അറുക്കുന്ന ആട്ടിൻ ചോരയുടെ മണം.
കോത പരിഭവിച്ചു.
“ഗുരുവിനു ഗുരു മാത്രമായിരുന്നുകൂടേ? ശിഷ്യനു ശിഷ്യനും? ഗുരുനിന്ദ, രാജനിന്ദ, ആചാരങ്ങളുടെ നിഷേധം”
“കുരുമുളകു തികയില്ല,“ കോയപ്പക്കി ആത്മഗതം ചെയ്തു, “അറബി നാട്ടീന്നു ഇരട്ടി ആവശ്യക്കാരുണ്ട്. ജോനകർക്കു കയറാവുന്ന കാടിത്തിരികൂടി വലുതായാൽ മതി.”
“കോയപ്പക്കി കാട്ടിൽ കയറിക്കോളൂ.”
“നിങ്ങ പോയി കിടന്നുറങ്ങിക്കോളി.”
കരിമ്പനക്കാട്ടിലൂടെ കോത തിരിച്ചു നടക്കുമ്പോൾ പെണ്ണിന്റെ നേർത്ത ചിരി കേട്ടു.
“തേതിയായിരിക്കും,” അയാൾ മുറുകി നടന്നു, “യക്ഷി.”
ചിത്ര പൌർണമി ആവാറായിരിക്കുന്നു. നാളും മുഹൂർത്തവും കോയപ്പക്കിക്കറിഞ്ഞുകൂടാ. കോതയ്ക്കുള്ളിൽ ഭീതി കയറി.
“നാദാപുരത്തു നിന്നും അവർ പുറപ്പെട്ടിരിക്കണം.”
നാദാപുരത്തെ നല്ലങ്ങാടിയിൽ തൂമ്പയും കൊഴുവും കിട്ടും. പരുത്തി നൂറ്റു മുണ്ടുണ്ടാക്കുന്നിടം. പട്ടും പാത്രവും വരത്തൻ അരിചരക്കുകളും പുതിയ കരിമ്പിൻ ചക്കരയും വാങ്ങി വരാഹനോ പണമോ കൊടുത്താലും ജോനകന്റെ മൊകം തെളിയില്ല. ഇഞ്ചിയോ കുരുമുളകോ വയനാടൻ മഞ്ഞളോ കിട്ടിയാൽ ഒന്നിനു പത്തും നൂറുമായി കണിക്കൊന്ന പോലെ പൂക്കും.
സാമൂരി കല്പിച്ചു ജോനകരാക്കിയ മുക്കുവക്കൂട്ടത്തിന്റെ തലവനായ നാദാപുരം മൂപ്പനു എപ്പോളും മുഴുത്ത മീൻ തന്നെ പിടിക്കണം. കോയപ്പക്കി സ്രാവാണ്. അപ്പൂപ്പൻ അറബി. കോയിക്കോട്ടങ്ങാടിയുടെ മൂപ്പര്. പത്തേമാരികളും പാണ്ടികശാലകളുമുള്ളവൻ. അനുസരിച്ചേ പറ്റൂ. പത്തു ജോനകരും ഒരു ചേകോനും പുലരും മുമ്പു തളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞു, കൊല്ലാനും മരിക്കാനും.