ങി എന്തെല്ലാം ശ്രുതിയിൽ ഉൾപ്പെടുത്തണമെന്നും തർക്കങ്ങളുണ്ട്. ശ്രുതിയിൽ പറയപ്പെട്ടിരിക്കുന്ന വസ്തുതകൾ സത്യാന്വേഷണത്തിനു യോഗ്യതയോ അയോഗ്യതയോ അല്ലാത്തതിനാൽ ശ്രുതിസ്മൃതികളിൽ എന്തു പറഞ്ഞിരിക്കുന്നു എന്നതു പ്രസക്തമാം വണ്ണം പരിഗണനാർഹമെന്നു കരുതാൻ കാരണങ്ങളില്ല. ഭാരതീയ ശ്രുതികളെ അറിയാതിരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്ത അരിസ്തൊതെലെസ് തുടങ്ങി എത്രയോ പേർ ജഗത്കാരണം തേടി നിഗമനങ്ങളിലെത്തിയിരിക്കുന്നു. എങ്കിലും പുരാതന സഞ്ചിതാനുഭൂതി എന്ന നിലയിൽ മാത്രമായി ശ്രുതികളെ പരിഗണിക്കുകയും വേണം. അതിനാൽ ശാസ്ത്രം മുമ്പേ നടക്കും; ശ്രുതികളും മറ്റു സഞ്ചിതാനുഭൂതികളും ശാസ്ത്രത്തിനു കൂട്ടുവരും.
പൂർവപക്ഷം 2
ശാസ്ത്രം പ്രത്യക്ഷത്തേയും അനുമാനത്തേയും മാത്രമേ പ്രമാണമായി കരുതുന്നുള്ളൂ. ആഗമം ശാബ്ദം അർത്ഥാപത്തി തുടങ്ങി അനേകം പ്രമാണങ്ങൾ കൂടി വിവിധ ദർശനങ്ങൾ സ്വീകരിക്കുന്നുണ്ട്. സത്യം രണ്ടു പ്രമാണങ്ങൾ കൊണ്ടു മാത്രം സിദ്ധിക്കുകയില്ല.
സമാധാനം
അന്തിമസത്യമല്ല ആപേക്ഷികസത്യമാണുള്ളതെന്നു മുമ്പു വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷം അനുമാനം എന്നിവക്കു പുറമേ പരിമിതാർത്ഥത്തിൽ ശാബ്ദവും പ്രമാണമത്രേ. ശാബ്ദം എന്നാൽ ശാബ്ദികൻ അധികാരിയായിട്ടുള്ള വിഷയങ്ങളിൽ പ്രത്യക്ഷം അനുമാനം എന്നിവക്കു വിരുദ്ധമല്ലാത്ത ശാബ്ദികന്റെ വെളിപ്പെടുത്തലത്രേ. പ്രത്യക്ഷത്തിനു വിരുദ്ധമായ അനുമാനവും പ്രത്യക്ഷാനുമാനങ്ങൾക്ക് വിരുദ്ധമായ ശാബ്ദവും അപ്രമാണമത്രേ. ഇത്തരത്തിൽ ശാബ്ദം പ്രമാണമായി സ്വീകരിക്കയാലാണ് വിദ്യാഭ്യാസ സംവിധാനങ്ങൾ നിലവിൽ വന്നതും ശാസ്ത്രത്തിനു തന്നെ നിരന്തരം പുതുക്കാനാകുന്നതും. പ്രമാണം കുറയുന്തോറും സത്യത്തിന്റെ കൃത്യതയുമേറുന്നു. പ്രത്യക്ഷാനുമാനശാബ്ദപ്രമാണങ്ങൾ മാത്രമേ ബ്രഹ്മജിജ്ഞാസുവിനും ആവശ്യമുള്ളൂ.

പൂർവപക്ഷം 3
ജഢം-ജീവൻ ജ്ഞാനം-അജ്ഞാനം പ്രമ-ഭ്രമം ഈശ്വരൻ-ചെകുത്താൻ ജ്ഞേയം-അജ്ഞേയം കർമം-കർമഫലം നന്മ-തിന്മ തുടങ്ങിയ ദ്വന്ദങ്ങൾ ശാസ്ത്രം കൊണ്ട് അറിയാവുന്നതല്ല. ഇവയിൽ വ്യാപരിക്കുന്നതു ശാസ്ത്രസമ്മതവുമല്ല.
സമാധാനം
ജഢം-ജീവൻ ദ്വന്ദത്തിനു ഒരു പുനർനിർവചനം ആവശ്യമാണ്. ജഢമല്ലാത്തത് ജീവൻ ജീവനല്ലാത്തത് ജഢം എന്ന വർഗ്ഗീകരണരീതി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിലയിനം അതിസൂക്ഷ്മജീവികൾ വളരെക്കാലം ജഢപ്രകൃതിയിലുള്ള പരലുകളായും പിന്നീട് അനുകൂല സാഹചര്യമെത്തുമ്പോൾ ജീവപ്രകൃതിയിലും കാണപ്പെടുന്നുണ്ട്. അതിനാൽ അനുകൂല സാഹചര്യമെത്തുമ്പോൾ ജഢം ജീവനായി പരിണമിക്കുന്നു എന്നേ കരുതേണ്ടതുള്ളൂ. ജഢത്തിനും ജീവനും പൊതുവായ ഗുണവിശേഷങ്ങളും പലതുണ്ട്. അവ അടിസ്ഥാനപരമായി വിരുദ്ധമല്ല; സഹകരിച്ചു സ്ഥിതിചെയ്യുന്നവയുമാണ്. ജഢവിലക്ഷണമായി ജീവൻ നിലനിൽക്കുന്നതായി പ്രത്യക്ഷത്തിൽ കാണുന്നുമില്ല. ജൈവപദാർത്ഥങ്ങളുടെ വൈവിധ്യത്തിന്റെ ആധിക്യത്താൽ ജഢത്തിൽ നിന്നും പുതുജീവൻ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഇക്കാലത്തു വളരെ കൂടുതലുണ്ട്. പഠനവിധേയമാക്കിയ അനേകജീവജാലങ്ങൾക്കു തമ്മിൽ സാജാത്യങ്ങൾ കണ്ടെത്തിയതു അവ ഒരു ജീവപരിണാമത്തിനു വിധേയമായതു കൊണ്ടാണെന്ന ശാസ്ത്രീയ നിഗമനങ്ങളുണ്ട്. ഇന്നു നാം കാണുന്നതിൽ നിന്നും വ്യത്യസ്തമായ ജീവപരിണാമശൃംഖലകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും രേഖപ്പെടുത്തപ്പെട്ടു കണ്ടിട്ടുണ്ട്. വെളിച്ചം ഇരുട്ട് എന്നിങ്ങനെ പരസ്പര വിലക്ഷണമായ അഭാവപൂർണിമകളാൽ പൂരകമാക്കപ്പെട്ട രണ്ടു വ്യത്യസ്ത പദാർത്ഥങ്ങളാണ് ജ്ഞാനാജ്ഞാനങ്ങൾ എന്നു തോന്നിപ്പിക്കും വിധമാണ് അവക്കു നാമധേയം നൽകി കാണുന്നത്. അദ്വൈതികൾ അവരുടെ പദാവലിയിൽ നിന്നും അജ്ഞാനം അവിദ്യ എന്നീ വാക്കുകൾ ഒഴിവാക്കിയിരുന്നുവെങ്കിൽ ലോകത്തിനു വളരെ ഗുണം ചെയ്യുമായിരുന്നു. ജ്ഞാനവും അജ്ഞാനവും ഒന്നുതന്നെയത്രേ. ഒരേ പദാർത്ഥത്തെക്കുറിച്ചുള്ള രണ്ടു വിവരങ്ങളിൽ ആപേക്ഷികമായി മെച്ചപ്പെട്ടതു ജ്ഞാനവും മറ്റേതു അജ്ഞാനവുമായി വ്യവഹരിക്കപ്പെടുന്നു എന്നേയുള്ളൂ. ജ്ഞാനത്തിന്റെ അഭാവവും ഒരു ജ്ഞാനം തന്നെ. ശാസ്ത്രം അജ്ഞാനത്തെ ഉപേക്ഷിച്ചു ജ്ഞാനത്തെ ശാബ്ദമാക്കുന്നു. സകലജ്ഞാനവും പിന്നീട് അജ്ഞാനമായിത്തീരുന്നു. പ്രമയും ഭ്രമവും ഇപ്രകാരം തന്നേ.
പ്രപഞ്ചകാരണമായി ബ്രഹ്മത്തെ സങ്കല്പിക്കുന്ന നിമിഷം തന്നെ ഈശ്വരസങ്കല്പം അനാവശ്യമായിത്തീരുന്നു. ജഗത്തിൽ ഈശ്വരൻ അഭാവപൂർണിമയാകുന്നു. ജ്ഞാനലബ്ധിയിൽ ഈശ്വരവിശ്വാസം നശിക്കുന്നതാണ്. ചെകുത്താനിലുള്ള വിശ്വാസവും ഈശ്വരവിശ്വാസത്തിന്റെ നിഷേധമത്രേ. ഈശ്വരനുണ്ടെങ്കിലേ ചെകുത്താനുമുള്ളൂ. ചെകുത്താനുണ്ടെങ്കിൽ ഈശ്വരനൊട്ടില്ലതാനും. അപ്പോൾ ചെകുത്താനുമില്ല തന്നെ. അജ്ഞേയമായതിനെക്കുറിച്ചുള്ള പഠനം ശാസ്ത്രത്തിന്റെ പരിധിക്കു പുറത്താണെങ്കിലും ഒരിക്കൽ അജ്ഞേയമെന്നു കരുതിയതോ പുതുതായി കണ്ടെത്തിയതോ ആയ എന്തും പിന്നീടു ജ്ഞേയസീമയ്ക്കകത്തു വരുന്നപക്ഷം അവിടെയും ശാസ്ത്രപ്രയോജനം സിദ്ധിക്കുന്നതാണ്.
ഒന്നിൽ ഇച്ഛ വ്യാപരിക്കുന്നതു കൊണ്ടുണ്ടാകുന്ന മാറ്റമത്രേ കർമം. ജഗത്തിലെന്തും കർമത്തിനു ഉപകരണങ്ങളാകാം. സകലകർമങ്ങൾക്കും ഫലങ്ങളുണ്ട്; എന്തെന്നാൽ സകല പ്രവർത്തനങ്ങൾക്കും പ്രതിപ്രവർത്തനങ്ങളെങ്കിലുമുണ്ട്. ജഗത്തിലനുഷ്ഠിക്കും കർമത്തിൻ ഫലം ജഗത്തിൽ തന്നെ ചെന്നു ചേരുന്നു. ഇച്ഛക്കും കർമോപാധികൾക്കും വിധേയമായി കർമഫലത്തിനും മാറ്റമുണ്ട്. കർമഫലഭോജനം വേറിട്ടൊരു കർമമാം. ഓരോ ജഢവും ജീവനും തന്റെ കർമങ്ങൾ കൊണ്ട് ജഗത്തിനെ അനുനിമിഷവും വ്യത്യസ്തമാക്കി മാറ്റുന്നു. അങ്ങനെ ജഗത് വ്യത്യസ്ഥമായ അനുഭൂതികളിലൂടെ കടന്നു പോകുന്നു. ഈ പ്രപഞ്ചം അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നു പോയിട്ടില്ല. പരിമിതാനന്തപൂർണിമയായ വരാനിരിക്കുന്ന അനുഭൂതികൾ എത്രമേൽ വ്യത്യസ്തമായിരിക്കണം.
ദ്രഷ്ടാവിനനുസൃതമായി നന്മതിന്മകൾക്കും മാറ്റമുണ്ടാകുന്നു. മയിൽ പാമ്പിനെ തിന്നുന്നതു ആർക്കു നന്മ? ആർക്കു തിന്മ? മയിലും പാമ്പും ഒരേ ജീവന്റെ സ്പന്ദനങ്ങളെന്നു കരുതിയാൽ ആ വിശേഷജീവസ്പന്ദം മാത്രം വിജയിക്കുന്നു.
ശീതോഷ്ണാദി സകല ദ്വന്ദങ്ങളും ഒരേ പ്രതിഭാസത്തിന്റെ തന്നെ മാനങ്ങളാണ്. ഒരേ ഊഷ്മമാപിനികൊണ്ട് ശാസ്ത്രം ശീതോഷ്ണങ്ങളെ ഒന്നിച്ചളക്കുന്നു. ഈ വിധത്തിൽ സകല ദ്വന്ദങ്ങളും ശാസ്ത്രവിശകലനവിധേയമാണ്.
പൂർവപക്ഷം 4
ആപേക്ഷികമായ ജഗത്തിനെയല്ലാതെ കേവലമായ തേജസ് തുടങ്ങിയവയെ അറിയാൻ ശാസ്ത്രം അശക്തമാണ്.
സമാധാനം
തേജസിന്റെ ഏതാനും ഗുണങ്ങൾ മാത്രമാണ് കേവലമായി കരുതപ്പെടുന്നത്. ഈ കേവലത്വം പോലും ആപേക്ഷിക കേവലത്വം മാത്രമാണ്. തേജസിന്റെ മിക്കവാറും ഗുണങ്ങളും ആപേക്ഷികമാണെന്നതും ലോകപ്രസിദ്ധമാണ്. തേജസിന്റെ പ്രത്യക്ഷ രൂപങ്ങളിലൊന്നായ പ്രകാശത്തിന്റെ പ്രവേഗം കേവലമാണെന്നു പറയപ്പെടുന്നു. യഥാർത്ഥത്തിൽ അതിനെ കേവലം എന്നു വിളിച്ചുകൂടാത്തതാണ്. ഒരു അളവ് സ്ഥിരസംഖ്യയായി എന്ന കാരണത്താൽ മാത്രം യാതൊന്നും കേവലമെന്നു കരുതാവുന്നതല്ല. അതു മാത്രമല്ല അതിശീതീകൃത പദാർഥങ്ങളിലൂടെ കടന്നു പോകുമ്പോളും സ്വയം പഴകിയ വെളിച്ചമായിത്തീരുമ്പോളും പ്രകാശത്തിന്റെ പ്രവേഗം സ്ഥിരമല്ലെന്നും തെളിഞ്ഞിട്ടുണ്ട്. കേവലമെന്നു കരുതപ്പെടുന്ന സ്ഥലകാലങ്ങളും പരസ്പരം ആശ്രയിക്കുന്നവയും ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടുന്നവയും അതിന്റെ സാന്നിദ്ധ്യത്തിൽ വക്രീകരിക്കപ്പെടുന്നവയുമാണ്. അവ കേവലമായിരുന്നാൽ പോലും മറ്റു പദാർത്ഥങ്ങളുടെ അവസ്ഥിതികൊണ്ട് അവയും ആപേക്ഷികമായി തീരുന്നതും അതിനാൽ തന്നെ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതുമാണ്. അതിനാൽ ശാസ്ത്രയോനിത്വം കൊണ്ട് ബ്രഹ്മത്തെ അറിയുക അസാധ്യമല്ലതന്നെ.
പൂർവപക്ഷം 5
ദൈവം, ആത്മാവ്, പിശാച് തുടങ്ങിയവയെ അറിയുക ശാസ്ത്രത്താൽ അസാധ്യമാണ്.
സമാധാനം
ദൈവം, ആത്മാവ്, പിശാച് തുടങ്ങിയ സങ്കല്പങ്ങൾ ശാസ്ത്രത്തിൽ നിന്നും അകന്നു നിൽക്കാനുണ്ടായ പ്രധാന കാരണം അവയുടെ നിർവചനങ്ങളിലെ നേതിരൂപമാണ്. അവയെ നിർവചിക്കാൻ ശ്രമിക്കുമ്പോളെല്ലാം വിശ്വാസികൾ അതല്ല അല്ലെങ്കിൽ അതുമാത്രമല്ല എന്ന പല്ലവി ഉരുവിട്ടു തുടങ്ങുന്നു. ദൈവമോ ആത്മാവോ പിശാചോ എന്തെന്നു നിർവചിക്കുന്ന നിമിഷം മുതൽ അവ ശാസ്ത്രീയാന്വേഷണത്തിന്റെ പരിധിയിൽ വരും; അന്വേഷണങ്ങൾ സാധ്യമാകും; നിഗമനങ്ങൾ ഉരുത്തിരിയും. അപ്പോൾ വിശ്വാസികൾ നിർവചനത്തിൽ തെറ്റുണ്ട് നിർവചനം തിരുത്തണമെന്നാവശ്യപ്പെട്ടു തുടങ്ങും; ഈ പ്രക്രിയ നിരന്തരം നൂറ്റാണ്ടുകളായി തുടർന്നു വരുന്നു. എവിടെയെങ്കിലും പുതുക്കിയ ഗുണഗണങ്ങൾ ഉന്നയിക്കാനാകാതെ വരുമ്പോൾ ലഹളയായി യുദ്ധമായി യുക്തിഹീനമായ അധികാരത്തിന്റെ തള്ളിക്കയറ്റമായി. സൂക്ഷ്മമായി ഈ വിഷയങ്ങളെ സമീപിക്കുവർക്ക് പ്രഥമദൃഷ്ട്യാ തോന്നുക ഈശ്വരനോ ആത്മാവോ പിശാചോ എന്താണെന്നു ആരും അറിയാനിടവരരുതെന്നു അവയുടെ വിശ്വാസികൾ ഗൂഢമായി ആഗ്രഹിക്കുന്നുണ്ടെന്നാണ്. ആശയങ്ങളിലെ ഇത്തരം സ്ഥിരതയില്ലായ്മയാണ് യഥാർത്ഥത്തിൽ വിശ്വാസത്തിനും ശാസ്ത്രത്തിനും ഇടയിൽ ഒരു വിടവുണ്ടെന്നു തോന്നിപ്പിക്കുന്നത്. വാസ്തവത്തിൽ നിർവചനങ്ങളിലെ അപര്യാപ്തതകൾ ശാസ്ത്രവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ മുമ്പിനാലേ സ്വീകരിച്ചിരുന്ന നിർവചനത്തെ തള്ളിക്കളഞ്ഞ് പുതിയ നിർവചനത്തെ ഉൾക്കൊള്ളാൻ ശാസ്ത്രം കാട്ടുന്ന സഹിഷ്ണുതയും ത്വരയും അതിനെ നിരന്തരം പുതുക്കുവാനും വളർത്തുവാനും സഹായിച്ചിട്ടേയുള്ളൂ. എന്നാൽ മതങ്ങളിലെ മൌലീകവാദവും അപ്രമാദിത്വവാദവും അധികാര സ്വാധീനങ്ങളും അതിന്റെ തന്നെ വളർച്ചയെയും ആധുനികവത്കരണത്തേയും തടയുകയുണ്ടായിട്ടുണ്ട്. അന്വേഷണത്തിനിടയ്ക്കു അന്വേഷണവിഷയത്തിന്റെ സ്ഥലകാലസ്ഥിതികളോ അടിസ്ഥാനസത്തയോ മാറിയാൽ അന്വേഷണഫലം യഥാർത്ഥ വസ്തുതകളെ സൂചിപ്പിച്ചേക്കില്ല. പക്ഷേ അതിലും വലിയ ദുരന്തമാണ് അന്വേഷണവിഷയത്തിന്റെ സ്ഥലകാലസ്ഥിതികളും അടിസ്ഥാനസത്തയും സ്ഥിരമെന്നു അടിസ്ഥാന പ്രമാണമുണ്ടാക്കി അന്വേഷണ വിഷയത്തിന്റേയും വിവരസഞ്ചയത്തിന്റേയും മാറ്റങ്ങളെ അവഗണിക്കുന്നത്. ഒരേ പ്രതിഭാസത്തെ ഒന്നിലധികം വീക്ഷണകോണുകളിൽ നിന്നു വീക്ഷിക്കുമ്പോൾ വ്യത്യസ്ഥങ്ങളായ വിവരങ്ങൾ ലഭിക്കുമ്പോൾ അവയിൽ ചിലതു ശരിയും ചിലതു തെറ്റും എന്നു പറയാൻ പാടില്ലെന്നും എല്ലാം ശരിയെന്നു കരുതണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.
അടിസ്ഥാന വിഷയങ്ങളിൽ നേതിവാദം കൊണ്ടുവരികയും നിർവചനങ്ങളെ അപ്രസക്തമാക്കുന്ന കേവലവാദം ഉന്നയിക്കുകയും അനന്തതകളെ വേർതിരിച്ചു കാണാതെ ഏകമായി കാണുകയും ചെയ്യുന്നവർ സത്യത്തിന്റെ മുഖത്തെ ഒരു ഹിരണ്മയ പാത്രം കൊണ്ട് മൂടുക മാത്രമാണ് ചെയ്യുന്നത്. ഈശ്വരവിശ്വാസത്തിന്റേയും മറ്റും കാതൽ വിമർശനവിധേയമായിട്ട് കാലമേറെയായി. ബുദ്ധി തിരിയാത്തവർ അന്ധവിശ്വാസത്തിൽ കുരുങ്ങി കിടക്കുന്നുവെന്നു മാത്രം.
പ്രപഞ്ചകാരണമായ ഒരു ഈശ്വരൻ ഉണ്ടെങ്കിൽ ആ ഈശ്വരനാകുന്നു ബ്രഹ്മം. ആദികാരണമായ ഈശ്വരൻ അജ്ഞേയനാണ്. സർവജ്ഞനോ സർവവ്യാപിയോ സർവശക്തനോ ആയ ഈശ്വരൻ ഇല്ല. ജ്യോതിസ്വരൂപനാണ് ഈശ്വരനെങ്കിൽ അത് ഉണ്ട്. സച്ചിദാനന്ദസ്വരൂപനാണ് ഈശ്വരനെങ്കിൽ അത് ബ്രഹ്മമല്ലെങ്കിൽ മറ്റൊന്നുമല്ല. കർമഫലദാദാവായ ഈശ്വരൻ ഇല്ല. പുണ്യപാപങ്ങളെ വിധിക്കുന്ന ഈശ്വരനും ഇല്ല. അറിവാണ് ഈശ്വരനെകിൽ അനേകം ഈശ്വരന്മാരുണ്ട്. ദൈവം സ്നേഹം തുടങ്ങിയ വികാരങ്ങളാണെങ്കിൽ ആ ദൈവത്തെ സൃഷ്ടിച്ചതു ജീവനാണ്. മേല്പറഞ്ഞ സകല ഗുണങ്ങളും ചേർന്ന ഈശ്വരൻ അഭാവപൂർണിമയാണ്.
ജീവാത്മാവ് പുനർജന്മം കാത്തിരിക്കുന്ന ആത്മാവ് ദുരാത്മാവ് പ്രേതാത്മാവ് ബാധയായി കയറുന്ന ആത്മാവ് ജ്ഞാനാത്മാവ് പരിശുദ്ധാത്മാവ് പരമാത്മാവ് പരേതാത്മാവ് തുടങ്ങി അനേകവിധ ആത്മാക്കളുണ്ടെന്നും അവയുടെ അസ്തിത്വത്തെക്കുറിച്ച് അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലയിടത്തും രേഖപ്പെടുത്തപ്പെട്ടു കാണുന്നു.
ആത്മസങ്കല്പങ്ങളെല്ലാം ‘അഹം’ ബോധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും അവയുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ‘അഹം’ ബോധം ഉണ്ട്. കർത്താവ് ദ്രഷ്ടാവ് ഭോക്താവ് ജ്ഞാതാവ് എന്നീ നിലകളിൽ സ്വയം വിശേഷിപ്പിക്കുന്നതിനുള്ള സർവനാമമായ അഹത്തിനു സമാനവും അതിൽ നിന്നു നിഷ്പന്നവുമാണ് ആത്മാവ്. മറ്റൊന്നിനോട് അഹം സംവദിക്കുമ്പോൾ സംവദിക്കപ്പെടുന്നത് ത്വം ആകുന്നു. അഹം ത്വം എന്നീ നാമരൂപങ്ങളും അവയുടെ ബഹുവചനങ്ങളും ഒഴികെ മറ്റെല്ലാം തത് എന്നതിന്റെ ബഹുരൂപങ്ങളാണ്. അഹം ത്വം തത് എന്നീ മൂന്നു രൂപങ്ങളും അപ്രകാരം വ്യക്തിത്വത്തേക്കാൾ അവസ്ഥക്കത്രേ ഊന്നൽ നൽകുന്നത്. അഹം ത്വം എന്നിവ ഒഴുകുന്ന വ്യക്തിത്വങ്ങളെയും തത് സ്ഥിരമായതിനേയും സാമാന്യേന സൂചിപ്പിക്കുന്നു. കർതൃത്വവും സംവാദവും സംയോജിക്കയാൽ അഹം ത്വം എന്നീ പദങ്ങൾ ജീവനെക്കൂടി സൂചിപ്പിക്കുന്നുണ്ട്. അതിനാൽ അഹം അഥവാ ആത്മാവ് ജീവന്റെ സത്തയായി വ്യവഹരിക്കപ്പെടുവാൻ ഇടവന്നു. അങ്ങനെ ജീവനുള്ളിടത്തെല്ലാം ആത്മാവുണ്ട്. ആത്മാവുള്ളിടത്തെല്ലാം ജീവനുമുണ്ട്. ആത്മാവിൽ നിന്നു വേറിട്ട് മറ്റൊരു ജീവനുമില്ല. ജീവനിൽ നിന്നു വേറിട്ട് മറ്റൊരു ആത്മാവുമില്ല. ജീവൻ ഒരു അനുസ്യൂതി ആകയാൽ ആത്മാവും അപ്രകാരം തന്നേ. മറ്റൊരുവിധത്തിൽ ജീവി എന്നു വിളിക്കപ്പെടുന്ന ഒന്നിന്റെ ആരംഭം മുതൽ വീക്ഷണ ബിന്ദുവിലെത്തുന്നതുവരെയുള്ള ജീവന്റെ ഗമനത്തിന്റെ ആകെത്തുകയത്രേ അതിന്റെ ആത്മാവ്. അതല്ലാതെ മറ്റൊരാത്മാവും ഇല്ല. ജീവനുള്ള ഒന്നു ജഢമായി കാണപ്പെടുമ്പോൾ അതിന്റെ ആത്മാവിനെന്തു സംഭവിക്കും എന്ന ചോദ്യത്തോടുള്ള പ്രതികരണമായി സൃഷ്ടിക്കപ്പെട്ട ഭാവനാവിലാസങ്ങളുടെ ഫലം ദൃശ്യമാകുന്നതത്രേ ഒട്ടുമിക്കതരം ആത്മാക്കളുടേയും വേരുകൾ.
ചരിത്രപരമായ ഒരു വിലയിരുത്തലിൽ ഭാരതത്തിലെ പൈശാചീ ഭാഷ സംസാരിച്ചിരുന്ന നാട്ടിലെ ജനങ്ങളത്രേ പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ ഒറ്റപ്പെടുത്തപ്പെട്ട് പിന്നീട് മാനവത്വത്തിൽ നിന്നു പോലും നിഷ്കാസനം ചെയ്യപ്പെട്ട് പിശാചുക്കളായി അറിയപ്പെട്ട ജനത എന്നു തിരിച്ചറിയേണ്ടതുണ്ട്. ഭാരതത്തിൽ ദേവനാഥനായി അറിയപ്പെടുന്ന ഇന്ദ്രൻ തിന്മയുടെ മൂർത്തീഭാവമായാണ് പേർഷ്യയിലെ അഗ്ന്യാരാധകർക്കു മുമ്പിൽ അറിയപ്പെട്ടത്. ഈജിപ്തിലേയും മെസോപൊട്ടാമിയയിലേയും ഈശ്വരന്മാർ തന്നെയാണ് സീയോനിലെ ദൈവത്തിൽ വിശ്വസിച്ചിരുന്നവർക്ക് ചെകുത്താന്മാർ. ഏക ദൈവത്തിൽ വിശ്വസിക്കുന്നവർ അനേക പിശാചുക്കളിൽ വിശ്വസിക്കാനിട വന്നതിനു കാരണം അവരുടെ പൂർവികർ ചെയ്തു പോയിരിക്കാവുന്ന അനേകം മതവിശ്വാസങ്ങളുടെ മേലുള്ള ധ്വംസനത്തെ കുറിച്ചുള്ള അബോധമായ കുറ്റബോധമായിരിക്കണം. അന്യമത ധ്വംസനങ്ങൾ കുറവുള്ള ബഹു ഈശ്വര വിശ്വാസികൾക്കിടയിൽ ചെകുത്താനെക്കുറിച്ചുള്ള ഭയം താരതമ്യേന കുറുഞ്ഞുകാണാറുണ്ട്.
