മാടമടുക്കല്ല്യേട്യോമനേ
മാടത്തിൽ പോക തങ്കം
ഈരേഴും പാമ്പിനെ ഞാൻ കൊന്നി
ട്ടാടലകറ്റുവേൻ ഞാൻ
പേടിക്ക വേണ്ട പെണ്ണേയെടി
പേടമാൻ കണ്ണിയാളേ
വേടനിവനിവടില്ല്യേടി
വേടത്തിപ്പെണ്മണിയേ
സിംഹത്താൻ വന്നാലനങ്ങാത്ത
ചങ്കൂറ്റമുണ്ടു പെണ്ണേ
നെഞ്ചു തുളക്കുന്നയമ്പല്ലേ
യെന്നുടെ കയ്യിലുള്ളൂ
സന്ദേഹം വേണ്ട പെണ്ണേയെടി
ഇന്ദീവരമിഴിയേ
കാട്ടിന്റെ മുക്കിലൊരിടത്തു
മൂങ്ങ കരയുമ്പള്
മേലേ മാനത്തുക്കോടങ്ങനെ
തീയി പറക്കുമ്പള്
രാത്രിയിൽ പെയ്ത മഴയില്
കൂര നനയുമ്പള്
ചോർന്നങ്ങൊലിക്കുന്ന വെള്ളം
മേലു നനക്കുമ്പള്
മാറിക്കിടന്നന്നു നീയെന്നെ
വാരിപ്പുണരുമ്പള്
കാവലിരുന്നൊരു ദേവത
രക്ഷിക്കും കൺമണിയേ
• ഈ കവിതയിലെ ഏതാനും വരികൾ പഴയൊരു നാടൻ പാട്ടിലേതാണ്.