പിതൃക്കൾ പോലും ഭക്ഷിക്കാതെ ചുവന്നു പഴുത്തു തുടുത്തു നിറഞ്ഞു നിന്ന കോവൽപ്പാടം കടക്കുമ്പോൾ പുലരി വെളുത്തു കാക്കക്കൂട്ടം കലപില കൂട്ടി. രാവിൽ യക്ഷിയെ തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ചേകോൻ തല തിരിച്ചു തേതിയെ നോക്കി. ഒരാണിന്റെ പുറകെ തേതി അത്ര ദൂരം നടന്നത് അന്നാദ്യമായിരുന്നു.
തേതി ചിരിച്ചപ്പോൾ ചേകോരുടെ കൈ വിറച്ചു ചുരികയിളകി ഇടിവെട്ടു തീർത്തു.
“തളിയിലേക്കിനി ഒരു കാതം വഴി കൂടി,” അയാൾ മനസ്സിൽ പറഞ്ഞു.
“ചേകോന്റെ നെഞ്ചിലേക്കിനി ഒരു നാഴികനേരം കൂടി,” തേതിയും നിരീച്ചു.
*****
“ഒരു കാതം വഴി നടക്കാൻ ഒരു നാഴിക നേരം മതി,” പയ്യൂർ പട്ടേരി ആത്മഗതം ചെയ്തു, “ഒരു വിനാഴിക മുമ്പെങ്കിലും ശ്രീദാമനെ കണ്ടേ തീരു.”
അതുകൊണ്ടു പട്ടേരി ബ്രാഹ്മണരുടെ പാത വെടിഞ്ഞു ഊടുവഴിയിലേക്കിറങ്ങി. പേരാലിൻ തറക്കു മുമ്പുള്ള കരിമ്പനക്കു കീഴെ ഒരാണിന്റെ നെഞ്ചിലേക്കു കുനിയുന്ന തേതിയെ ദൂരെ നിന്നേ കണ്ട പട്ടേരി പകച്ചു.
“തേതി, തേതീ,” പയ്യൂർ ഋഷി ഭട്ടതിരിപ്പാട് തന്റെ സകല പ്രൌഢിയോടെയും വിളിച്ചു. ക്രൌര്യമാർന്ന കണ്ണുകൾ കൊണ്ടു തിരിഞ്ഞു നോക്കിയ തേതിയുടെ കത്തുന്ന മിഴിയിണകളിൽ ഹിമത്തിന്റെ കാഠിന്യം വന്നു. പട്ടേരി അടുത്തെത്തിയപ്പോൾ അവൾ പുച്ഛിച്ചു ചോദിച്ചു.
“ഗോപാലികയ്ക്കു സുഖം തന്നെയോ?”
“അവൾ നിരാമയിയാണ്. നിനക്കു സുഖമല്ലേ?”
“ചില സുഖങ്ങളുടെ ആധിക്യം മറ്റു ചിലതിന്റെ അഭാവത്തിലേക്കു നയിക്കുന്നു എന്നറിയാത്തവനല്ല അങ്ങ്,” അവളുടെ നയനത്തിലേക്കു ശൂന്യത ഇരച്ചു കയറി, “പിതൃസ്ഥാനീയരുടെ കാരുണ്യമില്ലായ്മ തന്നെ അഭാവം. ഭാവമാകട്ടെ അവരുടെ ഹൃദയശൂന്യതയും”
പട്ടേരി ഇരുത്തി മൂളി. എന്നിട്ടു ഗൌരവത്തോടെ പറഞ്ഞു, “ഈ മനുഷ്യനെ കൊലക്കു കൊടുക്കരുത്. അയാളെ നിനക്കു ഉപകാരപ്പെടും. എനിക്കു തിരക്കുണ്ട്. ഞാൻ നിന്നെ പിന്നെ കാണുന്നുണ്ട്.”