ഈശ്വരൻ മഹാമാരികളും യുദ്ധങ്ങളും വമ്പിച്ച നാശങ്ങളും കൊണ്ടുവരുന്നവനെന്നു ആദ്യകാലത്തു വിശ്വസിച്ചിരുന്ന ജനതകളിലെ മത വിശ്വാസത്തിനു പരിണാമം സംഭവിച്ച് കാരുണ്യവാനും സദ്ഗുണ സമ്പൂർണനുമാണു ഈശ്വരൻ എന്നു വിശ്വസിക്കാനിടവന്ന ഇടങ്ങളിലെല്ലാം അബോധതലത്തിലെ സമ്പൂർണ നാശത്തിനുള്ള ഇച്ഛ സാധ്യമാക്കുവാനാണ് ഈശ്വരനു സദ്ഗുണങ്ങളിലൊഴികെ ഏതാണ്ടു തുല്യനും ബലവാനുമായ ചെകുത്താൻ എന്ന വിശ്വാസത്തിനു പ്രാചുര്യമുള്ളത്. ബുദ്ധി കാരുണ്യവും മനസ് സമ്പൂർണനാശവും ആഗ്രഹിക്കുന്നിടത്ത് കാരുണ്യവാനായ ഈശ്വരനേയും നാശകാരണമായ ഈശ്വരനേയും ഒന്നിച്ചു വ്യവഹരിക്കുമ്പോലുള്ള സങ്കല്പദോഷവും ഇതകറ്റുന്നു. കാരുണ്യവാനായ ഈശ്വരൻ ഭീതിയുടെ പ്രചാരകനല്ല. ഈശ്വരനോടും പുരോഹിതരോടും മതസ്ഥാപനങ്ങളോടുമുള്ള ഭീതിയും ആദരവും നിലനിറുത്തുവാനും പ്രയോജനപ്പെടുമെന്നതിനാൽ പുരോഹിതവർഗം ദൈവത്തോടൊപ്പം ചെകുത്താനേയും പ്രചരിപ്പിച്ചു. പാടിപുകഴ്ത്തപ്പെടുന്ന ഈശ്വരന്റെ യഥാർത്ഥ അബോധ സ്വരൂപമറിയാൻ അവനെ വെല്ലുവിളിക്കുന്ന ചെകുത്താന്റെ ഗുണഗണങ്ങൾ വീക്ഷിച്ചാലും മതിയാകുന്നതാണ്. ഈശ്വരന്റെ പേരിൽ നടന്ന കൊടും പാതകങ്ങൾക്കു പ്രധാന കാരണങ്ങളിലൊന്നു ഈശ്വരന്റെ പ്രതിരൂപമായി ചെകുത്താനുണ്ടെന്ന സങ്കല്പമാണ്. ജഗത്തിൽ ഈശ്വരനേപ്പോലെത്തന്നെ ചെകുത്താനും അഭാവപൂർണിമ തന്നെ.
മേൽ കാരണങ്ങളാൽ ആപേക്ഷികവും പരിണാമസ്വരൂപിയുമായ സങ്കല്പസൃഷ്ടികളെന്ന നിലയിൽ ഈശ്വരൻ, ആത്മാവ്, പിശാച് തുടങ്ങിയവയേയും അവ മാനവവ്യവഹാരങ്ങളിലുണ്ടാക്കുന്ന സ്വാധീനങ്ങളേയും ശാസ്ത്രയോനിത്വത്താൽ പഠനവിധേയമാകാവുന്നതാണ്. പൂർവപക്ഷം 6
വേദം പഠിക്കാത്തതോ വേദത്തെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്തതോ ആയ ഒരാൾക്കും പൂർണസ്വരൂപനായ ബ്രഹ്മത്തെ അറിയാനാകില്ല.
സമാധാനം
വേദങ്ങളെന്നല്ല ശതവേദങ്ങൾ പഠിച്ചില്ലെങ്കിൽ‌ പോലും ശാസ്ത്രദൃഷ്ട്യാ ഏതൊരു പ്രതിഭാസത്തേയും സമീപിക്കാവുന്നതാണ്. എന്നാൽ വേദങ്ങൾ പഠിക്കുന്നതിനു ഇതൊരു തടസ്സവുമല്ല. ശാസ്ത്രം പഠിച്ചാലും വേദം പഠിച്ചാലും പൂർണസ്വരൂപനായ ബ്രഹ്മത്തെ അറിയാനാകില്ല, കാരണം അങ്ങനെയൊന്ന് ഉണ്ടാകുക സാധ്യമല്ല. വേദം പഠിച്ചവർക്കു അതിൽ കണ്ട പ്രകാരം ഒരു പൂർണസ്വരൂപബ്രഹ്മമുണ്ടെന്നു വിശ്വസിച്ചു അങ്ങനെ ഭാവിക്കാമെന്നുമാത്രം.
പൂർവപക്ഷം 7
യുക്തിയുടേയൊ നിഗമനത്തിന്റേയോ മാത്രം അടിസ്ഥാനത്തിൽ ഒരു പ്രത്യേക ഈശ്വരനില്ലെന്നു തെളിയിച്ചു കൂടാത്തതാണ്. അതൊരു വിശ്വാസമാകയാൽ പ്രത്യേക സംരക്ഷണത്തിനു അർഹമാണ്.
സമാധാനം
എന്നു ആ ഈശ്വരനിൽ വിശ്വസിച്ചു പോരുന്നവർ ആഗ്രഹിച്ചു പോകുന്നതു സ്വാഭാവികം മാത്രം. അത്തരം ആഗ്രഹങ്ങൾ ശാസ്ത്രത്തിന്റെ വഴിമുടക്കാനിടയാക്കിക്കൂടാ.
പൂർവപക്ഷം 8
ബീജം പഞ്ചഭൂതങ്ങൾ പിത്തം അത്തിവിത്തുകൾ ധൂമസംസ്കാരം പൂർവജന്മസ്മരണ കാന്തം തീയുണ്ടാക്കുന്ന സൂര്യകാന്തിമുത്ത് വെള്ളം കുടിച്ച് ദാഹം ശമിക്കുന്നത് മരണാനന്തരം ദേഹം പഞ്ചഭൂതങ്ങളായി വിഘടിക്കുന്നത് ഈശ്വരപ്രാർത്ഥനയ്ക്കു ഫലം ലഭിക്കുന്നത് തപസ്സിനു ഫലമുണ്ടാകുന്നത് തുടങ്ങിയവയെല്ലാം അതീന്ദ്രിയ ജ്ഞാനമുണ്ടെന്നതിനു തെളിവാണ്.
സമാധാനം
അതീന്ദ്രിയജ്ഞാനം ഇല്ലെന്നു വാദിക്കുന്നത് വിഡ്ഢിത്തമത്രേ, കാരണം പഞ്ചേന്ദ്രിയങ്ങളാൽ എല്ലാം അറിയപ്പെടണമെന്നില്ല. പ്രകൃതിയിൽ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ള പ്രതിഭാസങ്ങൾ ഉണ്ടെന്നു തന്നെ കരുതണം. ശാസ്ത്രമാകട്ടെ അത്തരം പ്രതിഭാസങ്ങളോടു സംവദിക്കുന്ന ജഢവും ജീവനും കണ്ടെത്തി ശാസ്ത്രജ്ഞാനത്തിന്റെ പരിധി വർദ്ധിപ്പിക്കുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അറിയുന്ന ജ്ഞാനം അധമം അതീന്ദ്രിയജ്ഞാനം ഉത്തമം എന്നിങ്ങനെ കരുതുന്നത് പരീക്ഷണ വിധേയമല്ലാത്ത വസ്തുതകളെ ആധികാരികമായി കരുതുന്നതിനു ഇടവരുത്തും. ഇനി അതീന്ദ്രിയ ജ്ഞാനം കൊണ്ട് വല്ലവരും വല്ലതും അറിയുന്നുണ്ടെങ്കിൽ തന്നെ അപ്രകാരം അറിഞ്ഞതു ആത്മനിഷ്ഠമല്ലെന്നു ഉറപ്പുവരുത്തുക കൂടി ചെയ്യേണ്ടതുണ്ട്.
ബീജം പഞ്ചഭൂതങ്ങൾ പിത്തം അത്തിവിത്തുകൾ കാന്തം വെള്ളം കുടിച്ചു ദാഹം ശമിക്കുന്നത് എന്നിവയെല്ലാം ഇന്നു സമ്യക്കായി വിശദീകരിക്കപ്പെടുന്നതു ശാസ്ത്ര ജ്ഞാനത്താലാണ്. ധൂമസംസ്കാരവും കായ്ക്കാനായി ചെടികളുടെ കമ്പുകൾ വെട്ടുന്നതും ഭാഗികമായി ശാസ്ത്രീയവും ഭാഗികമായി യാദൃശ്ചികവുമാകുന്നു. തീയുണ്ടാക്കുന്ന സൂര്യകാന്തിമുത്ത് അറിയപ്പെടുന്നില്ല. എങ്കിലും തീയുണ്ടാക്കുന്ന അനേക തരം കല്ലുകൾ ഇപ്പോൾ അറിയപ്പെടുകയും ഉപയോഗിച്ചു വരികയും ചെയ്യുന്നുണ്ട്. അവയ്ക്കെല്ലാം മതിയായ ശാസ്ത്രീയ വിശദീകരണങ്ങൾ നൽകാനുമാകുന്നുണ്ട്. സൂര്യകാന്തിമുത്ത് തീയുണ്ടാക്കുന്നത് പ്രത്യക്ഷത്തിൽ കാണപ്പെടുന്ന പക്ഷം അതിനേയും ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കാൻ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. ജനനത്തിനു മുമ്പും മരണത്തിനു ശേഷവും ശരീരത്തിന്റെ സംഘാത സ്വരൂപത്തിന്റെ അഭാവം അതിലെ ഏകോപന പ്രവർത്തനങ്ങളുടെ അഭാവത്താൽ തന്നെ ഭവിക്കുന്നതാണ്. അഥവാ അതുതന്നെയാണ് മരണം. മരിച്ചശേഷവും ജഢത്തിന്റെ ജീവസ്വഭാവം അതിനു രാസമാറ്റം സംഭവിക്കുന്നതിനു മുമ്പു നഷ്ടപ്പെടുന്നില്ല എന്നതിനു തെളിവാണ് ഹൃദയം, കരൾ, വൃക്ക, കൃഷ്ണമണി തുടങ്ങി അനേകം അവയവങ്ങളുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഈശ്വരപ്രാർത്ഥനയ്ക്കും തപസ്സിനും ഫലമുണ്ടാകുന്നത് മനോവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ മാത്രമാണ്. വെള്ളം കുടിച്ചു ദാഹം ശമിപ്പിക്കുന്നത് തലച്ചോറിലെ തൃഷ്ണകേന്ദ്രത്തിന്റെ പ്രവർത്തനത്താലാണെന്നത് തെളിയിക്കപ്പെട്ടതാണ്.
പൂർവജന്മസ്മരണയുടെ പേരിൽ അറിയപ്പെടുന്നതിൽ അധികവും ഹിസ്റ്റീരിയയുടേയും സമാനമായ മനോവൈകല്യങ്ങളുടേയും പരിണിത ഫലങ്ങൾ മാത്രമാണ്. ഇനി ആരോഗ്യവാനായ ഒരാൾക്ക് പൂർവജന്മസ്മരണ ഉണ്ടാകണമെങ്കിൽ ആത്മാവിന്റെ ജന്മാന്തരഗമനമോ മരിച്ചജീവിയുടെ ഏതെങ്കിലും രൂപത്തിലുള്ള പുനർജനനമോ അവശ്യമല്ല തന്നെ. മരണമേയില്ലാത്ത അപൂർവജീവിയുടെ പരിണാമത്തിന്റെ അനുസ്യൂതിയുടെ പരിണിത ഫലമായ അനുകൂലനങ്ങളാണ് അറിയപ്പെടുന്ന പൂർവജന്മസ്മരണകളെല്ലാം തന്നെ. ഇക്കാര്യം പിന്നീടൊരിടത്തു വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ എന്തെങ്കിലും ശാസ്ത്രദൃഷ്ട്യാ വിശദീകരണം നൽകപ്പെടാതിരുന്നു എന്നത് ശാസ്ത്രത്തിനു അക്കാര്യം പരിഗണിക്കാനുള്ള അനർഹതയല്ല മറിച്ച് ശാസ്ത്രം അക്കാര്യങ്ങൾ അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ടെന്നാണു തെളിയിക്കുന്നത്.
പൂർവപക്ഷം 9
ശാസ്ത്രം കൊണ്ടുവരുന്ന ജ്ഞാനം ഗുണത്തിനും ദോഷത്തിനും ഉപയോഗിക്കാവുന്നതാണ്. അതിനാൽ സദാചാര നിഷ്ഠമായ മതരീതിയുടെ അകമ്പടിയോടു കൂടിയല്ലാതെ യഥാർത്ഥസത്തയെ കുറിച്ചുള്ള യതൊരന്വേഷണങ്ങളും ഗുണഫലങ്ങൾ ഉണ്ടാക്കുകയില്ല.
സമാധാനം
ജ്ഞാനത്തിന്റെ പോലെ തന്നെ സദാചാരത്തിന്റേയും ഫലങ്ങൾ ഗുണദോഷ സമ്മിശ്രം തന്നെ. ജഗത്തിലെ ഓരോ കർമഫലങ്ങളും അതിന്റെ ഭോജനവും ചിലർക്കു ഗുണകരമെന്നതുപോലെ ചിലർക്കു ദോഷകരമായും വന്നു ഭവിക്കുന്നു. ഈ ഗുണദോഷങ്ങൾ ഉണ്ടാക്കുന്ന മാറ്റങ്ങളും അവയുടെ സ്വാധീനവും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതാണ് കൂടുതൽ മെച്ചപ്പെട്ടതായി കരുതപ്പെടുന്നത്. ശാസ്ത്രീയമായ ഇത്തരം പഠനങ്ങൾ കൂടാതെ അശാസ്ത്രീയമായി തത്ക്കാല ലാഭങ്ങളും സൌകര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും മാത്രം നോക്കിയോ അപകടകരമോ അതീവ സംവേദന ശീലമുള്ളവയോ ആയ വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തോ ഉണ്ടാക്കി വയ്ക്കുന്ന ദോഷങ്ങൾക്ക് ശാസ്ത്രമല്ല; മറിച്ച് ശാസ്ത്രത്തെ പരിഗണിക്കാത്തവർ മാത്രമാണ് ഉത്തരവാദികൾ. ശാസ്ത്രത്തിന്റെ ദുരുപയോഗത്തിനു മറ്റൊരു പ്രധാന കാരണം അധികാരസംവിധാനത്തിന്റെ തകരാറാണ്. ശാസ്ത്രം അറിയാത്തവരോ അതിനോടു പ്രതിപത്തിയില്ലാത്തവരോ അവസാന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ഇവയ്ക്കൊന്നും ശാസ്ത്രം ഉത്തരവാദിയല്ലെങ്കിലും സ്വന്തമായ ചില ദൌർബല്യങ്ങളും അതിനുണ്ട്. സ്വീകരിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഫലങ്ങളേ ശാസ്ത്രപഠനം നൽകൂ എന്നതാണത്. അതിനാൽ ഓരോ വിഷയത്തിനും അനുയോജ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ സ്വീകരിച്ചു പ്രവർത്തിക്കുന്നതിന് ശാസ്ത്രം ബാദ്ധ്യസ്ഥമാണ്. ബ്രഹ്മജിജ്ഞാസയുടെ ശാസ്ത്രീയ പഠനത്തിന്റെ മാനദണ്ഡങ്ങൾ എപ്രകാരമായിരിക്കണമെന്നും സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുരാതന കവിതകൾ 5 - വേടൻ

മാടമടുക്കല്ല്യേട്യോമനേ
മാടത്തിൽ പോക തങ്കം
ഈരേഴും പാമ്പിനെ ഞാൻ കൊന്നി
ട്ടാടലകറ്റുവേൻ ഞാൻ
പേടിക്ക വേണ്ട പെണ്ണേയെടി
പേടമാൻ കണ്ണിയാളേ
വേടനിവനിവടില്ല്യേടി
വേടത്തിപ്പെണ്മണിയേ
സിംഹത്താൻ വന്നാലനങ്ങാത്ത
ചങ്കൂറ്റമുണ്ടു പെണ്ണേ
നെഞ്ചു തുളക്കുന്നയമ്പല്ലേ
യെന്നുടെ കയ്യിലുള്ളൂ
സന്ദേഹം വേണ്ട പെണ്ണേയെടി
ഇന്ദീവരമിഴിയേ

കാട്ടിന്റെ മുക്കിലൊരിടത്തു
മൂങ്ങ കരയുമ്പള്
മേലേ മാനത്തുക്കോടങ്ങനെ
തീയി പറക്കുമ്പള്
രാത്രിയിൽ പെയ്ത മഴയില്
കൂര നനയുമ്പള്
ചോർന്നങ്ങൊലിക്കുന്ന വെള്ളം
മേലു നനക്കുമ്പള്
മാറിക്കിടന്നന്നു നീയെന്നെ
വാരിപ്പുണരുമ്പള്
കാവലിരുന്നൊരു ദേവത
രക്ഷിക്കും കൺമണിയേ

• ഈ കവിതയിലെ ഏതാനും വരികൾ പഴയൊരു നാടൻ പാട്ടിലേതാണ്.

2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പുരാതന കവിതകൾ 4 - സ്വാതന്ത്ര്യം

തുടിയുടെ താളം നെഞ്ചിൽ
കറങ്ങും പമ്പരമെൻ തലയിൽ
വിടർന്ന കൺകളിൽ
നരിയെക്കണ്ടൊരു ഹരിയുടെ ഭാവം
വാലിനു പകരം നീട്ടിയ കൈകൾ കാൽമുട്ടു മടക്കി
വളച്ചുവിട്ടൊരു ടെമ്പറു കൂടിയ
കമ്പിയതായെൻ ദേഹം.

പ്രാകും വാക്കുകൾ മനസ്സിനുള്ളിൽ
കോട്ടകൾ കെട്ടുന്നു
ഞരമ്പിലുയരും ഗതിപ്രവാഹം
ചിന്തകളാകുന്നു.
അതിൽ ഞാനലിഞ്ഞു ചേരുന്നു.

ചങ്കൂറ്റം പോയി
എന്റെ നെഞ്ചൂക്കും പോയി
തുറിച്ച നോട്ടം തുളച്ച മനസ്സിൽ
പഴയ വാചകക്കസർത്തതെല്ലാം
ഒലിച്ചു പോകുന്നു

ചിനച്ചുയർന്നു കുതിച്ചുപായും
കറുത്ത കുതിരയെ പിടിച്ചു കെട്ടുന്നു
സ്വാതന്ത്ര്യത്തിൻ കഴുത്തറുക്കുന്നു
വിറച്ച കണ്ഠം പതിഞ്ഞ ശബ്ദം
എൻ വാക്കുകൾ കേൾക്കുന്നു
അരുതരുതരുതേയെന്റെ
കഴുത്തറുക്കരുതേ
കഴുത്തറുക്കരുതേ

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

ജീവൻ തന്റെ ജീവിതശേഷം മരിക്കുന്നു; മരണമോ തന്റെ മരണശേഷം ജീവിക്കുന്നു.

അനീഷിനു അനിത്യം നിത്യം എന്ന കവിത മനസ്സിലായിട്ടില്ല എന്നു പറയുന്നു. അതുപോലെ മരണത്തിനു മരണം ഉണ്ടോ? മരണത്തിന്റെ അച്ചനും അമ്മയും ആരാണ്? എന്നീ ചോദ്യങ്ങളും അനീഷ് ഉന്നയിക്കുന്നുണ്ട്. അനീഷ് ഒരു മറുപടി അർഹിക്കുന്നുണ്ട്.

ആദ്യം ലളിതമായതിൽ നിന്നു തുടങ്ങാം. മരണം ഒരു പ്രതിഭാസമെന്നു പറയുന്നു. അതു ദ്രവ്യമല്ല, ഗുണമാണ്. ഒരു ഗുണത്തിനു മരണമുണ്ടാകുന്നത് ആ ഗുണത്തിനു കാരണമായ ദ്രവ്യം നശിക്കുമ്പോളാണ്. ഇവിടെ മരണത്തിനു കാരണം ജീവനാണെന്നും ആ ജീവൻ മരിക്കുകയാണെന്നും നമുക്കറിയാം. അതിനാൽ മരണമെന്നതു ജീവന്റെ ഗുണമല്ല. ജീവന്റെ ഗുണങ്ങളുടെ അഭാവമാകുന്നു മരണം. അതിനാൽ നിഷേധാന്മകകാകുന്നു മരണസങ്കല്പം. നിഷേധാത്മകമായ ഒന്നിനു മരണം അഥവാ നിഷേധം ഉണ്ടാകണമെങ്കിൽ നിഷേധം അസാധ്യമാകുന്ന അസ്തിത്വം എപ്പോളും ഉണ്ടായിരിക്കണം. അതുകൊണ്ട് നമുക്കതിനെ ഇങ്ങനെ ചുരുക്കി പറയാം.

ജീവൻ തന്റെ ജീവിതശേഷം മരിക്കുന്നു; മരണമോ തന്റെ മരണശേഷം ജീവിക്കുന്നു.

അതുകൊണ്ട് അനീഷ് പരമാവധി കാലം ജീവിക്കുക അങ്ങനെ മരണത്തെ തന്റെ ശാന്തമായ മരണത്തിൽ തുടരാനനുവദിക്കുക.

മരണത്തിന്റെ പിതാവ് നിഷേധവും മാതാവു ജീവിതാഭിലാഷവുമാണെന്നു പറയപ്പെടുന്നു. നമ്മുടെയൊക്കെ മാതാപിതാക്കളും ആരാണെന്നു മറ്റുള്ളവർ പറഞ്ഞാണല്ലോ നാമറിയുക.

ഇനി അനീഷിനു മനസ്സിലാകുന്ന ചില കവിതകളാകാം.

പട്ടി
വളവാലൻ നാരായണൻ പാണ്ടൻ പട്ടി
കട്ടു തിന്നണ കള്ളനവൻ കിണറ്റീച്ചാടി
നാലുദിനമൂണുമില്ലാതവിടെക്കിടന്നു
നാലുദിനമുറക്കമില്ലാതവിടെക്കിടന്നു
കേറിവന്നവനാദ്യം തന്നെ കോഴിയെക്കട്ടു
അടുക്കളേൽ കേറി പിന്നെ ചാളയും കട്ടു
വളവാലൻ നാരായണൻ പാണ്ടൻ പട്ടി


പിള്ളേർ
ആക്കിരിപീക്കിരിപോക്കിരിപിള്ളേ
രൊക്കെക്കൂടി ചാടിമറിഞ്ഞി
ട്ടങ്ങോട്ടോടീട്ടിങ്ങോട്ടോടി
തല തട്ടിമുട്ടിപ്പൊട്ടിപ്പോയോ?


ചപലത
നിരുപമമൊരുവക ചപലതയാലേ
കരുതലതിതുവരെ മമ നഹി തീരേ
ഇരുവരുമൊരുവഴിയിലൊഴുകിയാലും
വരികപദവുമൊരു കുസൃതിയുമില്ലാ
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi