2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.9) - സ്വാപ്യയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“സ്വാപ്യയാത്” (1.1.9)
സ്വ = തന്നിലേയ്ക്ക്
അപ്യയാത് = തിരിച്ചൊഴുകുകകൊണ്ട്
(ജഗത് ഉത്ഭവമായ വികാരിബ്രഹ്മമെന്ന) തന്നിലേയ്ക്ക് (തന്നെ) തിരിച്ചൊഴുകുക കൊണ്ട് (ബ്രഹ്മം നിലനിൽക്കുന്നതായി തെളിയുന്നു.)
സാരം
ജഗത് അതിന്റെ കേന്ദ്രത്തിൽ നിന്നു ക്രമത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നതായും കേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുന്തോറും വികാസത്തിന്റെ ത്വരണം ക്ഷീരപഥമെത്തും വരേക്കെങ്കിലും കൂടി വരുന്നതായും കാണപ്പെടുന്നു. കേന്ദ്രത്തിൽ നിന്നും അകലുവാൻ പ്രപഞ്ച സത്തക്കുണ്ടായിരുന്ന വൈമുഖ്യവും ക്രമത്തിൽ ആ വൈമുഖ്യത്തിനു കാരണമായ പ്രതിഭാസത്തെ ആപേക്ഷികമായി അതിജീവിക്കാൻ കഴിഞ്ഞതുമാണ് അതിനു കാരണമെന്നു കരുതപ്പെടുന്നു. നിരന്തരമായ മാറ്റമെന്ന അടിസ്ഥാന സ്വഭാവം ജഗത്തിന്റെ അടയാളലിങ്ഗമാകുന്നു. ഓരോ മാറ്റവും ഭൂതകാലത്തിലേക്കൊരു വാതിൽ തുറക്കുന്നു. ഒരു പ്രകാശാതീതവേഗകണം സ്ഥലകാലാകാശങ്ങളുടെ അഗാധതകളിലൂടെ അതിന്റെ ഉത്ഭവത്തിലേയ് കുതിക്കുന്നു. ജഗത്തിന്റെ അംശരൂപത്തിലുള്ള തിരിച്ചൊഴുക്കാണത്. കാലം പുറകോട്ടൊഴുകുമ്പോൾ എല്ലാം അതതിന്റെ ഉത്ഭവത്തിൽ അന്തിമമായി എത്തിച്ചേരുന്നു. അതിനാൽ എത്തിച്ചേരുന്നത് ജഗത്തിന്റെ ഉത്ഭവത്തിലേയ്ക്ക് തന്നെ. ഇതു സൂക്ഷരൂപത്തിലുള്ള സ്വാപ്യയമത്രേ. പ്രപഞ്ചവികാസത്തിന്റെ ത്വരണം ക്ഷീരപഥം വരേയ്ക്കും വർദ്ധിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം കുറയുകതന്നെ ആയിരിക്കാം. അത്രതന്നെ പ്രസക്തമാണ് ജ്യോതിസ്സുകൾക്കൊപ്പം വേഗത ആർജ്ജിക്കുന്നതോടെ ത്വരണം ശൂന്യവും പിന്നീട് മന്ദവുമാകുമെന്ന നിഗമനം. അപ്പോളോ അതിനു മുമ്പോ പ്രപഞ്ചവികാസത്തിനു പകരം പ്രപഞ്ചത്തിന്റെ വിലയനവും ആരംഭിക്കും. കേന്ദ്രത്തിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്ന ഈ വിലയനപ്രവാഹമത്രേ സ്ഥൂലമായ സ്വാപ്യയം. രണ്ടിനം സ്വാപ്യയങ്ങളും പ്രപഞ്ചകേന്ദ്രത്തെ ലക്ഷ്യമാക്കുകയാൽ അവിടം ശൂന്യമാകാൻ തരമില്ല. അതിനാൽ ബ്രഹ്മം ഇപ്പോളും നിലനിൽക്കുന്നുണ്ടെന്നു വരുന്നു. അതു ജനനഗമനങ്ങൾ ഒന്നിച്ചു നടത്തുകയോ സൃഷ്ടി പൂർത്തിയാക്കി ഗമനം തുടരുകയോ സൃഷ്ടിസംഹാരങ്ങളുടെ സന്തുലനാവസ്ഥയിൽ തുടരുകയോ ആകാവുന്നതാണ്.
പൂർവപക്ഷം 1
തന്നിൽ തന്നെ വിലയിക്കുക എന്നത് സുഷുപ്തിസമാനമായ ഒരവസ്ഥയാണ്. സ്വസ്വരൂപം തിരിച്ചറിയലാണത്. അല്ലാതെ ജഗത് ബ്രഹ്മത്തിലേയ്ക്കു തിരിച്ചൊഴുകലല്ല.
സമാധാനം
ശാരീരികജ്ഞാനപ്രവർത്തനങ്ങളുടെ അഭാവം സുഷുപ്തി എന്നു പൂർവന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഉണർന്നിരിക്കേ നിർവഹിക്കാനാകാത്ത ചില നിർണ്ണായക ഉപാപചയ പ്രവർത്തനങ്ങൾ നിർവഹിക്കാനത്രേ ഉറങ്ങുന്നത്. സുഷുപ്തി സമ്പൂർണ അബോധാജ്ഞാനാവസ്ഥയല്ല. ഉറക്കത്തിൽ വിളിച്ചാൽ വിളികേൾക്കുന്നു. ജലശീതോഷ്ണാദി പരിചരണങ്ങളോട് പ്രതികരിക്കുന്നു. അനുകൂലന പ്രവർത്തനങ്ങളുണ്ടാകുന്നു. അസാധാരണ സംവേദനങ്ങളോട് അടിയന്തിരമായി തന്നെ പ്രതികരിക്കുന്നു. സ്വപ്നം കാണുന്നു. പരമപ്രധാനമായി തലച്ചോർ ഉണർന്നിരിക്കുന്നു. ശാരീരികോപാപചയശുദ്ധീകരണ പ്രവർത്തനങ്ങൾ മുറയ്ക്കു നടക്കുന്നു. അതിനാൽ സുഷുപ്തി കർമവിഹീനമല്ല. സുഷുപ്തിവിലക്ഷണമായ ഒരു അകർമത്തെ സങ്കല്പിച്ചാൽ പോലും അവിടെ ഉത്ഭവത്തിലേയ്ക്കുള്ള തിരിച്ചുപോക്കില്ല. പരമാവധി കർമവിഹീനമായ സ്ഥിതിയോ സമചലനമോ മാത്രം. അതും ഉത്ഭവത്തിൽ നിന്നു ഭിന്നമത്രേ.
പൂർവപക്ഷം 2
വികസിക്കുന്ന ജഗത്തിൽ കാലം മുമ്പോട്ടു തന്നെയേ പ്രവഹിക്കൂ. സ്ഥൂലവിലയനമുണ്ടെങ്കിലും കാലം മുമ്പോട്ട് തന്നെ. ഉത്ഭവത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണ്.
സമാധാനം
സൂക്ഷസ്വാപ്യയത്തിൽ ആദികാലത്തിൽ തന്നെ എത്തിച്ചേരുക അസാധ്യമല്ലെന്നു കണ്ടുകഴിഞ്ഞു. സ്ഥൂലസ്വാപ്യയത്തിൽ ദ്രവ്യത്തിന്റെ ത്വരണം കേന്ദ്രത്തിന്റെ ദിശയിൽ അതിവേഗം വർദ്ധിച്ചു വരുന്നതാണ്. അതിന്റെ പ്രവേഗം പ്രകാശാതീതമാകുന്ന സമയത്തും ഭൂതകാലത്തിലേയ്ക്ക് ഒരു പ്രയാണം സാധ്യമാണ്.
പൂർവപക്ഷം 3
ബ്രഹ്മം നിലനിൽക്കുന്നുവെന്നും അതു ജഗത്തിന്റെയും അതിലുള്ള സകലതിന്റേയും സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നുവെന്നും ആത്മാനുഭൂതികൊണ്ട് തന്നെ പൂർവന്മാർ അറിഞ്ഞിട്ടുള്ള വസ്തുതകളാണ്. ആത്മാനുഭൂതിയാൽ നൂറ്റാണ്ടുകളുടെ ശ്രമമില്ലാതെ തന്നെ സുഗമമായി ബ്രഹ്മജ്ഞാനം സിദ്ധിക്കുന്നു.
സമാധാനം
പൂർവന്മാർ ഇത്തരം നിഗമനങ്ങളിലെത്തിയത് അവരുടെ അനുമാനത്തിന്റെ ശക്തികൊണ്ടാണ് എന്നു കരുതുന്നതാണു ഉചിതം. അനുമാനത്താലേ ബ്രഹ്മജ്ഞാനം ലഭിക്കൂ എന്നത് സൂത്രവിരുദ്ധമല്ല. എന്നാൽ അനുമാനം കൊണ്ടെത്തിയ നിഗമനങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന കാര്യത്തിൽ ഒരു ഘട്ടത്തിനു ശേഷം പൂർവന്മാർ കുറ്റകരമായ ഉപേക്ഷ കാട്ടിയിട്ടുണ്ട്.
പൂർവപക്ഷം 4
ജഗദ്കേന്ദ്രത്തെക്കുറിച്ചുള്ള ഈ വാദം സത്യമാകണമെങ്കിൽ ബ്രഹ്മം ഏകമായിരിക്കണം. എന്നാൽ ബ്രഹ്മം എത്രയെന്നു തിട്ടമില്ലാത്തതിനാൽ ഈ വാദം സ്വീകാര്യമല്ല.
സമാധാനം
ഒരു കാര്യത്തിനു ഒരു കാരണം എന്ന ന്യായ പ്രകാരം ജഗത്തിനു ഒരു ബ്രഹ്മമെന്നേ വിവക്ഷയുള്ളൂ. നാം നിലനിൽക്കുന്ന ജഗത്തു പോലെ മറ്റൊന്നും ഇല്ല എന്നു ചിന്തിക്കാൻ കാരണങ്ങളില്ല. ഒരു പക്ഷേ ഈ ജഗത്തിനു സമവും വിപരീതവുമായ വിരുദ്ധകണങ്ങളാൽ നിർമിതമായ ഒരു പൂരകജഗത് പോലും ഉണ്ടായിരിക്കാം. എന്നാൽ ദൃശ്യ പ്രപഞ്ചത്തിനു ഏകകാരണമാണുള്ളതെന്നു തെളിയിക്കാൻ അനേക കാരണങ്ങളുണ്ട്. അവ ഇനി വരുന്ന സൂത്രങ്ങളിൽ വിവരിക്കുന്നുണ്ട്.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi