2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.17) - ഭേദവ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഭേദവ്യപദേശാച്ച” (1.1.17)

ഭേദ = ഭേദം
വ്യപദേശാത് ച = വെളിപ്പെടുത്തിയിരിക്കകൊണ്ടും

(ദ്രവ്യം ഊർജ്ജം ആകാശം എന്നിവ തമ്മിലുള്ള) ഭേദം വെളിപ്പെടുത്തിയിരിക്കകൊണ്ടും (ബ്രഹ്മം ഏകമോ അനേകമോ എന്നു നിരന്തരം അന്വേഷിക്കേണ്ടതുണ്ട്.)

സാരം

വേറിട്ടു തിരിച്ചറിയാവുന്ന ലക്ഷണലിങ്ഗങ്ങളോടെ ദ്രവ്യോർജ്ജാകാശങ്ങളെ വ്യക്തമായി നിർവചിക്കാൻ ആകുന്നതും അവയുടെ ഗുണധർമങ്ങളായി വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ആരോപിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. അവ ഓരോന്നിനേയും വേറിട്ടു പഠിക്കുമ്പോൾ വെവ്വേറെ നിഗമനങ്ങളിലെത്തിച്ചേരുന്നതുമാണ്. ആയതിനാൽ അവയുടെ രൂപീകരണ സമയത്ത് ജഗത്സാമാന്യമല്ലാത്ത വല്ല സത്തയും പ്രവർത്തിച്ചിട്ടുണ്ടോ എന്ന നിരന്തരമായ അന്വേഷണം അത്യാവശ്യമാണ്. എന്തെന്നാൽ അപ്രകാരം എന്തെങ്കിലും കണ്ടെത്തുന്ന പക്ഷം അനേക ബ്രഹ്മങ്ങൾക്കുള്ള സാധ്യതയും തെളിയുകയായി.

പൂർവപക്ഷം 1

മാന്ത്രവർണികങ്ങൾക്കു ദ്രവ്യത്തോടുള്ള ആശ്രിതത്വ ഗുണത്താൽ തന്നെ ബ്രഹ്മം ഏകമെന്നു പ്രസ്താവിച്ചു കഴിഞ്ഞു. മറ്റു ബഹുവിധത്തിലും അപ്രകാരം തന്നെ സിദ്ധിച്ചു. ഇപ്പോൾ വീണ്ടും പഠനം ആവശ്യപ്പെടുന്നതിൽ വൈരുദ്ധ്യമുണ്ട്.

സമാധാനം

മുമ്പു നാം പരിഗണിച്ചവയെല്ലാം ബ്രഹ്മം ഏകമെന്നു പ്രഥമദൃഷ്ട്യാ തെളിയിച്ചു. എന്നാൽ ദൃശ്യപ്രപഞ്ചത്തിലെ വിവരസഞ്ചയമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ദൃശ്യപ്രപഞ്ചമെന്ന ജഗത്തിന്റെ ബ്രഹ്മത്തെ കുറിച്ചു മാത്രമേ നിഗമനങ്ങളിലെത്തിച്ചേർന്നിട്ടുള്ളൂ എന്നേ ന്യായമായി അവകാശപ്പെടാനാകൂ. അദൃശ്യസമാന്തരപ്രപഞ്ചങ്ങൾ കൂടി സമ്യക്കായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അവ സംബന്ധിച്ച തെളിവുകൾ സാധാരണ ഗതിയിൽ ലഭ്യമല്ലാത്തതിനാൽ ജാഗ്രതയോടെ സകല പ്രതിഭാസങ്ങളേയും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. അതിനാൽ ഏകാനേകബ്രഹ്മവാദം നിരന്തരം തുടരേണ്ടതുമുണ്ട്.

പൂർവപക്ഷം 2

ബ്രഹ്മം ഏകമോ അനേകമോ എന്ന ചോദ്യത്തിനു രണ്ടുത്തരമേയുള്ളൂ. ഇവിടെയും ആപേക്ഷികത കൊണ്ടു വരാനാകുമോ?

സമാധാനം

അനേകപദം ഏകമല്ലാത്തത് എന്ന അർത്ഥത്തിൽ രണ്ടോ മൂന്നോ നാലോ എത്ര വേണമെങ്കിലോ ആകാം. എന്നാൽ ആപേക്ഷികത ഇത്തരം അതീവ പരിമിതാർത്ഥത്തിൽ എടുക്കരുത്. ബൃഹദ്സ്ഥൂല പദാർത്ഥങ്ങളെ വെവ്വേറെയെടുത്ത് നാം വ്യത്യസ്ത നിഗമനങ്ങളിലെത്തിച്ചേർന്നു. എങ്കിലും അവയുടെ സാമാന്യീകരണത്താൽ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുകയും ചെയ്തു. ആകാശവും അപ്രകാരം തന്നെ. ഇപ്രകാരം ഒന്നിനെതന്നെ അംശപൂർണരൂപങ്ങളിൽ വേറിട്ടുകണ്ട് വെവ്വേറെ നിഗമനങ്ങളിലെത്തിയശേഷം അവയെ സമന്വയിപ്പിച്ച് മെച്ചപ്പെട്ട അനുമാനത്തിലെത്തുകയാണ് ആപേക്ഷിക പ്രക്രിയ. മാനദണ്ഡങ്ങൾ മാറുന്നതനുസരിച്ച് അനുമിതസത്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുക ആപേക്ഷിക പ്രക്രിയയിലെ സർവസാധാരണമായ ഒരു പ്രതിഭാസമത്രേ. ഏകീകരണസിദ്ധാന്തങ്ങളിലൂടെ അവയെ സമന്വയിപ്പിക്കുക എന്ന കർത്തവ്യത്തോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയും ചെയ്യും. എന്നാൽ അന്വേഷണത്തിനു ഒരു അന്തിമ ഘട്ടം ആപേക്ഷികത വിഭാവനം ചെയ്യുന്നുമില്ല.

പൂർവപക്ഷം 3

ദ്രവ്യോർജ്ജാകാശഭേദത്താൽ ബ്രഹ്മാന്വേഷണം തുടരേണ്ടതുണ്ടെങ്കിൽ അത്തരം ഭേദം നിർവചിച്ചു കൊണ്ടല്ലാതെ അന്വേഷണം തുടരുന്നതിൽ അർഥമില്ല.

സമാധാനം

വാസ്തവം. എങ്കിലും നിർവചനങ്ങളോടു കൂടി ബ്രഹ്മാന്വേഷണത്തിൽ അവയുടെ പ്രസക്തി കൂടി പ്രസ്താവിക്കപ്പെടേണ്ടതുണ്ട്. വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ സമീപിക്കേണ്ടതുമുണ്ട്. അതിനാൽ അവയെ ഒരു പ്രത്യേക പ്രകരണമായി പറയുന്നു.

ഇങ്ങനെ ബ്രഹ്മസൂത്രം 1.1.9 മുതൽ 1.1.17 വരെയുള്ള ഏകാനേകവാദപ്രകരണം സമാപ്തം.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.16) - നേതരോʃനുപപത്തേഃ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“നേതരോʃനുപപത്തേഃ” (1.1.16)

ഇതരഃ = മറ്റൊന്നു
അനുപപത്തേഃ = സിദ്ധിക്കുന്നില്ലാത്തതുകൊണ്ട്
ന = ഇല്ല

(ദ്രവ്യമല്ലാതെ മാന്ത്രവർണികങ്ങളുടെ ചലനത്തിനു കാരണമായി) മറ്റൊന്നു സിദ്ധിക്കുന്നില്ലാത്തതുകൊണ്ട് (രണ്ടു ബ്രഹ്മം) ഇല്ല.

സാരം

മാന്ത്രവർണികങ്ങൾ ഏതോ ഒരു ശക്തിക്കു വിധേയമാണെന്നതു സ്പഷ്ടമത്രേ. എന്നാൽ പിണ്ഡമാർന്ന ദ്രവ്യമല്ലാതെ അത്തരം യാതൊരു ശക്തിയും അനുമാനത്താലോ പ്രത്യക്ഷത്തിലോ സംശയാതീതമായി സിദ്ധിക്കുന്നില്ല. അപ്രകാരം ദ്രവ്യം മാത്രം സിദ്ധിക്കുകയാൽ മാന്ത്രവർണികങ്ങളെ ദ്രവ്യം നിയന്ത്രിക്കുന്നതായി സിദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ദ്രവ്യഗമനത്തെ മാന്ത്രവർണികങ്ങളും സ്വാധീനിക്കുന്നതായി കണ്ടുകഴിഞ്ഞു. അതിനാൽ നിലനില്പിനായി പരസ്പരം ആശ്രയിക്കാനാകുന്നവയോ പരസ്പരപൂരകങ്ങളോ ആയ രണ്ടു സത്തകളാണു ദ്രവ്യമാന്ത്രവർണികങ്ങളെന്നുവേണം മനസ്സിലാക്കാൻ. പരസ്പരാശ്രിതങ്ങളാകയാൽ അവ വ്യത്യസ്തമായിരുന്നാൽ കൂടിയും അവയ്ക്കു പൊതുവായ ഒരേ ഒരു ബ്രഹ്മം ഉണ്ടാകുന്നതിനു തടസ്സമില്ല; എന്നു മാത്രമല്ല അപ്രകാരമല്ലാതെ മറ്റൊന്നും സിദ്ധിക്കുന്നുമില്ല. അതിനാൽ ജഗത്തിനു രണ്ടു ബ്രഹ്മം ഇല്ല.

പൂർവപക്ഷം 1

ദ്രവ്യവും ഊർജ്ജവും ആകാശവും പരസ്പരം രൂപമാറ്റത്തിനു വിധേയമാകയാൽ അവയ്ക്കു രണ്ടു സത്തയില്ല, അവയ്ക്കു പൊതുവായ ഒരു സത്തയാണുള്ളത്. അങ്ങനെയിരിക്കേ മറ്റൊന്നും സിദ്ധിക്കാത്തതുകൊണ്ടു മാത്രം രണ്ട് ബ്രഹ്മം ഇല്ല എന്നെല്ലാം പറയേണ്ടിവരുന്നത് യുക്തിയുടെ ദാരിദ്ര്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

സമാധാനം

വാസ്തവമാണ്. എന്നാൽ മാന്ത്രവർണികങ്ങളുടെ കണ്ടെത്തലോടെ സകലവുമായി എന്ന നിഗമനത്തിൽ തുടർന്നുള്ള അന്വേഷണം നിറുത്തുന്നത് ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രത്തിനെതിരാണ്. ഇതുവരെ ദൃശ്യമല്ലാത്ത ഏതെങ്കിലും സത്താവിശേഷം പിന്നീട് അനുമാനരീത്യാപോലും സിദ്ധിക്കുന്നപക്ഷം അതുവരെയുള്ള സിദ്ധാന്തത്തിന്റെ നില പുനഃപരിശോധിക്കേണ്ടതുണ്ട് എന്നു കാട്ടാൻ കൂടിയാണ് അനുപപത്തി ആസ്പദമാക്കി ഒരു സൂത്രം സൃഷ്ടിക്കാൻ സൂത്രകാരൻ സന്നദ്ധനായിട്ടുള്ളത് എന്നും കരുതാവുന്നതാണ്.

പൂർവപക്ഷം 2

ദ്രവ്യോർജ്ജാകാശങ്ങൾ അടിസ്ഥാനപരമായി ഒന്നു തന്നെയെങ്കിൽ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുമല്ലോ. പിന്നെ എന്തിനാണീ അനാവശ്യ ചർച്ചകളെല്ലാം?

സമാധാനം

ദ്രവ്യോർജ്ജാകാശങ്ങൾ ഏകമെന്നത് പ്രത്യക്ഷമല്ല; ഒരു നിഗമനവും സാമാന്യീകരണവുമാണത്. അവയുടെ പരസ്പരമാറ്റത്തിന്റെ അതിസൂക്ഷ്മമായ പ്രക്രിയകൾ വേണ്ടത്ര പഠനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ദ്രവ്യോർജ്ജാകാശങ്ങളുടെ പരിവർത്തന പ്രക്രിയകളിൽ മനുഷ്യദൃഷ്ടിക്കു ദൃശീഭവിക്കാത്ത സത്തകൾ ഉൾക്കൊണ്ടിട്ടുള്ള പക്ഷം അവയുടെ കാരണങ്ങളെ കൂടി ബ്രഹ്മസങ്കല്പത്തിലേക്കു ആനയിക്കേണ്ടതുണ്ട്. നിലവിലുള്ള ഭൌതീകശാസ്ത്ര നിഗമനങ്ങളെല്ലാം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മതിയായ കൃത്യതയുള്ളവയാണെന്നു പറയാനാകില്ല. ഇക്കാരണങ്ങളാൽ ഇതരബ്രഹ്മത്തെ കുറിച്ചുള്ള അന്വേഷണം ശാസ്ത്രപ്രയോജനാർത്ഥം മുമ്പോട്ടു കൊണ്ടു പോയേ പറ്റൂ. ഇവ കൂടാതെ മറ്റൊരു പ്രധാന കാരണവും സൂത്രകാരൻ ഉന്നയിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.15) - മാന്ത്രവർണികമേവ ച ഗീയതേ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“മാന്ത്രവർണികമേവ ച ഗീയതേ” (1.1.15)

മാന്ത്ര = ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട
വർണികം = ഏറ്റവും ചെറിയ വർണം
ഏവ ച = തന്നെയും
ഗീയതേ = പാടപ്പെടുന്നു.

(ശ്രുതത്വത്തിനു കാരണമായ അതിസൂക്ഷ്മകണികകൾ) ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ വർണം തന്നെയും (മറ്റൊന്നിന്റെ വികാരത്താൽ) പാടപ്പെടുന്നു.

സാരം

ദ്രവ്യം നിരന്തരം ആകാശത്തിൽ നിന്നും ചില അതിസൂക്ഷ്മ കണികകളെ ആഗിരണം ചെയ്യുന്നുണ്ട്. ആവർത്തിച്ചു പാടപ്പെടുന്നതത്രേ മന്ത്രം. മന്ത്രവുമായി ബന്ധപ്പെട്ടത് മാന്ത്രം. വർണമെന്നാൽ ശബ്ദത്തിലെ ഏറ്റവും ചെറിയ ഏകകം. വർണികമെന്നാൽ വർണത്തിന്റെ അതിസൂക്ഷ്മകണിക. ഇപ്രകാരം മാന്ത്രവർണികമെന്നാൽ ആവർത്തിച്ചു പാടപ്പെടുന്നതിന്റെ അതിസൂക്ഷ്മകണിക. പ്രസ്തുതത്തിൽ മാന്ത്രവർണികപദത്താൽ ദ്രവ്യം ശ്രുതത്വം ഗ്രഹിക്കുന്നതിനു ആഗിരണം ചെയ്യുന്ന ആകാശജന്യമായ അതിസൂക്ഷ്മകണികയെന്നു ഗ്രഹിക്കണം. ജഗത്തിൽ ഏറിയും കുറഞ്ഞും നിരന്തരം മാന്ത്രവർണികങ്ങളുടെ പ്രവാഹമുണ്ട്. ഈ പ്രവാഹം സ്ഥലകാലദ്രവ്യ പ്രവാഹങ്ങളുടെ അപഭ്രംശ സ്വഭാവത്തെ അപേക്ഷിച്ച് ക്രമരൂപമാകയാൽ അതിനെ ഒരു ഗീതമായി ചിത്രീകരിക്കുന്നു. സ്ഥിരപ്രവേഗമാർന്നവയാകയാൽ മാന്ത്രവർണികങ്ങൾ പാടപ്പെടുകയാണെന്നു പറയുന്നു. ഗീയതേ എന്ന കർമണി പ്രയോഗത്താൽ സൃഷ്ടി സൂചകമല്ലെങ്കിലും നിയന്ത്രണ സൂചകമായി മറ്റൊന്നു കൂടി ഉണ്ട് എന്നു സൂത്രകാരൻ സൂചിപ്പിക്കുന്നെന്നു വ്യക്തമാണ്. ദ്രവ്യ മാന്ത്രവർണിക മാന്ത്രവർണികനിയന്ത്രണശക്തി ഇവകളുടെ സാന്നിധ്യം ജഗത്തിൽ സാർവത്രികമായി കാണപ്പെടുകയാൽ അപ്രകാരമുള്ള വൈവിധ്യം അനേകജഗത്തുക്കളേയോ അനേക ബ്രഹ്മങ്ങളേയോ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 1

മാന്ത്രവർണികം എന്ന പദം അതിസൂക്ഷ്മമായ ആകാശ കണികകളെ സൂചിപ്പിക്കുന്നില്ല, ഋഗ്വേദാദി മന്ത്രങ്ങളുമായി ബന്ധപ്പെട്ട എന്തോ ആണത്.

സമാധാനം

ആവർത്തിച്ചു പറയപ്പെടുകയാലത്രേ ഋഗ്വേദാദി മന്ത്രങ്ങൾക്കു തന്നെയും ആ പേർ ലഭിച്ചത്. അക്ഷരലക്ഷം മന്ത്രം ജപിച്ചു എന്നെല്ലാം അതിനാലത്രേ പ്രയോഗിക്കപ്പെടുന്നത്. അതിനാൽ മന്ത്രപദത്തിന്റെ അടിസ്ഥാന അർത്ഥം ആവർത്തിച്ചു പുറപ്പെടലാണ്. ഓങ്കാരനാദത്തിൽ നിന്നും പ്രപഞ്ചം സൃഷ്ടമായി എന്നിങ്ങനെ അതിസൂക്ഷ്മ ശബ്ദകണികയാൽ പ്രപഞ്ചം സൃഷ്ടമായി എന്നും കരുതപ്പെട്ടിരുന്നു. അതിനാൽ സൃഷ്ടിക്കടിസ്ഥാനമായ കാരണമായി വർണമെന്നും അതിന്റെ സാധ്യമായ അതിസൂക്ഷ്മകണിക എന്ന അർത്ഥത്തിൽ വർണികമെന്നും പ്രയോഗിക്കുന്നതിൽ തെറ്റില്ല. അതുവരെ ഇല്ലാതിരുന്ന ഒരു സങ്കല്പനത്തെ ലഭ്യമായ അർത്ഥരൂഢികളുടെ സഹായത്തോടെ ദ്യോതിപ്പിക്കുന്ന ഒരു സുന്ദരപദം സൂത്രകാരൻ അവതരിപ്പിച്ചു എന്നത് വളരെ ശ്ലാഘനീയമായി തോന്നുന്നു. ജഗത്സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അർത്ഥസൂചകം പോലുമില്ലാത്ത ഋഗ്വേദമന്ത്രത്തിനു പ്രസക്തിയൊന്നുമില്ലെന്നു വേറിട്ടു പറയേണ്ടതുമില്ലല്ലോ.

പൂർവപക്ഷം 2

സ്ഥിരപ്രവേഗമാർന്ന മാന്ത്രവർണികങ്ങൾ ദ്രവ്യത്തെ അപേക്ഷിച്ചു നിലനില്പുള്ളവയും മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ലാത്തവയുമാണ്. അങ്ങനെയിരിക്കേ അവയ്ക്കു മറ്റു നിയന്ത്രണകേന്ദ്രങ്ങളുണ്ട് എന്നു പറയുന്നതു ശരിയല്ല.

സമാധാനം

വ്യാപിക്കുന്ന സ്വഭാവമുള്ളവയത്രേ മാന്ത്രവർണികങ്ങൾ. വ്യാപനം ആശ്രിതത്വത്തിന്റെ ലക്ഷണമാണ്. സമചലനമത്രേ സ്ഥിരതയുടെ ലക്ഷണം. വ്യാപിക്കുന്നതെന്തിനും ക്രമത്തിൽ സാന്ദ്രതയും ഊർജ്ജവും കുറഞ്ഞു വരുന്നു. സൂര്യൻ സൃഷ്ടിച്ച ഒരുകൂട്ടം മാന്ത്രവർണികങ്ങൾ ചാന്ദ്രപ്രതലത്തിലെത്തുമ്പോൾ അവയുടെ ഗണ്യമായ തീവ്രത നഷ്ടപ്പെട്ടിരിക്കും. അതിനാലത്രേ സ്വേച്ഛാഗമനം ദൂരത്തിനു വിപരീതാനുപാതത്തിലായിരിക്കുന്നത്. കൂടുതൽ പിണ്ഡമുള്ള ദ്രവ്യം കൂടുതൽ മാന്ത്രവർണികങ്ങളെ ആകാശത്തിൽ സൃഷ്ടിക്കയാലത്രേ സ്വേച്ഛാഗമനം പിണ്ഡത്തിനു ക്രമാനുപാതത്തിലായിരിക്കുന്നത്. എന്നാൽ പുതുതായി ആകാശം സൃഷ്ടിക്കേണ്ടി വരുന്നതിനു വിപരീതാനുപാതത്തിലുമായിരിക്കണം സ്വേച്ഛാഗമനം. എന്നാൽ സൌരയൂഥത്തിൽ മഹാദ്രവ്യപിണ്ഡങ്ങളുടെ നിരന്തര സാന്നിദ്ധ്യമുള്ളതിനാൽ ആകാശം സ്വാഭാവികമാകയാൽ സ്വേച്ഛാഗമനത്തിൽ ആകാശസൃഷ്ടി സ്ഥൂലമാറ്റങ്ങൾ പ്രദർശിപ്പിക്കുവാൻ പര്യാപ്തമായേക്കണമെന്നില്ല.
നക്ഷത്രങ്ങൾ ജ്വലിക്കുന്നിടത്തു നിന്നും മാന്ത്രവർണികങ്ങൾ പലായനം ചെയ്യുന്നു. ഊർജ്ജത്തിന്റെ അധികകേന്ദ്രീകരണം അവ ഇഷ്ടപ്പെടുന്നില്ല. പ്രപഞ്ചം തന്നെയും സൃഷ്ടമായത് ഊർജ്ജത്തിന്റെ മഹാകേന്ദ്രീകരണത്തിൽ നിന്നുമുള്ള ഒരു പലായനത്തിലൂടെ ആണല്ലോ. തണുത്ത ദ്രവ്യത്തോട് അവയ്ക്ക് പ്രതിപത്തിയുണ്ടെന്നു കരുതാൻ ന്യായമുണ്ട്. എന്തെന്നാൽ ആകാശത്തിൽ മഹാദ്രവ്യഗോളങ്ങൾ ആപേക്ഷികമായ ആനന്ദത്തോടെ വസിക്കുന്നു. മഹാദ്രവ്യഗോളങ്ങൾക്കടുത്തേക്കു മാന്ത്രവർണികങ്ങൾ ചായുന്നതിനാൽ സ്വേച്ഛാഗമനഗതി മഹാദ്രവ്യഗോളങ്ങൾക്കു സമീപം വലയിത വക്രരൂപത്തിലാണു കാണപ്പെടുന്നത്. ഇക്കാരണങ്ങളാലത്രേ മാന്ത്രവർണികങ്ങളേയും നിയന്ത്രിക്കുന്ന ശക്തി ഉണ്ടെന്നു പറയുന്നത്.

പൂർവപക്ഷം 3

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെന്നു സിദ്ധാന്തിക്കേ തന്നെ മാന്ത്രവർണികങ്ങൾക്കു നിയന്ത്രണകേന്ദ്രങ്ങളുണ്ടെന്നും വാദിക്കുന്നത് പരസ്പരവിരുദ്ധമാണ്.

സമാധാനം

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെങ്കിലും അവ അപൂർണമായും പോരായ്മകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദ്രവ്യം അനുനിമിഷവും അതിന്റെ നിലനില്പിനു വെല്ലുവിളി നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികളാണ് ചലനത്തിനും മറ്റു ഗമനങ്ങൾക്കും പ്രേരണ നൽകുന്നത്. സമാനമായ വെല്ലുവിളികൾ മാന്ത്രവർണികങ്ങളും നേരിടുന്നുണ്ട്. അത്തരം വെല്ലുവിളികളാണു മാന്ത്രവർണികങ്ങളുടെ ഗതിഗമനങ്ങൾക്കു കാരണമെന്നാണു ഇവിടെ വിവക്ഷ.

പൂർവപക്ഷം 4

ദ്രവ്യവും മാന്ത്രവർണികങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. പക്ഷേ ദ്രവ്യകാരണത്തെ മാത്രം ബ്രഹ്മമായി അംഗീകരിക്കുകയും മാന്ത്രവർണികങ്ങളുടെ കാരണത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

സമാധാനം

സമാനമായ വെല്ലുവിളികളാണു നേരിടുന്നത് എന്നതിനാൽ ദ്രവ്യത്തിനും മാന്ത്രവർണികങ്ങൾക്കും ഒരേ ബ്രഹ്മം തന്നെയാണെന്നാണിവിടെ വിവക്ഷ. മാന്ത്രവർണികങ്ങൾക്കു ബ്രഹ്മമില്ലെന്നു വാദമില്ല, എന്നാൽ അവയ്ക്കു രണ്ടാമതൊരു ബ്രഹ്മമില്ലെന്നു വാദവുമുണ്ട്.

പൂർവപക്ഷം 5

ദ്രവ്യത്തിൽ നിന്നും വിഭിന്നമായ മറ്റെന്തെങ്കിലുമാണു മാന്ത്രവർണികങ്ങളുടെ ചലനകാരണം എന്നു കണ്ടെത്തിയാൽ രണ്ടു ബ്രഹ്മം എന്നു സങ്കല്പിക്കേണ്ടി വരില്ലേ?

സമാധാനം

തീർച്ചയായും അക്കാര്യം കൂടി പരിഗണിക്കേണ്ടി വരും. എന്നാൽ സൂത്രകാരനു ഇതിനും സമാധാനമുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.14) - തദ്ധേതു വ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“തദ്ധേതു വ്യപദേശാച്ച ” (1.1.14)

തത് = അതിന്റെ
ഹേതു = കാരണം
വ്യപദേശാത് ച = പറയപ്പെട്ടിരിക്കകൊണ്ടും

അതിന്റെ (ജഗത്തിൽ പൂർണതയും സമഗ്രതയും ഇല്ലാത്തതിന്റെ) കാരണം (ഗതി സാമാന്യാത്, ശ്രുതത്വാച്ച തുടങ്ങിയ സൂത്രങ്ങളാൽ) പറയപ്പെട്ടിരിക്കകൊണ്ടും (ജഗത്ബ്രഹ്മങ്ങൾ അപൂർണവും പോരായ്മകളുള്ളവയുമാണ്.)

സാരം

ഗതിസാമാന്യാത് എന്ന സൂത്രത്തിലൂടെ ജഗത്തിന്റെ സാമാന്യ ചലനത്തിനു വിരുദ്ധമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നപക്ഷം ആയതു വേറിട്ടൊരു ജഗത്താണെന്നും അതിനു കാരണം മറ്റൊരു ബ്രഹ്മമാണെന്നും വിശദീകരിച്ചിട്ടുണ്ട്. ശ്രുതത്വാച്ച എന്ന സൂത്രത്തിലൂടെ സകല ദ്രവ്യവും ശ്രുതത്വത്തിനെ അടിസ്ഥാനപ്പെടുത്തി സ്വേച്ഛാചലനം നടത്തുന്നതായും പ്രസ്താവിച്ചു കഴിഞ്ഞു. അതിനു വിരുദ്ധമായ കണികകളുണ്ടെങ്കിൽ അവയും മറ്റൊരു ബ്രഹ്മത്താൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു ജഗത്തിലേതാണ്.
അതിനാൽ ജഗത്തിന്റെ സ്വഭാവം സാർവത്രിക അപൂർണതയും പോരായ്മകളും ആണെന്നു സ്പഷ്ടമായിരിക്കേ എവിടെയെങ്കിലും പൂർണവും സമഗ്രവുമായ വല്ലതും കണ്ടുകിട്ടുന്നപക്ഷം ആയതു മറ്റൊരു ജഗത്തിന്റേയും ബ്രഹ്മത്തിന്റേയുമാണെന്നു സങ്കല്പിക്കേണ്ടതുണ്ട്. ഇക്കാര്യം മുമ്പു പ്രസ്താവിച്ചു കഴിഞ്ഞതായി സൂത്രകാരൻ ഓർമപ്പെടുത്തുകയാണ്.

പൂർവപക്ഷം 1

പുതുതായി ഓരോന്നു കണ്ടെത്തുന്തോറും അതോരോന്നും പുതിയ ഓരോരോ ജഗത്തുക്കളാണെന്നു കരുതുന്നതു ശരിയല്ല. ബ്രഹ്മവും തദനുസൃതമായി വെവ്വേറെയാണെന്ന വാദം തീരെ ശരിയല്ല.

സമാധാനം

മാനവ ജ്ഞാനത്തിന്റെ ചരിത്രത്തിൽ കണ്ടെത്തപ്പെട്ട സകല ദ്രവ്യവും ഗതിസാമാന്യവും ശ്രുതത്വവും സ്വേച്ഛാചലനവും ഉള്ളവയാണ്. അവയുടെ സാന്നിദ്ധ്യത്തിന്റെ പ്രാചുര്യവും അല്ലാത്തവയുടെ ആപേക്ഷികമായ അഭാവവുമത്രേ പുതുതായി കണ്ടെത്തുന്നവ പുതിയ ജഗത്തിന്റേതാണെന്ന നിഗമനത്തിലേയ്ക്കു നയിക്കുന്നത്. എന്നാൽ അപ്രകാരം യാതൊന്നും കണ്ടെത്താത്തതുകൊണ്ട് ദ്രവ്യജഗത് ബ്രഹ്മം ഏകമെന്നതിനു സിദ്ധിക്കുന്നു.അതിനാൽ തീരെ ശരിയല്ലാത്ത യാതൊരു വാദവും ഉന്നയിക്കപ്പെട്ടിട്ടില്ല.

പൂർവപക്ഷം 2

സ്ഥൂല ദ്രവ്യവും സൂക്ഷ്മ കണികകളും ഒരേ ചലന നിയമങ്ങളല്ല അനുസരിക്കുന്നത്. ഗുരുത്വാകർഷണവും അണുകേന്ദ്രത്തിലെ ചലിക്കുന്നതും ചലിക്കാത്തതുമായ ഉപകണങ്ങളും ഈ വ്യത്യാസത്തിനു ഉദാഹരണങ്ങളാണ്.

സമാധാനം

സ്ഥൂല ദ്രവ്യമെല്ലാം അണുക്കളാലും അണുക്കളെല്ലാം ഉപകണങ്ങളാലും ഉപകണങ്ങൾ അവയുടെ ഘടകങ്ങളാലും സൃഷ്ടിക്കപ്പെട്ടിരിക്കയാൽ സൂക്ഷ്മവിചിന്തനത്തിൽ സ്ഥൂല ദ്രവ്യം ഇല്ല, അണുക്കളും ഇല്ല, അവയുടെ ഘടകങ്ങളും ഇല്ല. അടിസ്ഥാന ഘടകങ്ങൾ എന്തായിരുന്നാലും അവ മാത്രം സത്തായി സ്ഥിതിചെയ്യുകയും ഗമിക്കുകയും ചെയ്യുന്നു. ഇവയിൽ സൂക്ഷ്മതരമായ ഘടകത്തിന്റെ സ്ഥിതിചലനാദികളുടെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. അതിന്റെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. ഇപ്രകാരം സ്ഥൂല ദ്രവ്യം വരെ വിവിധവും അനേകവുമായ പരിണതസ്ഥിതിചലനാദികൾ കടന്നു പോയ ശേഷവും ദൃശ്യപ്രപഞ്ചത്തിൽ ഗതിസാമാന്യത ദർശിക്കാനാകുന്നതുകൊണ്ട് സത്തായ അടിസ്ഥാന സൂക്ഷ്മകണികകളും ഗതിസാമാന്യമുള്ളവയെന്നേ അനുമാനിക്കാനാകൂ. എങ്കിലും പരിണിതചലനങ്ങളുടേ ശൃംഖല ഓരോന്നും വ്യത്യസ്തമായിരുന്നാൽ തന്നെയും ഗതിസാമാന്യത്തിനു പ്രസക്തി ഇല്ലാതെയാകുന്നില്ല. പ്രസക്തമായത് സത്തയുടെ സ്ഥൂലസുക്ഷ്മ ഘടകങ്ങളോരോന്നും ഗതി സാമാന്യം പ്രകടിപ്പിക്കുന്നുണ്ടോ എന്നതു മാത്രമാണ്. അപ്രകാരം സംശയാതീതമായി കാണപ്പെടുന്നുണ്ട്. അണുകേന്ദ്രത്തിലെ ചലനങ്ങളും ഗതിസാമാന്യം സ്വേച്ഛാഗമനം ശ്രുതത്വം എന്നീ ത്രിഗുണങ്ങളാൽ വിജയകരമായി വിശദീകരിക്കാനാകുന്നതാണ്. ഇക്കാര്യം അന്യത്ര പ്രസ്താവിക്കുന്നുണ്ട്.

പൂർവപക്ഷം 3

സ്വേച്ഛാഗമനത്തെ ഒരിടത്ത് ഗുരുത്വഗതിയെന്നു വിശേഷിപ്പിച്ചു കണ്ടു. ഗുരുത്വാകർഷണം ഇല്ലെന്നും പറയുന്നു. അപ്രകാരമിരിക്കേ സ്വേച്ഛാഗമനം ഗുരുത്വഗതി എന്നെല്ലാം വിളിക്കുന്നതിനെ നിലവിലുള്ള ഗുരുത്വാകർഷണം എന്ന പദത്താൽ തന്നെ വിശേഷിപ്പിക്കുന്നതല്ലേ സൌകര്യം.

സമാധാനം

ഒരു പദാർത്ഥം എന്തിനു എങ്ങനെ മറ്റൊരു പദാർത്ഥത്തെ ആകർഷിക്കുന്നു എന്ന ചോദ്യത്തിനു ഗുരുത്വാകർഷണ സിദ്ധാന്തം വ്യക്തമായ മറുപടി നൽകുന്നില്ല. അതേ അവ്യക്തത തന്നെ ഒരു പദാർത്ഥത്തിന്റെ സാന്നിദ്ധ്യം മറ്റൊന്നു എങ്ങനെ അറിയുന്നു എന്നതിലുമുണ്ട്. എന്നാൽ ദ്രവ്യം സ്വന്തം നിലനിൽ‌പ്പിനു വേണ്ടി നിരന്തരം സ്ഥലകാലചലനങ്ങൾ മാറ്റിമാറ്റി സ്വയം മാറുന്നുവെന്നും സ്ഥിതിചലനങ്ങൾക്കു ദ്രവ്യസൃഷ്ടമായ ആകാശം അത്യാവശ്യമാണെന്നുമുള്ള വിശദീകരണം സ്വേച്ഛാഗമനം എന്ന ഗുരുത്വഗതി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആകാശത്തേയും അനാകാശത്തേയും ഈ സിദ്ധാന്തം വേർതിരിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്താൽ വിഘടിതമാകുന്ന അതിസൂക്ഷകണികകളാൽ നെയ്ത തലങ്ങളുടെ സമാഹാരമായി ആകാശത്തെ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നു.

പൂർവപക്ഷം 4

ശ്രുതത്വം സാർവത്രികമായിരുന്നാൽ തന്നെയും അവയ്ക്കു കാരണമായ അതിസൂക്ഷ്മ കണികകൾ പലവിധമായിരുന്നാൽ അവയോരോന്നും വെവ്വേറെ ജഗത്തുക്കളും വെവ്വേറെ ബ്രഹ്മവും ഉണ്ടെന്ന നിഗമനത്തിലേയ്ക്കു നയിക്കുകയില്ലേ?

സമാധാനം

പ്രഥമദൃഷ്ട്യാ അപ്രകാരം ഒരു നിഗമനത്തിനു കൂടി സാധ്യതയുള്ളത് തള്ളിക്കളയാൻ ആകുമായിരുന്നില്ല. ഇക്കാര്യം പരിഗണിച്ച ശേഷം സൂത്രകാരൻ ഒരു സിദ്ധാന്തം കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.13) - വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്” (1.1.13)

വികാര = മാറ്റം
ശബ്ദാത് = ശാബ്ദജ്ഞാനം കൊണ്ട്
ന ഇതി ചേത് = ശരിയല്ല എന്നാണെങ്കിൽ
ന = അപ്രകാരമല്ല
പ്രാചുര്യാത് = പ്രാചുര്യം കൊണ്ട്

(ബ്രഹ്മത്തിന്റെ) വികാരം (എന്ന) ശാബ്ദജ്ഞാനം കൊണ്ട് (ബ്രഹ്മത്തിന്റെ അപൂർണതയും പോരായ്മകളും നിശ്ചയിക്കുന്നത്) ശരിയല്ല എന്നാണെങ്കിൽ അപ്രകാരമല്ല; (ജഗത്തിലെ അപൂർണതകളുടേയും പോരായ്മകളുടേയും) പ്രാചുര്യം കൊണ്ട് (ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.)

സാരം

പൂർണവും കുറ്റമറ്റതുമായ ഒരു ബ്രഹ്മമാണ് ഈ ജഗത്തെല്ലാം സൃഷ്ടിച്ചതെങ്കിൽ പൂർണവും കുറ്റമറ്റതുമായ ഒരു ജഗത്തും സൃഷ്ടിക്കപ്പെടുമായിരുന്നു. ഇനി ബ്രഹ്മവികാരത്താലോ ആത്മഗമനത്താലോ വല്ല അപൂർണതയോ കുറവുകളോ വന്നിട്ടുണ്ടെങ്കിൽ കൂടി ജഗത്തിൽ പൂർണവും കുറ്റമറ്റതുമായ അംശങ്ങൾ ധാരാളമായി കാണുമായിരുന്നു. എന്നാൽ ജഗത്തിലെ അപൂർണവും പോരായ്മകളുള്ളതുമായ അംശങ്ങളുടെ പ്രാചുര്യം കൊണ്ട് അപ്രകാരമല്ലെന്നു തെളിയുന്നു. അതിനാൽ ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

ജഗദ്വിഹീനബ്രഹ്മത്തിൽ നിന്ന് ജഗത്സഹിതബ്രഹ്മത്തിലേക്കുള്ള പരിവർത്തന പ്രക്രിയയിലെ താൽക്കാലികവും നിലനിൽപ്പില്ലാത്തതുമായ ഒരു പ്രക്ഷേപം മാത്രമാണ് വികാരിബ്രഹ്മം. വികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണുന്നത് കാരണജന്യമായ സൃഷ്ടിപ്രക്രിയയിലെ ഒരു ഘട്ടത്തെ കാരണമായി തെറ്റിദ്ധരിക്കുക മാത്രമാണ്.

സമാധാനം

കാര്യകാരണബന്ധം ആപേക്ഷികം തന്നെയാണ്. കാര്യത്തേയും കാരണത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നിർവചിക്കപ്പെട്ടിരിക്കുന്ന ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിന്റെ അംശപൂർണമാനദണ്ഡങ്ങൾക്കനുസൃതമായി എത്തിച്ചേരുന്ന കാരണങ്ങളും വ്യത്യസ്തമാണ്. ജ്ഞാതമായ മാറ്റങ്ങളുടെ ഒരു തുടർച്ച കാര്യകാരണബന്ധങ്ങളുടെ ഒരു തുടർച്ചകൂടി സൃഷ്ടിക്കുന്നുണ്ടെങ്കിൽ കാരണങ്ങളുടേയും ഒരു അനുസ്യൂതി സമാന്തരമായി സൃഷ്ടിക്കപ്പെട്ടിരിക്കും. അപ്രകാരമല്ലാത്ത കാര്യകാരണബന്ധം യാതൊന്നും തെളിയിക്കുന്നില്ല. അതിനാൽ ജഗത്സൃഷ്ടിക്കു അനുപൂർവകാരണമായി വികാരിബ്രഹ്മത്തെ സങ്കല്പിക്കാതെ സയുക്തിക നിർദ്ധാരണപ്രക്രിയ സാധ്യമല്ല. അവികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണാനാകുകയില്ലതന്നെ. അവികാരിബ്രഹ്മം വികാരിബ്രഹ്മത്തിന്റെ കാരണം മാത്രമാണ്; ജഗത്തിന്റെയല്ല. വികാരിബ്രഹ്മം ഒരു പ്രക്രിയയോ പ്രതിഭാസമോ മാത്രമാണെങ്കിൽ പോലും അതടങ്ങുന്ന മഹാവ്യൂഹം ആപേക്ഷികകാരണമായി പരിഗണിക്കുന്നതിനു യതൊരു തടസ്സവുമില്ല. എങ്കിലും അവികാരിബ്രഹ്മത്തിന്റെ അന്തിമ അന്വേഷണം ഇവിടെ അവസാനിപ്പിച്ചുകൂടാ. കൂടുതൽ നിഗമനങ്ങളിലേക്കു നാം പിന്നീട് എത്തിച്ചേരുന്നുണ്ട്.

പൂർവപക്ഷം 2

പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും എന്നി ദ്വന്ദങ്ങൾ ഒരേ പദാർത്ഥത്തിൽ ഒന്നിച്ചു സ്ഥിതി ചെയ്യാനാകാത്തതുകൊണ്ടാണ് ദൃശ്യപ്രപഞ്ചത്തിൽ പൂർണതയും സമഗ്രതയും കാണപ്പെടാത്തത്. പൂർണതയും സമഗ്രതയും തിരിച്ചറിയാൻ ത്രാണിയില്ലാത്ത നമുക്ക് അദൃശ്യമായി പൂർണതയും സമഗ്രതയും ഇവിടെയെവിടെയോ ഉണ്ട്.

സമാധാനം

കേവലമായ പൂർണതയും സമഗ്രതയും അജ്ഞേയമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും ശീതോഷ്ണാദി ദ്വന്ദങ്ങൾ പോലെ ആപേക്ഷികങ്ങൾ തന്നെയാണ്. അവയെ അളക്കാനാകുന്നതാണ്. അളവുകൾ അതേ കൃത്യതയോടെ ആവർത്തിക്കാനാകുമെന്നോ പദാർത്ഥങ്ങളുടെ പ്രതികരണങ്ങൾ സ്ഥിരമാണെന്നോ പറയാനാകില്ലെങ്കിലും ആശാസ്യമായ കൃത്യതയ്ക്കുള്ള സാധ്യതയും ഉപകരണങ്ങളുടെ സഹായത്തോടെ അളക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്. അപ്രകാരം ചിന്തിക്കുമ്പോൾ ആശാസ്യമായ പൂർണതയും സമഗ്രതയും ജഗത് പൂർണവും സമഗ്രവും ആയിരുന്നെങ്കിൽ അളക്കാനാകുമായിരുന്നു. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നതെന്നു മാത്രമല്ല സകലയിടത്തും ആശാസ്യമായ കൃത്യതയോടെ അപൂർണതയും പോരായ്മകളും പരിമാണരൂപത്തിൽ ലഭ്യമാകുന്നുമുണ്ട്. അതിനാൽ അദൃശ്യമായ പൂർണസമഗ്രതകൾക്കല്ല മറിച്ച് ദൃശ്യമായ അപൂർണപോരായ്മകൾക്കാണ് ശാസ്ത്രീയ ചിന്ത ഗുരുത്വം കല്പിക്കുന്നത്.

പൂർവപക്ഷം 3

സൃഷ്ടികർത്താവിനെ അപേക്ഷിച്ച് സൃഷ്ടികൾക്ക് എപ്പോളും പൂർണതയും സമഗ്രതയും കുറവായിരിക്കും. അതിനാലത്രേ ജഗത് അപൂർണവും പോരായ്മകളുള്ളതും ആയിരിക്കുന്നത്.

സമാധാനം

കരിയിൽ നിന്നു വജ്രമെന്നതുപോലെ അനുയോജ്യമായ പ്രക്രിയകൾക്കു വിധേയമാക്കപ്പെടുമ്പോൾ കൂടുതൽ സ്ഥിരതയാർന്ന രൂപത്തിലേക്കു ദ്രവ്യത്തിനു മാറാനായേക്കാം. ആണവവികിരണപ്രക്രിയയിലും സ്ഥിരതയാണ് ഉന്നം. അതിനാൽ ബ്രഹ്മത്തിനു ജഗത്തിനേക്കാൾ കൂടുതൽ സ്ഥിരതയാർന്ന രൂപം ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധമൊന്നുമില്ല. ജഗത്സൃഷ്ടി നേരത്ത് ഊർജ്ജം പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിൽ ഊർജ്ജത്തിന്റെ കാര്യത്തിൽ വികാരിബ്രഹ്മത്തിനു ജഗത്തിനേക്കാൾ ഉത്കൃഷ്ടതയുണ്ട്. എന്നാൽ ഇത്രയും ബൃഹത്തായ ഊർജ്ജം ആപേക്ഷികമായി പരിമിതമായ സ്ഥലത്ത് എപ്രകാരം കേന്ദ്രീകരിക്കപ്പെട്ടു സ്ഥിതിചെയ്തു എന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം ലഭിച്ചുകഴിഞ്ഞിട്ടില്ല. ജഗത്തിൽ ദൃശ്യമാകുന്ന ഊർജ്ജരൂപത്തിലല്ല ബ്രഹ്മത്തിൽ ഊർജ്ജം കേന്ദ്രീകരിച്ചിരുന്നത് എന്ന സാധ്യതയിലേക്കാണ് കാര്യങ്ങൾ നമ്മെ നയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മത്തിന്റെ പൂർണതക്കും മറ്റും കുറഞ്ഞ സാധ്യതയാണുള്ളത്.

പൂർവപക്ഷം 4

പൂർണവും സമഗ്രവുമായ ബ്രഹ്മത്തിൽ നിന്നും അതിന്റെ സൃഷ്ടിയായ അപൂർണവും പോരായ്മകളുള്ളതുമായ ജഗത് ഉടലെടുത്തു എന്ന വാദമല്ലേ അപൂർണവും പോരായ്മകളുള്ളതുമായ വികാരിബ്രഹ്മത്തിൽ നിന്നും അപൂർണവും പോരായ്മകളുള്ളതുമായ ജഗത് സൃഷ്ടിക്കപ്പെട്ടു എന്ന വാദത്തേക്കാൾ ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

സമാധാനം

പൂർണബ്രഹ്മം അപൂർണജഗത് എന്ന വാദം ആരംഭിച്ചിടത്തു തന്നെ അവസാനിക്കും. വിശദാംശങ്ങളടങ്ങുന്നതും പരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയമാക്കപ്പെടാവുന്നതും അംശരൂപത്തിൽക്കൂടി വിശകലനവിധേയവുമായ ഒരു രീതിശാസ്ത്രത്തിലൂടെ മാത്രമേ ജഗത്തിന്റേയും ബ്രഹ്മത്തിന്റേയും സ്വഭാവങ്ങൾ പുറത്തു കൊണ്ടു വരാനാകൂ. അതിനാൽ മാറ്റങ്ങൾക്കും പ്രക്രിയകൾക്കും ഊന്നൽ കൊടുക്കാവുന്ന രണ്ടാമത്തെ രീതിയാണ് ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

പൂർവപക്ഷം 5

ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം, സിദ്ധാന്തമെന്ന നിലയിൽ ഭാഷ്യകാരൻ അംഗീകരിക്കുന്ന ദ്രവ്യോർജ്ജാകാശസംരക്ഷണനിയമം എന്നിവയെല്ലാം വെളിവാക്കുന്നത് ഇവയെല്ലാം ചേർന്ന വ്യൂഹത്തിനു അപൂർണതയോ പോരായ്കയോ ഇല്ല എന്നു തന്നെയാണ്. അതിനാൽ ബ്രഹ്മം പൂർണവും സമഗ്രവുമാണ്.

സമാധാനം

ഭാഷ്യകാരൻ ദ്രവ്യോർജ്ജാകാശസംരക്ഷണനിയമത്തിന്റെ പ്രചാരകനല്ല. ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം എന്നിവ മതിയായ ശാസ്ത്രീയത ഇല്ലാത്തതാണ് എന്നു തെളിയിക്കുന്ന അവസരത്തിൽ കുറേക്കൂടി കൃത്യതയുള്ള ഒരു നിരീക്ഷണം മുമ്പോട്ടു വച്ചെന്നു മാത്രം. ദ്രവ്യോർജ്ജാകാശങ്ങൾക്ക് നാശമുണ്ട്. അതിനെ അതിജീവിക്കുവാൻ അവ നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നെന്നു മാത്രം. ഈ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഓരോ തരം സംരക്ഷണ നിയമങ്ങൾ രൂപപ്പെട്ടത്. ദ്രവ്യോർജ്ജങ്ങളുടെ സകല അടിസ്ഥാന കണികകളും ഭ്രമണം പരിക്രമണം വക്രചലനം തുടങ്ങിയ നിരന്തര ചലനാത്മക മാറ്റങ്ങൾക്കും പിണ്ഡപ്രവേഗ ത്വരണാദി ഗതിവ്യതിയാനമാനകങ്ങൾക്കും ആകാശസൃഷ്ടി ഗുരുത്വം സ്വേച്ഛാഗമനം ശ്രുതത്വം ആഗിരണവികിരണാദികൾ തുടങ്ങിയ ഗുണധർമങ്ങൾക്കും വിധേയമാകുന്നുണ്ട്. തമോഗർത്തങ്ങൾ, അതിശീതീകൃതദ്രാവകം, പഴകിയ വെളിച്ചം തുടങ്ങിയവയുടെ സാന്നിദ്ധ്യത്തോടുള്ള പ്രതികരണം എന്നിവയും പ്രസ്താവ്യമാണ്. ഇതെല്ലാം ജഗത്ബ്രഹ്മങ്ങളുടെ സ്ഥിരതയില്ലായ്മയും അപൂർണതയും പോരായ്മകളുമാണ് വെളിവാക്കുന്നത്.

പൂർവപക്ഷം 6

ജഗത്തിൽ പൂർണവും സമഗ്രവുമായ പദാർത്ഥങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ബ്രഹ്മത്തിലും അപ്രകാരം ഉണ്ടായിരിക്കാവുന്നതാണ്. ജഗത്തിൽ അപൂർണതയും പോരായ്മകളും ഉണ്ടെന്നതു വസ്തുതയാണെങ്കിലും അതിൽ പൂർണതയും സമഗ്രതയും ഇല്ലെന്നു കൂടി തെളിയിച്ചാലേ ജഗത് അപൂർണവും പോരായ്മകളുള്ളതുമാണെന്നു പറയാനാകൂ.

സമാധാനം

ജ്ഞാതമായതെല്ലാം മാറ്റത്തെക്കുറിക്കുന്നു. അജ്ഞാനമോ സ്ഥിതിയെ കുറിക്കുന്നുമില്ല. എങ്കിലോ മാറ്റം സ്വീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു മാത്രം സൂചനയുണ്ട്. അതിനാൽ അജ്ഞാനം പൂർണതയേയോ സമഗ്രതയേയോ തെളിയിക്കുന്നില്ല. പൂർണതയോ സമഗ്രതയോ ഇല്ലെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് സുത്രകാരൻ അടുത്ത സൂത്രത്തിൽ പറയുന്നത്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.12) - ആനന്ദമയോʃഭ്യാസാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ആനന്ദമയോʃഭ്യാസാത്” (1.1.12)

അഭ്യാസാത് = അഭ്യാസം കൊണ്ട്
ആനന്ദമയഃ = ആനന്ദമാർന്നത്

(പ്രപഞ്ചപ്രതിഭാസങ്ങളുടെ) അഭ്യാസം കൊണ്ട് (സകലദ്രവ്യവും) ആനന്ദമാർന്നത് (ആയിത്തീരുന്നു. അതിനാൽ ബ്രഹ്മം ഏകമാകുന്നു.)

സാരം

അഭ്യാസമെന്നാൽ നിരന്തരമായ ആവർത്തനമെന്നർത്ഥം. ദ്രവ്യകണികൾ അവയുടെ അനുഭൂതികളുടെ നിരന്തരമായ ആവർത്തനത്താൽ ആനന്ദമാർന്നതായി തീരുന്നു. പ്രപഞ്ചം ഇനിയും അതിന്റെ സകല അനുഭൂതികളിലൂടെയും കടന്നു പോയിട്ടില്ല. അന്യാദൃശമായ അനേകം യാദൃശ്ചികതകൾ അതിനെയും അതു അവയേയും കാത്തിരിക്കുന്നു. ഉത്ഭവം മുതൽ ദ്രവ്യം അനുഭവിക്കേണ്ടിവന്ന അനേകവിചിത്രപ്രതിഭാസങ്ങളെല്ലാം അതിന്റെ ഓരോ കണികയുടേയും നിലനിൽപ്പിനു വെല്ലുവിളി ഉയർത്തിയിരുന്നു. സ്വയം ക്രമീകരണത്തിന്റേയും അതിജീവനത്തിന്റേയും ഒരു പരിണാമഗാഥ ഏതൊരു ദ്രവ്യകണികയ്ക്കുമുണ്ട്. വ്യത്യസ്തസാഹചര്യങ്ങളിൽ അവ വ്യത്യസ്തമായി പ്രതികരിച്ചു; വ്യത്യസ്തമായി രൂപപ്പെട്ടു. ഓരോ അണുവും സമാനവും വ്യത്യസ്തവുമാണ്. താൻ വിജയകരമായി അതിജീവിച്ച സാഹചര്യങ്ങളോട് ദ്രവ്യം അതേ രീതിയിൽ തന്നെ പ്രതികരിച്ച് ഊർജ്ജം കാക്കുന്നു. ഇപ്രകാരം നിരന്തരമായ ആവർത്തനം കൊണ്ട് ഓരോ പരിമിതസത്തയും അതിജീവനത്തിന്റെ ഹർഷം അനുഭവിച്ച് ആനന്ദമയമായിത്തീരുന്നു. അതുകൊണ്ടത്രേ സമാനസാഹചര്യങ്ങളിൽ ഓരോന്നും സമാനഗുണങ്ങൾ പ്രദർശിപ്പിക്കുന്നത്.

പൂർവപക്ഷം 1

ആനന്ദവും അനുഭൂതിയും ജഢമായ ദ്രവ്യത്തിനു സ്വാഭാവികമല്ല. ജീവന്റെ മാത്രം പ്രത്യേകതകളാണവ.

സമാധാനം

ജീവന്റെ ഏകകമായ ഒരു പ്രാണിയുടെ നിലനില്പിന്റെ പതിന്മടങ്ങ് അതിജീവനശേഷി ദ്രവ്യത്തിന്റേ ഏകകമായ കണങ്ങൾക്കുണ്ട്. നിമിഷത്തിന്റെ അംശങ്ങൾ മാത്രം നിലനില്പുള്ള ദ്രവ്യരൂപങ്ങളുമുണ്ട്. ജീവദ്രവ്യങ്ങൾ രണ്ടിന്റേയും ആനന്ദത്തിന്റേയും അനുഭൂതികളുടെയും പ്രാഥമികമായ അടിത്തറ നിലനിൽപ്പിനെ ആശ്രയിച്ചുള്ളതുമാണ്. ജീവദ്രവ്യങ്ങൾക്ക് പൊതുവായ വികാരമാണു ആനന്ദാനുഭൂതികൾ എന്നേ അതിനാൽ കരുതേണ്ടതുള്ളൂ. ദ്രവ്യത്തിനു വികാരം തന്നെയും ഉണ്ടോ എന്നാണെങ്കിൽ ബ്രഹ്മവികാരത്താൽ സംഭവിച്ച ജഗത്തിനില്ലെങ്കിൽ പിന്നെന്തിനാണ് വികാരമുണ്ടാകുക. അഥവാ ദ്രവ്യത്തിനു വികാരമുണ്ടെങ്കിൽ തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതു അജ്ഞേയമാണു എന്നാണെങ്കിൽ അനുമാനത്താൽ അതും സിദ്ധമെന്നു സമാധാനം.

പൂർവപക്ഷം 2

ആണവവിഘടനത്തിനു വിധേയമായി അർദ്ധജീവകാലം തോറും പാതിയായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആണവപ്രസരണമൂലകങ്ങൾ അവയുടെ ആണവവികിരണ പ്രസരണാഭ്യാസം കൊണ്ട് ആനന്ദമനുഭവിക്കുന്നു എന്നു കരുതുന്നതു തെറ്റാണ്. അവയ്ക്കു ദുഃഖമാണുണ്ടാവുക; എന്തെന്നാൽ അവ അല്പാല്പമായി അസത്തിലേക്കാണ് പോകുന്നത്.

സമാധാനം

ആണവവിഘടനം സമ്പൂർണനാശത്തിൽ നിന്നും സ്വയം രക്ഷിക്കാനുള്ള ഒരു ആന്തരക്രമീകരണമാണ്. ദ്രവ്യത്തിന്റെ രൂപവും മൂലകസ്വഭാവവും മാറുന്നു, കുറച്ചു ദ്രവ്യം പ്രകാശവേഗകണികകളും മറ്റു കുറച്ച് പ്രകാശവേഗത്തോടടുത്ത പ്രവേഗമുള്ളവയുമായി മാറുന്നു. അർദ്ധജീവകാലമെന്നത് ദ്യവ്യനാശത്തെയല്ല മൂലകനാശത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരം ദ്രവ്യം അതിന്റെ നിലനില്പു നീട്ടിയെടുക്കുകയാണ്. ദ്രവ്യത്തിനു അത്രത്തോളം ആനന്ദമുണ്ട്. അതിനാലത്രേ അതു അതിന്റെ ആണവവിഘടനപ്രക്രിയ തുടരുന്നത്. ആനന്ദവും ആപേക്ഷികം തന്നെ.

പൂർവപക്ഷം 3

ദ്രവ്യം നിരന്തരം നിലനില്പിനു വെല്ലുവിളികൾ നേരിടുന്നു എന്നും സ്വയം ക്രമീകരണത്തിനു വിധേയമായില്ലെങ്കിൽ ദ്രവ്യത്തിനു പിണ്ഡത്തോടുകൂടിയ നിലനില്പില്ലാതെയായിത്തീരും എന്നുമുള്ള വാദങ്ങൾ യുക്തിസഹജമല്ല. ജഗത് എപ്രകാരം സൃഷ്ടിക്കപ്പെട്ടുവോ അപ്രകാരമേ അതിനു തുടരാനാകൂ; കാരണം ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലൂടെ ബ്രഹ്മം മാത്രമാണു സൃഷ്ടിക്കുന്നതെന്നു പറഞ്ഞു കഴിഞ്ഞു.

സമാധാനം

യാതൊരു ദ്രവ്യവും സ്ഥിതി ചെയ്യത്തതായോ ചലിക്കാത്തതായോ കണ്ടെത്താനാകുകയില്ല. ചലനരഹിതമായ സ്ഥിതി എന്നത് ചലനത്തിന്റെ ആപേക്ഷികതയിലെ ഒരു ബിന്ദു മാത്രമാണ്. അതിനു തുടർച്ചയില്ല. ദ്രവ്യത്തിന്റെ സ്ഥിതിചലനങ്ങൾക്ക് മതിയായ കാരണമുണ്ടായിരിക്കണം. അതത്രേ ആകാശസൃഷ്ടി, സ്വേച്ഛാഗമനം എന്നിവകൊണ്ട് വിശദീകരിച്ചിരിക്കുന്നത്. ദ്രവ്യം സ്ഥിതിയിലോ നേർരേഖാസമചലനത്തിലോ തുടരുന്നതാണ് എന്ന നിയമം കൃത്യതയില്ലാത്തതാണ്. നേർരേഖയിലൂടെ ചലിക്കുന്ന യതൊന്നുമില്ല. ആകാശത്തിൽ ദ്രവ്യത്തിനു ചലിക്കാവുന്ന യാതൊരു നേർരേഖയുമില്ല. ചലനത്തിനു സാധ്യമാകുന്ന ആകാശരേഖകളെല്ലാം വക്രമാണ്. വക്രതലങ്ങളിലൂടെയുള്ള ചലനം സർവത്രപ്രസിദ്ധവുമാണ്. അതിസൂക്ഷഗതിയുള്ള ചലനമാകാം എന്നല്ലാതെ ചലനരഹിതമായ ഒരു സ്ഥിതി തുടർച്ചയും എങ്ങുമില്ല.
ബ്രഹ്മം ജഗത്തിനെ സൃഷ്ടിച്ചത് പരിപൂർണരൂപത്തിലാണ് എന്നു കരുതുവാൻ കാരണങ്ങളില്ല. ജഗത് ന്യൂനതകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു കരുതുന്നതാണു യുക്തം. ദ്രവ്യസംരക്ഷണനിയമവും ഊർജ്ജസംരക്ഷണനിയമവും പരീക്ഷണവിധേയമാകാവുന്ന യാതൊരു വ്യൂഹവും വിവരസഞ്ചയവും ഉപകരണ സംവിധാനവും ലഭ്യമായിട്ടില്ല. എങ്കിലും അവ പരസ്പരം മാറ്റാവുന്നവയാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ദ്രവ്യോർജ്ജങ്ങൾക്കു പുറമേ ആകാശത്തെക്കൂടി പരിഗണിക്കാത്ത സംരക്ഷണനിയമങ്ങൾക്കും പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
അപൂർണമായും ന്യൂനതയോടെയും സൃഷ്ടിക്കപ്പെടുകയാലത്രേ ദ്രവ്യം നിലനിൽ‌പ്പിനു വെല്ലുവിളികൾ നേരിടുന്നത്. അതിനാൽ നിരന്തരമായ മാറ്റവും സ്വയം ക്രമീകരണവും ഉൾപ്പെടുന്ന ഒരു പരിണാമ പ്രക്രിയയ്ക്കു ജഗത് വിധേയമായി. ഇതത്രേ ഗമനം. ജന്മാദി എന്നതിലെ ആദി പദം ഗമനം കൂടി ഉൾപ്പെടുന്നതിനാൽ ജന്മാദ്യസ്യ യതഃ എന്ന സൂത്രം ജഗത്തിന്റെ നിരന്തര സ്വയം ക്രമീകരണത്തിനു വിരുദ്ധമല്ല.

പൂർവപക്ഷം 4

സൃഷ്ടിക്കപ്പെട്ടതെല്ലാം പോരായ്മകളോടു കൂടിയാണെന്ന വാദം ശരിയല്ല. ബ്രഹ്മവും അതിന്റെ സൃഷ്ടിയായ ജഗത്തും പരിപൂർണവും പോരായ്മകളില്ലാത്തതുമാണ്.

സമാധാനം

പൂർണതയെന്നാൽ ഒരു പദാർത്ഥം മറ്റൊന്നിനെ ആശ്രയിക്കാതെ അതിന്റെ അംശത്തിലും പൂർണത്തിലും സമാനഗുണങ്ങളോടെ നിലനിൽക്കുന്നതാണ്. സ്ഥൂല ദ്രവ്യവും അണുക്കളും അതിന്റെ ഘടകങ്ങളും ഉപഘടകങ്ങളും തമ്മിൽ വ്യത്യാസവും ആശ്രിതത്വവും സർവത്ര കണ്ടുവരുന്നു. സ്ഥിരമായ ഏതെങ്കിലും നിലയിൽ നിലനിൽക്കാനാകാതെ അവയോരോന്നും നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നു. അതിനാൽ ഇതെല്ലാം അപൂർണവും പോരായ്മകളുള്ളതുമാണ്. ഇതെന്നു പറയാവുന്ന യാതൊന്നും അതു തന്നെയായി നിലനിൽക്കാൻ ശേഷിയുള്ളതല്ല. ജഗത്തിൽ ഇപ്രകാരം സർവത്ര അപൂർണതയും പോരായ്മകളും ദൃശ്യമായതിനാൽ സൃഷ്ടികാരണമായ ബ്രഹ്മത്തിനും അപൂർണതയും പോരായ്മയും സിദ്ധമെന്നു നിഗമനം. ബ്രഹ്മവികാരവും മഹാവിസ്ഫോടനവും നിലനില്പിനുള്ള ബ്രഹ്മത്തിന്റെ സ്വയം ക്രമീകരണമല്ലാതെ മറ്റൊന്നല്ല എന്നു സിദ്ധിക്കുന്നതാണ്.

പൂർവപക്ഷം 5

അവികാരിയായ ബ്രഹ്മം പൂർണവും പോരായ്മകളില്ലാത്തതുമാണ്. ബ്രഹ്മം വികാരിയായ സമയത്ത് സൃഷ്ടിക്കയാലത്രേ ജഗത്തിൽ പോരായ്മകൾ വന്നുചേർന്നിട്ടുള്ളത്.

സമാധാനം

ജഗത്തിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വികാരിബ്രഹ്മത്തെക്കുറിച്ചുള്ള അനുമാനങ്ങളിലേ എത്തിച്ചേരാനാകൂ. അപ്രകാരം ലഭ്യമായ വികാരി ബ്രഹ്മത്തിന്റെ ഗുണധർമങ്ങൾ അടിസ്ഥാനപ്പെടുത്തി അവികാരിബ്രഹ്മത്തിന്റെ ഗുണധർമങ്ങളെക്കുറിച്ച് നിഗമനങ്ങളിലെത്തിച്ചേരാനായേക്കും. അത്തരം നിഗമനങ്ങളെ പുനർനിർദ്ധാരണത്തിനു വിധേയമാക്കി അവികാരിബ്രഹ്മം സാധ്യമോ പൂർണമോ പോരായ്കകളില്ലാത്തതോ എന്നു ചിന്തിക്കാനായേക്കും. അത്തരം സന്ദിഗ്ദ്ധാവസ്ഥകളിലൂടെ കടന്നുപോകാതെ തന്നെ ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്താമെന്നു അടുത്ത സൂത്രത്തിലൂടെ സൂത്രകാരൻ വ്യക്തമാക്കുന്നു.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.11) - ശ്രുതത്വാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ശ്രുതത്വാച്ച” (1.1.11)

ശ്രുതത്വാത് = കേട്ടറിയുകകൊണ്ട്
ച = ഉം

(ആകാശത്തിന്റേയും മാന്ത്രവർണികങ്ങളുടേയും സാന്നിദ്ധ്യം ദ്രവ്യം) കേട്ടറിയുക കൊണ്ടും (ബ്രഹ്മം ഏകമാകുന്നു.)

സാരം

മാന്ത്രവർണികങ്ങൾ സമ്യക്കായി വിന്യസിക്കപ്പെട്ട തലങ്ങളുടെ ഗണമാകുന്നു ആകാശം. അതു ദ്രവ്യത്തെ ചലിപ്പിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്തിൽ വിഘടിക്കപ്പെട്ട് അവ പ്രകാശാതീതവേഗകണങ്ങളായി സഞ്ചരിക്കുമ്പോൾ ദ്രവ്യവുമായി കൂട്ടിമുട്ടുന്നു. അപ്പോൾ തന്റെ കർമമായ ദ്രവ്യത്തെ ചലിപ്പിക്കുതിൽ അതു വ്യാപൃതമാകുന്നു. ദ്രവ്യം അതു തിരിച്ചറിയുകയും വിഘടിത മാന്ത്രവർണികങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇവ പിന്നീട് ആകാശസൃഷ്ടിക്കോ ഊർജ്ജത്തിന്റെ കൈമാറ്റത്തിനോ പ്രയോജനപ്പെടുത്തുന്നു.
സകല നിമിഷാംശത്തിലും സകല ദ്രവ്യകണികയും മാന്ത്രവർണികങ്ങളുടെ സാന്നിദ്ധ്യവും അവയുടെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകളും അനുഭവിക്കുന്നു. മാന്ത്രവർണികതരംഗങ്ങളുടെ അനുസ്യൂതവും നിരന്തരവുമായ ഈ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതത്രേ ശ്രുതത്വം എന്ന കേട്ടറിവായി സൂത്രകാരൻ വിശേഷിപ്പിക്കുന്നത്.
ഏതു രണ്ടു ദ്രവ്യകണികകളും പരസ്പരം സ്പർശിക്കുന്നില്ല, എന്തെന്നാൽ അടിസ്ഥാനകണങ്ങളിലെ രണ്ടു ഋണകണികകളോ രണ്ടുധനകണികകളോ പരസ്പരം സ്പർശിക്കാനിച്ചിക്കുന്നില്ല. ഒരു ഋണകണികയും ഒരു ധനകണികയും പരസ്പരം സ്പർശിച്ചാൽ അവ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് മറ്റൊന്നായി തീരുന്നു. അതിനാൽ ഊർജ്ജകൈമാറ്റം നടക്കുന്നത് അടിസ്ഥാനകണങ്ങൾക്ക് ആഗിരണയോഗ്യമായ മാന്ത്രവർണിക വികിരണങ്ങളിൽ കൂടിയാണ്. ഇവയുടെ ആഗിരണ തീവ്രതക്കനുസൃതമായ പ്രവേഗമാറ്റം അണുകൾക്കുള്ളിലെ തരംഗങ്ങൾക്ക് അനുഭവപ്പെടുന്നു. മാന്ത്രവർണികങ്ങൾ സ്വതന്ത്രമാക്കപ്പെടുമ്പോൾ അവയുടെ എണ്ണത്തിനു ആനുപാതികമായ ആവൃത്തിയും വിപരീതാനുപാതത്തിൽ തരംഗദൈർഘ്യവും ആവൃത്തിതരംഗദൈർഘ്യങ്ങളുടെ ഗുണനഫലത്തിനു തുല്യമായ പ്രവേഗവും ഉള്ളതായി കാണപ്പെടുന്നു. ഇങ്ങനെ മാന്ത്രവർണികങ്ങളെ കേട്ടറിയാനുള്ള ശേഷി സകലദ്രവ്യത്തിനും പൊതുസ്വഭാവമാകയാലും മറ്റുവിധത്തിൽ യാതൊന്നും അറിയപ്പെടാത്തതിനാലും ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

പദാർത്ഥങ്ങളുടെ പരസ്പരമുള്ള ആകർഷണവികർഷണങ്ങൾ അവയുടെ പരസ്പര പ്രതിപ്രവർത്തനങ്ങളുടെ പരിണതഫലമല്ലാതെ സ്വേച്ഛയാഉള്ള ചലനമല്ല. കാരണം സ്വേച്ഛയാ ഉള്ള ചലനമായിരുന്നെങ്കിൽ അതു നിയതമായ നിയമങ്ങൾക്കു വിധേയമാകുകയില്ലായിരുന്നു.

സമാധാനം

നിശ്ചിതമായ പ്രയോജനമുള്ളതുകൊണ്ടാണ് ഏതൊരു പദാർത്ഥവും ചലിക്കുന്നത്. ശ്രുതത്വത്താൽ ലഭ്യമാകുന്ന ഊർജ്ജത്തിന്റേയും അതിന്റെ അഭാവത്തിൽ നഷ്ടമാകുന്ന ഊർജ്ജത്തിന്റേയും അളവിനെ ആശ്രയിച്ചാണ് സ്വേച്ഛാപൂർവകമായ ചലനം എന്നു പറയുന്നതിൽ യുക്തിഹീനതയൊന്നുമില്ല. ഒന്നിന്റെ സാന്നിദ്ധ്യം മറ്റൊന്നിന്റെ ചലനത്തെ സ്വാധീനിക്കുന്നുണ്ട് എന്നതും ഇച്ഛയുടെ അഭാവത്തെ കാട്ടുന്നില്ല. പ്രയോജനം ഇല്ലാതെ വരുമ്പോളോ അടിസ്ഥാന ഘടകങ്ങളും സാഹചര്യങ്ങളും മാറുമ്പോളോ അല്ലാതെ സ്വേച്ഛാ പ്രവർത്തനങ്ങൾ മാറ്റം കൂടാതെ തുടരുന്നത് അസ്വാഭാവികമല്ലെന്നു മാത്രമല്ല, ആവർത്തനം ആഹ്ലാദകരമായ ഒരു പ്രപഞ്ചപ്രതിഭാസമാണെന്നതിനാൽ ചലനനിയമങ്ങളിലെ കൃത്യമായ ആവർത്തനം ഇച്ഛാപൂർവകവും സ്വാഭാവികവുമാകുന്നു. യാദൃശ്ചികമെന്നു കരുതാവുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങളും സാധ്യതാശാസ്ത്രത്തിലൂടെ കൃത്യതയോടെ പ്രവചിക്കാനാകുന്നുണ്ട്. നിയതമായി കാണപ്പെടുന്ന പലതും പുനരാവർത്തിക്കപ്പെട്ട യാദൃശ്ചികതകളുടെ ആകെത്തുകകൾ മാത്രവുമാണ്.

പൂർവപക്ഷം 2

സ്വേച്ഛാഗതിയാണുള്ളതെങ്കിൽ ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം എന്ന സങ്കല്പത്തിനു പ്രസക്തിയില്ലതെയാകും. ഭൌതികശാസ്ത്രം ബലതന്ത്രത്തെ ധാരാളമായി ആശ്രയിക്കുന്നുണ്ട്.

സമാധാനം

ബലതന്ത്രം പോലും ചലനം സാധ്യമാകുന്നത് അനേകബലങ്ങളുടെ പരിണതഫലമായിട്ടാണെന്നു സിദ്ധാന്തിക്കുന്നുണ്ട്. ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലത്തിനു തുല്യവും വിപരീതവുമായ ഒരു എതിർബലം ആ വസ്തു പ്രയോഗിക്കുന്നതായും കരുതപ്പെടുന്നു. പ്രയോഗിക്കപ്പെട്ട ബലം മാത്രമായിരുന്നു ചലനകാരണമെങ്കിൽ എതിർബലത്തിനു സാധ്യത ഉണ്ടാകുമായിരുന്നില്ല. ബലത്തിനു വിധേയമാകുക എന്നതാണു പ്രപഞ്ചനിയമമെങ്കിലും എതിർബലം പ്രയോഗിക്കപ്പെടേണ്ട കാര്യമില്ല. രണ്ടു ദ്രവ്യപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം അവ പരസ്പരം മനസ്സിലാക്കുകയും അവയ്ക്കോരോന്നിനും പ്രയോജനപ്രദമായ പ്രതികരണങ്ങൾ അവ സ്വീകരിച്ചു എന്നും കരുതുന്നതാണു യുക്തി.

പൂർവപക്ഷം 3

ബോധപൂർവമായ മാനുഷിക അധ്വാനം കൊണ്ട് വസ്തുക്കളെ എടുത്തുമാറ്റുന്നതിനെ പദാർത്ഥങ്ങളുടെ സ്വേച്ഛാഗമനം കൊണ്ട് വിശദീകരിക്കാനാകുകയില്ല.

സമാധാനം

ബോധപൂർവമായി സ്വേച്ഛാഗമനനിയമങ്ങളെ വിജയകരമായി നിയന്ത്രിക്കുന്നതു കൊണ്ടാണ് വസ്തുക്കളെ എടുത്തുമാറ്റാനാകുന്നത്. ഇതേ കൃത്യം അബോധപൂർവകമായി ചെയ്താലും ഫലം മറ്റൊന്നല്ല. ദ്രവ്യത്തിന്റെ സ്വാഭാവിക ചലനങ്ങളെ അതിലംഘിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു ചലനം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശരീരം തന്നെ സ്വയം എടുത്തു മാറ്റപ്പെടുക കൂടിയായിരിക്കും ഫലം.

പൂർവപക്ഷം 4

പദാർത്ഥങ്ങളിലെ താപ കൈമാറ്റം കാന്തികത തുടങ്ങിയ പ്രതിഭാസങ്ങളെ ആകാശസൃഷ്ടികൊണ്ടോ സ്വേച്ഛാഗമനം കൊണ്ടോ വിശദീകരിക്കാനാകുകയില്ല.

സമാധാനം

ഒരണു അനേകവിധ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതിൽ സ്ഥിതിക്കും ചലനത്തിനും കാരണമായവ മാത്രമാണു ആകാശസൃഷ്ടിക്കാവശ്യമാകുന്നത്. മറ്റു കണികകൾ അണുകണികകളിലെ ഊർജ്ജനിലകളിൽ വരുത്തുന്ന വ്യത്യാസം പ്രസ്തുതത്തിൽ പ്രസക്തമല്ല. എന്നാൽ അത്തരം കണികകൾ സംബന്ധിച്ച ജ്ഞാനം അണുക്കൾക്കകത്തു നടക്കുന്ന ഭ്രമണചലനങ്ങളെ മാത്രം തൃപ്തികരമായി വിശദീകരിക്കുന്നു. ദ്രവ്യത്തിന്റെ ത്വരണമന്ദതകളെ അതു വിശദീകരിക്കുന്നില്ല.
ലഭ്യമായ ആകാശത്തിലെ മാന്ത്രവർണികതീവ്രതക്കനുസൃതമായി ദ്രവ്യം പ്രവേഗവും ത്വരണവുമാർജ്ജിക്കുന്നു എന്ന് ആകാശസൃഷ്ടി സ്വേച്ഛാഗമനം എന്നീ സങ്കല്പനങ്ങൾ കൊണ്ട് വിശദീകരിക്കാനാകുന്നുമുണ്ട്. നിലവിലുള്ള ശാസ്ത്രസരണികളെ ഈ വാദം സമ്പൂർണമായി നിഷേധിക്കുന്നില്ലെന്നു മാത്രമല്ല വ്യക്തത നൽകുന്നുമുണ്ട്.
പദാർത്ഥങ്ങളിലെ താപകൈമാറ്റത്തിൽ നിലവിലുള്ള വിശദീകരണങ്ങളുടെ കൂടെ ഇനി മുതൽ പ്രവേഗത്വരണങ്ങളെക്കൂടി പരിഗണിക്കേണ്ടി വരുമെന്നു മാത്രമേയുള്ളൂ വ്യത്യാസം. അടിസ്ഥാനകണികകളുടെ ഭ്രമണദിശകളിലെ ചില പ്രത്യേക ക്രമീകരണങ്ങളാലാണ് കാന്തികത ഉണ്ടാകുന്നതായി കരുതപ്പെടുന്നത്. എന്നാൽ സ്വേച്ഛാഗമന സിദ്ധാന്തതിലൂടെ വിശദീകരിക്കേണ്ടി വരുമ്പോൾ കാന്തീകത ചില പ്രത്യേക രീതിയിൽ ആകാശസൃഷ്ടിയേയും മാന്ത്രവർണികങ്ങളുടെ ആഗിരണവികിരണങ്ങളേയും സ്വാധീനിക്കുന്നുണ്ട് എന്നുകൂടി പറയേണ്ടി വരും. ഭ്രമണം ചെയ്യുന്ന അതിസൂക്ഷ്മകണികകൾക്ക് ചില ദിശകളിൽ നിന്നു വരുന്ന മാന്ത്രവർണികങ്ങളെ ആപേക്ഷികമായി കുറച്ചു മാത്രമേ ആഗിരണം ചെയ്യാനാകൂ എന്നതിനാൽ മാന്ത്രവർണികങ്ങളുടെ ആഗിരണം കാര്യക്ഷമമാക്കുന്നതിനു ദ്രവ്യം മറ്റുദിശകളിലേക്കു ചലിക്കുന്നു. സ്വാഭാവികമായും ആഗിരണശേഷി കുറഞ്ഞ ദിശയുടെ എതിർദിശയിലേക്കായിരിക്കും പരിണതചലനദിശ. സാധാരണയായി പദാർത്ഥങ്ങളിൽ അതിസൂക്ഷ്മകണികകളുടെ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ടിരിക്കയില്ലാത്തതിനാൽ ഈ പരിണതചലനം അതീവദുർബലമായിരിക്കും. ആപേക്ഷികമായി മികച്ചരീതിരിൽ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ട ദ്രവ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പരിണതചലനം അനുഭവപ്പെടുന്നതാണ് അതിന്റെ കാന്തികപ്രഭാവത്തിനു കാരണം എന്നു കരുതാവുന്നതാണ്.

പൂർവപക്ഷം 5

ദ്രവ്യത്തിനു സ്വേച്ഛാഗമനമാണുള്ളതെങ്കിൽ ഊർജ്ജസംരക്ഷണത്തിനു ആകാശത്തിലെന്നപോലെ തന്നെ അതിനു അനാകാശത്തിലൂടെ നിരാപേക്ഷമായും ചലിക്കാനാകുന്നതാണ്. എന്നാൽ അപ്രകാരം കാണപ്പെടുന്നില്ല.

സമാധാനം

അനാകാശം പകൽ ഇരുളെന്ന പോലെ പ്രത്യക്ഷമല്ല. പ്രത്യക്ഷം മാത്രം പ്രമാണമായി സ്വീകരിക്കാമായിരുന്നെങ്കിൽ ബ്രഹ്മവികാരവുമായി ബന്ധപ്പെട്ട സകല പ്രതിഭാസങ്ങളേയും കുറിച്ചുള്ള ചർച്ച ഇവിടെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അനുമാനാർത്ഥം ദ്രവ്യത്തിന്റെ ഗുണധർമങ്ങളിലേതാനും കൂടി സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.10) - ഗതി സാമാന്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഗതി സാമാന്യാത്” (1.1.10)

ഗതി = ചലനത്തിലെ
സാമാന്യാത് = സമാനസ്വഭാവം കൊണ്ട്

(ജഗത്തിലെ സകല ദ്രവ്യത്തിന്റേയും) ചലനത്തിലെ സമാനസ്വഭാവം കൊണ്ട് (ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.)

സാരം

ജഗത്തിലെ സകല ദ്രവ്യവും മാറ്റം, സ്ഥിതി, സമചലനം, ജഢത്വം, ഗുരുത്വം തുടങ്ങിയ സമാന ഗതി ഗുണങ്ങൾ ഉള്ളവയായതുകൊണ്ട് അവയുടെ കാരണവും ഒന്നു തന്നെ ആണ്. സകല ദ്രവ്യവും അതു സ്ഥിതി ചെയ്യുന്നതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നു. ചലമായതിനാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതിയിൽ തുടരാനുള്ള പ്രവണതയായ ജഢത്വവും പ്രദർശിപ്പിക്കുന്നു. നിശ്ചിതമായ ഒരു സ്ഥിരാങ്കത്തെ അടിസ്ഥാനപ്പെടുത്തി ഗുരുത്വഗതി പ്രകടിപ്പിക്കുന്നു. ദൃശ്യപ്രപഞ്ചത്തിലെ സകല ദ്രവ്യവും ഈ സ്വഭാവങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുയാൽ അവയുടെ കാരണമായ ബ്രഹ്മവും എകമെന്നു സിദ്ധിക്കുന്നു. ഈ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കാത്ത സകല ദ്രവ്യത്തിന്റെയും ജനനവും അതിനാൽ ബ്രഹ്മവും ദൃശ്യപ്രപഞ്ചത്തിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കും; രണ്ടു ബ്രഹ്മങ്ങളെങ്കിലും ഉണ്ടെന്നു സിദ്ധിക്കുകയും ചെയ്യും. അപ്രകാരമുള്ള യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പൂർവപക്ഷം 1

ആകാശം സർവവ്യാപി ആയതുകൊണ്ടാണ് ദ്രവ്യത്തിനു അതിൽ സ്ഥിതി ചെയ്യേണ്ടി വരുന്നത്. അല്ലാതെ ദ്രവ്യം ആകാശം സൃഷ്ടിക്കുകയല്ല.

സമാധാനം

ആകാശം സർവവ്യാപിയാണെന്നതു ഒരു കേവല സങ്കല്പനമാണെന്നല്ലാതെ അതിനു യാതൊരു തെളിവുമില്ല. പ്രപഞ്ചത്തിൽ ദ്രവ്യം ഉത്ഭവത്തിൽ നിന്നും ഒരു സർപ്പച്ചുറ്റുപോലെ വ്യാപിച്ചുകാണുന്നതിനർത്ഥം ആ ആകൃതിയിൽ ആകാശം പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ്. ആകാശം യാതൊന്നിൽ സ്ഥിതി ചെയ്യുന്നോ ആ സാക്ഷാൽ അനാകാശത്തിനേ സ്ഥലപരമായ ഒരു പരിമിതാനന്തത പ്രകടിപ്പിക്കാനാകൂ. ഇപ്രകാരം ആകാശം പരിമിതമായിരിക്കേ ദ്രവ്യത്തിനു ചുറ്റും അതിനു സ്ഥിതിയും ചലനസ്വാതന്ത്ര്യവുമുള്ള ആകാശം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു ദ്രവ്യസൃഷ്ടമെന്നേ പറയാനാകൂ.

പൂർവപക്ഷം 2

ദ്രവ്യം അതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതു സ്ഥിതി ചെയ്യുന്ന സകല ഇടത്തും ആകാശം സൃഷ്ടിക്കേണ്ടതുണ്ട്. അപ്രകാരമെങ്കിൽ അപൂർവദ്രവ്യം സ്വയം ആകാശം സൃഷ്ടിക്കാതെ ആദിയിൽ സ്ഥിതി ചെയ്തിരുന്നു എന്നു സിദ്ധമാകും. നിർദ്ദിഷ്ട സിദ്ധാന്തം ഈ വാദത്താൽ സ്വയം തകരുന്നു.

സമാധാനം

വികാരി ബ്രഹ്മത്തിനു ദ്രവ്യത്തിന്റേയും ഗുണമുള്ളതിനാൽ ബ്രഹ്മം പരിമിതമായ ആകാശം സൃഷ്ടിച്ചിരിക്കണം. അപൂർവദ്രവ്യം ബ്രഹ്മസൃഷ്ടമായ അപൂർവാകാശത്തിൽ ആദ്യമായി സ്ഥിതി ചെയ്തു. മഹാവിസ്ഫോടനത്തിൽ അപൂർവാകാശത്തിൽ നിന്നും അകന്ന ഓരോ ദ്രവ്യകണികയും ആകാശം ലഭ്യമായിടത്ത് സ്ഥിതി ചെയ്യാനാഗ്രഹിച്ചു. ആകാശത്തിന്റെ അസാന്നിദ്ധ്യത്തിൽ ദ്രവ്യം വിഘടിക്കപ്പെടുമന്നതിനാൽ ഏറ്റവും കുറഞ്ഞ അളവിൽ ഊർജ്ജം ചെലവാക്കി നിലനിൽക്കാൻ ദ്രവ്യം ആകാശമുള്ളിടത്തേക്കു സ്വേച്ഛയാ ചലിക്കുന്നു. ഇതിനെ തെറ്റായി ചിലർ ഗുരുത്വാകർഷണമെന്നു വിളിക്കുന്നു. ഒന്നും മറ്റൊന്നിനേയും ഒരിക്കലും ആകർഷിക്കുന്നില്ല. സകലവും സ്വേച്ഛയാൽ ഗമിക്കയത്രേ. അതിനാൽ ഗുരുത്വാകർഷണമല്ല ഗുരുത്വഗമനമാണുള്ളത്. ആകാശമില്ലാത്തിടത്തോ ആകാശം ദുർബലമായിടത്തോ ദ്രവ്യം ഊർജ്ജം നൽകി തനിക്കാവശ്യമായ ആകാശം സൃഷ്ടിക്കുന്നു. ആവശ്യമായ ആകാശത്തിന്റെ അളവു കുറയ്ക്കാനത്രേ ദ്രവ്യം തന്റെ സകല സ്ഥിതികളിലും ഒന്നിച്ചുകൂടി സ്ഥിതിചെയ്യുന്നത്. ശക്തമായ ആകാശത്തിൽ തുടരുന്നതിനുള്ള ഇച്ഛകൊണ്ടത്രേ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങൾ തന്നെയും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നത്. സ്വയം സൃഷ്ടിച്ച ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മറ്റാകാശങ്ങളുടെ ലഭ്യത ഓരോ ദ്രവ്യകണികയും അതിസൂക്ഷ്മജാഗ്രതയോടെ വിലയിരുത്തുന്നുണ്ട്; എന്തെന്നാൽ അവയ്ക്കു ദീർഘകാലം നിലനിൽക്കേണ്ടതുണ്ട്.

പൂർവപക്ഷം 3

നിരന്തരം ആകാശം സൃഷ്ടിക്കുന്നതിന് ധാരാളം ഊർജ്ജം ഓരോ ദ്രവ്യകണികയും വിനിയോഗിക്കേണ്ടിവരും. ആകാശം ദ്രവ്യത്തേക്കാൾ അനേക മടങ്ങു വ്യാപ്തമുള്ളതായി കണ്ടുവരുന്നു. അങ്ങനെയെങ്കിൽ ജഗത്തിലെ ദ്രവ്യത്തിന്റെ അളവു കുറഞ്ഞു കുറഞ്ഞു വരികയും ജഗത് ക്രമത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യും.

സമാധാനം

പിണ്ഡമുള്ള ദ്രവ്യത്തിനു പിണ്ഡമില്ലാത്ത ആകാശം സൃഷ്ടിക്കുന്നതിനു തന്റെ ഊർജ്ജശേഖരത്തിൽ നിന്നും ഓരോ തവണയും വളരെ കുറഞ്ഞ അളവിലേ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നുള്ളൂ. ആയതു ഗുരുത്വ സ്ഥിരാങ്കത്തിനു ആനുപാതികമാണെന്നും കരുതാവുന്നതാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ആകാശം ദ്രവ്യത്തിന്റെ അഭാവത്താൽ വിഘടിച്ച് സങ്കല്പിക്കാവുന്നതിലേറ്റം അതി സൂക്ഷ്മമായ തരംഗ സ്വഭാവമുള്ള കണികകളായി പ്രകാശവേഗത്തിലും അല്പം കൂടിയ വേഗത്തിൽ ഉത്ഭവത്തിലേക്ക് മടങ്ങുന്നു. സകല ദ്രവ്യവും ഇത്തരം മാന്ത്രവർണിക കണികകളോടു പ്രതികരിക്കുന്നവയും അവയെ ആഗിരണം ചെയ്ത് ഊർജ്ജം സംഭരിക്കാനും ആകാശസൃഷ്ടി ആവശ്യമാകുന്ന സമയത്ത് അവയെ സ്വതന്ത്രമാക്കാനും കഴിയുന്നവയുമത്രേ. അതിനാൽ ഈർജ്ജനഷ്ടം കുറച്ചു കൊണ്ടുവന്നു തങ്ങളുടെ നിലനില്പ് നീട്ടിക്കൊണ്ടു വരാനുള്ള ദ്രവ്യകണികകളുടെ ശ്രമമത്രേ ഗുരുത്വഗതിക്കാശ്രയം. പിണ്ഡം ആകാശം സൃഷ്ടിക്കാൻ പ്രാപ്തമാണ്. പിണ്ഡമുള്ളിടത്തേക്ക് പിണ്ഡമുള്ളതു സഞ്ചരിക്കുന്നതിനു കാരണം അതത്രേ. അകലം കൂടുന്തോറും വിഘടിക്കപ്പെട്ട ആകാശത്തിന്റെ ഛേദതലം കൂടുതൽ വിസ്തീർണത്തിലേക്കു ചിതറി പോകയാൽ ദൂരത്തിന്റെ വർഗത്തിനു വിപരീതാനുപാതത്തിലത്രേ ഗുരുത്വഗതി. എങ്കിലും സൃഷ്ടമായ ആകാശത്തിലൂടെ സഞ്ചരിക്കാതെയോ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടാതെയോ അനാകാശത്തിലൂടെ സഞ്ചരിക്കമൂലം പ്രവേഗനഷ്ടം സംഭവിച്ച മാന്ത്രവർണികങ്ങൾ പ്രകാശവേഗകണികകളായി ജഗത്കേന്ദ്രത്തിൽ നിന്നകന്ന് പ്രപഞ്ചാതിർത്തിയും കടന്ന് വിലയനത്തിനു ശേഷവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത് എവിടെയോ എന്നോ അതു കണ്ടെത്തുന്ന അന്നിലല്ലാത്ത ഒരു ജഗത്തുണ്ടായിരുന്നു എന്നതിനു ലഭ്യമായ ഏക തെളിവായിരിക്കും. അത്രമാത്രമാണു ആകാശസൃഷിയാൽ ജഗത്തിലെ സകലദ്രവ്യവും സകല ആകാശവും ഒന്നിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജനഷ്ടം. അല്ലാത്തപ്പോളെല്ലാം ആകാശദ്രവ്യങ്ങളുടെ കൊള്ളക്കൊടുക്ക ഒരു സംതുലനം സൃഷ്ടിക്കുന്നുണ്ട്.

പൂർവപക്ഷം 4

വിഘടിക്കപ്പെടുന്ന ആകാശം സൃഷ്ടിക്കുന്ന കണികകൾ സ്വാംശീകരിക്കുന്നതാണ് ദ്രവ്യത്തിന്റെ സ്വഭാവമെങ്കിൽ ദ്രവ്യം സ്വേച്ഛയാ ഒരിക്കൽ ആകാശം ഉണ്ടായിരുന്ന ഇടത്തേക്കല്ലാതെ നിലവിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടത്തേക്ക് സഞ്ചരിക്കേണ്ട കാര്യമില്ല. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നത്.

സമാധാനം

വിഘടിക്കപ്പെടുന്ന ആകാശ കണികകൾ ആഗിരണം ചെയ്യുവാൻ അവ സ്ഥിതി ചെയ്യുന്നതിനടുത്തേക്കു പോകാനുള്ള ആസക്തി ദ്രവ്യത്തിനുണ്ട്. അപ്രകാരം സഞ്ചരിക്കുമ്പോൾ പുതിയ ആകാശം സൃഷ്ടിക്കുന്നതിനു കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്ന പക്ഷം ആ ദിശയിലുള്ള ചലനം സ്വീകാര്യമായേക്കില്ല. നിലവിൽ സ്ഥിതിയ്ക്കും ചലനത്തിനും ശക്തമായ ഒരു ആകാശമുള്ളത് ഊർജ്ജം ലഭ്യമാക്കുന്ന പക്ഷം ദ്രവ്യചലനത്തിന്റെ ത്വരണത്തിനത് കാരണമാകുന്നു. ദ്രവ്യസാന്നിദ്ധ്യത്താൽ ദ്രവ്യത്തിനു ഗുരുത്വഗതിയും ത്വരണവും ഏകകാലത്തു തന്നെ സംഭവിക്കുന്നു.

പൂർവപക്ഷം 5

ഒരിടത്തു സ്ഥിതി ചെയ്യുന്ന ദ്രവ്യം അതിനു ചുറ്റും അത് ചെന്നെത്തിയിട്ടില്ലാത്ത ഇടത്ത് ആകാശം സൃഷ്ടിച്ചു എന്ന വാദം യുക്തിസഹജമല്ല.

സമാധാനം

അനാകാശത്തിൽ ആകാശവും ആകാശത്തിൽ ദ്രവ്യവും സ്ഥിതിയിലും ചലനത്തിലും തുടരുന്നു. അനാകാശത്തിൽ ദ്രവ്യകണികൾക്ക് കമ്പനം ചെയ്യാവുന്ന ഒരു വിതാനം സൃഷ്ടിക്കുകയത്രേ ആകാശം ചെയ്യുന്നത്. കമ്പനത്തിലൂടെയല്ലാതെ യാതൊരു ദ്രവ്യകണികയും നിലനിൽക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അനാകാശത്തേപ്പോലെ ആകാശത്തെ സ്ഥിരമോ പരിമിതകേവലസ്വരൂപിയോ ആയി സങ്കല്പിക്കയുമരുത്. ആകാശവും ദ്രവ്യത്തേപ്പോലെത്തന്നെ ഊർജ്ജസൃഷ്ടവും സ്ഥിതിചലനങ്ങളുള്ളതും പരിമിതവുമാണ്. ആകാശമെന്നത് നിരന്തരം ചലിക്കുന്ന അതിസൂക്ഷ്മാവസ്ഥയിലുള്ള തരംഗകണികകളുടെ നിശ്ചിതപൂരിതാവസ്ഥയിലുള്ള ഒരു സത്വലയമത്രേ. മാന്ത്രവർണികങ്ങളെന്ന ഈ കണികകൾ ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടാവുന്നവയും ദ്രവ്യത്തേക്കാൾ കുറഞ്ഞ നിലനില്പുള്ളവയുമാണ്. മാന്ത്രവർണികങ്ങളുടേയും ദ്രവ്യത്തിന്റെ മറ്റു ഘടകങ്ങളുടേയും ഗുണധർമങ്ങളും വ്യത്യസ്ഥമാണ്. മാന്ത്രവർണികങ്ങൾ ചലനത്തിനും ഗുരുത്വഗതിക്കും ദ്രവ്യത്തിന്റെ ദീർഘകാല നിലനില്പിനും കാരണമാകുന്നു. ദ്രവ്യത്തിന്റെ മറ്റു തനതു ഘടകങ്ങൾ പിണ്ഡത്തിനും സംഘാതരൂപത്തിലുള്ള അതിന്റെ നിലനിൽ‌പ്പിനും കാരണമാകുന്നു. ആകാശത്തോടുള്ള ആശ്രിതത്വം ദ്രവ്യത്തിന്റെ കുറഞ്ഞ പ്രവേഗത്തിനും കാരണമാകുന്നു. ദ്രവ്യപ്രവേഗം കൂടുന്തോറും സൃഷ്ടമാകേണ്ട ആകാശത്തിന്റെ അളവ് ദ്രവ്യപിണ്ഡത്തിനും ദ്രവ്യപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായി വർദ്ധിക്കുന്നു. പ്രകാശപ്രവേഗത്തിൽ ഇതു പിണ്ഡത്തിനും പ്രകാശപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായിരിക്കും. എന്നാൽ തുടർന്നു പ്രവേഗവർദ്ധനവുണ്ടായി മാന്ത്രവർണികപ്രവേഗമാർജിക്കുമ്പോൾ ദ്രവ്യം പൂർണമായി ആകാശമായി പരിവർത്തനം ചെയ്യപ്പെടുന്നു. ആകാശത്തിന്റെ അഭാവത്തിൽ ദ്രവ്യം കമ്പനവും തദ്വാരാ അതിന്റെ ഋണധനാത്മക ഘടകങ്ങളും ഭ്രമണചലനങ്ങളും നഷ്ടപ്പെട്ട് ദ്രവ്യമല്ലാതായിത്തീരുന്നു. എവിടെയെങ്കിലും അല്പം ആകാശം അവശേഷിക്കുന്നുവെങ്കിൽ അവിടേക്കു സകല പിണ്ഡവും പ്രവഹിച്ച് അതു ഒരു അതിഗുരുതരസാന്ദ്രതയുള്ളതും ജ്യോതിരഹിതവുമായ ഒരു തമോഗർത്തമായിത്തീരുന്നു. ദ്രവ്യരഹിതമായ ആകാശമോ അതിവേഗം വിഘടിക്കപ്പെട്ട് പ്രകാശാതിവേഗകണികകളായി ആദിയിലേക്കു പ്രയാണം ചെയ്യുകയോ സംഘാതരൂപത്തിൽ പ്രവേഗനഷ്ടം സംഭവിച്ച് ജ്യോതിസ്സായി പരിണമിക്കുകയോ ചെയ്യുന്നു.
തന്റെ പ്രവേഗത്തിലും വലുതായ പ്രവേഗത്തോടെ മാന്ത്രവർണികങ്ങൾ തനിക്കു ചുറ്റും സൃഷ്ടിച്ചും വിഘടിക്കപ്പെട്ട് പ്രകാശാതീതകണങ്ങളാകുന്ന ആകാശത്തെ ആഗിരണം ചെയ്തും ദ്രവ്യം തനിക്കു ചുറ്റും ഒരു സമീകൃത വ്യൂഹം സൃഷ്ടിക്കയാലും ആകാശം തന്നെയും ദ്രവ്യത്തേപ്പോലെ ഊർജ്ജത്തിന്റെ ഒരു വകഭേദം മാത്രമായിരിക്കയാലും ദ്രവ്യത്തിനു ചുറ്റും ആകാശം സൃഷ്ടിക്കാൻ ദ്രവ്യത്തിനു കഴിയുകയില്ല എന്ന വാദത്തിനു പ്രസക്തിയില്ല.

പൂർവപക്ഷം 6

ഗുരുത്വസ്ഥിരാങ്കത്തിനാനുപാതികമായ ചലനം സ്ഥൂലദ്രവ്യകണികകൾക്കു ബാധകമാണെങ്കിലും ദ്രവ്യത്തെ അണുവെ നിർമിക്കുന്ന കണികകളായി പരിഗണിക്കുകയും അണുവിനകത്തെ പ്രകാശവേഗത്തോടടുത്ത ദ്രവ്യ ചലനം പഠിക്കുകയും ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ ഫലങ്ങളാണു കാണുന്നത്. അപ്പോൾ സ്ഥൂലദ്രവ്യത്തിനും സൂക്ഷ്മദ്രവ്യത്തിനും വ്യത്യസ്ത ബ്രഹ്മങ്ങളുണ്ടെന്നു സിദ്ധിയ്ക്കും. എന്നാൽ സത്തയെന്ന നിലയിൽ സൂക്ഷ്മദ്രവ്യം മാത്രമാണുള്ളതെന്നും സ്ഥൂലദ്രവ്യം സൂക്ഷ്മദ്രവ്യത്തിന്റെ സംഘാത രൂപം മാത്രമാണെന്നും നമുക്കറിയാം. അതിനാൽ ദ്രവ്യം ആകാശമുണ്ടാക്കുന്നെന്ന സിദ്ധാന്തം തെറ്റാണ്.

സമാധാനം

പ്രപഞ്ചത്തിലെ പിണ്ഡമാർന്ന ദ്രവ്യകണികകളും പിണ്ഡമില്ലാത്ത പ്രകാശാതിവേഗ കണികകളും പിണ്ഡത്തിന്റെ ഒറ്റപ്പെട്ട ഏകകങ്ങളടങ്ങിയ പ്രകാശവേഗകണികകളും ഗുരുത്വഗതിയുടെ കാര്യത്തിൽ വ്യത്യസ്തമായി പ്രതികരിക്കുന്നതായി തോന്നി വരുന്നുണ്ട്. പിണ്ഡമേറുന്തോറും പ്രവേഗം കുറഞ്ഞു വരുന്നതായും അതിൽ തന്നെ ഊർജ്ജ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പിണ്ഡത്തിൽ വർദ്ധനയോ കുറവോ വരുത്താതെ തന്നെ ത്വരണമോ മന്ദതയോ അനുഭവപ്പെടുന്നുമുണ്ട്. പ്രകാശാതിവേഗകണികകളാകട്ടെ അവയുടെ കാലപ്രവാഹത്തിന്റെ ഋണാത്മകത നിമിത്തം പുരോഗാമിയായ കാലചക്രപ്രവാഹത്തിൽ പെട്ടവർക്ക് അദൃശ്യമായി ഭവിച്ചുമിരിക്കുന്നു. എങ്കിലും അനാകാശത്തിലൂടെ അവ കടന്നു പോകുന്ന പക്ഷം ഊർജ്ജനഷ്ടം സംഭവിച്ച് സ്ഥിരകാലത്തിൽ അതായത് ആപേക്ഷിക ചലനമറ്റ സ്ഥിതിയിൽ തുടരുന്നു. ദ്രവ്യം ആകാശത്തിൽ എപ്രകാരം സ്ഥിതമായിരിക്കുമോ അപ്രകാരം തന്നെ ചലനം കാലത്തിൽ സ്ഥിതമായിരിക്കുന്നു. അതായത് ചലനത്തിന്റെ അധികരണമത്രേ കാലം. ചലനമില്ലാത്തിടത്ത് കാലവുമില്ല. കാലപ്രവാഹമില്ലാത്തിടത്ത് ചലനവുമില്ല. ആകാശത്തിൽ അതിനാൽ യാതൊന്നിനും കേവലസ്ഥിതിയില്ല. സകലവും ചരമാണ്. അനാകാശത്തിൽ സകലവും സ്ഥിരമത്രേ. അവിടെ ഊർജ്ജം നഷ്ടപ്പെടുത്തി ആകാശം സൃഷ്ടിച്ചാൽ മാത്രമേ ചലനം സാധ്യമാകൂ. അപ്രകാരം അനാകാശത്തിലൂടെ പ്രകാശവേഗകണികകൾ സഞ്ചരിക്കുമ്പോൾ ഊർജ്ജ നഷ്ടത്തെത്തുടർന്ന് പ്രവേഗനഷ്ടം സംഭവിക്കുന്നു. പഴകിയ പ്രകാശം അപ്രകാരം ഉണ്ടാകുന്നതത്രേ.
ബ്രഹ്മവികാരസമയത്ത് ആദ്യമായി ആകാശം സൃഷ്ടിക്കുന്ന മാന്ത്രവർണികങ്ങളാണു സൃഷ്ടമായിട്ടുണ്ടാകുക. പ്രകാശാതീതവേഗത്തിൽ അവ തീർച്ചയായിട്ടും സഞ്ചരിച്ചിട്ടുള്ളത് മറ്റൊരു ഭൂതകാലത്തിലേക്കാകുകയില്ല. കാരണം അങ്ങനെയെങ്കിൽ സൃഷ്ടമായ ആകാശം പുരോഗാമിയായ കാലപ്രവാഹത്തിലുള്ള ദ്രവ്യപ്രപഞ്ചത്തിന്റെ സ്ഥിതിക്കുതകുകയില്ല. അതിനാൽ മഹാവിസ്ഫോടനത്തിനുമുമ്പായി ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടുനിന്ന പ്രകാശവേഗത്തിലോ അതിൽ കുറവു പ്രവേഗത്തിലോ ഉള്ള മാന്ത്രവർണികങ്ങളുടെ മഹാപ്രവാഹം ആയിരക്കണക്കിനു പ്രകാശവർഷങ്ങളോളം അകലത്തിൽ വ്യാപിച്ചിരുന്നു എന്നു കരുതാവുന്നതാണ്. ആദ്യവിസ്ഫോടനത്തിൽ ദ്രവ്യകണികകളും സൃഷ്ടമായിരികാനിടയില്ല. എന്തെന്നാൽ പ്രപഞ്ചവികാസം ഇപ്പോളുള്ള നിരക്കിൽ സംജാതമാകണമെങ്കിൽ ഒരു പ്രകാശാതീതപ്രവേഗപ്രവാഹം മഹാവിസ്ഫോടനത്തിൽ എപ്പോളെങ്കിലും സംഭവിച്ചിരിക്കണം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ താണ്ടാൻ കെല്പുള്ള ഒന്ന്. തീർച്ചയായും അതൊരു രേഖീയ പ്രവാഹമാകുക സാധ്യമല്ലതന്നെ. ഒരു ഭ്രമണഗതിയാണു സാധ്യമായി കാണുന്നത്. അതിനാൽ മഹാവിസ്ഫോടനത്തിൽ ഊർജ്ജത്തിന്റെ ഒരു പുറം തള്ളൽ മാത്രമല്ല ഒരു ഉൾവലിവുകൂടി സന്നിഹിതമായിരുന്നിരിക്കണം. അപ്രകാരം പ്രകാശാതീതകണികകളും പ്രകാശവേഗ കണികളും പ്രകാശനീചവേഗകണികകളും അതിനാൽ തന്നെ കാലത്തിന്റെ പുരോഗാമിത്വവും പശ്ചാദ്ഗമനവും ഒന്നുപോലെ മഹാവിസ്ഫോടനത്തിൽ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
അതിനാൽ വികാരി ബ്രഹ്മത്തിനും ജഗത്തിനും സമാനഗുണങ്ങൾ എന്ന പ്രമാണപ്രകാരം ദ്രവ്യകണികകൾ പ്രകാശനീചവേഗകണികകൾ മാത്രം ഉൾക്കൊള്ളുന്നു എന്നു തെറ്റിദ്ധരിക്കരുത്. പ്രകാശാതീതകണികകളും പ്രകാശവേഗകണികളും ദ്രവ്യകണത്തിനകത്ത് ഭ്രമണചലനത്തിലായതിനാൽ അവ പരസ്പരം സ്വാധീനിക്കപ്പെടുന്നുണ്ട്. പ്രാഥമികകണങ്ങൾക്കകത്ത് ദൃശ്യമാകുന്നതെന്തോ അതു ഒന്നിന്റെ സ്വഭാവമല്ല മറിച്ച് പലതിന്റെ പരിണിതഫലങ്ങളത്രേ. കാലത്തിന്റെ പുരോഗാമിത്വത്തിനിടയിലും ഭ്രമണചലനം നടത്തുന്ന ഒന്നു ആപേക്ഷികമായി പുറപ്പെട്ട സ്ഥാനത്ത് എത്തിച്ചേരുന്നതുപോലെ പശ്ചാദ്ഗമനത്തിലും അപ്രകാരം സംഭവിക്കുക സാധ്യമാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവിന്റെ സ്ഥലകാലമെന്നത് അതിന്റെ പുരോപശ്ചാദ്പ്രവാഹസ്ഥലകാലങ്ങളുടെ പരിണിതഫലം തന്നെയാണ്. ഈ പരിണിതഫലത്തെ സൂചിപ്പിക്കുന്ന മാനകമത്രേ ഗുരുത്വ സ്ഥിരാങ്കം. എന്നാൽ ഓരോ ഘടകങ്ങളുടേയും മാനകങ്ങൾ വെവ്വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. തരംഗഗതിമാനകം തുടങ്ങി പലതും കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും പ്രകാശാതീതകണികകളുടെ ഊർജ്ജനഷ്ടനിരക്ക് വ്യക്തമായിക്കഴിഞ്ഞിട്ടില്ല. രണ്ടിനം ദ്രവ്യം കണ്ടെത്തിയിട്ടില്ല എന്നതും ഇവിടെ പ്രസക്തമാണ്. അതിനാൽ സ്ഥൂലസൂക്ഷ്മദ്രവ്യങ്ങൾക്കിടയ്ക്കു കാണുന്ന സ്വഭാവ വ്യതിയാനം വിശദീകരണക്ഷമമാണ്. രണ്ട് ബ്രഹ്മങ്ങൾ ഉണ്ടാകേണ്ട സാഹചര്യങ്ങളും പ്രസ്തുത വൈരുദ്ധ്യങ്ങൾ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 7

ജഡമായ ദ്രവ്യത്തിനു ജ്ഞാനോപാധികളില്ലായ്കയാൽ അതു സ്വേച്ഛയാൽ ഗമിക്കുന്നു എന്ന വാദം നിലനിൽക്കുന്നില്ല.

സമാധാനം

ജീവൻ നിശ്ചിത പ്രതിഭാസങ്ങളോടു പ്രതികരിക്കുന്നതു പോലെ തന്നെ ജഢവും പല പ്രതിഭാസങ്ങളോടും നിശ്ചിതമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഭൌതീകം, രസതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകൾ നിലനിൽക്കുന്നത്. ജീവികളുടെ ജ്ഞാനം പോലും ജഢത്തിൽ രേഖപ്പെടുത്തി വയ്ക്കപ്പെട്ട് പിന്നീട് സ്മരിക്കുന്നതായാണു കാണപ്പെടുന്നത്. തലച്ചോറിലെ കലകൾക്കുണ്ടാകുന്ന ക്ഷതം സ്മരണയും വിശകലനശേഷിയും നശിപ്പിക്കുന്നതായി കണ്ടു വരുന്നതത്രേ ഉദാഹരണം. തലച്ചോറില്ലാത്ത ജീവികളും പ്രതികരിക്കുന്നുണ്ട്. ചിലയിനം വൈറസ്സുകൾ ജഢമായും ജീവനായും തരം പോലെ നിലനിൽക്കാൻ ശേഷിയുള്ളതാണ്. പ്രകൃതി പ്രതിഭാസങ്ങളോടു സംവദിക്കുന്ന പലയിനം യന്ത്രോപകരണങ്ങൾ ഇന്നു ലഭ്യമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ജ്ഞാനം സ്വീകരിക്കാൻ ജഢം പര്യാപ്തമാണെന്നു തന്നെയാണ്. ജ്ഞാനം സ്വീകരിച്ചു ജഢം സ്വയം ചലിക്കുകയാണെന്നു പറയുന്നതിൽ യുക്തിയില്ലെന്നു പറയുന്നവർ മറ്റൊരു ജഢത്തെ അതു ആകർഷിക്കുകയോ വലിച്ചടുപ്പിക്കുകയോ ആണെന്നു പറയുന്നതിൽ യാതൊരു യുക്തിഹീനതയും കണുന്നുമില്ല എന്നതൊരു വിരോധാഭാസം. പരസ്പരം യാതൊന്നും അറിയാതെ ദ്രവ്യം പരസ്പരം ആകർഷിക്കുന്നെന്നു പറയുന്നതിലാണ് യുക്തിഹീനത. സയുക്തികമാകണമെങ്കിൽ മറ്റൊരു ദ്രവ്യത്തിന്റെ സന്നിദ്ധ്യം അറിയുവാനും അതിനെ തന്നിലേക്കടുപ്പിക്കാനുള്ള ഇച്ഛ നടപ്പാക്കാനുള്ള ഒരു സംവിധാനവും ദ്രവ്യത്തിനുണ്ടാകണം. അപ്പോളും അത്തരം ഒരു ഇച്ഛ ഉണ്ടാകുന്നതിനു കാരണമൊന്നും കണ്ടെത്താനും കഴിയുകയില്ല.
ആകാശം സൃഷിക്കാനും വിഘടിത ആകാശത്തിന്റെ ഊർജ്ജം ആഗിരണം ചെയ്തു സ്വയം നിലനിൽക്കാനുമായി ദ്രവ്യം സ്വയം ചലിക്കുന്നു എന്നും അപ്രകാരം സകലദിശകളിലേക്കും തന്റെ ഊർജ്ജ നില കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി ചലിക്കുന്നതിന്റെ പരിണിതഫലമായ ദിശയിലേക്ക് ദ്രവ്യം ചലിക്കുന്നതായി കാണപ്പെടുന്നു എന്നും കരുതുന്നതാണ് കൂടുതൽ യുക്തിഭദ്രമായ നിലപാട്; കാരണം ചലനത്തിനു അപ്പോൾ ഉദ്ദേശ്യവും പ്രയോജനവുമുണ്ട്. പക്ഷേ സൂത്രകാരൻ ഈ വാദം കൊണ്ട് മാത്രം തൃപ്തനാകാതെ തുടർന്നു മറ്റൊന്നുകൂടി ഇതു സംബന്ധമായി പ്രസ്താവിക്കുന്നു.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi