2010, ഡിസംബർ 23, വ്യാഴാഴ്‌ച

തിരുവേഗപ്പുറ നാരായണ ഭട്ടതിരിപ്പാടും കോഴിക്കോടങ്ങാടിയിൽ കോയപ്പക്കിയും


നാട്ടിലും മറുനാട്ടിലുമുള്ള വിദ്വാന്മാരോടു വാദിച്ചു രേവതി പട്ടത്താനം ജയിച്ചു പൊന്നിൻ കിഴിയുമായി തിരുവേഗപ്പുറ നാരായണ ഭട്ടതിരിപ്പാട് തളിയിലപ്പനെ തൊഴുതു മടങ്ങുമ്പോൾ പല്ലിളിച്ചു നിൽക്കുന്ന ദ്വാരപാലകർക്കിടയിൽ  മുഴുവൻ പശുവായി ഒരു പെൺകിടാവ് വഴി വിലങ്ങി. ആചാര്യപാദന്മാർക്ക് അക്ഷീപാനത്തിനും രാത്രി ബാന്ധവത്തിനു ഗുണനിലവാരം നിശ്ചയിക്കാനും അണിവയറിനു മേലോട്ടു അമ്പലവാസികൾ തുണിയുടുക്കരുതെന്നു തന്ത്രിമുഖ്യന്റെ കല്പന നിലവിലുണ്ടായിരുന്നതിനാൽ അരയ്ക്കു കീഴേക്കൊരു തുണിക്കീറു കുറവു വന്നതൊന്നും ആരും കാര്യമാക്കിയില്ല. ഏതുളി കൊണ്ടു ചമച്ചതിവളെയെന്നു നീരിറക്കി ശാന്തിക്കാരനത്ഭുതം കൂറവേ പൂണൂലും പട്ടുമല്ലാതെ ഒരൊറ്റ മുണ്ടു മാത്രമുടുത്ത ഭട്ടതിരിപ്പാട് അനിഷ്ടത്തോടൊന്നമർത്തി മൂളി. എന്നിട്ടും കുലുക്കമില്ലാതെ നിന്നവളുടെ കണ്ണും മുലക്കണ്ണും ശാസ്ത്രം പഠിച്ചവന്റെ അഹന്തയോടെ പട്ടേരി മാറിമാറി വീക്ഷിച്ചു.
ഓടിനു പൊന്നു പൂശിയ നിറമുള്ള അവളുടെ ഉറച്ച ചുണ്ടുകളൊന്നകന്നടഞ്ഞപ്പോൾ മധുരസ്വനമൊഴുകി വന്നു.
“എനിക്കൊന്നുമറിഞ്ഞു കൂടാ. അങ്ങും അജ്ഞൻ തന്നെ. വാദത്തിൽ തോറ്റവരോ പമ്പരവിഢ്ഢികളും. പക്ഷെ അങ്ങു സർവ്വജ്ഞാനിയാണെന്നു നാട്ടുകാർ പറയുന്നു.”
“അതുകൊണ്ട്?” നാരായണഭട്ടന്റെ ഒരു ശിഷ്യൻ അവളെ വെല്ലുവിളിച്ചു.
“രണ്ടു അജ്ഞർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ?”
“നീ അജ്ഞ തന്നെ, നിഷേധിയും” അയാൾ ഭീഷണിപ്പെടുത്തി, “മാറി നിന്നില്ലെങ്കിൽ നിന്നെ ഞാൻ കഷ്ണിക്കും.”
“ഗർഭിണികളേയും നിങ്ങൾ കഷ്ണിക്കുമോ?”
“വയറ്റിലുള്ളതിനു തന്തയുണ്ടോടീ?”
“ശ്രീദാമനാണവന്റെ അച്ഛൻ.”
“അവനും അജ്ഞനാണോ?”
“അങ്ങേരു പക്ഷേ ജ്ഞാനിയാണ്.”
“അവൻ വന്നെന്നോടു വാദിക്കട്ടെ. അതുവരെ നീ വഴി മാറ്”,  ചെമ്പട്ടെടുത്ത് അവൾക്കെറിഞ്ഞു കൊടുത്തുകൊണ്ട് തിരുവേഗപ്പുറക്കാരുടെ സൌമനസ്യത്തോടെ ഭട്ടതിരിപ്പാട് മൊഴിഞ്ഞു, “ഇതുടുത്തു കൊള്ളുക.”
“പുടവ തരാൻ അങ്ങെന്റെ സംബന്ധക്കാരനല്ല.” ആട്ടുമ്പോലെ പറഞ്ഞവൾ കൂട്ടിച്ചേർത്തു, “നാളെ പകൽ രണ്ടാം യാമത്തിൽ അക്കാണും പേരാലിൻ ചുവട്ടിൽ ശ്രീദാമൻ അങ്ങയെ കാണാനെത്തും.”
കിഴക്കോട്ടു നിഴലിന്റെ കൂടെ അവൾ പോയതോടെ പുരുഷാരവും ഒഴിഞ്ഞു പോകാൻ തുടങ്ങി. പട്ടത്താനത്തിനു വിജേതാവിനു സാമൂരി നൽകിയ ചെമ്പട്ട് തളിയിലപ്പന്റെ ആലയത്തിനു മുന്നിൽ ചെളിയും ചവിട്ടുമേറ്റു കിടന്നു.

സാമൂരിയുടെ ദൂതുമായി കോത കോഴിക്കോടങ്ങാടിയിൽ എത്തിയപ്പോൾ കോയപ്പക്കി പണ്ടകശാലയിൽ കുരുമുളകിന്റെ കണക്കു നോക്കുകയായിരുന്നു. ശൈലാബ്ധീശ്വരന്റെ വിശ്വസ്തനായ ഗുപ്തചാരൻ കോതയുടെ മുഖഭാവങ്ങൾ മനപ്പാഠമായിരുന്ന കോയപ്പക്കി ഇത്തവണ അയാളെ ചുമ്മാ അവഗണിക്കുക മാത്രം ചെയ്തു. തന്റെ സ്വത്തും സ്ഥാനവും കാട്ടാതെ പഴവാളു പിടിച്ച നായർ മാത്രമായി വന്നയാൾ ക്ഷമകെട്ട് അങ്ങുമിങ്ങും വീശാൻ തുടങ്ങിയപ്പോൾ ആ മുസ്ലീം വർത്തകൻ തല തിരിച്ചു  ചോദിച്ചു,“ഞമ്മളിപ്പൊ വല്ലോം ചെയ്യാൻണ്ടോ?”
“കാര്യം നേരത്തേ അറിഞ്ഞിട്ടുണ്ടെങ്കിൽ വേണ്ടാ“, ഗുപ്തചാരന്റെ വാക്കുകൾക്കു ഒരു മുഴക്കം വന്നു.
“കായ്ച്ചേലും വേശത്തിലും അവരുടെ ജാതി പറയാൻ പറ്റൂല. ആണു കറുത്തതും പെണ്ണു വെളുത്തതും പെരുമാറ്റത്തിലവർ വെളുവെളുത്തതുമാണ്. കെഴ്ക്കൻ കാടെറങ്ങി വന്നിട്ടധികമായില്ല.“ മുളകിന്മൂട്ടയിന്മേൽ നിന്ന് വർത്തകൻ കണ്ണിളക്കി.
“വയനാടോ?”
“അറീല്ല.”
കോഴിക്കോടു ചന്തയുടെ നാട്ടുരാജാവായ കോയപ്പക്കിയെ കോത ഇത്തവണ നേരിട്ടഭിമുഖീകരിച്ചു. “സാമൂരിയുടെ അന്തസ് കെട്ടുപോയിട്ടും മലവാരികളുടെ ചാരന്മാർ ഇഞ്ചി പറിച്ചുകൊണ്ടിരിക്കുകയാണോ?”
കല്ലുപോലത്തെ കൽബിലെങ്ങോ നിന്നും ഒരു തീപ്പൊരി വന്നതു കണ്ണിലൂടെ മിന്നിച്ചുകൊണ്ട് ചന്തമൂപ്പൻ തന്റെ ഒരു സഹായിയെ വിളിച്ചെന്നു വരുത്തിയിട്ട് കോതയൊടു മുരണ്ടു, “അവരെ കൊല്ലണോ?”
“വേണ്ട,“ സ്വപ്നത്തിലെന്നോണം കോത പിറുപിറുത്തു, “വേറെ കളിയുണ്ട്.”
വാളിന്റെ മുന പരിശോധിച്ച് അയാൾ തുടർന്നു.
“നാളത്തെ ശ്രീദാമനാരായണീയം വാദമൊന്നു കഴിഞ്ഞുകൊള്ളട്ടെ.”
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi