2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.17) - ഭേദവ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഭേദവ്യപദേശാച്ച” (1.1.17)

ഭേദ = ഭേദം
വ്യപദേശാത് ച = വെളിപ്പെടുത്തിയിരിക്കകൊണ്ടും

(ദ്രവ്യം ഊർജ്ജം ആകാശം എന്നിവ തമ്മിലുള്ള) ഭേദം വെളിപ്പെടുത്തിയിരിക്കകൊണ്ടും (ബ്രഹ്മം ഏകമോ അനേകമോ എന്നു നിരന്തരം അന്വേഷിക്കേണ്ടതുണ്ട്.)

സാരം

വേറിട്ടു തിരിച്ചറിയാവുന്ന ലക്ഷണലിങ്ഗങ്ങളോടെ ദ്രവ്യോർജ്ജാകാശങ്ങളെ വ്യക്തമായി നിർവചിക്കാൻ ആകുന്നതും അവയുടെ ഗുണധർമങ്ങളായി വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ആരോപിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. അവ ഓരോന്നിനേയും വേറിട്ടു പഠിക്കുമ്പോൾ വെവ്വേറെ നിഗമനങ്ങളിലെത്തിച്ചേരുന്നതുമാണ്. ആയതിനാൽ അവയുടെ രൂപീകരണ സമയത്ത് ജഗത്സാമാന്യമല്ലാത്ത വല്ല സത്തയും പ്രവർത്തിച്ചിട്ടുണ്ടോ എന്ന നിരന്തരമായ അന്വേഷണം അത്യാവശ്യമാണ്. എന്തെന്നാൽ അപ്രകാരം എന്തെങ്കിലും കണ്ടെത്തുന്ന പക്ഷം അനേക ബ്രഹ്മങ്ങൾക്കുള്ള സാധ്യതയും തെളിയുകയായി.

പൂർവപക്ഷം 1

മാന്ത്രവർണികങ്ങൾക്കു ദ്രവ്യത്തോടുള്ള ആശ്രിതത്വ ഗുണത്താൽ തന്നെ ബ്രഹ്മം ഏകമെന്നു പ്രസ്താവിച്ചു കഴിഞ്ഞു. മറ്റു ബഹുവിധത്തിലും അപ്രകാരം തന്നെ സിദ്ധിച്ചു. ഇപ്പോൾ വീണ്ടും പഠനം ആവശ്യപ്പെടുന്നതിൽ വൈരുദ്ധ്യമുണ്ട്.

സമാധാനം

മുമ്പു നാം പരിഗണിച്ചവയെല്ലാം ബ്രഹ്മം ഏകമെന്നു പ്രഥമദൃഷ്ട്യാ തെളിയിച്ചു. എന്നാൽ ദൃശ്യപ്രപഞ്ചത്തിലെ വിവരസഞ്ചയമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ദൃശ്യപ്രപഞ്ചമെന്ന ജഗത്തിന്റെ ബ്രഹ്മത്തെ കുറിച്ചു മാത്രമേ നിഗമനങ്ങളിലെത്തിച്ചേർന്നിട്ടുള്ളൂ എന്നേ ന്യായമായി അവകാശപ്പെടാനാകൂ. അദൃശ്യസമാന്തരപ്രപഞ്ചങ്ങൾ കൂടി സമ്യക്കായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അവ സംബന്ധിച്ച തെളിവുകൾ സാധാരണ ഗതിയിൽ ലഭ്യമല്ലാത്തതിനാൽ ജാഗ്രതയോടെ സകല പ്രതിഭാസങ്ങളേയും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. അതിനാൽ ഏകാനേകബ്രഹ്മവാദം നിരന്തരം തുടരേണ്ടതുമുണ്ട്.

പൂർവപക്ഷം 2

ബ്രഹ്മം ഏകമോ അനേകമോ എന്ന ചോദ്യത്തിനു രണ്ടുത്തരമേയുള്ളൂ. ഇവിടെയും ആപേക്ഷികത കൊണ്ടു വരാനാകുമോ?

സമാധാനം

അനേകപദം ഏകമല്ലാത്തത് എന്ന അർത്ഥത്തിൽ രണ്ടോ മൂന്നോ നാലോ എത്ര വേണമെങ്കിലോ ആകാം. എന്നാൽ ആപേക്ഷികത ഇത്തരം അതീവ പരിമിതാർത്ഥത്തിൽ എടുക്കരുത്. ബൃഹദ്സ്ഥൂല പദാർത്ഥങ്ങളെ വെവ്വേറെയെടുത്ത് നാം വ്യത്യസ്ത നിഗമനങ്ങളിലെത്തിച്ചേർന്നു. എങ്കിലും അവയുടെ സാമാന്യീകരണത്താൽ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുകയും ചെയ്തു. ആകാശവും അപ്രകാരം തന്നെ. ഇപ്രകാരം ഒന്നിനെതന്നെ അംശപൂർണരൂപങ്ങളിൽ വേറിട്ടുകണ്ട് വെവ്വേറെ നിഗമനങ്ങളിലെത്തിയശേഷം അവയെ സമന്വയിപ്പിച്ച് മെച്ചപ്പെട്ട അനുമാനത്തിലെത്തുകയാണ് ആപേക്ഷിക പ്രക്രിയ. മാനദണ്ഡങ്ങൾ മാറുന്നതനുസരിച്ച് അനുമിതസത്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുക ആപേക്ഷിക പ്രക്രിയയിലെ സർവസാധാരണമായ ഒരു പ്രതിഭാസമത്രേ. ഏകീകരണസിദ്ധാന്തങ്ങളിലൂടെ അവയെ സമന്വയിപ്പിക്കുക എന്ന കർത്തവ്യത്തോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയും ചെയ്യും. എന്നാൽ അന്വേഷണത്തിനു ഒരു അന്തിമ ഘട്ടം ആപേക്ഷികത വിഭാവനം ചെയ്യുന്നുമില്ല.

പൂർവപക്ഷം 3

ദ്രവ്യോർജ്ജാകാശഭേദത്താൽ ബ്രഹ്മാന്വേഷണം തുടരേണ്ടതുണ്ടെങ്കിൽ അത്തരം ഭേദം നിർവചിച്ചു കൊണ്ടല്ലാതെ അന്വേഷണം തുടരുന്നതിൽ അർഥമില്ല.

സമാധാനം

വാസ്തവം. എങ്കിലും നിർവചനങ്ങളോടു കൂടി ബ്രഹ്മാന്വേഷണത്തിൽ അവയുടെ പ്രസക്തി കൂടി പ്രസ്താവിക്കപ്പെടേണ്ടതുണ്ട്. വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ സമീപിക്കേണ്ടതുമുണ്ട്. അതിനാൽ അവയെ ഒരു പ്രത്യേക പ്രകരണമായി പറയുന്നു.

ഇങ്ങനെ ബ്രഹ്മസൂത്രം 1.1.9 മുതൽ 1.1.17 വരെയുള്ള ഏകാനേകവാദപ്രകരണം സമാപ്തം.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.16) - നേതരോʃനുപപത്തേഃ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“നേതരോʃനുപപത്തേഃ” (1.1.16)

ഇതരഃ = മറ്റൊന്നു
അനുപപത്തേഃ = സിദ്ധിക്കുന്നില്ലാത്തതുകൊണ്ട്
ന = ഇല്ല

(ദ്രവ്യമല്ലാതെ മാന്ത്രവർണികങ്ങളുടെ ചലനത്തിനു കാരണമായി) മറ്റൊന്നു സിദ്ധിക്കുന്നില്ലാത്തതുകൊണ്ട് (രണ്ടു ബ്രഹ്മം) ഇല്ല.

സാരം

മാന്ത്രവർണികങ്ങൾ ഏതോ ഒരു ശക്തിക്കു വിധേയമാണെന്നതു സ്പഷ്ടമത്രേ. എന്നാൽ പിണ്ഡമാർന്ന ദ്രവ്യമല്ലാതെ അത്തരം യാതൊരു ശക്തിയും അനുമാനത്താലോ പ്രത്യക്ഷത്തിലോ സംശയാതീതമായി സിദ്ധിക്കുന്നില്ല. അപ്രകാരം ദ്രവ്യം മാത്രം സിദ്ധിക്കുകയാൽ മാന്ത്രവർണികങ്ങളെ ദ്രവ്യം നിയന്ത്രിക്കുന്നതായി സിദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ദ്രവ്യഗമനത്തെ മാന്ത്രവർണികങ്ങളും സ്വാധീനിക്കുന്നതായി കണ്ടുകഴിഞ്ഞു. അതിനാൽ നിലനില്പിനായി പരസ്പരം ആശ്രയിക്കാനാകുന്നവയോ പരസ്പരപൂരകങ്ങളോ ആയ രണ്ടു സത്തകളാണു ദ്രവ്യമാന്ത്രവർണികങ്ങളെന്നുവേണം മനസ്സിലാക്കാൻ. പരസ്പരാശ്രിതങ്ങളാകയാൽ അവ വ്യത്യസ്തമായിരുന്നാൽ കൂടിയും അവയ്ക്കു പൊതുവായ ഒരേ ഒരു ബ്രഹ്മം ഉണ്ടാകുന്നതിനു തടസ്സമില്ല; എന്നു മാത്രമല്ല അപ്രകാരമല്ലാതെ മറ്റൊന്നും സിദ്ധിക്കുന്നുമില്ല. അതിനാൽ ജഗത്തിനു രണ്ടു ബ്രഹ്മം ഇല്ല.

പൂർവപക്ഷം 1

ദ്രവ്യവും ഊർജ്ജവും ആകാശവും പരസ്പരം രൂപമാറ്റത്തിനു വിധേയമാകയാൽ അവയ്ക്കു രണ്ടു സത്തയില്ല, അവയ്ക്കു പൊതുവായ ഒരു സത്തയാണുള്ളത്. അങ്ങനെയിരിക്കേ മറ്റൊന്നും സിദ്ധിക്കാത്തതുകൊണ്ടു മാത്രം രണ്ട് ബ്രഹ്മം ഇല്ല എന്നെല്ലാം പറയേണ്ടിവരുന്നത് യുക്തിയുടെ ദാരിദ്ര്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

സമാധാനം

വാസ്തവമാണ്. എന്നാൽ മാന്ത്രവർണികങ്ങളുടെ കണ്ടെത്തലോടെ സകലവുമായി എന്ന നിഗമനത്തിൽ തുടർന്നുള്ള അന്വേഷണം നിറുത്തുന്നത് ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രത്തിനെതിരാണ്. ഇതുവരെ ദൃശ്യമല്ലാത്ത ഏതെങ്കിലും സത്താവിശേഷം പിന്നീട് അനുമാനരീത്യാപോലും സിദ്ധിക്കുന്നപക്ഷം അതുവരെയുള്ള സിദ്ധാന്തത്തിന്റെ നില പുനഃപരിശോധിക്കേണ്ടതുണ്ട് എന്നു കാട്ടാൻ കൂടിയാണ് അനുപപത്തി ആസ്പദമാക്കി ഒരു സൂത്രം സൃഷ്ടിക്കാൻ സൂത്രകാരൻ സന്നദ്ധനായിട്ടുള്ളത് എന്നും കരുതാവുന്നതാണ്.

പൂർവപക്ഷം 2

ദ്രവ്യോർജ്ജാകാശങ്ങൾ അടിസ്ഥാനപരമായി ഒന്നു തന്നെയെങ്കിൽ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുമല്ലോ. പിന്നെ എന്തിനാണീ അനാവശ്യ ചർച്ചകളെല്ലാം?

സമാധാനം

ദ്രവ്യോർജ്ജാകാശങ്ങൾ ഏകമെന്നത് പ്രത്യക്ഷമല്ല; ഒരു നിഗമനവും സാമാന്യീകരണവുമാണത്. അവയുടെ പരസ്പരമാറ്റത്തിന്റെ അതിസൂക്ഷ്മമായ പ്രക്രിയകൾ വേണ്ടത്ര പഠനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ദ്രവ്യോർജ്ജാകാശങ്ങളുടെ പരിവർത്തന പ്രക്രിയകളിൽ മനുഷ്യദൃഷ്ടിക്കു ദൃശീഭവിക്കാത്ത സത്തകൾ ഉൾക്കൊണ്ടിട്ടുള്ള പക്ഷം അവയുടെ കാരണങ്ങളെ കൂടി ബ്രഹ്മസങ്കല്പത്തിലേക്കു ആനയിക്കേണ്ടതുണ്ട്. നിലവിലുള്ള ഭൌതീകശാസ്ത്ര നിഗമനങ്ങളെല്ലാം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മതിയായ കൃത്യതയുള്ളവയാണെന്നു പറയാനാകില്ല. ഇക്കാരണങ്ങളാൽ ഇതരബ്രഹ്മത്തെ കുറിച്ചുള്ള അന്വേഷണം ശാസ്ത്രപ്രയോജനാർത്ഥം മുമ്പോട്ടു കൊണ്ടു പോയേ പറ്റൂ. ഇവ കൂടാതെ മറ്റൊരു പ്രധാന കാരണവും സൂത്രകാരൻ ഉന്നയിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.15) - മാന്ത്രവർണികമേവ ച ഗീയതേ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“മാന്ത്രവർണികമേവ ച ഗീയതേ” (1.1.15)

മാന്ത്ര = ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട
വർണികം = ഏറ്റവും ചെറിയ വർണം
ഏവ ച = തന്നെയും
ഗീയതേ = പാടപ്പെടുന്നു.

(ശ്രുതത്വത്തിനു കാരണമായ അതിസൂക്ഷ്മകണികകൾ) ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ വർണം തന്നെയും (മറ്റൊന്നിന്റെ വികാരത്താൽ) പാടപ്പെടുന്നു.

സാരം

ദ്രവ്യം നിരന്തരം ആകാശത്തിൽ നിന്നും ചില അതിസൂക്ഷ്മ കണികകളെ ആഗിരണം ചെയ്യുന്നുണ്ട്. ആവർത്തിച്ചു പാടപ്പെടുന്നതത്രേ മന്ത്രം. മന്ത്രവുമായി ബന്ധപ്പെട്ടത് മാന്ത്രം. വർണമെന്നാൽ ശബ്ദത്തിലെ ഏറ്റവും ചെറിയ ഏകകം. വർണികമെന്നാൽ വർണത്തിന്റെ അതിസൂക്ഷ്മകണിക. ഇപ്രകാരം മാന്ത്രവർണികമെന്നാൽ ആവർത്തിച്ചു പാടപ്പെടുന്നതിന്റെ അതിസൂക്ഷ്മകണിക. പ്രസ്തുതത്തിൽ മാന്ത്രവർണികപദത്താൽ ദ്രവ്യം ശ്രുതത്വം ഗ്രഹിക്കുന്നതിനു ആഗിരണം ചെയ്യുന്ന ആകാശജന്യമായ അതിസൂക്ഷ്മകണികയെന്നു ഗ്രഹിക്കണം. ജഗത്തിൽ ഏറിയും കുറഞ്ഞും നിരന്തരം മാന്ത്രവർണികങ്ങളുടെ പ്രവാഹമുണ്ട്. ഈ പ്രവാഹം സ്ഥലകാലദ്രവ്യ പ്രവാഹങ്ങളുടെ അപഭ്രംശ സ്വഭാവത്തെ അപേക്ഷിച്ച് ക്രമരൂപമാകയാൽ അതിനെ ഒരു ഗീതമായി ചിത്രീകരിക്കുന്നു. സ്ഥിരപ്രവേഗമാർന്നവയാകയാൽ മാന്ത്രവർണികങ്ങൾ പാടപ്പെടുകയാണെന്നു പറയുന്നു. ഗീയതേ എന്ന കർമണി പ്രയോഗത്താൽ സൃഷ്ടി സൂചകമല്ലെങ്കിലും നിയന്ത്രണ സൂചകമായി മറ്റൊന്നു കൂടി ഉണ്ട് എന്നു സൂത്രകാരൻ സൂചിപ്പിക്കുന്നെന്നു വ്യക്തമാണ്. ദ്രവ്യ മാന്ത്രവർണിക മാന്ത്രവർണികനിയന്ത്രണശക്തി ഇവകളുടെ സാന്നിധ്യം ജഗത്തിൽ സാർവത്രികമായി കാണപ്പെടുകയാൽ അപ്രകാരമുള്ള വൈവിധ്യം അനേകജഗത്തുക്കളേയോ അനേക ബ്രഹ്മങ്ങളേയോ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 1

മാന്ത്രവർണികം എന്ന പദം അതിസൂക്ഷ്മമായ ആകാശ കണികകളെ സൂചിപ്പിക്കുന്നില്ല, ഋഗ്വേദാദി മന്ത്രങ്ങളുമായി ബന്ധപ്പെട്ട എന്തോ ആണത്.

സമാധാനം

ആവർത്തിച്ചു പറയപ്പെടുകയാലത്രേ ഋഗ്വേദാദി മന്ത്രങ്ങൾക്കു തന്നെയും ആ പേർ ലഭിച്ചത്. അക്ഷരലക്ഷം മന്ത്രം ജപിച്ചു എന്നെല്ലാം അതിനാലത്രേ പ്രയോഗിക്കപ്പെടുന്നത്. അതിനാൽ മന്ത്രപദത്തിന്റെ അടിസ്ഥാന അർത്ഥം ആവർത്തിച്ചു പുറപ്പെടലാണ്. ഓങ്കാരനാദത്തിൽ നിന്നും പ്രപഞ്ചം സൃഷ്ടമായി എന്നിങ്ങനെ അതിസൂക്ഷ്മ ശബ്ദകണികയാൽ പ്രപഞ്ചം സൃഷ്ടമായി എന്നും കരുതപ്പെട്ടിരുന്നു. അതിനാൽ സൃഷ്ടിക്കടിസ്ഥാനമായ കാരണമായി വർണമെന്നും അതിന്റെ സാധ്യമായ അതിസൂക്ഷ്മകണിക എന്ന അർത്ഥത്തിൽ വർണികമെന്നും പ്രയോഗിക്കുന്നതിൽ തെറ്റില്ല. അതുവരെ ഇല്ലാതിരുന്ന ഒരു സങ്കല്പനത്തെ ലഭ്യമായ അർത്ഥരൂഢികളുടെ സഹായത്തോടെ ദ്യോതിപ്പിക്കുന്ന ഒരു സുന്ദരപദം സൂത്രകാരൻ അവതരിപ്പിച്ചു എന്നത് വളരെ ശ്ലാഘനീയമായി തോന്നുന്നു. ജഗത്സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അർത്ഥസൂചകം പോലുമില്ലാത്ത ഋഗ്വേദമന്ത്രത്തിനു പ്രസക്തിയൊന്നുമില്ലെന്നു വേറിട്ടു പറയേണ്ടതുമില്ലല്ലോ.

പൂർവപക്ഷം 2

സ്ഥിരപ്രവേഗമാർന്ന മാന്ത്രവർണികങ്ങൾ ദ്രവ്യത്തെ അപേക്ഷിച്ചു നിലനില്പുള്ളവയും മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ലാത്തവയുമാണ്. അങ്ങനെയിരിക്കേ അവയ്ക്കു മറ്റു നിയന്ത്രണകേന്ദ്രങ്ങളുണ്ട് എന്നു പറയുന്നതു ശരിയല്ല.

സമാധാനം

വ്യാപിക്കുന്ന സ്വഭാവമുള്ളവയത്രേ മാന്ത്രവർണികങ്ങൾ. വ്യാപനം ആശ്രിതത്വത്തിന്റെ ലക്ഷണമാണ്. സമചലനമത്രേ സ്ഥിരതയുടെ ലക്ഷണം. വ്യാപിക്കുന്നതെന്തിനും ക്രമത്തിൽ സാന്ദ്രതയും ഊർജ്ജവും കുറഞ്ഞു വരുന്നു. സൂര്യൻ സൃഷ്ടിച്ച ഒരുകൂട്ടം മാന്ത്രവർണികങ്ങൾ ചാന്ദ്രപ്രതലത്തിലെത്തുമ്പോൾ അവയുടെ ഗണ്യമായ തീവ്രത നഷ്ടപ്പെട്ടിരിക്കും. അതിനാലത്രേ സ്വേച്ഛാഗമനം ദൂരത്തിനു വിപരീതാനുപാതത്തിലായിരിക്കുന്നത്. കൂടുതൽ പിണ്ഡമുള്ള ദ്രവ്യം കൂടുതൽ മാന്ത്രവർണികങ്ങളെ ആകാശത്തിൽ സൃഷ്ടിക്കയാലത്രേ സ്വേച്ഛാഗമനം പിണ്ഡത്തിനു ക്രമാനുപാതത്തിലായിരിക്കുന്നത്. എന്നാൽ പുതുതായി ആകാശം സൃഷ്ടിക്കേണ്ടി വരുന്നതിനു വിപരീതാനുപാതത്തിലുമായിരിക്കണം സ്വേച്ഛാഗമനം. എന്നാൽ സൌരയൂഥത്തിൽ മഹാദ്രവ്യപിണ്ഡങ്ങളുടെ നിരന്തര സാന്നിദ്ധ്യമുള്ളതിനാൽ ആകാശം സ്വാഭാവികമാകയാൽ സ്വേച്ഛാഗമനത്തിൽ ആകാശസൃഷ്ടി സ്ഥൂലമാറ്റങ്ങൾ പ്രദർശിപ്പിക്കുവാൻ പര്യാപ്തമായേക്കണമെന്നില്ല.
നക്ഷത്രങ്ങൾ ജ്വലിക്കുന്നിടത്തു നിന്നും മാന്ത്രവർണികങ്ങൾ പലായനം ചെയ്യുന്നു. ഊർജ്ജത്തിന്റെ അധികകേന്ദ്രീകരണം അവ ഇഷ്ടപ്പെടുന്നില്ല. പ്രപഞ്ചം തന്നെയും സൃഷ്ടമായത് ഊർജ്ജത്തിന്റെ മഹാകേന്ദ്രീകരണത്തിൽ നിന്നുമുള്ള ഒരു പലായനത്തിലൂടെ ആണല്ലോ. തണുത്ത ദ്രവ്യത്തോട് അവയ്ക്ക് പ്രതിപത്തിയുണ്ടെന്നു കരുതാൻ ന്യായമുണ്ട്. എന്തെന്നാൽ ആകാശത്തിൽ മഹാദ്രവ്യഗോളങ്ങൾ ആപേക്ഷികമായ ആനന്ദത്തോടെ വസിക്കുന്നു. മഹാദ്രവ്യഗോളങ്ങൾക്കടുത്തേക്കു മാന്ത്രവർണികങ്ങൾ ചായുന്നതിനാൽ സ്വേച്ഛാഗമനഗതി മഹാദ്രവ്യഗോളങ്ങൾക്കു സമീപം വലയിത വക്രരൂപത്തിലാണു കാണപ്പെടുന്നത്. ഇക്കാരണങ്ങളാലത്രേ മാന്ത്രവർണികങ്ങളേയും നിയന്ത്രിക്കുന്ന ശക്തി ഉണ്ടെന്നു പറയുന്നത്.

പൂർവപക്ഷം 3

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെന്നു സിദ്ധാന്തിക്കേ തന്നെ മാന്ത്രവർണികങ്ങൾക്കു നിയന്ത്രണകേന്ദ്രങ്ങളുണ്ടെന്നും വാദിക്കുന്നത് പരസ്പരവിരുദ്ധമാണ്.

സമാധാനം

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെങ്കിലും അവ അപൂർണമായും പോരായ്മകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദ്രവ്യം അനുനിമിഷവും അതിന്റെ നിലനില്പിനു വെല്ലുവിളി നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികളാണ് ചലനത്തിനും മറ്റു ഗമനങ്ങൾക്കും പ്രേരണ നൽകുന്നത്. സമാനമായ വെല്ലുവിളികൾ മാന്ത്രവർണികങ്ങളും നേരിടുന്നുണ്ട്. അത്തരം വെല്ലുവിളികളാണു മാന്ത്രവർണികങ്ങളുടെ ഗതിഗമനങ്ങൾക്കു കാരണമെന്നാണു ഇവിടെ വിവക്ഷ.

പൂർവപക്ഷം 4

ദ്രവ്യവും മാന്ത്രവർണികങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. പക്ഷേ ദ്രവ്യകാരണത്തെ മാത്രം ബ്രഹ്മമായി അംഗീകരിക്കുകയും മാന്ത്രവർണികങ്ങളുടെ കാരണത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

സമാധാനം

സമാനമായ വെല്ലുവിളികളാണു നേരിടുന്നത് എന്നതിനാൽ ദ്രവ്യത്തിനും മാന്ത്രവർണികങ്ങൾക്കും ഒരേ ബ്രഹ്മം തന്നെയാണെന്നാണിവിടെ വിവക്ഷ. മാന്ത്രവർണികങ്ങൾക്കു ബ്രഹ്മമില്ലെന്നു വാദമില്ല, എന്നാൽ അവയ്ക്കു രണ്ടാമതൊരു ബ്രഹ്മമില്ലെന്നു വാദവുമുണ്ട്.

പൂർവപക്ഷം 5

ദ്രവ്യത്തിൽ നിന്നും വിഭിന്നമായ മറ്റെന്തെങ്കിലുമാണു മാന്ത്രവർണികങ്ങളുടെ ചലനകാരണം എന്നു കണ്ടെത്തിയാൽ രണ്ടു ബ്രഹ്മം എന്നു സങ്കല്പിക്കേണ്ടി വരില്ലേ?

സമാധാനം

തീർച്ചയായും അക്കാര്യം കൂടി പരിഗണിക്കേണ്ടി വരും. എന്നാൽ സൂത്രകാരനു ഇതിനും സമാധാനമുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.14) - തദ്ധേതു വ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“തദ്ധേതു വ്യപദേശാച്ച ” (1.1.14)

തത് = അതിന്റെ
ഹേതു = കാരണം
വ്യപദേശാത് ച = പറയപ്പെട്ടിരിക്കകൊണ്ടും

അതിന്റെ (ജഗത്തിൽ പൂർണതയും സമഗ്രതയും ഇല്ലാത്തതിന്റെ) കാരണം (ഗതി സാമാന്യാത്, ശ്രുതത്വാച്ച തുടങ്ങിയ സൂത്രങ്ങളാൽ) പറയപ്പെട്ടിരിക്കകൊണ്ടും (ജഗത്ബ്രഹ്മങ്ങൾ അപൂർണവും പോരായ്മകളുള്ളവയുമാണ്.)

സാരം

ഗതിസാമാന്യാത് എന്ന സൂത്രത്തിലൂടെ ജഗത്തിന്റെ സാമാന്യ ചലനത്തിനു വിരുദ്ധമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നപക്ഷം ആയതു വേറിട്ടൊരു ജഗത്താണെന്നും അതിനു കാരണം മറ്റൊരു ബ്രഹ്മമാണെന്നും വിശദീകരിച്ചിട്ടുണ്ട്. ശ്രുതത്വാച്ച എന്ന സൂത്രത്തിലൂടെ സകല ദ്രവ്യവും ശ്രുതത്വത്തിനെ അടിസ്ഥാനപ്പെടുത്തി സ്വേച്ഛാചലനം നടത്തുന്നതായും പ്രസ്താവിച്ചു കഴിഞ്ഞു. അതിനു വിരുദ്ധമായ കണികകളുണ്ടെങ്കിൽ അവയും മറ്റൊരു ബ്രഹ്മത്താൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു ജഗത്തിലേതാണ്.
അതിനാൽ ജഗത്തിന്റെ സ്വഭാവം സാർവത്രിക അപൂർണതയും പോരായ്മകളും ആണെന്നു സ്പഷ്ടമായിരിക്കേ എവിടെയെങ്കിലും പൂർണവും സമഗ്രവുമായ വല്ലതും കണ്ടുകിട്ടുന്നപക്ഷം ആയതു മറ്റൊരു ജഗത്തിന്റേയും ബ്രഹ്മത്തിന്റേയുമാണെന്നു സങ്കല്പിക്കേണ്ടതുണ്ട്. ഇക്കാര്യം മുമ്പു പ്രസ്താവിച്ചു കഴിഞ്ഞതായി സൂത്രകാരൻ ഓർമപ്പെടുത്തുകയാണ്.

പൂർവപക്ഷം 1

പുതുതായി ഓരോന്നു കണ്ടെത്തുന്തോറും അതോരോന്നും പുതിയ ഓരോരോ ജഗത്തുക്കളാണെന്നു കരുതുന്നതു ശരിയല്ല. ബ്രഹ്മവും തദനുസൃതമായി വെവ്വേറെയാണെന്ന വാദം തീരെ ശരിയല്ല.

സമാധാനം

മാനവ ജ്ഞാനത്തിന്റെ ചരിത്രത്തിൽ കണ്ടെത്തപ്പെട്ട സകല ദ്രവ്യവും ഗതിസാമാന്യവും ശ്രുതത്വവും സ്വേച്ഛാചലനവും ഉള്ളവയാണ്. അവയുടെ സാന്നിദ്ധ്യത്തിന്റെ പ്രാചുര്യവും അല്ലാത്തവയുടെ ആപേക്ഷികമായ അഭാവവുമത്രേ പുതുതായി കണ്ടെത്തുന്നവ പുതിയ ജഗത്തിന്റേതാണെന്ന നിഗമനത്തിലേയ്ക്കു നയിക്കുന്നത്. എന്നാൽ അപ്രകാരം യാതൊന്നും കണ്ടെത്താത്തതുകൊണ്ട് ദ്രവ്യജഗത് ബ്രഹ്മം ഏകമെന്നതിനു സിദ്ധിക്കുന്നു.അതിനാൽ തീരെ ശരിയല്ലാത്ത യാതൊരു വാദവും ഉന്നയിക്കപ്പെട്ടിട്ടില്ല.

പൂർവപക്ഷം 2

സ്ഥൂല ദ്രവ്യവും സൂക്ഷ്മ കണികകളും ഒരേ ചലന നിയമങ്ങളല്ല അനുസരിക്കുന്നത്. ഗുരുത്വാകർഷണവും അണുകേന്ദ്രത്തിലെ ചലിക്കുന്നതും ചലിക്കാത്തതുമായ ഉപകണങ്ങളും ഈ വ്യത്യാസത്തിനു ഉദാഹരണങ്ങളാണ്.

സമാധാനം

സ്ഥൂല ദ്രവ്യമെല്ലാം അണുക്കളാലും അണുക്കളെല്ലാം ഉപകണങ്ങളാലും ഉപകണങ്ങൾ അവയുടെ ഘടകങ്ങളാലും സൃഷ്ടിക്കപ്പെട്ടിരിക്കയാൽ സൂക്ഷ്മവിചിന്തനത്തിൽ സ്ഥൂല ദ്രവ്യം ഇല്ല, അണുക്കളും ഇല്ല, അവയുടെ ഘടകങ്ങളും ഇല്ല. അടിസ്ഥാന ഘടകങ്ങൾ എന്തായിരുന്നാലും അവ മാത്രം സത്തായി സ്ഥിതിചെയ്യുകയും ഗമിക്കുകയും ചെയ്യുന്നു. ഇവയിൽ സൂക്ഷ്മതരമായ ഘടകത്തിന്റെ സ്ഥിതിചലനാദികളുടെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. അതിന്റെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. ഇപ്രകാരം സ്ഥൂല ദ്രവ്യം വരെ വിവിധവും അനേകവുമായ പരിണതസ്ഥിതിചലനാദികൾ കടന്നു പോയ ശേഷവും ദൃശ്യപ്രപഞ്ചത്തിൽ ഗതിസാമാന്യത ദർശിക്കാനാകുന്നതുകൊണ്ട് സത്തായ അടിസ്ഥാന സൂക്ഷ്മകണികകളും ഗതിസാമാന്യമുള്ളവയെന്നേ അനുമാനിക്കാനാകൂ. എങ്കിലും പരിണിതചലനങ്ങളുടേ ശൃംഖല ഓരോന്നും വ്യത്യസ്തമായിരുന്നാൽ തന്നെയും ഗതിസാമാന്യത്തിനു പ്രസക്തി ഇല്ലാതെയാകുന്നില്ല. പ്രസക്തമായത് സത്തയുടെ സ്ഥൂലസുക്ഷ്മ ഘടകങ്ങളോരോന്നും ഗതി സാമാന്യം പ്രകടിപ്പിക്കുന്നുണ്ടോ എന്നതു മാത്രമാണ്. അപ്രകാരം സംശയാതീതമായി കാണപ്പെടുന്നുണ്ട്. അണുകേന്ദ്രത്തിലെ ചലനങ്ങളും ഗതിസാമാന്യം സ്വേച്ഛാഗമനം ശ്രുതത്വം എന്നീ ത്രിഗുണങ്ങളാൽ വിജയകരമായി വിശദീകരിക്കാനാകുന്നതാണ്. ഇക്കാര്യം അന്യത്ര പ്രസ്താവിക്കുന്നുണ്ട്.

പൂർവപക്ഷം 3

സ്വേച്ഛാഗമനത്തെ ഒരിടത്ത് ഗുരുത്വഗതിയെന്നു വിശേഷിപ്പിച്ചു കണ്ടു. ഗുരുത്വാകർഷണം ഇല്ലെന്നും പറയുന്നു. അപ്രകാരമിരിക്കേ സ്വേച്ഛാഗമനം ഗുരുത്വഗതി എന്നെല്ലാം വിളിക്കുന്നതിനെ നിലവിലുള്ള ഗുരുത്വാകർഷണം എന്ന പദത്താൽ തന്നെ വിശേഷിപ്പിക്കുന്നതല്ലേ സൌകര്യം.

സമാധാനം

ഒരു പദാർത്ഥം എന്തിനു എങ്ങനെ മറ്റൊരു പദാർത്ഥത്തെ ആകർഷിക്കുന്നു എന്ന ചോദ്യത്തിനു ഗുരുത്വാകർഷണ സിദ്ധാന്തം വ്യക്തമായ മറുപടി നൽകുന്നില്ല. അതേ അവ്യക്തത തന്നെ ഒരു പദാർത്ഥത്തിന്റെ സാന്നിദ്ധ്യം മറ്റൊന്നു എങ്ങനെ അറിയുന്നു എന്നതിലുമുണ്ട്. എന്നാൽ ദ്രവ്യം സ്വന്തം നിലനിൽ‌പ്പിനു വേണ്ടി നിരന്തരം സ്ഥലകാലചലനങ്ങൾ മാറ്റിമാറ്റി സ്വയം മാറുന്നുവെന്നും സ്ഥിതിചലനങ്ങൾക്കു ദ്രവ്യസൃഷ്ടമായ ആകാശം അത്യാവശ്യമാണെന്നുമുള്ള വിശദീകരണം സ്വേച്ഛാഗമനം എന്ന ഗുരുത്വഗതി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആകാശത്തേയും അനാകാശത്തേയും ഈ സിദ്ധാന്തം വേർതിരിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്താൽ വിഘടിതമാകുന്ന അതിസൂക്ഷകണികകളാൽ നെയ്ത തലങ്ങളുടെ സമാഹാരമായി ആകാശത്തെ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നു.

പൂർവപക്ഷം 4

ശ്രുതത്വം സാർവത്രികമായിരുന്നാൽ തന്നെയും അവയ്ക്കു കാരണമായ അതിസൂക്ഷ്മ കണികകൾ പലവിധമായിരുന്നാൽ അവയോരോന്നും വെവ്വേറെ ജഗത്തുക്കളും വെവ്വേറെ ബ്രഹ്മവും ഉണ്ടെന്ന നിഗമനത്തിലേയ്ക്കു നയിക്കുകയില്ലേ?

സമാധാനം

പ്രഥമദൃഷ്ട്യാ അപ്രകാരം ഒരു നിഗമനത്തിനു കൂടി സാധ്യതയുള്ളത് തള്ളിക്കളയാൻ ആകുമായിരുന്നില്ല. ഇക്കാര്യം പരിഗണിച്ച ശേഷം സൂത്രകാരൻ ഒരു സിദ്ധാന്തം കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.13) - വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്” (1.1.13)

വികാര = മാറ്റം
ശബ്ദാത് = ശാബ്ദജ്ഞാനം കൊണ്ട്
ന ഇതി ചേത് = ശരിയല്ല എന്നാണെങ്കിൽ
ന = അപ്രകാരമല്ല
പ്രാചുര്യാത് = പ്രാചുര്യം കൊണ്ട്

(ബ്രഹ്മത്തിന്റെ) വികാരം (എന്ന) ശാബ്ദജ്ഞാനം കൊണ്ട് (ബ്രഹ്മത്തിന്റെ അപൂർണതയും പോരായ്മകളും നിശ്ചയിക്കുന്നത്) ശരിയല്ല എന്നാണെങ്കിൽ അപ്രകാരമല്ല; (ജഗത്തിലെ അപൂർണതകളുടേയും പോരായ്മകളുടേയും) പ്രാചുര്യം കൊണ്ട് (ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.)

സാരം

പൂർണവും കുറ്റമറ്റതുമായ ഒരു ബ്രഹ്മമാണ് ഈ ജഗത്തെല്ലാം സൃഷ്ടിച്ചതെങ്കിൽ പൂർണവും കുറ്റമറ്റതുമായ ഒരു ജഗത്തും സൃഷ്ടിക്കപ്പെടുമായിരുന്നു. ഇനി ബ്രഹ്മവികാരത്താലോ ആത്മഗമനത്താലോ വല്ല അപൂർണതയോ കുറവുകളോ വന്നിട്ടുണ്ടെങ്കിൽ കൂടി ജഗത്തിൽ പൂർണവും കുറ്റമറ്റതുമായ അംശങ്ങൾ ധാരാളമായി കാണുമായിരുന്നു. എന്നാൽ ജഗത്തിലെ അപൂർണവും പോരായ്മകളുള്ളതുമായ അംശങ്ങളുടെ പ്രാചുര്യം കൊണ്ട് അപ്രകാരമല്ലെന്നു തെളിയുന്നു. അതിനാൽ ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

ജഗദ്വിഹീനബ്രഹ്മത്തിൽ നിന്ന് ജഗത്സഹിതബ്രഹ്മത്തിലേക്കുള്ള പരിവർത്തന പ്രക്രിയയിലെ താൽക്കാലികവും നിലനിൽപ്പില്ലാത്തതുമായ ഒരു പ്രക്ഷേപം മാത്രമാണ് വികാരിബ്രഹ്മം. വികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണുന്നത് കാരണജന്യമായ സൃഷ്ടിപ്രക്രിയയിലെ ഒരു ഘട്ടത്തെ കാരണമായി തെറ്റിദ്ധരിക്കുക മാത്രമാണ്.

സമാധാനം

കാര്യകാരണബന്ധം ആപേക്ഷികം തന്നെയാണ്. കാര്യത്തേയും കാരണത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നിർവചിക്കപ്പെട്ടിരിക്കുന്ന ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിന്റെ അംശപൂർണമാനദണ്ഡങ്ങൾക്കനുസൃതമായി എത്തിച്ചേരുന്ന കാരണങ്ങളും വ്യത്യസ്തമാണ്. ജ്ഞാതമായ മാറ്റങ്ങളുടെ ഒരു തുടർച്ച കാര്യകാരണബന്ധങ്ങളുടെ ഒരു തുടർച്ചകൂടി സൃഷ്ടിക്കുന്നുണ്ടെങ്കിൽ കാരണങ്ങളുടേയും ഒരു അനുസ്യൂതി സമാന്തരമായി സൃഷ്ടിക്കപ്പെട്ടിരിക്കും. അപ്രകാരമല്ലാത്ത കാര്യകാരണബന്ധം യാതൊന്നും തെളിയിക്കുന്നില്ല. അതിനാൽ ജഗത്സൃഷ്ടിക്കു അനുപൂർവകാരണമായി വികാരിബ്രഹ്മത്തെ സങ്കല്പിക്കാതെ സയുക്തിക നിർദ്ധാരണപ്രക്രിയ സാധ്യമല്ല. അവികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണാനാകുകയില്ലതന്നെ. അവികാരിബ്രഹ്മം വികാരിബ്രഹ്മത്തിന്റെ കാരണം മാത്രമാണ്; ജഗത്തിന്റെയല്ല. വികാരിബ്രഹ്മം ഒരു പ്രക്രിയയോ പ്രതിഭാസമോ മാത്രമാണെങ്കിൽ പോലും അതടങ്ങുന്ന മഹാവ്യൂഹം ആപേക്ഷികകാരണമായി പരിഗണിക്കുന്നതിനു യതൊരു തടസ്സവുമില്ല. എങ്കിലും അവികാരിബ്രഹ്മത്തിന്റെ അന്തിമ അന്വേഷണം ഇവിടെ അവസാനിപ്പിച്ചുകൂടാ. കൂടുതൽ നിഗമനങ്ങളിലേക്കു നാം പിന്നീട് എത്തിച്ചേരുന്നുണ്ട്.

പൂർവപക്ഷം 2

പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും എന്നി ദ്വന്ദങ്ങൾ ഒരേ പദാർത്ഥത്തിൽ ഒന്നിച്ചു സ്ഥിതി ചെയ്യാനാകാത്തതുകൊണ്ടാണ് ദൃശ്യപ്രപഞ്ചത്തിൽ പൂർണതയും സമഗ്രതയും കാണപ്പെടാത്തത്. പൂർണതയും സമഗ്രതയും തിരിച്ചറിയാൻ ത്രാണിയില്ലാത്ത നമുക്ക് അദൃശ്യമായി പൂർണതയും സമഗ്രതയും ഇവിടെയെവിടെയോ ഉണ്ട്.

സമാധാനം

കേവലമായ പൂർണതയും സമഗ്രതയും അജ്ഞേയമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും ശീതോഷ്ണാദി ദ്വന്ദങ്ങൾ പോലെ ആപേക്ഷികങ്ങൾ തന്നെയാണ്. അവയെ അളക്കാനാകുന്നതാണ്. അളവുകൾ അതേ കൃത്യതയോടെ ആവർത്തിക്കാനാകുമെന്നോ പദാർത്ഥങ്ങളുടെ പ്രതികരണങ്ങൾ സ്ഥിരമാണെന്നോ പറയാനാകില്ലെങ്കിലും ആശാസ്യമായ കൃത്യതയ്ക്കുള്ള സാധ്യതയും ഉപകരണങ്ങളുടെ സഹായത്തോടെ അളക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്. അപ്രകാരം ചിന്തിക്കുമ്പോൾ ആശാസ്യമായ പൂർണതയും സമഗ്രതയും ജഗത് പൂർണവും സമഗ്രവും ആയിരുന്നെങ്കിൽ അളക്കാനാകുമായിരുന്നു. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നതെന്നു മാത്രമല്ല സകലയിടത്തും ആശാസ്യമായ കൃത്യതയോടെ അപൂർണതയും പോരായ്മകളും പരിമാണരൂപത്തിൽ ലഭ്യമാകുന്നുമുണ്ട്. അതിനാൽ അദൃശ്യമായ പൂർണസമഗ്രതകൾക്കല്ല മറിച്ച് ദൃശ്യമായ അപൂർണപോരായ്മകൾക്കാണ് ശാസ്ത്രീയ ചിന്ത ഗുരുത്വം കല്പിക്കുന്നത്.

പൂർവപക്ഷം 3

സൃഷ്ടികർത്താവിനെ അപേക്ഷിച്ച് സൃഷ്ടികൾക്ക് എപ്പോളും പൂർണതയും സമഗ്രതയും കുറവായിരിക്കും. അതിനാലത്രേ ജഗത് അപൂർണവും പോരായ്മകളുള്ളതും ആയിരിക്കുന്നത്.

സമാധാനം

കരിയിൽ നിന്നു വജ്രമെന്നതുപോലെ അനുയോജ്യമായ പ്രക്രിയകൾക്കു വിധേയമാക്കപ്പെടുമ്പോൾ കൂടുതൽ സ്ഥിരതയാർന്ന രൂപത്തിലേക്കു ദ്രവ്യത്തിനു മാറാനായേക്കാം. ആണവവികിരണപ്രക്രിയയിലും സ്ഥിരതയാണ് ഉന്നം. അതിനാൽ ബ്രഹ്മത്തിനു ജഗത്തിനേക്കാൾ കൂടുതൽ സ്ഥിരതയാർന്ന രൂപം ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധമൊന്നുമില്ല. ജഗത്സൃഷ്ടി നേരത്ത് ഊർജ്ജം പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിൽ ഊർജ്ജത്തിന്റെ കാര്യത്തിൽ വികാരിബ്രഹ്മത്തിനു ജഗത്തിനേക്കാൾ ഉത്കൃഷ്ടതയുണ്ട്. എന്നാൽ ഇത്രയും ബൃഹത്തായ ഊർജ്ജം ആപേക്ഷികമായി പരിമിതമായ സ്ഥലത്ത് എപ്രകാരം കേന്ദ്രീകരിക്കപ്പെട്ടു സ്ഥിതിചെയ്തു എന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം ലഭിച്ചുകഴിഞ്ഞിട്ടില്ല. ജഗത്തിൽ ദൃശ്യമാകുന്ന ഊർജ്ജരൂപത്തിലല്ല ബ്രഹ്മത്തിൽ ഊർജ്ജം കേന്ദ്രീകരിച്ചിരുന്നത് എന്ന സാധ്യതയിലേക്കാണ് കാര്യങ്ങൾ നമ്മെ നയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മത്തിന്റെ പൂർണതക്കും മറ്റും കുറഞ്ഞ സാധ്യതയാണുള്ളത്.

പൂർവപക്ഷം 4

പൂർണവും സമഗ്രവുമായ ബ്രഹ്മത്തിൽ നിന്നും അതിന്റെ സൃഷ്ടിയായ അപൂർണവും പോരായ്മകളുള്ളതുമായ ജഗത് ഉടലെടുത്തു എന്ന വാദമല്ലേ അപൂർണവും പോരായ്മകളുള്ളതുമായ വികാരിബ്രഹ്മത്തിൽ നിന്നും അപൂർണവും പോരായ്മകളുള്ളതുമായ ജഗത് സൃഷ്ടിക്കപ്പെട്ടു എന്ന വാദത്തേക്കാൾ ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

സമാധാനം

പൂർണബ്രഹ്മം അപൂർണജഗത് എന്ന വാദം ആരംഭിച്ചിടത്തു തന്നെ അവസാനിക്കും. വിശദാംശങ്ങളടങ്ങുന്നതും പരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയമാക്കപ്പെടാവുന്നതും അംശരൂപത്തിൽക്കൂടി വിശകലനവിധേയവുമായ ഒരു രീതിശാസ്ത്രത്തിലൂടെ മാത്രമേ ജഗത്തിന്റേയും ബ്രഹ്മത്തിന്റേയും സ്വഭാവങ്ങൾ പുറത്തു കൊണ്ടു വരാനാകൂ. അതിനാൽ മാറ്റങ്ങൾക്കും പ്രക്രിയകൾക്കും ഊന്നൽ കൊടുക്കാവുന്ന രണ്ടാമത്തെ രീതിയാണ് ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

പൂർവപക്ഷം 5

ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം, സിദ്ധാന്തമെന്ന നിലയിൽ ഭാഷ്യകാരൻ അംഗീകരിക്കുന്ന ദ്രവ്യോർജ്ജാകാശസംരക്ഷണനിയമം എന്നിവയെല്ലാം വെളിവാക്കുന്നത് ഇവയെല്ലാം ചേർന്ന വ്യൂഹത്തിനു അപൂർണതയോ പോരായ്കയോ ഇല്ല എന്നു തന്നെയാണ്. അതിനാൽ ബ്രഹ്മം പൂർണവും സമഗ്രവുമാണ്.

സമാധാനം

ഭാഷ്യകാരൻ ദ്രവ്യോർജ്ജാകാശസംരക്ഷണനിയമത്തിന്റെ പ്രചാരകനല്ല. ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം എന്നിവ മതിയായ ശാസ്ത്രീയത ഇല്ലാത്തതാണ് എന്നു തെളിയിക്കുന്ന അവസരത്തിൽ കുറേക്കൂടി കൃത്യതയുള്ള ഒരു നിരീക്ഷണം മുമ്പോട്ടു വച്ചെന്നു മാത്രം. ദ്രവ്യോർജ്ജാകാശങ്ങൾക്ക് നാശമുണ്ട്. അതിനെ അതിജീവിക്കുവാൻ അവ നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നെന്നു മാത്രം. ഈ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഓരോ തരം സംരക്ഷണ നിയമങ്ങൾ രൂപപ്പെട്ടത്. ദ്രവ്യോർജ്ജങ്ങളുടെ സകല അടിസ്ഥാന കണികകളും ഭ്രമണം പരിക്രമണം വക്രചലനം തുടങ്ങിയ നിരന്തര ചലനാത്മക മാറ്റങ്ങൾക്കും പിണ്ഡപ്രവേഗ ത്വരണാദി ഗതിവ്യതിയാനമാനകങ്ങൾക്കും ആകാശസൃഷ്ടി ഗുരുത്വം സ്വേച്ഛാഗമനം ശ്രുതത്വം ആഗിരണവികിരണാദികൾ തുടങ്ങിയ ഗുണധർമങ്ങൾക്കും വിധേയമാകുന്നുണ്ട്. തമോഗർത്തങ്ങൾ, അതിശീതീകൃതദ്രാവകം, പഴകിയ വെളിച്ചം തുടങ്ങിയവയുടെ സാന്നിദ്ധ്യത്തോടുള്ള പ്രതികരണം എന്നിവയും പ്രസ്താവ്യമാണ്. ഇതെല്ലാം ജഗത്ബ്രഹ്മങ്ങളുടെ സ്ഥിരതയില്ലായ്മയും അപൂർണതയും പോരായ്മകളുമാണ് വെളിവാക്കുന്നത്.

പൂർവപക്ഷം 6

ജഗത്തിൽ പൂർണവും സമഗ്രവുമായ പദാർത്ഥങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ബ്രഹ്മത്തിലും അപ്രകാരം ഉണ്ടായിരിക്കാവുന്നതാണ്. ജഗത്തിൽ അപൂർണതയും പോരായ്മകളും ഉണ്ടെന്നതു വസ്തുതയാണെങ്കിലും അതിൽ പൂർണതയും സമഗ്രതയും ഇല്ലെന്നു കൂടി തെളിയിച്ചാലേ ജഗത് അപൂർണവും പോരായ്മകളുള്ളതുമാണെന്നു പറയാനാകൂ.

സമാധാനം

ജ്ഞാതമായതെല്ലാം മാറ്റത്തെക്കുറിക്കുന്നു. അജ്ഞാനമോ സ്ഥിതിയെ കുറിക്കുന്നുമില്ല. എങ്കിലോ മാറ്റം സ്വീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു മാത്രം സൂചനയുണ്ട്. അതിനാൽ അജ്ഞാനം പൂർണതയേയോ സമഗ്രതയേയോ തെളിയിക്കുന്നില്ല. പൂർണതയോ സമഗ്രതയോ ഇല്ലെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് സുത്രകാരൻ അടുത്ത സൂത്രത്തിൽ പറയുന്നത്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.12) - ആനന്ദമയോʃഭ്യാസാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ആനന്ദമയോʃഭ്യാസാത്” (1.1.12)

അഭ്യാസാത് = അഭ്യാസം കൊണ്ട്
ആനന്ദമയഃ = ആനന്ദമാർന്നത്

(പ്രപഞ്ചപ്രതിഭാസങ്ങളുടെ) അഭ്യാസം കൊണ്ട് (സകലദ്രവ്യവും) ആനന്ദമാർന്നത് (ആയിത്തീരുന്നു. അതിനാൽ ബ്രഹ്മം ഏകമാകുന്നു.)

സാരം

അഭ്യാസമെന്നാൽ നിരന്തരമായ ആവർത്തനമെന്നർത്ഥം. ദ്രവ്യകണികൾ അവയുടെ അനുഭൂതികളുടെ നിരന്തരമായ ആവർത്തനത്താൽ ആനന്ദമാർന്നതായി തീരുന്നു. പ്രപഞ്ചം ഇനിയും അതിന്റെ സകല അനുഭൂതികളിലൂടെയും കടന്നു പോയിട്ടില്ല. അന്യാദൃശമായ അനേകം യാദൃശ്ചികതകൾ അതിനെയും അതു അവയേയും കാത്തിരിക്കുന്നു. ഉത്ഭവം മുതൽ ദ്രവ്യം അനുഭവിക്കേണ്ടിവന്ന അനേകവിചിത്രപ്രതിഭാസങ്ങളെല്ലാം അതിന്റെ ഓരോ കണികയുടേയും നിലനിൽപ്പിനു വെല്ലുവിളി ഉയർത്തിയിരുന്നു. സ്വയം ക്രമീകരണത്തിന്റേയും അതിജീവനത്തിന്റേയും ഒരു പരിണാമഗാഥ ഏതൊരു ദ്രവ്യകണികയ്ക്കുമുണ്ട്. വ്യത്യസ്തസാഹചര്യങ്ങളിൽ അവ വ്യത്യസ്തമായി പ്രതികരിച്ചു; വ്യത്യസ്തമായി രൂപപ്പെട്ടു. ഓരോ അണുവും സമാനവും വ്യത്യസ്തവുമാണ്. താൻ വിജയകരമായി അതിജീവിച്ച സാഹചര്യങ്ങളോട് ദ്രവ്യം അതേ രീതിയിൽ തന്നെ പ്രതികരിച്ച് ഊർജ്ജം കാക്കുന്നു. ഇപ്രകാരം നിരന്തരമായ ആവർത്തനം കൊണ്ട് ഓരോ പരിമിതസത്തയും അതിജീവനത്തിന്റെ ഹർഷം അനുഭവിച്ച് ആനന്ദമയമായിത്തീരുന്നു. അതുകൊണ്ടത്രേ സമാനസാഹചര്യങ്ങളിൽ ഓരോന്നും സമാനഗുണങ്ങൾ പ്രദർശിപ്പിക്കുന്നത്.

പൂർവപക്ഷം 1

ആനന്ദവും അനുഭൂതിയും ജഢമായ ദ്രവ്യത്തിനു സ്വാഭാവികമല്ല. ജീവന്റെ മാത്രം പ്രത്യേകതകളാണവ.

സമാധാനം

ജീവന്റെ ഏകകമായ ഒരു പ്രാണിയുടെ നിലനില്പിന്റെ പതിന്മടങ്ങ് അതിജീവനശേഷി ദ്രവ്യത്തിന്റേ ഏകകമായ കണങ്ങൾക്കുണ്ട്. നിമിഷത്തിന്റെ അംശങ്ങൾ മാത്രം നിലനില്പുള്ള ദ്രവ്യരൂപങ്ങളുമുണ്ട്. ജീവദ്രവ്യങ്ങൾ രണ്ടിന്റേയും ആനന്ദത്തിന്റേയും അനുഭൂതികളുടെയും പ്രാഥമികമായ അടിത്തറ നിലനിൽപ്പിനെ ആശ്രയിച്ചുള്ളതുമാണ്. ജീവദ്രവ്യങ്ങൾക്ക് പൊതുവായ വികാരമാണു ആനന്ദാനുഭൂതികൾ എന്നേ അതിനാൽ കരുതേണ്ടതുള്ളൂ. ദ്രവ്യത്തിനു വികാരം തന്നെയും ഉണ്ടോ എന്നാണെങ്കിൽ ബ്രഹ്മവികാരത്താൽ സംഭവിച്ച ജഗത്തിനില്ലെങ്കിൽ പിന്നെന്തിനാണ് വികാരമുണ്ടാകുക. അഥവാ ദ്രവ്യത്തിനു വികാരമുണ്ടെങ്കിൽ തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതു അജ്ഞേയമാണു എന്നാണെങ്കിൽ അനുമാനത്താൽ അതും സിദ്ധമെന്നു സമാധാനം.

പൂർവപക്ഷം 2

ആണവവിഘടനത്തിനു വിധേയമായി അർദ്ധജീവകാലം തോറും പാതിയായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആണവപ്രസരണമൂലകങ്ങൾ അവയുടെ ആണവവികിരണ പ്രസരണാഭ്യാസം കൊണ്ട് ആനന്ദമനുഭവിക്കുന്നു എന്നു കരുതുന്നതു തെറ്റാണ്. അവയ്ക്കു ദുഃഖമാണുണ്ടാവുക; എന്തെന്നാൽ അവ അല്പാല്പമായി അസത്തിലേക്കാണ് പോകുന്നത്.

സമാധാനം

ആണവവിഘടനം സമ്പൂർണനാശത്തിൽ നിന്നും സ്വയം രക്ഷിക്കാനുള്ള ഒരു ആന്തരക്രമീകരണമാണ്. ദ്രവ്യത്തിന്റെ രൂപവും മൂലകസ്വഭാവവും മാറുന്നു, കുറച്ചു ദ്രവ്യം പ്രകാശവേഗകണികകളും മറ്റു കുറച്ച് പ്രകാശവേഗത്തോടടുത്ത പ്രവേഗമുള്ളവയുമായി മാറുന്നു. അർദ്ധജീവകാലമെന്നത് ദ്യവ്യനാശത്തെയല്ല മൂലകനാശത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരം ദ്രവ്യം അതിന്റെ നിലനില്പു നീട്ടിയെടുക്കുകയാണ്. ദ്രവ്യത്തിനു അത്രത്തോളം ആനന്ദമുണ്ട്. അതിനാലത്രേ അതു അതിന്റെ ആണവവിഘടനപ്രക്രിയ തുടരുന്നത്. ആനന്ദവും ആപേക്ഷികം തന്നെ.

പൂർവപക്ഷം 3

ദ്രവ്യം നിരന്തരം നിലനില്പിനു വെല്ലുവിളികൾ നേരിടുന്നു എന്നും സ്വയം ക്രമീകരണത്തിനു വിധേയമായില്ലെങ്കിൽ ദ്രവ്യത്തിനു പിണ്ഡത്തോടുകൂടിയ നിലനില്പില്ലാതെയായിത്തീരും എന്നുമുള്ള വാദങ്ങൾ യുക്തിസഹജമല്ല. ജഗത് എപ്രകാരം സൃഷ്ടിക്കപ്പെട്ടുവോ അപ്രകാരമേ അതിനു തുടരാനാകൂ; കാരണം ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലൂടെ ബ്രഹ്മം മാത്രമാണു സൃഷ്ടിക്കുന്നതെന്നു പറഞ്ഞു കഴിഞ്ഞു.

സമാധാനം

യാതൊരു ദ്രവ്യവും സ്ഥിതി ചെയ്യത്തതായോ ചലിക്കാത്തതായോ കണ്ടെത്താനാകുകയില്ല. ചലനരഹിതമായ സ്ഥിതി എന്നത് ചലനത്തിന്റെ ആപേക്ഷികതയിലെ ഒരു ബിന്ദു മാത്രമാണ്. അതിനു തുടർച്ചയില്ല. ദ്രവ്യത്തിന്റെ സ്ഥിതിചലനങ്ങൾക്ക് മതിയായ കാരണമുണ്ടായിരിക്കണം. അതത്രേ ആകാശസൃഷ്ടി, സ്വേച്ഛാഗമനം എന്നിവകൊണ്ട് വിശദീകരിച്ചിരിക്കുന്നത്. ദ്രവ്യം സ്ഥിതിയിലോ നേർരേഖാസമചലനത്തിലോ തുടരുന്നതാണ് എന്ന നിയമം കൃത്യതയില്ലാത്തതാണ്. നേർരേഖയിലൂടെ ചലിക്കുന്ന യതൊന്നുമില്ല. ആകാശത്തിൽ ദ്രവ്യത്തിനു ചലിക്കാവുന്ന യാതൊരു നേർരേഖയുമില്ല. ചലനത്തിനു സാധ്യമാകുന്ന ആകാശരേഖകളെല്ലാം വക്രമാണ്. വക്രതലങ്ങളിലൂടെയുള്ള ചലനം സർവത്രപ്രസിദ്ധവുമാണ്. അതിസൂക്ഷഗതിയുള്ള ചലനമാകാം എന്നല്ലാതെ ചലനരഹിതമായ ഒരു സ്ഥിതി തുടർച്ചയും എങ്ങുമില്ല.
ബ്രഹ്മം ജഗത്തിനെ സൃഷ്ടിച്ചത് പരിപൂർണരൂപത്തിലാണ് എന്നു കരുതുവാൻ കാരണങ്ങളില്ല. ജഗത് ന്യൂനതകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു കരുതുന്നതാണു യുക്തം. ദ്രവ്യസംരക്ഷണനിയമവും ഊർജ്ജസംരക്ഷണനിയമവും പരീക്ഷണവിധേയമാകാവുന്ന യാതൊരു വ്യൂഹവും വിവരസഞ്ചയവും ഉപകരണ സംവിധാനവും ലഭ്യമായിട്ടില്ല. എങ്കിലും അവ പരസ്പരം മാറ്റാവുന്നവയാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ദ്രവ്യോർജ്ജങ്ങൾക്കു പുറമേ ആകാശത്തെക്കൂടി പരിഗണിക്കാത്ത സംരക്ഷണനിയമങ്ങൾക്കും പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
അപൂർണമായും ന്യൂനതയോടെയും സൃഷ്ടിക്കപ്പെടുകയാലത്രേ ദ്രവ്യം നിലനിൽ‌പ്പിനു വെല്ലുവിളികൾ നേരിടുന്നത്. അതിനാൽ നിരന്തരമായ മാറ്റവും സ്വയം ക്രമീകരണവും ഉൾപ്പെടുന്ന ഒരു പരിണാമ പ്രക്രിയയ്ക്കു ജഗത് വിധേയമായി. ഇതത്രേ ഗമനം. ജന്മാദി എന്നതിലെ ആദി പദം ഗമനം കൂടി ഉൾപ്പെടുന്നതിനാൽ ജന്മാദ്യസ്യ യതഃ എന്ന സൂത്രം ജഗത്തിന്റെ നിരന്തര സ്വയം ക്രമീകരണത്തിനു വിരുദ്ധമല്ല.

പൂർവപക്ഷം 4

സൃഷ്ടിക്കപ്പെട്ടതെല്ലാം പോരായ്മകളോടു കൂടിയാണെന്ന വാദം ശരിയല്ല. ബ്രഹ്മവും അതിന്റെ സൃഷ്ടിയായ ജഗത്തും പരിപൂർണവും പോരായ്മകളില്ലാത്തതുമാണ്.

സമാധാനം

പൂർണതയെന്നാൽ ഒരു പദാർത്ഥം മറ്റൊന്നിനെ ആശ്രയിക്കാതെ അതിന്റെ അംശത്തിലും പൂർണത്തിലും സമാനഗുണങ്ങളോടെ നിലനിൽക്കുന്നതാണ്. സ്ഥൂല ദ്രവ്യവും അണുക്കളും അതിന്റെ ഘടകങ്ങളും ഉപഘടകങ്ങളും തമ്മിൽ വ്യത്യാസവും ആശ്രിതത്വവും സർവത്ര കണ്ടുവരുന്നു. സ്ഥിരമായ ഏതെങ്കിലും നിലയിൽ നിലനിൽക്കാനാകാതെ അവയോരോന്നും നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നു. അതിനാൽ ഇതെല്ലാം അപൂർണവും പോരായ്മകളുള്ളതുമാണ്. ഇതെന്നു പറയാവുന്ന യാതൊന്നും അതു തന്നെയായി നിലനിൽക്കാൻ ശേഷിയുള്ളതല്ല. ജഗത്തിൽ ഇപ്രകാരം സർവത്ര അപൂർണതയും പോരായ്മകളും ദൃശ്യമായതിനാൽ സൃഷ്ടികാരണമായ ബ്രഹ്മത്തിനും അപൂർണതയും പോരായ്മയും സിദ്ധമെന്നു നിഗമനം. ബ്രഹ്മവികാരവും മഹാവിസ്ഫോടനവും നിലനില്പിനുള്ള ബ്രഹ്മത്തിന്റെ സ്വയം ക്രമീകരണമല്ലാതെ മറ്റൊന്നല്ല എന്നു സിദ്ധിക്കുന്നതാണ്.

പൂർവപക്ഷം 5

അവികാരിയായ ബ്രഹ്മം പൂർണവും പോരായ്മകളില്ലാത്തതുമാണ്. ബ്രഹ്മം വികാരിയായ സമയത്ത് സൃഷ്ടിക്കയാലത്രേ ജഗത്തിൽ പോരായ്മകൾ വന്നുചേർന്നിട്ടുള്ളത്.

സമാധാനം

ജഗത്തിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വികാരിബ്രഹ്മത്തെക്കുറിച്ചുള്ള അനുമാനങ്ങളിലേ എത്തിച്ചേരാനാകൂ. അപ്രകാരം ലഭ്യമായ വികാരി ബ്രഹ്മത്തിന്റെ ഗുണധർമങ്ങൾ അടിസ്ഥാനപ്പെടുത്തി അവികാരിബ്രഹ്മത്തിന്റെ ഗുണധർമങ്ങളെക്കുറിച്ച് നിഗമനങ്ങളിലെത്തിച്ചേരാനായേക്കും. അത്തരം നിഗമനങ്ങളെ പുനർനിർദ്ധാരണത്തിനു വിധേയമാക്കി അവികാരിബ്രഹ്മം സാധ്യമോ പൂർണമോ പോരായ്കകളില്ലാത്തതോ എന്നു ചിന്തിക്കാനായേക്കും. അത്തരം സന്ദിഗ്ദ്ധാവസ്ഥകളിലൂടെ കടന്നുപോകാതെ തന്നെ ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്താമെന്നു അടുത്ത സൂത്രത്തിലൂടെ സൂത്രകാരൻ വ്യക്തമാക്കുന്നു.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.11) - ശ്രുതത്വാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ശ്രുതത്വാച്ച” (1.1.11)

ശ്രുതത്വാത് = കേട്ടറിയുകകൊണ്ട്
ച = ഉം

(ആകാശത്തിന്റേയും മാന്ത്രവർണികങ്ങളുടേയും സാന്നിദ്ധ്യം ദ്രവ്യം) കേട്ടറിയുക കൊണ്ടും (ബ്രഹ്മം ഏകമാകുന്നു.)

സാരം

മാന്ത്രവർണികങ്ങൾ സമ്യക്കായി വിന്യസിക്കപ്പെട്ട തലങ്ങളുടെ ഗണമാകുന്നു ആകാശം. അതു ദ്രവ്യത്തെ ചലിപ്പിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്തിൽ വിഘടിക്കപ്പെട്ട് അവ പ്രകാശാതീതവേഗകണങ്ങളായി സഞ്ചരിക്കുമ്പോൾ ദ്രവ്യവുമായി കൂട്ടിമുട്ടുന്നു. അപ്പോൾ തന്റെ കർമമായ ദ്രവ്യത്തെ ചലിപ്പിക്കുതിൽ അതു വ്യാപൃതമാകുന്നു. ദ്രവ്യം അതു തിരിച്ചറിയുകയും വിഘടിത മാന്ത്രവർണികങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇവ പിന്നീട് ആകാശസൃഷ്ടിക്കോ ഊർജ്ജത്തിന്റെ കൈമാറ്റത്തിനോ പ്രയോജനപ്പെടുത്തുന്നു.
സകല നിമിഷാംശത്തിലും സകല ദ്രവ്യകണികയും മാന്ത്രവർണികങ്ങളുടെ സാന്നിദ്ധ്യവും അവയുടെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകളും അനുഭവിക്കുന്നു. മാന്ത്രവർണികതരംഗങ്ങളുടെ അനുസ്യൂതവും നിരന്തരവുമായ ഈ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതത്രേ ശ്രുതത്വം എന്ന കേട്ടറിവായി സൂത്രകാരൻ വിശേഷിപ്പിക്കുന്നത്.
ഏതു രണ്ടു ദ്രവ്യകണികകളും പരസ്പരം സ്പർശിക്കുന്നില്ല, എന്തെന്നാൽ അടിസ്ഥാനകണങ്ങളിലെ രണ്ടു ഋണകണികകളോ രണ്ടുധനകണികകളോ പരസ്പരം സ്പർശിക്കാനിച്ചിക്കുന്നില്ല. ഒരു ഋണകണികയും ഒരു ധനകണികയും പരസ്പരം സ്പർശിച്ചാൽ അവ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് മറ്റൊന്നായി തീരുന്നു. അതിനാൽ ഊർജ്ജകൈമാറ്റം നടക്കുന്നത് അടിസ്ഥാനകണങ്ങൾക്ക് ആഗിരണയോഗ്യമായ മാന്ത്രവർണിക വികിരണങ്ങളിൽ കൂടിയാണ്. ഇവയുടെ ആഗിരണ തീവ്രതക്കനുസൃതമായ പ്രവേഗമാറ്റം അണുകൾക്കുള്ളിലെ തരംഗങ്ങൾക്ക് അനുഭവപ്പെടുന്നു. മാന്ത്രവർണികങ്ങൾ സ്വതന്ത്രമാക്കപ്പെടുമ്പോൾ അവയുടെ എണ്ണത്തിനു ആനുപാതികമായ ആവൃത്തിയും വിപരീതാനുപാതത്തിൽ തരംഗദൈർഘ്യവും ആവൃത്തിതരംഗദൈർഘ്യങ്ങളുടെ ഗുണനഫലത്തിനു തുല്യമായ പ്രവേഗവും ഉള്ളതായി കാണപ്പെടുന്നു. ഇങ്ങനെ മാന്ത്രവർണികങ്ങളെ കേട്ടറിയാനുള്ള ശേഷി സകലദ്രവ്യത്തിനും പൊതുസ്വഭാവമാകയാലും മറ്റുവിധത്തിൽ യാതൊന്നും അറിയപ്പെടാത്തതിനാലും ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

പദാർത്ഥങ്ങളുടെ പരസ്പരമുള്ള ആകർഷണവികർഷണങ്ങൾ അവയുടെ പരസ്പര പ്രതിപ്രവർത്തനങ്ങളുടെ പരിണതഫലമല്ലാതെ സ്വേച്ഛയാഉള്ള ചലനമല്ല. കാരണം സ്വേച്ഛയാ ഉള്ള ചലനമായിരുന്നെങ്കിൽ അതു നിയതമായ നിയമങ്ങൾക്കു വിധേയമാകുകയില്ലായിരുന്നു.

സമാധാനം

നിശ്ചിതമായ പ്രയോജനമുള്ളതുകൊണ്ടാണ് ഏതൊരു പദാർത്ഥവും ചലിക്കുന്നത്. ശ്രുതത്വത്താൽ ലഭ്യമാകുന്ന ഊർജ്ജത്തിന്റേയും അതിന്റെ അഭാവത്തിൽ നഷ്ടമാകുന്ന ഊർജ്ജത്തിന്റേയും അളവിനെ ആശ്രയിച്ചാണ് സ്വേച്ഛാപൂർവകമായ ചലനം എന്നു പറയുന്നതിൽ യുക്തിഹീനതയൊന്നുമില്ല. ഒന്നിന്റെ സാന്നിദ്ധ്യം മറ്റൊന്നിന്റെ ചലനത്തെ സ്വാധീനിക്കുന്നുണ്ട് എന്നതും ഇച്ഛയുടെ അഭാവത്തെ കാട്ടുന്നില്ല. പ്രയോജനം ഇല്ലാതെ വരുമ്പോളോ അടിസ്ഥാന ഘടകങ്ങളും സാഹചര്യങ്ങളും മാറുമ്പോളോ അല്ലാതെ സ്വേച്ഛാ പ്രവർത്തനങ്ങൾ മാറ്റം കൂടാതെ തുടരുന്നത് അസ്വാഭാവികമല്ലെന്നു മാത്രമല്ല, ആവർത്തനം ആഹ്ലാദകരമായ ഒരു പ്രപഞ്ചപ്രതിഭാസമാണെന്നതിനാൽ ചലനനിയമങ്ങളിലെ കൃത്യമായ ആവർത്തനം ഇച്ഛാപൂർവകവും സ്വാഭാവികവുമാകുന്നു. യാദൃശ്ചികമെന്നു കരുതാവുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങളും സാധ്യതാശാസ്ത്രത്തിലൂടെ കൃത്യതയോടെ പ്രവചിക്കാനാകുന്നുണ്ട്. നിയതമായി കാണപ്പെടുന്ന പലതും പുനരാവർത്തിക്കപ്പെട്ട യാദൃശ്ചികതകളുടെ ആകെത്തുകകൾ മാത്രവുമാണ്.

പൂർവപക്ഷം 2

സ്വേച്ഛാഗതിയാണുള്ളതെങ്കിൽ ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം എന്ന സങ്കല്പത്തിനു പ്രസക്തിയില്ലതെയാകും. ഭൌതികശാസ്ത്രം ബലതന്ത്രത്തെ ധാരാളമായി ആശ്രയിക്കുന്നുണ്ട്.

സമാധാനം

ബലതന്ത്രം പോലും ചലനം സാധ്യമാകുന്നത് അനേകബലങ്ങളുടെ പരിണതഫലമായിട്ടാണെന്നു സിദ്ധാന്തിക്കുന്നുണ്ട്. ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലത്തിനു തുല്യവും വിപരീതവുമായ ഒരു എതിർബലം ആ വസ്തു പ്രയോഗിക്കുന്നതായും കരുതപ്പെടുന്നു. പ്രയോഗിക്കപ്പെട്ട ബലം മാത്രമായിരുന്നു ചലനകാരണമെങ്കിൽ എതിർബലത്തിനു സാധ്യത ഉണ്ടാകുമായിരുന്നില്ല. ബലത്തിനു വിധേയമാകുക എന്നതാണു പ്രപഞ്ചനിയമമെങ്കിലും എതിർബലം പ്രയോഗിക്കപ്പെടേണ്ട കാര്യമില്ല. രണ്ടു ദ്രവ്യപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം അവ പരസ്പരം മനസ്സിലാക്കുകയും അവയ്ക്കോരോന്നിനും പ്രയോജനപ്രദമായ പ്രതികരണങ്ങൾ അവ സ്വീകരിച്ചു എന്നും കരുതുന്നതാണു യുക്തി.

പൂർവപക്ഷം 3

ബോധപൂർവമായ മാനുഷിക അധ്വാനം കൊണ്ട് വസ്തുക്കളെ എടുത്തുമാറ്റുന്നതിനെ പദാർത്ഥങ്ങളുടെ സ്വേച്ഛാഗമനം കൊണ്ട് വിശദീകരിക്കാനാകുകയില്ല.

സമാധാനം

ബോധപൂർവമായി സ്വേച്ഛാഗമനനിയമങ്ങളെ വിജയകരമായി നിയന്ത്രിക്കുന്നതു കൊണ്ടാണ് വസ്തുക്കളെ എടുത്തുമാറ്റാനാകുന്നത്. ഇതേ കൃത്യം അബോധപൂർവകമായി ചെയ്താലും ഫലം മറ്റൊന്നല്ല. ദ്രവ്യത്തിന്റെ സ്വാഭാവിക ചലനങ്ങളെ അതിലംഘിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു ചലനം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശരീരം തന്നെ സ്വയം എടുത്തു മാറ്റപ്പെടുക കൂടിയായിരിക്കും ഫലം.

പൂർവപക്ഷം 4

പദാർത്ഥങ്ങളിലെ താപ കൈമാറ്റം കാന്തികത തുടങ്ങിയ പ്രതിഭാസങ്ങളെ ആകാശസൃഷ്ടികൊണ്ടോ സ്വേച്ഛാഗമനം കൊണ്ടോ വിശദീകരിക്കാനാകുകയില്ല.

സമാധാനം

ഒരണു അനേകവിധ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതിൽ സ്ഥിതിക്കും ചലനത്തിനും കാരണമായവ മാത്രമാണു ആകാശസൃഷ്ടിക്കാവശ്യമാകുന്നത്. മറ്റു കണികകൾ അണുകണികകളിലെ ഊർജ്ജനിലകളിൽ വരുത്തുന്ന വ്യത്യാസം പ്രസ്തുതത്തിൽ പ്രസക്തമല്ല. എന്നാൽ അത്തരം കണികകൾ സംബന്ധിച്ച ജ്ഞാനം അണുക്കൾക്കകത്തു നടക്കുന്ന ഭ്രമണചലനങ്ങളെ മാത്രം തൃപ്തികരമായി വിശദീകരിക്കുന്നു. ദ്രവ്യത്തിന്റെ ത്വരണമന്ദതകളെ അതു വിശദീകരിക്കുന്നില്ല.
ലഭ്യമായ ആകാശത്തിലെ മാന്ത്രവർണികതീവ്രതക്കനുസൃതമായി ദ്രവ്യം പ്രവേഗവും ത്വരണവുമാർജ്ജിക്കുന്നു എന്ന് ആകാശസൃഷ്ടി സ്വേച്ഛാഗമനം എന്നീ സങ്കല്പനങ്ങൾ കൊണ്ട് വിശദീകരിക്കാനാകുന്നുമുണ്ട്. നിലവിലുള്ള ശാസ്ത്രസരണികളെ ഈ വാദം സമ്പൂർണമായി നിഷേധിക്കുന്നില്ലെന്നു മാത്രമല്ല വ്യക്തത നൽകുന്നുമുണ്ട്.
പദാർത്ഥങ്ങളിലെ താപകൈമാറ്റത്തിൽ നിലവിലുള്ള വിശദീകരണങ്ങളുടെ കൂടെ ഇനി മുതൽ പ്രവേഗത്വരണങ്ങളെക്കൂടി പരിഗണിക്കേണ്ടി വരുമെന്നു മാത്രമേയുള്ളൂ വ്യത്യാസം. അടിസ്ഥാനകണികകളുടെ ഭ്രമണദിശകളിലെ ചില പ്രത്യേക ക്രമീകരണങ്ങളാലാണ് കാന്തികത ഉണ്ടാകുന്നതായി കരുതപ്പെടുന്നത്. എന്നാൽ സ്വേച്ഛാഗമന സിദ്ധാന്തതിലൂടെ വിശദീകരിക്കേണ്ടി വരുമ്പോൾ കാന്തീകത ചില പ്രത്യേക രീതിയിൽ ആകാശസൃഷ്ടിയേയും മാന്ത്രവർണികങ്ങളുടെ ആഗിരണവികിരണങ്ങളേയും സ്വാധീനിക്കുന്നുണ്ട് എന്നുകൂടി പറയേണ്ടി വരും. ഭ്രമണം ചെയ്യുന്ന അതിസൂക്ഷ്മകണികകൾക്ക് ചില ദിശകളിൽ നിന്നു വരുന്ന മാന്ത്രവർണികങ്ങളെ ആപേക്ഷികമായി കുറച്ചു മാത്രമേ ആഗിരണം ചെയ്യാനാകൂ എന്നതിനാൽ മാന്ത്രവർണികങ്ങളുടെ ആഗിരണം കാര്യക്ഷമമാക്കുന്നതിനു ദ്രവ്യം മറ്റുദിശകളിലേക്കു ചലിക്കുന്നു. സ്വാഭാവികമായും ആഗിരണശേഷി കുറഞ്ഞ ദിശയുടെ എതിർദിശയിലേക്കായിരിക്കും പരിണതചലനദിശ. സാധാരണയായി പദാർത്ഥങ്ങളിൽ അതിസൂക്ഷ്മകണികകളുടെ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ടിരിക്കയില്ലാത്തതിനാൽ ഈ പരിണതചലനം അതീവദുർബലമായിരിക്കും. ആപേക്ഷികമായി മികച്ചരീതിരിൽ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ട ദ്രവ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പരിണതചലനം അനുഭവപ്പെടുന്നതാണ് അതിന്റെ കാന്തികപ്രഭാവത്തിനു കാരണം എന്നു കരുതാവുന്നതാണ്.

പൂർവപക്ഷം 5

ദ്രവ്യത്തിനു സ്വേച്ഛാഗമനമാണുള്ളതെങ്കിൽ ഊർജ്ജസംരക്ഷണത്തിനു ആകാശത്തിലെന്നപോലെ തന്നെ അതിനു അനാകാശത്തിലൂടെ നിരാപേക്ഷമായും ചലിക്കാനാകുന്നതാണ്. എന്നാൽ അപ്രകാരം കാണപ്പെടുന്നില്ല.

സമാധാനം

അനാകാശം പകൽ ഇരുളെന്ന പോലെ പ്രത്യക്ഷമല്ല. പ്രത്യക്ഷം മാത്രം പ്രമാണമായി സ്വീകരിക്കാമായിരുന്നെങ്കിൽ ബ്രഹ്മവികാരവുമായി ബന്ധപ്പെട്ട സകല പ്രതിഭാസങ്ങളേയും കുറിച്ചുള്ള ചർച്ച ഇവിടെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അനുമാനാർത്ഥം ദ്രവ്യത്തിന്റെ ഗുണധർമങ്ങളിലേതാനും കൂടി സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.10) - ഗതി സാമാന്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഗതി സാമാന്യാത്” (1.1.10)

ഗതി = ചലനത്തിലെ
സാമാന്യാത് = സമാനസ്വഭാവം കൊണ്ട്

(ജഗത്തിലെ സകല ദ്രവ്യത്തിന്റേയും) ചലനത്തിലെ സമാനസ്വഭാവം കൊണ്ട് (ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.)

സാരം

ജഗത്തിലെ സകല ദ്രവ്യവും മാറ്റം, സ്ഥിതി, സമചലനം, ജഢത്വം, ഗുരുത്വം തുടങ്ങിയ സമാന ഗതി ഗുണങ്ങൾ ഉള്ളവയായതുകൊണ്ട് അവയുടെ കാരണവും ഒന്നു തന്നെ ആണ്. സകല ദ്രവ്യവും അതു സ്ഥിതി ചെയ്യുന്നതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നു. ചലമായതിനാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതിയിൽ തുടരാനുള്ള പ്രവണതയായ ജഢത്വവും പ്രദർശിപ്പിക്കുന്നു. നിശ്ചിതമായ ഒരു സ്ഥിരാങ്കത്തെ അടിസ്ഥാനപ്പെടുത്തി ഗുരുത്വഗതി പ്രകടിപ്പിക്കുന്നു. ദൃശ്യപ്രപഞ്ചത്തിലെ സകല ദ്രവ്യവും ഈ സ്വഭാവങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുയാൽ അവയുടെ കാരണമായ ബ്രഹ്മവും എകമെന്നു സിദ്ധിക്കുന്നു. ഈ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കാത്ത സകല ദ്രവ്യത്തിന്റെയും ജനനവും അതിനാൽ ബ്രഹ്മവും ദൃശ്യപ്രപഞ്ചത്തിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കും; രണ്ടു ബ്രഹ്മങ്ങളെങ്കിലും ഉണ്ടെന്നു സിദ്ധിക്കുകയും ചെയ്യും. അപ്രകാരമുള്ള യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പൂർവപക്ഷം 1

ആകാശം സർവവ്യാപി ആയതുകൊണ്ടാണ് ദ്രവ്യത്തിനു അതിൽ സ്ഥിതി ചെയ്യേണ്ടി വരുന്നത്. അല്ലാതെ ദ്രവ്യം ആകാശം സൃഷ്ടിക്കുകയല്ല.

സമാധാനം

ആകാശം സർവവ്യാപിയാണെന്നതു ഒരു കേവല സങ്കല്പനമാണെന്നല്ലാതെ അതിനു യാതൊരു തെളിവുമില്ല. പ്രപഞ്ചത്തിൽ ദ്രവ്യം ഉത്ഭവത്തിൽ നിന്നും ഒരു സർപ്പച്ചുറ്റുപോലെ വ്യാപിച്ചുകാണുന്നതിനർത്ഥം ആ ആകൃതിയിൽ ആകാശം പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ്. ആകാശം യാതൊന്നിൽ സ്ഥിതി ചെയ്യുന്നോ ആ സാക്ഷാൽ അനാകാശത്തിനേ സ്ഥലപരമായ ഒരു പരിമിതാനന്തത പ്രകടിപ്പിക്കാനാകൂ. ഇപ്രകാരം ആകാശം പരിമിതമായിരിക്കേ ദ്രവ്യത്തിനു ചുറ്റും അതിനു സ്ഥിതിയും ചലനസ്വാതന്ത്ര്യവുമുള്ള ആകാശം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു ദ്രവ്യസൃഷ്ടമെന്നേ പറയാനാകൂ.

പൂർവപക്ഷം 2

ദ്രവ്യം അതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതു സ്ഥിതി ചെയ്യുന്ന സകല ഇടത്തും ആകാശം സൃഷ്ടിക്കേണ്ടതുണ്ട്. അപ്രകാരമെങ്കിൽ അപൂർവദ്രവ്യം സ്വയം ആകാശം സൃഷ്ടിക്കാതെ ആദിയിൽ സ്ഥിതി ചെയ്തിരുന്നു എന്നു സിദ്ധമാകും. നിർദ്ദിഷ്ട സിദ്ധാന്തം ഈ വാദത്താൽ സ്വയം തകരുന്നു.

സമാധാനം

വികാരി ബ്രഹ്മത്തിനു ദ്രവ്യത്തിന്റേയും ഗുണമുള്ളതിനാൽ ബ്രഹ്മം പരിമിതമായ ആകാശം സൃഷ്ടിച്ചിരിക്കണം. അപൂർവദ്രവ്യം ബ്രഹ്മസൃഷ്ടമായ അപൂർവാകാശത്തിൽ ആദ്യമായി സ്ഥിതി ചെയ്തു. മഹാവിസ്ഫോടനത്തിൽ അപൂർവാകാശത്തിൽ നിന്നും അകന്ന ഓരോ ദ്രവ്യകണികയും ആകാശം ലഭ്യമായിടത്ത് സ്ഥിതി ചെയ്യാനാഗ്രഹിച്ചു. ആകാശത്തിന്റെ അസാന്നിദ്ധ്യത്തിൽ ദ്രവ്യം വിഘടിക്കപ്പെടുമന്നതിനാൽ ഏറ്റവും കുറഞ്ഞ അളവിൽ ഊർജ്ജം ചെലവാക്കി നിലനിൽക്കാൻ ദ്രവ്യം ആകാശമുള്ളിടത്തേക്കു സ്വേച്ഛയാ ചലിക്കുന്നു. ഇതിനെ തെറ്റായി ചിലർ ഗുരുത്വാകർഷണമെന്നു വിളിക്കുന്നു. ഒന്നും മറ്റൊന്നിനേയും ഒരിക്കലും ആകർഷിക്കുന്നില്ല. സകലവും സ്വേച്ഛയാൽ ഗമിക്കയത്രേ. അതിനാൽ ഗുരുത്വാകർഷണമല്ല ഗുരുത്വഗമനമാണുള്ളത്. ആകാശമില്ലാത്തിടത്തോ ആകാശം ദുർബലമായിടത്തോ ദ്രവ്യം ഊർജ്ജം നൽകി തനിക്കാവശ്യമായ ആകാശം സൃഷ്ടിക്കുന്നു. ആവശ്യമായ ആകാശത്തിന്റെ അളവു കുറയ്ക്കാനത്രേ ദ്രവ്യം തന്റെ സകല സ്ഥിതികളിലും ഒന്നിച്ചുകൂടി സ്ഥിതിചെയ്യുന്നത്. ശക്തമായ ആകാശത്തിൽ തുടരുന്നതിനുള്ള ഇച്ഛകൊണ്ടത്രേ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങൾ തന്നെയും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നത്. സ്വയം സൃഷ്ടിച്ച ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മറ്റാകാശങ്ങളുടെ ലഭ്യത ഓരോ ദ്രവ്യകണികയും അതിസൂക്ഷ്മജാഗ്രതയോടെ വിലയിരുത്തുന്നുണ്ട്; എന്തെന്നാൽ അവയ്ക്കു ദീർഘകാലം നിലനിൽക്കേണ്ടതുണ്ട്.

പൂർവപക്ഷം 3

നിരന്തരം ആകാശം സൃഷ്ടിക്കുന്നതിന് ധാരാളം ഊർജ്ജം ഓരോ ദ്രവ്യകണികയും വിനിയോഗിക്കേണ്ടിവരും. ആകാശം ദ്രവ്യത്തേക്കാൾ അനേക മടങ്ങു വ്യാപ്തമുള്ളതായി കണ്ടുവരുന്നു. അങ്ങനെയെങ്കിൽ ജഗത്തിലെ ദ്രവ്യത്തിന്റെ അളവു കുറഞ്ഞു കുറഞ്ഞു വരികയും ജഗത് ക്രമത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യും.

സമാധാനം

പിണ്ഡമുള്ള ദ്രവ്യത്തിനു പിണ്ഡമില്ലാത്ത ആകാശം സൃഷ്ടിക്കുന്നതിനു തന്റെ ഊർജ്ജശേഖരത്തിൽ നിന്നും ഓരോ തവണയും വളരെ കുറഞ്ഞ അളവിലേ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നുള്ളൂ. ആയതു ഗുരുത്വ സ്ഥിരാങ്കത്തിനു ആനുപാതികമാണെന്നും കരുതാവുന്നതാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ആകാശം ദ്രവ്യത്തിന്റെ അഭാവത്താൽ വിഘടിച്ച് സങ്കല്പിക്കാവുന്നതിലേറ്റം അതി സൂക്ഷ്മമായ തരംഗ സ്വഭാവമുള്ള കണികകളായി പ്രകാശവേഗത്തിലും അല്പം കൂടിയ വേഗത്തിൽ ഉത്ഭവത്തിലേക്ക് മടങ്ങുന്നു. സകല ദ്രവ്യവും ഇത്തരം മാന്ത്രവർണിക കണികകളോടു പ്രതികരിക്കുന്നവയും അവയെ ആഗിരണം ചെയ്ത് ഊർജ്ജം സംഭരിക്കാനും ആകാശസൃഷ്ടി ആവശ്യമാകുന്ന സമയത്ത് അവയെ സ്വതന്ത്രമാക്കാനും കഴിയുന്നവയുമത്രേ. അതിനാൽ ഈർജ്ജനഷ്ടം കുറച്ചു കൊണ്ടുവന്നു തങ്ങളുടെ നിലനില്പ് നീട്ടിക്കൊണ്ടു വരാനുള്ള ദ്രവ്യകണികകളുടെ ശ്രമമത്രേ ഗുരുത്വഗതിക്കാശ്രയം. പിണ്ഡം ആകാശം സൃഷ്ടിക്കാൻ പ്രാപ്തമാണ്. പിണ്ഡമുള്ളിടത്തേക്ക് പിണ്ഡമുള്ളതു സഞ്ചരിക്കുന്നതിനു കാരണം അതത്രേ. അകലം കൂടുന്തോറും വിഘടിക്കപ്പെട്ട ആകാശത്തിന്റെ ഛേദതലം കൂടുതൽ വിസ്തീർണത്തിലേക്കു ചിതറി പോകയാൽ ദൂരത്തിന്റെ വർഗത്തിനു വിപരീതാനുപാതത്തിലത്രേ ഗുരുത്വഗതി. എങ്കിലും സൃഷ്ടമായ ആകാശത്തിലൂടെ സഞ്ചരിക്കാതെയോ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടാതെയോ അനാകാശത്തിലൂടെ സഞ്ചരിക്കമൂലം പ്രവേഗനഷ്ടം സംഭവിച്ച മാന്ത്രവർണികങ്ങൾ പ്രകാശവേഗകണികകളായി ജഗത്കേന്ദ്രത്തിൽ നിന്നകന്ന് പ്രപഞ്ചാതിർത്തിയും കടന്ന് വിലയനത്തിനു ശേഷവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത് എവിടെയോ എന്നോ അതു കണ്ടെത്തുന്ന അന്നിലല്ലാത്ത ഒരു ജഗത്തുണ്ടായിരുന്നു എന്നതിനു ലഭ്യമായ ഏക തെളിവായിരിക്കും. അത്രമാത്രമാണു ആകാശസൃഷിയാൽ ജഗത്തിലെ സകലദ്രവ്യവും സകല ആകാശവും ഒന്നിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജനഷ്ടം. അല്ലാത്തപ്പോളെല്ലാം ആകാശദ്രവ്യങ്ങളുടെ കൊള്ളക്കൊടുക്ക ഒരു സംതുലനം സൃഷ്ടിക്കുന്നുണ്ട്.

പൂർവപക്ഷം 4

വിഘടിക്കപ്പെടുന്ന ആകാശം സൃഷ്ടിക്കുന്ന കണികകൾ സ്വാംശീകരിക്കുന്നതാണ് ദ്രവ്യത്തിന്റെ സ്വഭാവമെങ്കിൽ ദ്രവ്യം സ്വേച്ഛയാ ഒരിക്കൽ ആകാശം ഉണ്ടായിരുന്ന ഇടത്തേക്കല്ലാതെ നിലവിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടത്തേക്ക് സഞ്ചരിക്കേണ്ട കാര്യമില്ല. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നത്.

സമാധാനം

വിഘടിക്കപ്പെടുന്ന ആകാശ കണികകൾ ആഗിരണം ചെയ്യുവാൻ അവ സ്ഥിതി ചെയ്യുന്നതിനടുത്തേക്കു പോകാനുള്ള ആസക്തി ദ്രവ്യത്തിനുണ്ട്. അപ്രകാരം സഞ്ചരിക്കുമ്പോൾ പുതിയ ആകാശം സൃഷ്ടിക്കുന്നതിനു കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്ന പക്ഷം ആ ദിശയിലുള്ള ചലനം സ്വീകാര്യമായേക്കില്ല. നിലവിൽ സ്ഥിതിയ്ക്കും ചലനത്തിനും ശക്തമായ ഒരു ആകാശമുള്ളത് ഊർജ്ജം ലഭ്യമാക്കുന്ന പക്ഷം ദ്രവ്യചലനത്തിന്റെ ത്വരണത്തിനത് കാരണമാകുന്നു. ദ്രവ്യസാന്നിദ്ധ്യത്താൽ ദ്രവ്യത്തിനു ഗുരുത്വഗതിയും ത്വരണവും ഏകകാലത്തു തന്നെ സംഭവിക്കുന്നു.

പൂർവപക്ഷം 5

ഒരിടത്തു സ്ഥിതി ചെയ്യുന്ന ദ്രവ്യം അതിനു ചുറ്റും അത് ചെന്നെത്തിയിട്ടില്ലാത്ത ഇടത്ത് ആകാശം സൃഷ്ടിച്ചു എന്ന വാദം യുക്തിസഹജമല്ല.

സമാധാനം

അനാകാശത്തിൽ ആകാശവും ആകാശത്തിൽ ദ്രവ്യവും സ്ഥിതിയിലും ചലനത്തിലും തുടരുന്നു. അനാകാശത്തിൽ ദ്രവ്യകണികൾക്ക് കമ്പനം ചെയ്യാവുന്ന ഒരു വിതാനം സൃഷ്ടിക്കുകയത്രേ ആകാശം ചെയ്യുന്നത്. കമ്പനത്തിലൂടെയല്ലാതെ യാതൊരു ദ്രവ്യകണികയും നിലനിൽക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അനാകാശത്തേപ്പോലെ ആകാശത്തെ സ്ഥിരമോ പരിമിതകേവലസ്വരൂപിയോ ആയി സങ്കല്പിക്കയുമരുത്. ആകാശവും ദ്രവ്യത്തേപ്പോലെത്തന്നെ ഊർജ്ജസൃഷ്ടവും സ്ഥിതിചലനങ്ങളുള്ളതും പരിമിതവുമാണ്. ആകാശമെന്നത് നിരന്തരം ചലിക്കുന്ന അതിസൂക്ഷ്മാവസ്ഥയിലുള്ള തരംഗകണികകളുടെ നിശ്ചിതപൂരിതാവസ്ഥയിലുള്ള ഒരു സത്വലയമത്രേ. മാന്ത്രവർണികങ്ങളെന്ന ഈ കണികകൾ ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടാവുന്നവയും ദ്രവ്യത്തേക്കാൾ കുറഞ്ഞ നിലനില്പുള്ളവയുമാണ്. മാന്ത്രവർണികങ്ങളുടേയും ദ്രവ്യത്തിന്റെ മറ്റു ഘടകങ്ങളുടേയും ഗുണധർമങ്ങളും വ്യത്യസ്ഥമാണ്. മാന്ത്രവർണികങ്ങൾ ചലനത്തിനും ഗുരുത്വഗതിക്കും ദ്രവ്യത്തിന്റെ ദീർഘകാല നിലനില്പിനും കാരണമാകുന്നു. ദ്രവ്യത്തിന്റെ മറ്റു തനതു ഘടകങ്ങൾ പിണ്ഡത്തിനും സംഘാതരൂപത്തിലുള്ള അതിന്റെ നിലനിൽ‌പ്പിനും കാരണമാകുന്നു. ആകാശത്തോടുള്ള ആശ്രിതത്വം ദ്രവ്യത്തിന്റെ കുറഞ്ഞ പ്രവേഗത്തിനും കാരണമാകുന്നു. ദ്രവ്യപ്രവേഗം കൂടുന്തോറും സൃഷ്ടമാകേണ്ട ആകാശത്തിന്റെ അളവ് ദ്രവ്യപിണ്ഡത്തിനും ദ്രവ്യപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായി വർദ്ധിക്കുന്നു. പ്രകാശപ്രവേഗത്തിൽ ഇതു പിണ്ഡത്തിനും പ്രകാശപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായിരിക്കും. എന്നാൽ തുടർന്നു പ്രവേഗവർദ്ധനവുണ്ടായി മാന്ത്രവർണികപ്രവേഗമാർജിക്കുമ്പോൾ ദ്രവ്യം പൂർണമായി ആകാശമായി പരിവർത്തനം ചെയ്യപ്പെടുന്നു. ആകാശത്തിന്റെ അഭാവത്തിൽ ദ്രവ്യം കമ്പനവും തദ്വാരാ അതിന്റെ ഋണധനാത്മക ഘടകങ്ങളും ഭ്രമണചലനങ്ങളും നഷ്ടപ്പെട്ട് ദ്രവ്യമല്ലാതായിത്തീരുന്നു. എവിടെയെങ്കിലും അല്പം ആകാശം അവശേഷിക്കുന്നുവെങ്കിൽ അവിടേക്കു സകല പിണ്ഡവും പ്രവഹിച്ച് അതു ഒരു അതിഗുരുതരസാന്ദ്രതയുള്ളതും ജ്യോതിരഹിതവുമായ ഒരു തമോഗർത്തമായിത്തീരുന്നു. ദ്രവ്യരഹിതമായ ആകാശമോ അതിവേഗം വിഘടിക്കപ്പെട്ട് പ്രകാശാതിവേഗകണികകളായി ആദിയിലേക്കു പ്രയാണം ചെയ്യുകയോ സംഘാതരൂപത്തിൽ പ്രവേഗനഷ്ടം സംഭവിച്ച് ജ്യോതിസ്സായി പരിണമിക്കുകയോ ചെയ്യുന്നു.
തന്റെ പ്രവേഗത്തിലും വലുതായ പ്രവേഗത്തോടെ മാന്ത്രവർണികങ്ങൾ തനിക്കു ചുറ്റും സൃഷ്ടിച്ചും വിഘടിക്കപ്പെട്ട് പ്രകാശാതീതകണങ്ങളാകുന്ന ആകാശത്തെ ആഗിരണം ചെയ്തും ദ്രവ്യം തനിക്കു ചുറ്റും ഒരു സമീകൃത വ്യൂഹം സൃഷ്ടിക്കയാലും ആകാശം തന്നെയും ദ്രവ്യത്തേപ്പോലെ ഊർജ്ജത്തിന്റെ ഒരു വകഭേദം മാത്രമായിരിക്കയാലും ദ്രവ്യത്തിനു ചുറ്റും ആകാശം സൃഷ്ടിക്കാൻ ദ്രവ്യത്തിനു കഴിയുകയില്ല എന്ന വാദത്തിനു പ്രസക്തിയില്ല.

പൂർവപക്ഷം 6

ഗുരുത്വസ്ഥിരാങ്കത്തിനാനുപാതികമായ ചലനം സ്ഥൂലദ്രവ്യകണികകൾക്കു ബാധകമാണെങ്കിലും ദ്രവ്യത്തെ അണുവെ നിർമിക്കുന്ന കണികകളായി പരിഗണിക്കുകയും അണുവിനകത്തെ പ്രകാശവേഗത്തോടടുത്ത ദ്രവ്യ ചലനം പഠിക്കുകയും ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ ഫലങ്ങളാണു കാണുന്നത്. അപ്പോൾ സ്ഥൂലദ്രവ്യത്തിനും സൂക്ഷ്മദ്രവ്യത്തിനും വ്യത്യസ്ത ബ്രഹ്മങ്ങളുണ്ടെന്നു സിദ്ധിയ്ക്കും. എന്നാൽ സത്തയെന്ന നിലയിൽ സൂക്ഷ്മദ്രവ്യം മാത്രമാണുള്ളതെന്നും സ്ഥൂലദ്രവ്യം സൂക്ഷ്മദ്രവ്യത്തിന്റെ സംഘാത രൂപം മാത്രമാണെന്നും നമുക്കറിയാം. അതിനാൽ ദ്രവ്യം ആകാശമുണ്ടാക്കുന്നെന്ന സിദ്ധാന്തം തെറ്റാണ്.

സമാധാനം

പ്രപഞ്ചത്തിലെ പിണ്ഡമാർന്ന ദ്രവ്യകണികകളും പിണ്ഡമില്ലാത്ത പ്രകാശാതിവേഗ കണികകളും പിണ്ഡത്തിന്റെ ഒറ്റപ്പെട്ട ഏകകങ്ങളടങ്ങിയ പ്രകാശവേഗകണികകളും ഗുരുത്വഗതിയുടെ കാര്യത്തിൽ വ്യത്യസ്തമായി പ്രതികരിക്കുന്നതായി തോന്നി വരുന്നുണ്ട്. പിണ്ഡമേറുന്തോറും പ്രവേഗം കുറഞ്ഞു വരുന്നതായും അതിൽ തന്നെ ഊർജ്ജ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പിണ്ഡത്തിൽ വർദ്ധനയോ കുറവോ വരുത്താതെ തന്നെ ത്വരണമോ മന്ദതയോ അനുഭവപ്പെടുന്നുമുണ്ട്. പ്രകാശാതിവേഗകണികകളാകട്ടെ അവയുടെ കാലപ്രവാഹത്തിന്റെ ഋണാത്മകത നിമിത്തം പുരോഗാമിയായ കാലചക്രപ്രവാഹത്തിൽ പെട്ടവർക്ക് അദൃശ്യമായി ഭവിച്ചുമിരിക്കുന്നു. എങ്കിലും അനാകാശത്തിലൂടെ അവ കടന്നു പോകുന്ന പക്ഷം ഊർജ്ജനഷ്ടം സംഭവിച്ച് സ്ഥിരകാലത്തിൽ അതായത് ആപേക്ഷിക ചലനമറ്റ സ്ഥിതിയിൽ തുടരുന്നു. ദ്രവ്യം ആകാശത്തിൽ എപ്രകാരം സ്ഥിതമായിരിക്കുമോ അപ്രകാരം തന്നെ ചലനം കാലത്തിൽ സ്ഥിതമായിരിക്കുന്നു. അതായത് ചലനത്തിന്റെ അധികരണമത്രേ കാലം. ചലനമില്ലാത്തിടത്ത് കാലവുമില്ല. കാലപ്രവാഹമില്ലാത്തിടത്ത് ചലനവുമില്ല. ആകാശത്തിൽ അതിനാൽ യാതൊന്നിനും കേവലസ്ഥിതിയില്ല. സകലവും ചരമാണ്. അനാകാശത്തിൽ സകലവും സ്ഥിരമത്രേ. അവിടെ ഊർജ്ജം നഷ്ടപ്പെടുത്തി ആകാശം സൃഷ്ടിച്ചാൽ മാത്രമേ ചലനം സാധ്യമാകൂ. അപ്രകാരം അനാകാശത്തിലൂടെ പ്രകാശവേഗകണികകൾ സഞ്ചരിക്കുമ്പോൾ ഊർജ്ജ നഷ്ടത്തെത്തുടർന്ന് പ്രവേഗനഷ്ടം സംഭവിക്കുന്നു. പഴകിയ പ്രകാശം അപ്രകാരം ഉണ്ടാകുന്നതത്രേ.
ബ്രഹ്മവികാരസമയത്ത് ആദ്യമായി ആകാശം സൃഷ്ടിക്കുന്ന മാന്ത്രവർണികങ്ങളാണു സൃഷ്ടമായിട്ടുണ്ടാകുക. പ്രകാശാതീതവേഗത്തിൽ അവ തീർച്ചയായിട്ടും സഞ്ചരിച്ചിട്ടുള്ളത് മറ്റൊരു ഭൂതകാലത്തിലേക്കാകുകയില്ല. കാരണം അങ്ങനെയെങ്കിൽ സൃഷ്ടമായ ആകാശം പുരോഗാമിയായ കാലപ്രവാഹത്തിലുള്ള ദ്രവ്യപ്രപഞ്ചത്തിന്റെ സ്ഥിതിക്കുതകുകയില്ല. അതിനാൽ മഹാവിസ്ഫോടനത്തിനുമുമ്പായി ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടുനിന്ന പ്രകാശവേഗത്തിലോ അതിൽ കുറവു പ്രവേഗത്തിലോ ഉള്ള മാന്ത്രവർണികങ്ങളുടെ മഹാപ്രവാഹം ആയിരക്കണക്കിനു പ്രകാശവർഷങ്ങളോളം അകലത്തിൽ വ്യാപിച്ചിരുന്നു എന്നു കരുതാവുന്നതാണ്. ആദ്യവിസ്ഫോടനത്തിൽ ദ്രവ്യകണികകളും സൃഷ്ടമായിരികാനിടയില്ല. എന്തെന്നാൽ പ്രപഞ്ചവികാസം ഇപ്പോളുള്ള നിരക്കിൽ സംജാതമാകണമെങ്കിൽ ഒരു പ്രകാശാതീതപ്രവേഗപ്രവാഹം മഹാവിസ്ഫോടനത്തിൽ എപ്പോളെങ്കിലും സംഭവിച്ചിരിക്കണം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ താണ്ടാൻ കെല്പുള്ള ഒന്ന്. തീർച്ചയായും അതൊരു രേഖീയ പ്രവാഹമാകുക സാധ്യമല്ലതന്നെ. ഒരു ഭ്രമണഗതിയാണു സാധ്യമായി കാണുന്നത്. അതിനാൽ മഹാവിസ്ഫോടനത്തിൽ ഊർജ്ജത്തിന്റെ ഒരു പുറം തള്ളൽ മാത്രമല്ല ഒരു ഉൾവലിവുകൂടി സന്നിഹിതമായിരുന്നിരിക്കണം. അപ്രകാരം പ്രകാശാതീതകണികകളും പ്രകാശവേഗ കണികളും പ്രകാശനീചവേഗകണികകളും അതിനാൽ തന്നെ കാലത്തിന്റെ പുരോഗാമിത്വവും പശ്ചാദ്ഗമനവും ഒന്നുപോലെ മഹാവിസ്ഫോടനത്തിൽ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
അതിനാൽ വികാരി ബ്രഹ്മത്തിനും ജഗത്തിനും സമാനഗുണങ്ങൾ എന്ന പ്രമാണപ്രകാരം ദ്രവ്യകണികകൾ പ്രകാശനീചവേഗകണികകൾ മാത്രം ഉൾക്കൊള്ളുന്നു എന്നു തെറ്റിദ്ധരിക്കരുത്. പ്രകാശാതീതകണികകളും പ്രകാശവേഗകണികളും ദ്രവ്യകണത്തിനകത്ത് ഭ്രമണചലനത്തിലായതിനാൽ അവ പരസ്പരം സ്വാധീനിക്കപ്പെടുന്നുണ്ട്. പ്രാഥമികകണങ്ങൾക്കകത്ത് ദൃശ്യമാകുന്നതെന്തോ അതു ഒന്നിന്റെ സ്വഭാവമല്ല മറിച്ച് പലതിന്റെ പരിണിതഫലങ്ങളത്രേ. കാലത്തിന്റെ പുരോഗാമിത്വത്തിനിടയിലും ഭ്രമണചലനം നടത്തുന്ന ഒന്നു ആപേക്ഷികമായി പുറപ്പെട്ട സ്ഥാനത്ത് എത്തിച്ചേരുന്നതുപോലെ പശ്ചാദ്ഗമനത്തിലും അപ്രകാരം സംഭവിക്കുക സാധ്യമാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവിന്റെ സ്ഥലകാലമെന്നത് അതിന്റെ പുരോപശ്ചാദ്പ്രവാഹസ്ഥലകാലങ്ങളുടെ പരിണിതഫലം തന്നെയാണ്. ഈ പരിണിതഫലത്തെ സൂചിപ്പിക്കുന്ന മാനകമത്രേ ഗുരുത്വ സ്ഥിരാങ്കം. എന്നാൽ ഓരോ ഘടകങ്ങളുടേയും മാനകങ്ങൾ വെവ്വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. തരംഗഗതിമാനകം തുടങ്ങി പലതും കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും പ്രകാശാതീതകണികകളുടെ ഊർജ്ജനഷ്ടനിരക്ക് വ്യക്തമായിക്കഴിഞ്ഞിട്ടില്ല. രണ്ടിനം ദ്രവ്യം കണ്ടെത്തിയിട്ടില്ല എന്നതും ഇവിടെ പ്രസക്തമാണ്. അതിനാൽ സ്ഥൂലസൂക്ഷ്മദ്രവ്യങ്ങൾക്കിടയ്ക്കു കാണുന്ന സ്വഭാവ വ്യതിയാനം വിശദീകരണക്ഷമമാണ്. രണ്ട് ബ്രഹ്മങ്ങൾ ഉണ്ടാകേണ്ട സാഹചര്യങ്ങളും പ്രസ്തുത വൈരുദ്ധ്യങ്ങൾ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 7

ജഡമായ ദ്രവ്യത്തിനു ജ്ഞാനോപാധികളില്ലായ്കയാൽ അതു സ്വേച്ഛയാൽ ഗമിക്കുന്നു എന്ന വാദം നിലനിൽക്കുന്നില്ല.

സമാധാനം

ജീവൻ നിശ്ചിത പ്രതിഭാസങ്ങളോടു പ്രതികരിക്കുന്നതു പോലെ തന്നെ ജഢവും പല പ്രതിഭാസങ്ങളോടും നിശ്ചിതമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഭൌതീകം, രസതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകൾ നിലനിൽക്കുന്നത്. ജീവികളുടെ ജ്ഞാനം പോലും ജഢത്തിൽ രേഖപ്പെടുത്തി വയ്ക്കപ്പെട്ട് പിന്നീട് സ്മരിക്കുന്നതായാണു കാണപ്പെടുന്നത്. തലച്ചോറിലെ കലകൾക്കുണ്ടാകുന്ന ക്ഷതം സ്മരണയും വിശകലനശേഷിയും നശിപ്പിക്കുന്നതായി കണ്ടു വരുന്നതത്രേ ഉദാഹരണം. തലച്ചോറില്ലാത്ത ജീവികളും പ്രതികരിക്കുന്നുണ്ട്. ചിലയിനം വൈറസ്സുകൾ ജഢമായും ജീവനായും തരം പോലെ നിലനിൽക്കാൻ ശേഷിയുള്ളതാണ്. പ്രകൃതി പ്രതിഭാസങ്ങളോടു സംവദിക്കുന്ന പലയിനം യന്ത്രോപകരണങ്ങൾ ഇന്നു ലഭ്യമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ജ്ഞാനം സ്വീകരിക്കാൻ ജഢം പര്യാപ്തമാണെന്നു തന്നെയാണ്. ജ്ഞാനം സ്വീകരിച്ചു ജഢം സ്വയം ചലിക്കുകയാണെന്നു പറയുന്നതിൽ യുക്തിയില്ലെന്നു പറയുന്നവർ മറ്റൊരു ജഢത്തെ അതു ആകർഷിക്കുകയോ വലിച്ചടുപ്പിക്കുകയോ ആണെന്നു പറയുന്നതിൽ യാതൊരു യുക്തിഹീനതയും കണുന്നുമില്ല എന്നതൊരു വിരോധാഭാസം. പരസ്പരം യാതൊന്നും അറിയാതെ ദ്രവ്യം പരസ്പരം ആകർഷിക്കുന്നെന്നു പറയുന്നതിലാണ് യുക്തിഹീനത. സയുക്തികമാകണമെങ്കിൽ മറ്റൊരു ദ്രവ്യത്തിന്റെ സന്നിദ്ധ്യം അറിയുവാനും അതിനെ തന്നിലേക്കടുപ്പിക്കാനുള്ള ഇച്ഛ നടപ്പാക്കാനുള്ള ഒരു സംവിധാനവും ദ്രവ്യത്തിനുണ്ടാകണം. അപ്പോളും അത്തരം ഒരു ഇച്ഛ ഉണ്ടാകുന്നതിനു കാരണമൊന്നും കണ്ടെത്താനും കഴിയുകയില്ല.
ആകാശം സൃഷിക്കാനും വിഘടിത ആകാശത്തിന്റെ ഊർജ്ജം ആഗിരണം ചെയ്തു സ്വയം നിലനിൽക്കാനുമായി ദ്രവ്യം സ്വയം ചലിക്കുന്നു എന്നും അപ്രകാരം സകലദിശകളിലേക്കും തന്റെ ഊർജ്ജ നില കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി ചലിക്കുന്നതിന്റെ പരിണിതഫലമായ ദിശയിലേക്ക് ദ്രവ്യം ചലിക്കുന്നതായി കാണപ്പെടുന്നു എന്നും കരുതുന്നതാണ് കൂടുതൽ യുക്തിഭദ്രമായ നിലപാട്; കാരണം ചലനത്തിനു അപ്പോൾ ഉദ്ദേശ്യവും പ്രയോജനവുമുണ്ട്. പക്ഷേ സൂത്രകാരൻ ഈ വാദം കൊണ്ട് മാത്രം തൃപ്തനാകാതെ തുടർന്നു മറ്റൊന്നുകൂടി ഇതു സംബന്ധമായി പ്രസ്താവിക്കുന്നു.

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.9) - സ്വാപ്യയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“സ്വാപ്യയാത്” (1.1.9)
സ്വ = തന്നിലേയ്ക്ക്
അപ്യയാത് = തിരിച്ചൊഴുകുകകൊണ്ട്
(ജഗത് ഉത്ഭവമായ വികാരിബ്രഹ്മമെന്ന) തന്നിലേയ്ക്ക് (തന്നെ) തിരിച്ചൊഴുകുക കൊണ്ട് (ബ്രഹ്മം നിലനിൽക്കുന്നതായി തെളിയുന്നു.)
സാരം
ജഗത് അതിന്റെ കേന്ദ്രത്തിൽ നിന്നു ക്രമത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നതായും കേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുന്തോറും വികാസത്തിന്റെ ത്വരണം ക്ഷീരപഥമെത്തും വരേക്കെങ്കിലും കൂടി വരുന്നതായും കാണപ്പെടുന്നു. കേന്ദ്രത്തിൽ നിന്നും അകലുവാൻ പ്രപഞ്ച സത്തക്കുണ്ടായിരുന്ന വൈമുഖ്യവും ക്രമത്തിൽ ആ വൈമുഖ്യത്തിനു കാരണമായ പ്രതിഭാസത്തെ ആപേക്ഷികമായി അതിജീവിക്കാൻ കഴിഞ്ഞതുമാണ് അതിനു കാരണമെന്നു കരുതപ്പെടുന്നു. നിരന്തരമായ മാറ്റമെന്ന അടിസ്ഥാന സ്വഭാവം ജഗത്തിന്റെ അടയാളലിങ്ഗമാകുന്നു. ഓരോ മാറ്റവും ഭൂതകാലത്തിലേക്കൊരു വാതിൽ തുറക്കുന്നു. ഒരു പ്രകാശാതീതവേഗകണം സ്ഥലകാലാകാശങ്ങളുടെ അഗാധതകളിലൂടെ അതിന്റെ ഉത്ഭവത്തിലേയ് കുതിക്കുന്നു. ജഗത്തിന്റെ അംശരൂപത്തിലുള്ള തിരിച്ചൊഴുക്കാണത്. കാലം പുറകോട്ടൊഴുകുമ്പോൾ എല്ലാം അതതിന്റെ ഉത്ഭവത്തിൽ അന്തിമമായി എത്തിച്ചേരുന്നു. അതിനാൽ എത്തിച്ചേരുന്നത് ജഗത്തിന്റെ ഉത്ഭവത്തിലേയ്ക്ക് തന്നെ. ഇതു സൂക്ഷരൂപത്തിലുള്ള സ്വാപ്യയമത്രേ. പ്രപഞ്ചവികാസത്തിന്റെ ത്വരണം ക്ഷീരപഥം വരേയ്ക്കും വർദ്ധിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം കുറയുകതന്നെ ആയിരിക്കാം. അത്രതന്നെ പ്രസക്തമാണ് ജ്യോതിസ്സുകൾക്കൊപ്പം വേഗത ആർജ്ജിക്കുന്നതോടെ ത്വരണം ശൂന്യവും പിന്നീട് മന്ദവുമാകുമെന്ന നിഗമനം. അപ്പോളോ അതിനു മുമ്പോ പ്രപഞ്ചവികാസത്തിനു പകരം പ്രപഞ്ചത്തിന്റെ വിലയനവും ആരംഭിക്കും. കേന്ദ്രത്തിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്ന ഈ വിലയനപ്രവാഹമത്രേ സ്ഥൂലമായ സ്വാപ്യയം. രണ്ടിനം സ്വാപ്യയങ്ങളും പ്രപഞ്ചകേന്ദ്രത്തെ ലക്ഷ്യമാക്കുകയാൽ അവിടം ശൂന്യമാകാൻ തരമില്ല. അതിനാൽ ബ്രഹ്മം ഇപ്പോളും നിലനിൽക്കുന്നുണ്ടെന്നു വരുന്നു. അതു ജനനഗമനങ്ങൾ ഒന്നിച്ചു നടത്തുകയോ സൃഷ്ടി പൂർത്തിയാക്കി ഗമനം തുടരുകയോ സൃഷ്ടിസംഹാരങ്ങളുടെ സന്തുലനാവസ്ഥയിൽ തുടരുകയോ ആകാവുന്നതാണ്.
പൂർവപക്ഷം 1
തന്നിൽ തന്നെ വിലയിക്കുക എന്നത് സുഷുപ്തിസമാനമായ ഒരവസ്ഥയാണ്. സ്വസ്വരൂപം തിരിച്ചറിയലാണത്. അല്ലാതെ ജഗത് ബ്രഹ്മത്തിലേയ്ക്കു തിരിച്ചൊഴുകലല്ല.
സമാധാനം
ശാരീരികജ്ഞാനപ്രവർത്തനങ്ങളുടെ അഭാവം സുഷുപ്തി എന്നു പൂർവന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഉണർന്നിരിക്കേ നിർവഹിക്കാനാകാത്ത ചില നിർണ്ണായക ഉപാപചയ പ്രവർത്തനങ്ങൾ നിർവഹിക്കാനത്രേ ഉറങ്ങുന്നത്. സുഷുപ്തി സമ്പൂർണ അബോധാജ്ഞാനാവസ്ഥയല്ല. ഉറക്കത്തിൽ വിളിച്ചാൽ വിളികേൾക്കുന്നു. ജലശീതോഷ്ണാദി പരിചരണങ്ങളോട് പ്രതികരിക്കുന്നു. അനുകൂലന പ്രവർത്തനങ്ങളുണ്ടാകുന്നു. അസാധാരണ സംവേദനങ്ങളോട് അടിയന്തിരമായി തന്നെ പ്രതികരിക്കുന്നു. സ്വപ്നം കാണുന്നു. പരമപ്രധാനമായി തലച്ചോർ ഉണർന്നിരിക്കുന്നു. ശാരീരികോപാപചയശുദ്ധീകരണ പ്രവർത്തനങ്ങൾ മുറയ്ക്കു നടക്കുന്നു. അതിനാൽ സുഷുപ്തി കർമവിഹീനമല്ല. സുഷുപ്തിവിലക്ഷണമായ ഒരു അകർമത്തെ സങ്കല്പിച്ചാൽ പോലും അവിടെ ഉത്ഭവത്തിലേയ്ക്കുള്ള തിരിച്ചുപോക്കില്ല. പരമാവധി കർമവിഹീനമായ സ്ഥിതിയോ സമചലനമോ മാത്രം. അതും ഉത്ഭവത്തിൽ നിന്നു ഭിന്നമത്രേ.
പൂർവപക്ഷം 2
വികസിക്കുന്ന ജഗത്തിൽ കാലം മുമ്പോട്ടു തന്നെയേ പ്രവഹിക്കൂ. സ്ഥൂലവിലയനമുണ്ടെങ്കിലും കാലം മുമ്പോട്ട് തന്നെ. ഉത്ഭവത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണ്.
സമാധാനം
സൂക്ഷസ്വാപ്യയത്തിൽ ആദികാലത്തിൽ തന്നെ എത്തിച്ചേരുക അസാധ്യമല്ലെന്നു കണ്ടുകഴിഞ്ഞു. സ്ഥൂലസ്വാപ്യയത്തിൽ ദ്രവ്യത്തിന്റെ ത്വരണം കേന്ദ്രത്തിന്റെ ദിശയിൽ അതിവേഗം വർദ്ധിച്ചു വരുന്നതാണ്. അതിന്റെ പ്രവേഗം പ്രകാശാതീതമാകുന്ന സമയത്തും ഭൂതകാലത്തിലേയ്ക്ക് ഒരു പ്രയാണം സാധ്യമാണ്.
പൂർവപക്ഷം 3
ബ്രഹ്മം നിലനിൽക്കുന്നുവെന്നും അതു ജഗത്തിന്റെയും അതിലുള്ള സകലതിന്റേയും സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നുവെന്നും ആത്മാനുഭൂതികൊണ്ട് തന്നെ പൂർവന്മാർ അറിഞ്ഞിട്ടുള്ള വസ്തുതകളാണ്. ആത്മാനുഭൂതിയാൽ നൂറ്റാണ്ടുകളുടെ ശ്രമമില്ലാതെ തന്നെ സുഗമമായി ബ്രഹ്മജ്ഞാനം സിദ്ധിക്കുന്നു.
സമാധാനം
പൂർവന്മാർ ഇത്തരം നിഗമനങ്ങളിലെത്തിയത് അവരുടെ അനുമാനത്തിന്റെ ശക്തികൊണ്ടാണ് എന്നു കരുതുന്നതാണു ഉചിതം. അനുമാനത്താലേ ബ്രഹ്മജ്ഞാനം ലഭിക്കൂ എന്നത് സൂത്രവിരുദ്ധമല്ല. എന്നാൽ അനുമാനം കൊണ്ടെത്തിയ നിഗമനങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന കാര്യത്തിൽ ഒരു ഘട്ടത്തിനു ശേഷം പൂർവന്മാർ കുറ്റകരമായ ഉപേക്ഷ കാട്ടിയിട്ടുണ്ട്.
പൂർവപക്ഷം 4
ജഗദ്കേന്ദ്രത്തെക്കുറിച്ചുള്ള ഈ വാദം സത്യമാകണമെങ്കിൽ ബ്രഹ്മം ഏകമായിരിക്കണം. എന്നാൽ ബ്രഹ്മം എത്രയെന്നു തിട്ടമില്ലാത്തതിനാൽ ഈ വാദം സ്വീകാര്യമല്ല.
സമാധാനം
ഒരു കാര്യത്തിനു ഒരു കാരണം എന്ന ന്യായ പ്രകാരം ജഗത്തിനു ഒരു ബ്രഹ്മമെന്നേ വിവക്ഷയുള്ളൂ. നാം നിലനിൽക്കുന്ന ജഗത്തു പോലെ മറ്റൊന്നും ഇല്ല എന്നു ചിന്തിക്കാൻ കാരണങ്ങളില്ല. ഒരു പക്ഷേ ഈ ജഗത്തിനു സമവും വിപരീതവുമായ വിരുദ്ധകണങ്ങളാൽ നിർമിതമായ ഒരു പൂരകജഗത് പോലും ഉണ്ടായിരിക്കാം. എന്നാൽ ദൃശ്യ പ്രപഞ്ചത്തിനു ഏകകാരണമാണുള്ളതെന്നു തെളിയിക്കാൻ അനേക കാരണങ്ങളുണ്ട്. അവ ഇനി വരുന്ന സൂത്രങ്ങളിൽ വിവരിക്കുന്നുണ്ട്.

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പുരാതന കവിതകൾ 6 - ചൈത്യലേഖം

ഒരു നിലാവിലലിയുമാശയായ്
പറന്നു പറന്നു നടന്നൊരു ദേശാടനക്കിളി
ഒരു തൂവൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്
ഇവിടെയീമണ്ണിൽ വീണടിഞ്ഞുപോയി
അനന്ത നിശ്ശൂന്യതയിലതലിഞ്ഞുപോയി
ജഢം ചീഞ്ഞളിഞ്ഞുപോയ-
സ്ഥിക്കൂടം പൊടിഞ്ഞടിഞ്ഞുപോയ-
തിൽ ലതാവലി വേരു താഴ്ത്തവേ
ഒരു പൊന്നിലക്കയ്യിലാ തൂവലുയർന്നുപോയി

ഓർക്കുമോയീ തൂവൽ കാൺകവേ
ഒരു മാത്രയെങ്കിലുമീ കിളിപ്പൈതലെ

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.8) - ഹേയത്വാവചനാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഹേയത്വാവചനാച്ച” (1.1.8)
ഹേയത്വ = ഉപേക്ഷിക്കുന്നതായി
അവചനാത് = പറയാതെകൊണ്ട്
ച = ഉം
(മോക്ഷത്തെ ഒരിക്കലും) ഉപേക്ഷിക്കുന്നതായി പറയാതെകൊണ്ടും (ബ്രഹ്മാന്വേഷണം തുടരേണ്ടതാണ്).
സാരം
ആരുടെ മുമ്പിലും തന്റെ ജന്മാവകാശമായ അപരിമിതമായ സ്വാതന്ത്ര്യമെന്ന മോക്ഷം താൻ എപ്പോളെങ്കിലും ഉപേക്ഷിക്കുമെന്ന് ബ്രഹ്മാന്വേഷി പറയാനിടവരരുത്. ബ്രഹ്മാന്വേഷണത്തെ ബാഹ്യശക്തികളും സ്വന്തപരിമിതികളും തടസ്സപ്പെടുത്താതെ ഇരിക്കുന്നതിന് മോക്ഷം അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെട്ടിരിക്കണം. ഈ അവകാശത്തെ ഒരിക്കലും ഉപേക്ഷിക്കരുത്.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ലഭിച്ചാൽ ബ്രഹ്മാന്വേഷി സ്വയം ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തി മഹാനാശം വരുത്തും.
സമാധാനം
ബ്രഹ്മസംബന്ധമായ ജ്ഞാനം ആയിരക്കണക്കിനു വർഷങ്ങളിലെ അനേക തലമുറകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഓരോരുത്തരും ചെയ്ത പരിശ്രമത്തിനു അനുസൃതമായ ജ്ഞാനം വെളിവാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നുണ്ട്. ജ്ഞാനത്തിന്റെ ഏക പ്രയോജനം കൂടുതൽ എളുപ്പത്തിൽ ജ്ഞാനം നേടുക എന്നതു മാത്രമാണ്. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോൾ കർമവുമുണ്ടാകും. ജ്ഞാനം തന്നെ ഇച്ഛയാകുമ്പോൾ ജ്ഞാനവർദ്ധന തന്നെ ഫലം.
ബ്രഹ്മാന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും താൻ അനുഭവിച്ച സ്വാതന്ത്ര്യത്തിനു ആനുപാതികമായ സ്വാതന്ത്ര്യം തനിക്കു ചുറ്റും വ്യാപിപ്പിച്ചുകൊണ്ട് കൂടിയാണു താനാർജ്ജിച്ച ജ്ഞാനം ബ്രഹ്മാന്വേഷി ജഗത്തിനു സമർപ്പിക്കുന്നത്. അങ്ങനെ സ്വയം സ്വാതന്ത്ര്യം അനുഭവിക്കവേ തന്നെ ജഗത്തിലാകമാനം സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതകൂടി അയാൾ പടർത്തുകയും പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തനിക്കു ലബ്ധമാകുന്ന അധികജ്ഞാനവും മോക്ഷസായൂജ്യവും അയാൾക്കു ചുറ്റും അയാൾ പൂരിതമാക്കുന്നുമുണ്ട്.
ജ്ഞാനവും സ്വാതന്ത്ര്യവും ഒപ്പം പരിപോഷിപ്പിക്കുന്ന ആർക്കും അധികാരമോഹിയോ വിനാശകാരിയോ ആകുക സാധ്യമല്ല. ബ്രഹ്മാന്വേഷകന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ അവ സൃഷ്ട്യുന്മുഖമായിരിക്കുന്നതിനേക്കാൾ തുലോം തുച്ചമാണ് അതിലെ വിനാശസാധ്യത. ചുരുങ്ങിയപക്ഷം മോക്ഷം അധികാരത്തെ കാംക്ഷിക്കാത്തതിനാൽ ജ്ഞാനത്തെ ദുരുപയോഗം ചെയ്യുന്നതിൽ നിന്നു തടയുന്ന ഒരു പ്രതിരോധം കൂടിയാണ്.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷി മോക്ഷം ഉപേക്ഷിക്കുവാൻ വിസമ്മതിക്കുന്നത് രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരത്തെ നിഷേധിക്കുന്നതു തന്നെയാണ്.
സമാധാനം
പരമാധികാരം എന്നത് യുക്തിഹീനമായ ഒരു സങ്കല്പനമാണ്. ഭീതിയും ശിക്ഷയും മാത്രമാണ് അതിന്റെ ഉപോല്പന്നങ്ങൾ. ഒരു രാഷ്ട്രവും ഒരു ജനതയും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിലുള്ള യാതൊരു പരമാധികാരവും ഒരിക്കലും അനുഭവിച്ചിട്ടില്ല. തങ്ങളുടെ ആവിർഭാവത്തിനു ശേഷം നൂറു വർഷത്തെ പരിമിതകാലമെങ്കിലും തുടർച്ചയായി നശീകരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിന്ന യാതൊരു രാഷ്ട്രത്തേയും ജനതയേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ബ്രഹ്മജ്ഞാനത്തിന്റെ കുത്തക പിടിക്കുവാൻ സകല രാഷ്ട്രങ്ങളും ജനതകളും ആഗ്രഹിക്കുന്നതും അതിനു ബ്രഹ്മാന്വേഷകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികം മാത്രം. അധികാരത്തിന്റെ നശീകരണ പ്രവണത അറിയുന്ന ബ്രഹ്മാന്വേഷി താൻ സഞ്ചയിച്ച ജ്ഞാനം അതിനാൽ പലപ്പോളും രാഷ്ട്രങ്ങൾക്കു കൈമാറാനോ അവക്കു കീഴിൽ ജോലി ചെയ്യാനോ വിസമ്മതിക്കാറുണ്ട്. അനുയോജ്യമായ സമയം വരും വരേയ്ക്കും വിവരസഞ്ചയം രഹസ്യമാക്കി വക്കുന്നവരുമുണ്ട്. ഇങ്ങനെ രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരസങ്കല്പനത്തെ ബ്രഹ്മാന്വേഷി നിഷേധിക്കുന്നതിൽ അലപനീയമായിട്ടൊന്നുമില്ല. ബ്രഹ്മാന്വേഷിയുടെ മോക്ഷമാണ് അന്തിമ വിശകലനത്തിൽ രാഷ്ട്രങ്ങളുടേയും ജനതകളുടേയും അധികാരക്കൊതിയേക്കാൾ യോഗക്ഷേമകരം.
പൂർവപക്ഷം 4
ബ്രഹ്മജ്ഞാനി തന്റെ ജ്ഞാനം അധികാരസ്ഥാനീയർക്കു നൽകാതെ രഹസ്യമായി സൂക്ഷിച്ചാൽ ആ ജ്ഞാനം എന്നേക്കും നഷ്ടമായിപ്പോകാനിടയുണ്ട്.
സമാധാനം
ജഗത്തിൽ നിന്നും ഒരു വ്യക്തിക്കു സഞ്ചയിക്കാവുന്ന ജ്ഞാനം മറ്റേതൊരു വ്യക്തിക്കും സഞ്ചയിക്കാവുന്നതേയുള്ളൂ. ആയതിനാൽ യാതൊരു ജ്ഞാനവും എന്നന്നേയ്ക്കുമായി നഷ്ടമാകുകയില്ല. എന്നാൽ സ്ഥലകാലദ്രവ്യോർജ്ജപദാർത്ഥങ്ങളുടെ ചില പ്രത്യേക സംഘാതങ്ങളാൽ സാധ്യമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ജ്ഞാനം നേടാൻ അവയുടെ സമാനമായ പുനരാവർത്തനം സാധ്യമാകും വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നു മാത്രം. ജ്ഞാനം കുത്തകയായി സൂക്ഷിക്കുന്നവർ തുടർന്നു വരുന്ന തലമുറകളെ ചില പ്രത്യേക അവകാശങ്ങളുടെ പേരുപറഞ്ഞ് അത്തരം ജ്ഞാനത്തിനെ തുടർന്നുവരുന്ന അന്വേഷണങ്ങളിൽ നിന്നു കൂടി വിലക്കി ജ്ഞാനത്തെ സ്വാർത്ഥലാഭത്തിനുവേണ്ടി ഉപയോഗിച്ചു വരുന്ന രീതി കണക്കിലെടുക്കുമ്പോൾ തനിക്കു വിശ്വസ്തനായ ശിഷ്യനിലൂടെയോ അപ്രകാശിത ഗ്രന്ഥങ്ങളിലൂടെയോ രഹസ്യ ബിംബങ്ങളിലൂടെയോ മറ്റു വിവര ശേഖരണസംരക്ഷണരീതികളിലൂടെയോ തന്റെ ജ്ഞാനം ആവശ്യമാകുന്ന സ്ഥലകാലാദികൾ സമാഗതമാകും വരെ സൂക്ഷിക്കുന്ന രീതി കൂടുതൽ മെച്ചപ്പെട്ടതാണ്. ആധുനിക ഗവേഷണകേന്ദ്രങ്ങളിലാകട്ടെ അടിച്ചേല്പിക്കുന്ന വിഷയങ്ങളിലല്ലാതെ സ്വതന്ത്രമായ അന്വേഷണങ്ങളെ പരിപോഷിപ്പിക്കുന്നുമില്ല. ജ്ഞാനത്തിന്റെ സമ്യക്കായ വികേന്ദ്രീകരണവും അലംഘിതസ്വാഭാവികപ്രവാഹവുമാണ് ബ്രഹ്മാന്വേഷണത്തിനു അനുയുക്തം.
പൂർവപക്ഷം 5
ബ്രഹ്മജ്ഞാനമെന്നു പറയുന്നതെല്ലാം കുടിലതന്ത്രക്കാരായ ചിലരുടെ ശുദ്ധ നേരമ്പോക്കുകളും നുണകളും മാത്രമാണ്. അപ്രകാരം യാതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ബ്രഹ്മം ഒന്നോ രണ്ടോ അധിലധികമോ എന്നു കൂടി പറയാനാകാത്ത നിലയ്ക്ക് കൂടുതൽ ഒന്നും ഇനി പറയാതിരിക്കയാണ് ഭേദം.
സമാധാനം
ജഗത്തിന്റെ ജ്ഞാനത്തിലൂടെ അതിന്റെ ബ്രഹ്മത്തിന്റെ ജ്ഞാനം ലഭ്യമാകും എന്നതു പ്രമാണമാകുന്നു. കാര്യവും വികാരിയായ കാരണവും സമാനഗുണധർമങ്ങളുള്ളവയാണെന്ന വാദത്തിൽ നിന്നാണ് ഈ ജ്ഞാനമെല്ലാം സംജാതമാകുന്നത്. അതിനാൽ ബ്രഹ്മജ്ഞാനത്തെ കുറിച്ച് എന്തെല്ലാം ആക്ഷേപങ്ങൾ ചൊരിഞ്ഞാലും ജഗത്തിന്റെ സ്വഭാവത്തെക്കുറിച്ചെങ്കിലും ബ്രഹ്മാന്വേഷകന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ട്. ഇനി ബ്രഹ്മം ഏകമോ അനേകമോ എന്ന പ്രശ്നം സൂത്രകാരൻ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു അടുത്ത പ്രകരണമായി പറയാം.
ഇങ്ങനെ ബ്രഹ്മസൂത്രം ഒന്നാം അദ്ധ്യായം ഒന്നാം പാദം സൂത്രങ്ങൾ 1.1.1 മുതൽ 1.1.8 വരെയുള്ള രീതിശാസ്ത്രപ്രകരണം സമാപ്തം.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.7) - തന്നിഷ്ഠസ്യ മോക്ഷോപദേശാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തന്നിഷ്ഠസ്യ മോക്ഷോപദേശാത്” (1.1.7)
തത് = അതിൽ
നിഷ്ഠസ്യ = ഉറച്ചു നിൽക്കുന്നവന്
മോക്ഷഃ = അനിയന്ത്രിതമായ സ്വാതന്ത്ര്യം
ഉപദേശാത് = നിർദ്ദേശിച്ചിരിക്കകൊണ്ട്
അതിൽ (ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ) ഉറച്ചു നിൽക്കുന്നവന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നിർദ്ദേശിച്ചിരിക്കകൊണ്ട് (സമ്മർദ്ദങ്ങൾക്കു വിധേയനാകാതെ അപ്രകാരം ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്).
സാരം
ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ ഉറച്ചു നിൽക്കുന്നവനേ ബ്രഹ്മാന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാനാകൂ. ഈ രീതിശാസ്ത്രം മുന്നേറുന്നത് നിലവിൽ നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ള പലരുടേയും എതിർപ്പിനിടയാക്കും. അറിവു കുത്തകയാക്കുന്നവരും വളച്ചൊടിക്കുന്നവരും സ്വതാല്പര്യാർത്ഥം രൂപപ്പെടുത്തുന്നവരും യാഥാസ്ഥിതികരും മൌലീകവാദികളും അസംബന്ധങ്ങൾ ശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരുമൊക്കെ ബ്രഹ്മാന്വേഷണത്തിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇത്തരം എതിർപ്പുകളെ അതിലംഘിച്ചാലേ ബ്രഹ്മജിജ്ഞാസുവിനു ലക്ഷ്യത്തിലെത്താനാകൂ. കീഴടങ്ങലും ഒത്തുതീർപ്പുകളും ആശാസ്യമല്ലാത്തതിനാൽ ബ്രഹ്മാന്വേഷകനു അപരിമിതമായ സ്വാതന്ത്ര്യം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അക്ഷരമറിയുന്നവർ അടിമപ്പണി ചെയ്യരുത്. അപ്രകാരം ചെയ്യുന്നത് യോഗക്ഷേമത്തിനെതിരാണ്. സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വശംവദനാകതെ ജ്ഞാനം സമ്പാദിച്ചു അതു ജഗത്തിനു സമർപ്പികയാണ് ബ്രഹ്മാന്വേഷകന്റെ കർത്തവ്യം.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ബ്രഹ്മാന്വേഷിക്കു നിർദ്ദേശിച്ചിരിക്കുന്നത് അപ്രസക്തമാണ്. മറ്റേതൊരു ശാസ്ത്രകാരനേയും പോലെ ബ്രഹ്മാന്വേഷിക്കും പരിമിതമായ സ്വാതന്ത്ര്യത്തിനേ അർഹതയുള്ളൂ.
സമാധാനം
ബ്രഹ്മാന്വേഷിക്കു മാത്രമേ അപരിമിതമായ സ്വാതന്ത്ര്യത്തിനർഹതയുള്ളൂ എന്നൊന്നും ഇവിടെ വിവക്ഷയില്ല. അപരിമിതമായ സ്വാതന്ത്ര്യം സകല ജീവജാലങ്ങളുടേയും ജന്മാവകാശമാണ്. എന്നാൽ സൌകര്യാർത്ഥം ചിലരെല്ലാം ഇത്തരം സ്വാതന്ത്ര്യം ത്യജിക്കാറുണ്ട്. എന്നാൽ ബ്രഹ്മാന്വേഷിക്കു ഇത്തരം ത്യാജഗ്രാഹ്യസ്വാതന്ത്ര്യമില്ല.
ബ്രഹ്മത്തിലേയും ജഗത്തുക്കളിലേയും ഊർജ്ജം പരിമിതാനന്തപൂർണിമകളാണ്. ബ്രഹ്മാന്വേഷി അന്വേഷണാവസരത്തിൽ ഈ ഊർജ്ജങ്ങളെ സംബന്ധിച്ച ജ്ഞാനം കൂടി ആർജ്ജിക്കുന്നുണ്ട്. ഇത്തരം ഊർജ്ജങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ വൻ മുന്നേറ്റം മുതൽ സർവനാശം വരെ സംഭവിപ്പിക്കാവുന്നതാണ്. ലോകത്തിന്റെ നിയന്ത്രണത്തിനു ശ്രമിക്കുന്ന ശക്തികൾ ഇത്തരം ജ്ഞാനം കുത്തകയാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സൌരയൂഥത്തിലേയും ക്ഷീരപഥത്തിലേയും മറ്റും പ്രതിഭാസങ്ങൾ അന്വേഷിക്കുന്ന ബ്രഹ്മാന്വേഷി അളവറ്റ സമ്പത്തുക്കളിലൂടെയാണ് കടന്നു പോകുന്നത്. ജഗത്തിന്റെ വ്യാപനവും വിലയനവും പ്രവചിക്കാനും മാറ്റിമറിക്കാനും പ്രാപ്തമായ ജ്ഞാനം തേടുന്ന ബ്രഹ്മാന്വേഷകൻ അതിനാൽ സകല അധികാരങ്ങളിൽ നിന്നും സ്വയം മുക്തനാകേണ്ടതാണ്. എങ്കിലേ നിർഭയം യോഗക്ഷേമാർത്ഥം തന്റെ ജിജ്ഞാസയുമായി അയാൾക്കു മുന്നേറാനാകൂ.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷണത്തിൽ നിഷ്ഠനായവനു മോക്ഷം ഫലമായി ഉപദേശിച്ചിരിക്കുന്നു എന്നു മാത്രമാണ് ഈ സൂത്രത്തിനർത്ഥം.
സമാധാനം
സംസാരനിവൃത്തിയാണ് മോക്ഷമെന്ന നിർവചനത്താൽ സ്വാഭാവിക സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യത്തിന്റെ ഉച്ചാവസ്ഥയായ മോക്ഷം പ്രാപിച്ചയാൾ പിന്നെ തന്റെ ലൌലിക കർമങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതുണ്ടെന്നും വാദിക്കുന്നവർ ജനത്തെ അടിമത്തത്തിലേക്കു തള്ളിവിടുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഓരോ ജീവിയും അപരിമിതമായ സ്വാതന്ത്ര്യത്തോടെ തന്നെ പിറക്കുന്നുവെങ്കിലും പിന്നീ‍ട് സാമൂഹ്യ നിയന്ത്രണത്തിന്റേയും ബലസന്തുലനത്തിന്റേയും ദൌർബല്യങ്ങളുടേയും നിസ്സഹായതകളുടേയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടുകയാണ്. ആണവബോംബിന്റെ നിർമാണഘട്ടങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഭരണാധികാരി തന്റെ കൈവശം അതിന്റെ നിയന്ത്രണമെത്തിച്ചേരുമ്പോൾ സ്വാഭാവികമായിത്തന്നെ നിരപരാധികളുടെ മേൽ അതിന്റെ പ്രയോഗസാധ്യത വിഭാവനം ചെയ്തിരിക്കും. അപരാധികളെ പോലും കൊല്ലുന്നതിനു നീതീകരണമില്ല. അനർഹമായ കൈകളിലേക്കു അനല്പമായ ജ്ഞാനം കൈമാറുന്ന കാര്യത്തിൽ തന്റെ അപരിമിത സ്വാതന്ത്ര്യം പ്രയോഗിച്ചിരുന്നുവെങ്കിൽ ഒരു ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നു വിലപിക്കാൻ ബ്രഹ്മജിജ്ഞാസുവിനു ഇടവന്നുകൂടാ. അതിനാൽ ഫലമായല്ലാതെ അന്വേഷണത്തിന്റെ മാർഗ്ഗമായിത്തന്നെ ജന്മദത്തമായ അപരിമിത സ്വാതന്ത്ര്യമെന്ന മോക്ഷത്തെ പരിഗണിക്കേണ്ടതുണ്ട്.
പൂർവപക്ഷം 3
അപരിമിതമായ സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു. സാമൂഹിക നിയന്ത്രണമോ സുഖവും സമത്വവും ഉറപ്പുവരുത്തുന്നു.
സമാധാനം
അപരിമിതസ്വാതന്ത്ര്യത്തിന്റെ മേലുള്ള ഈ പഴി തീരെ അടിസ്ഥാന രഹിതമാണ്. അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരല്ല, നേരേമറിച്ച് ആ സ്വാതന്ത്ര്യം മറ്റുള്ളവർക്കു നിഷേധിക്കുന്നവരാണ് അരാജകത്വത്തിനും നാശത്തിനും കാരണമാകുന്നത്. സ്വാതന്ത്യം നിഷേധിക്കുന്നവർ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾക്ക് സ്വാതന്ത്ര്യത്തെ പ്രതിയാക്കി ആടിനെ പട്ടിയാക്കുന്ന ഈ ഏർപ്പാട് അവസാനം സ്വാതന്ത്ര്യം ബലികഴിപ്പിക്കപ്പെടാനേ ഉപകരിക്കൂ. ഇത്തരം ഒരു വാദം ഉന്നയിക്കുന്നവരിൽ ചിലർക്ക് സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി തങ്ങൾക്കധീനമാക്കുക എന്ന ഗൂഢലക്ഷ്യം കൂടി കണ്ടുവരുന്നുമുണ്ട്. തങ്ങൾ അനുഭവിക്കുന്ന അത്യന്തസ്വാതന്ത്ര്യത്തിനു നീതീകരണമായി അധികാരശക്തികൾ പരിമിതവും മുൻ കൂട്ടി നിശ്ചയിക്കപ്പെട്ടതുമായ പരിമിതവും അത്യന്തസരളവുമായ സ്വാതന്ത്ര്യം ജനതയ്ക്ക് നൽകുന്നു. അതുതന്നെ സാമൂഹ്യമായ ആചാരങ്ങൾ, മതവിലക്കുകൾ, ലൈംഗീക വിലക്കുകൾ, കുടുംബ സവിധാനം തുടങ്ങിയ സദാചാരനിഷ്ഠകളിലൂടെ പിന്നെയും നിയന്ത്രിക്കപ്പെടുന്നു. അധികാരപരസ്യവിപണിതന്ത്രങ്ങളിലൂടെ സദാചാരത്തെ ഒരു ഒഴുകുന്ന മാനദണ്ഡമായി പരിവർത്തിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വഭാവവും അളവും നിയന്ത്രിച്ചു നിറുത്തി ജനതയെ തങ്ങൾക്കനുയോജ്യമായ സ്വാതന്ത്ര്യ അടിമത്ത അനുപാതത്തിൽ നിലനിറുത്തി അവർ ജനതയെ കൊള്ളയടിക്കുന്നു. അതിനാൽ അപരിമിത സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരെ അധികാരശക്തികൾ നികൃഷ്ടരെന്നു പലവിധത്തിലും മുദ്രകുത്താൻ ശ്രമിക്കുന്നതിന്റെ ഒരു വകഭേദമാണ് സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു എന്ന വാദവും.
ജന്മസിദ്ധമായ അപരിമിതസ്വാതന്ത്ര്യത്തെ സംവിധാനമോ വ്യക്തികളോ നൽകുന്ന ഔദാര്യമാക്കി മാറ്റി യഥാർത്ഥമോക്ഷസങ്കല്പത്തെ അട്ടിമറിച്ച് മരണാനന്തര പ്രതിഭാസമെന്ന മഹനീയ പ്രതിഭാസമാക്കി പ്രകീർത്തിക്കുന്ന ഇത്തരം ഗതികെട്ട ദർശനങ്ങൾ ഒരു വിധത്തിലും സ്വാതന്ത്ര്യം സംരക്ഷിക്കാൻ പര്യാപ്തമായിരുന്നിട്ടില്ല എന്നു മാത്രമല്ല അടിമത്തത്തിനു കാരണമായിരുന്നിട്ടുമുണ്ട്.
അരാജകത്വം എന്ന പദം തന്നെ വ്യംഗ്യമായി ജനത സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു സൂചിപ്പിക്കുന്നതത്രെ; എന്തെന്നാൽ ജനതയെ നിയന്ത്രണത്തിലാക്കി ഭരിക്കുന്ന ഒരുത്തന്റെ രാജത്വത്തെ അതു പ്രകീർത്തിക്കുന്നുണ്ട്. രാജത്വം സകല നന്മകളും കൊണ്ടുവരുന്നു എന്നും അതിനു വിവക്ഷയുണ്ട്. ഭരിക്കുന്നവർ ഒരുകാലത്തും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ പ്രവാഹത്തെ അനുവദിച്ചിട്ടില്ലാത്തതിനാൽ രാജത്വവും സ്വാതന്ത്ര്യവും തമ്മിൽ ചേരാത്ത പദങ്ങളായി തീർന്നു. പത്തു വർഷം പോലും സ്വാതന്ത്ര്യത്തിന്റെ തൽസ്ഥിതി തുടരാൻ കഴിഞ്ഞ രാജഭരണങ്ങൾ അപൂർവമത്രേ. അനുവദനീയ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയെ ഓഹരിവില പോലെ നിരന്തരം കൂട്ടിയും കുറച്ചും സ്വാതന്ത്ര്യത്തിന്റെ പ്രയോഗമോ നിരസനമോ രണ്ടുമോ കുറ്റകരമാക്കുന്ന സ്വാതന്ത്ര്യത്തിന്റെ കച്ചവടവത്കരണം നിരന്തരം ഭീകരാവസ്ഥയും അനിശ്ചിതത്വവും സൃഷ്ടിച്ച് സ്വാതന്ത്ര്യത്തിന്റെ സകല ഗുണഫലങ്ങളേയും നിർവീര്യമാക്കി അവയെ അച്ചടക്കത്തിന്റേയും അനുസരണയുടേയും പരിണിതഫലങ്ങളായി പ്രഘോഷിക്കപ്പെടാനിടയാക്കുന്നു.
ഏതൊരു വ്യക്തിയുടേയും സ്വാതന്ത്ര്യപ്രകടനം കൊണ്ട് എന്തെങ്കിലും ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നെങ്കിൽ പോലും (അങ്ങനെ എന്തുകൊണ്ട് ഉണ്ടാകുകയില്ലെന്നു പിന്നീട് വിവരിക്കുന്നുണ്ട്) ആയത് അധികാരം ദുഷിക്കുന്നതു കൊണ്ടുണ്ടാകാവുന്ന അഴിമതി യുദ്ധങ്ങൾ അക്രമം തുടങ്ങിയ ദുരിതങ്ങളുടെ ചെറിയൊരംശം മാത്രമാണ്. അതിനാൽ അപരിമിത സ്വാതന്ത്ര്യം നാശം കൊണ്ടു വരുന്നു എന്നത് വെറും ഭയവും പരിഭ്രമവും കുറ്റബോധവുമാണ്. എന്നാൽ നിലവിലുള്ള അസമത്വവും ചൂഷണവും അധികാരകേന്ദ്രീകരണവും അതു നിഷ് പ്രയാസം തകർത്തുകളയുമെന്നത് വാസ്തവമാണ്. സ്വാതന്ത്ര്യേച്ഛയും അധികാരേച്ഛയും തമ്മിലുള്ള അനിവാര്യമായ യുദ്ധം എക്കാലത്തും തുടർന്നു വന്നിട്ടുണ്ട്. അതിനു ജൈവശാസ്ത്രപരമായ കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അവ എന്തായിരുന്നാലും ബ്രഹ്മജിജ്ഞാസയ്ക്കു അപരിമിതസ്വാതന്ത്ര്യം അവശ്യമത്രേ.
സാമൂഹിക നിയന്ത്രണമെന്ന സങ്കല്പത്തിൽ ഒരു കാര്യമായ തകരാറ് കടന്നുകൂടിയിട്ടുണ്ട്. സമൂഹം ബോധപൂർവമായി യാതൊന്നും സൃഷ്ടിക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത. അധികാരം കേന്ദ്രീകരിക്കപ്പെട്ട സ്ഥാ‍പനരൂപത്തിലുള്ള സംഘ പ്രവർത്തനങ്ങളിലും നിയാമക ശക്തികൾ വ്യക്തികൾ തന്നെയാണ്. അതിനാൽ സൃഷ്ടിക്കുന്നതെല്ലാം വ്യക്തികളാണ്. പക്ഷേ ഓരോ സൃഷ്ടിയും പരസ്പരം സ്വാധീനിക്കുന്നു എന്നതും വസ്തുതയാണ്. കൃഷിക്കാരൻ അധ്വാനിക്കാതെ വ്യവസായ തൊഴിലാളിക്ക് ജീവിക്കാനാകുകയില്ല. വ്യവസായ തൊഴിലാളിയുടെ അധ്വാനം കൃഷിക്കാരന്റെ ജീവിതം വൈവിധ്യമാർന്നതാക്കുന്നുമുണ്ട്. ഈ പരസ്പരാശ്രിതത്വം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല; അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നമാണ്. ഇവയുടെ സമ്യക്കായ പ്രയോഗമാണ് ആവശ്യം. പരസ്പരബന്ധത്തിലെ അധ്വാനത്തിന്റെ സ്വഭാവവും അധികാരത്തിന്റെ നിയന്ത്രണവും ആരെല്ലാം നിശ്ചയിക്കണം എന്ന ഏകാധിപത്യപരമായ ഒരു ചോദ്യവും അതിന്റെ നിഷേധാത്മകമായ ഉത്തരവുമാണ് സ്വാതന്ത്രത്തിന്റെ ഹന്താവാകുന്നത്. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ ഏർപ്പാട് നിർബ്ബാധം തുടരണം എന്നതത്രേ സ്വാതന്ത്ര്യത്തിന്മേൽ സാമൂഹ്യനിയന്ത്രണം വേണമെന്ന സങ്കല്പനത്തിന്റെ കാതൽ
യഥാർത്ഥ സ്വാതന്ത്ര്യം ലളിതവും വലിയ അവകാശവാദങ്ങൾ ഇല്ലാത്തതുമാണ്. ഓരോ വ്യക്തിക്കും തന്റെ ഇച്ഛാനുസരണം ജീവിക്കാനും പ്രവർത്തിക്കാനും മരിക്കാനും കഴിയുമെന്നു സ്വാതന്ത്ര്യം സിദ്ധാന്തിക്കുന്നു. അങ്ങനെ അയാളുടെ ജിവിതത്തെ അയാൾ രൂപപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ സ്വാതന്ത്ര്യം കേവലമല്ലെന്നു മാത്രമല്ല, ആപേക്ഷികമാണെന്നു വാദവുമുണ്ട്. നിലവിലുള്ള സാഹചര്യങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ടേ ഒരാൾക്കു മരിക്കാൻ പോലുമാകൂ എന്ന വസ്തുത അംഗീകരിക്കാൻ സ്വാതന്ത്ര്യവാദിക്കു യാതൊരു വൈമുഖ്യവുമില്ല. പക്ഷേ അവയെ മാറ്റുവാനും മെച്ചപ്പെടുത്തുവാനുമുള്ള സ്വാതന്ത്ര്യം അയാൾ ആർക്കും അടിയറ വയ്ക്കുന്നില്ല. അങ്ങനെ പ്രവർത്തനനിരതവും വിപ്ലവകരവും സ്വച്ഛവും ശാന്തിപൂർവകവുമായ ഒരു ജീവിതം സംതൃപ്തിയോടെ ജീവിച്ചു തീർക്കണമെന്നു അയാൾ ആഗ്രഹിക്കുന്നു. ഇതു ജന്മാവകാശമാണ്. ആർക്കും അതു അസാധ്യമല്ല. ആരുടെ അവകാശത്തേയും അതു ഹനിക്കുന്നില്ല എന്നു മാത്രമല്ല മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും അവ സംരക്ഷിക്കാനും സ്വാതന്ത്ര്യവാദിക്കാകുന്നു; സ്വാതന്ത്ര്യവാദിക്കു മാത്രമാകുന്നു.
പൂർവപക്ഷം 4
അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നങ്ങളാണ് ലോകത്തിന്റെ കുഴപ്പങ്ങൾക്കു കാരണം എന്ന വാദത്തോടൊപ്പം സ്വാതന്ത്ര്യവാദി അവയെ മാറ്റാൻ ശ്രമിക്കുന്നു എന്ന വാദം ഒത്തു പോകുന്നില്ല. കാരണം നിലവിലുള്ള വ്യവസ്ഥിതി മാറ്റാനുള്ള സ്വാതന്ത്ര്യവാദിയുടെ ശ്രമം തന്നെയും കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
സമാധാനം
ഏതു രണ്ടു പദാർത്ഥങ്ങൾ തമ്മിലും സമ്പൂർണ സാജാത്യമോ സമ്പൂർണ വൈജാത്യമോ ഇല്ല. സ്വാതന്ത്ര്യവും പാരതന്ത്ര്യവും തമ്മിലാണു വൈരുദ്ധ്യമുള്ളത് എന്ന വാദം ശുദ്ധകളവും ഭോഷ്കുമാണ്. കുറഞ്ഞ സ്വാതന്ത്ര്യമത്രേ പാരതന്ത്ര്യം. ഒന്നിന്റെയും ഏറ്റക്കുറച്ചിൽ അതിന്റെ അഭാവത്തെയോ നാശത്തേയോ കുറിക്കുന്നില്ല. സ്വാതന്ത്ര്യവും അധികാരവും തമ്മിലാണ് സംഘർഷമുള്ളത്. അവ തമ്മിലുള്ള പ്രകടമായ വ്യത്യാസം സ്വാതന്ത്ര്യം സ്വയം രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ അധികാരം മറ്റുള്ളവയെ രൂപപ്പെടുത്താൻ ശ്രദ്ധിക്കുന്നു എന്നതാണ്. അവ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണം അതു തന്നെ. വ്യക്തിസ്വാതന്ത്ര്യത്തിലെ സ്വയംനിർണ്ണയാവകാശം സാമൂഹികനിയന്ത്രണത്തിന്റെ പേരിൽ അധികാരി നിഷേധിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമ്പോൾ അധികാരത്തിന്റെ അലംഘനീയത വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു എന്ന മുറവിളി ഉയർന്നു തുടങ്ങും. ഈ പ്രശ്നം അടിസ്ഥാനപരമാകയാൽ അധികാരവും സ്വാതന്ത്ര്യവും തമ്മിലുള്ള ഒത്തുതീർപ്പ് ഫലത്തിൽ രണ്ടിനേയും ആപേക്ഷികമായി കൂടുതൽ ദുർബലവും പരിമിതവും വിച്ഛിന്നവുമാക്കിത്തീർക്കും. അതിനാൽ സ്വയം നിലനിൽക്കുന്നതിനായി അധികാരവും സ്വാതന്ത്ര്യവും അനുസ്യൂതമായ തങ്ങളുടെ സമരം തുടർന്നു കൊണ്ടിരിക്കയാണ്. ഇതിനെ തെറ്റായി ഉള്ളവനും ഇല്ലാത്തവനും മുതലാളിയും തൊഴിലാളിയും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വൈരുദ്ധ്യവും മറ്റുമായി തെറ്റായി വ്യാഖ്യാനിക്കുക പതിവുണ്ട്. ഈ സമരത്തിന്റെ പരിണിതഫലമായി സ്വാതന്ത്ര്യമോ അധികാരമോ എപ്പോളെങ്കിലും സമ്പൂർണമായി നശിച്ചു പോകും എന്ന തെറ്റിദ്ധാരണ പാടില്ല. രണ്ടും തങ്ങളുടെ ഒരേ സമയം സ്വതന്ത്രവും പരസ്പരാശ്രിതവുമായ പരിണാമപ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു മാത്രമാണു വിവക്ഷ.
അധികാരവും സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന കാര്യത്തിൽ സമഷ്ടിയും വ്യക്തിയും യഥാക്രമം ലക്ഷീകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ബ്രഹ്മാന്വേഷി സമഷ്ടിയെ മാറ്റുന്നവനോ അങ്ങനെ മാറ്റുന്നതിനെ പ്രതിരോധിക്കുന്നവനോ എന്നതാണു യഥാർത്ഥ പ്രശ്നം. അധികാരമെന്നതു ജീവന്റെ ആവിർഭാവത്തിനു ശേഷം രൂപപ്പെട്ടതും മനുഷ്യന്റെ ആഗമനത്തിനു ശേഷം സങ്കീർണ്ണമാക്കപ്പെട്ടതുമായ പ്രതിഭാസമാണ്. അധികാരത്തിന്റെ നിർദ്ധാരണത്തിന്റെ രീതിശാസ്ത്രങ്ങൾ ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിന്നും തുലോം ഭിന്നമാണ്. അതിനാൽ നൂറ്റാണ്ടുകൾ നീളുന്ന ബ്രഹ്മാന്വേഷണത്തിന്റെ മാർഗ്ഗത്തിലെ വിലപ്പെട്ട ഒരു കണ്ണിയായ ബ്രഹ്മാന്വേഷി യുക്തിഹീനതയുടെ സ്വയം അഴിക്കാനാകാത്ത അധികാരത്തിന്റെ കെട്ടുപാടിൽ പെട്ടു പോകുന്നത് ആശാസ്യമല്ല. അതിനാൽ ബ്രഹ്മാന്വേഷി ഭരിക്കുന്നവനല്ല. താൻ സ്വയം ഭരിക്കപ്പെടുന്നവനായാൽ തന്റെ ലക്ഷ്യത്തെക്കൂടി അധികാരികൾ ഭരിക്കുമെന്നതിനാൽ ബ്രഹ്മാന്വേഷി സ്വാതന്ത്ര്യവാദിയാകുന്നു. സ്വാതന്ത്ര്യവാദിയാകുന്ന നിമിഷം അയാൾ അധികാരത്തിന്റെ ശത്രുകൂടിയായി മാറുന്നു. ശാസ്ത്രീയാന്വേഷണത്തിന്റെ സരണികളിൽ മുഴുകിയതിനു വിചാരണകളും വധശിക്ഷകളും ഏറ്റുവങ്ങിയ ബ്രഹ്മാന്വേഷകരുടെ എണ്ണം ചെറുതല്ല. അവർ ലോകത്തിനുണ്ടാക്കിത്തന്ന ജ്ഞാനവും പുരോഗതിയും അതിലും ഒട്ടും ചെറുതല്ല. ഇപ്രകാരം സ്വാതന്ത്ര്യവാദി കുഴപ്പങ്ങളുണ്ടാക്കുകയല്ല മറിച്ചു കുഴപ്പങ്ങളുണ്ടാക്കുന്ന അധികാരത്തിന്റെ നിഷേധാത്മകതയിൽ നിന്നു ജനതയെ ജ്ഞാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണെന്നും സിദ്ധിക്കുന്നു.
ഈജിപ്തിലെ പിരമിഡുകൾ, ചൈനയിലെ വന്മതിൽ, സൂര്യനസ്തമിക്കാത്ത കോളനികൾ, മഹത്തായ അമേരിക്കൻ ഐക്യനാടുകൾ, ശാസ്ത്രത്തിന്റെ തന്നെ സംഭാവനയായ വൻ വ്യവസായശാലകൾ തുടങ്ങിയവയെല്ലാം അധികാരത്തിന്റേയും അടിമത്തത്തിന്റേയും നേട്ടങ്ങളാണെന്നു പറയുന്നതു വാസ്തവം തന്നെ. എന്നാൽ അധികാരം മാറിനിൽക്കയും സ്വാഭാവിക പരിണാമപ്രക്രിയയിലൂടെ ശാസ്ത്രവും സ്വാതന്ത്ര്യവും ഏകോപിപ്പിച്ച് രാഷ്ട്രനിർമ്മിതി സാധ്യമാക്കുന്നതിനു യത്നിച്ച കാലങ്ങളിലെ പുരോഗതിയേ നിലനിന്നിട്ടുള്ളൂ. ലോകാത്ഭുതങ്ങൾ പിന്നീട് ആവർത്തിച്ചില്ല. ഒരു പിരമിഡും സകലരുടേയും നിദ്രാകേന്ദ്രമായിട്ടില്ല. കോളനികളും അവ മുന്നോട്ടു വച്ച അടിമത്തവും ചരിത്രം മാത്രമായി. സകലർക്കും ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി അനുനിമിഷം വർദ്ധിച്ചു വരുന്നു. എന്നാൽ പുതിയ പുതിയ അടിമത്തത്തിന്റെ ആവിഷ്കാരങ്ങളുമായി അധികാരം കൂടുതൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അനുനിമിഷവും അസ്വാതന്ത്ര്യത്തിന്റെ ഒരു ആവിഷ്കാരം ഏതൊരു വ്യക്തിയുടേയും സ്വാഭാവിക സ്വച്ഛന്തജീവിതത്തെ വെല്ലുവിളിക്കുന്നുണ്ട്. കീഴടങ്ങുക അല്ലെങ്കിൽ പോരാടുക; കാരണം അധികാരം അതിന്റെ കർമഫലങ്ങൾ ജഗത്തിൽ അവശേഷിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരങ്ങളും നിഷ്ഫലങ്ങളാകുന്നില്ല.
പൂർവപക്ഷം 5
അധികാരത്തിന്റെ പേരിലായാലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് സാമൂഹിക നിയന്ത്രണം തന്നെയാണ്. അതു ഗുണപ്രദമാണ്; അതില്ലെങ്കിൽ അപകടമാണ്.
സമാധാനം
അധികാരത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പോരാട്ടങ്ങളെല്ലാം അടിസ്ഥാനപരമായി വ്യക്തികളുടെ പോരാട്ടങ്ങൾ തന്നെയാണ്. അധികാരം ആഗ്രഹിക്കുന്നവർ അഥവാ അതു നിക്ഷിപ്തമാക്കപ്പെട്ടവർ മറ്റുവ്യക്തികളുടെ മേലെ നിയന്ത്രണം കൊണ്ടു വരുന്നതിന് മാനദണ്ഡങ്ങൾ വ്യക്തിയിൽ നിന്നും ക്രമേണ വിപുലമാക്കിക്കൊണ്ടുവരുന്തോറും കുടുംബം, ഗോത്രം, നാട്, രാജ്യം, മതം, ലിംഗം, സ്ഥാപനം, ആശയം, സംസ്കാരം, സംഘടന തുടങ്ങിയ അനേകം സംഘങ്ങളുണ്ടായി വരുന്നു. ഇവയോരോന്നിലും വ്യക്തിക്കു സത്തയും താല്പര്യവും ഉണ്ടെന്നു വിശ്വസിപ്പിക്കുകയത്രേ അധികാര സംസ്ഥാപനത്തിന്റെ ആദ്യ പടി. തുടർന്നു സംഘത്തിന്റെ ഐക്യം ഉത്ഘോഷിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുകയായി. സംഘം പ്രവർത്തന സജ്ജമായാൽ പിന്നെ ബലപ്പെടുത്തലാണ്. സമ്പത്തിന്റെ ഒരംശം പൊതുവായി കൈകാര്യം ചെയ്യൽ, ആയുധങ്ങൾ സ്വരൂപിക്കൽ എന്നിവയും സമാന്തരമായി നടക്കുന്നു. സംഘത്തിന്റെ വ്യാപ്തി കൂട്ടാനുള്ള ശ്രമവും സംഘത്തിന്റെ വ്യാപനത്തിനുള്ള തടസ്സങ്ങളെ തുടച്ചു നീക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്നതും പ്രധാനമത്രേ. പ്രവർത്തനസജ്ജമായ സംഘത്തെ സ്ഥാപനവത്കരിച്ചു നിലനിറുത്തുക വരേക്കും പ്രാഥമികമായ പ്രവർത്തനങ്ങളാണ്. അതിനു ശേഷം അടിച്ചമർത്തലിന്റെ ഘട്ടമാണ്. അതു കഴിഞ്ഞാൽ സംഘം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒരു ദാർശനിക അടിത്തറയുണ്ടാക്കുകയും അതിനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. ഇതോടെ അധികാരത്തിന്റെ നിലനില്പു അപകടത്തിലായേക്കും എന്ന ഭീതി ഉടലെടുക്കുന്നു. അതിനെ അതിജീവിക്കാൻ സംഘത്തിലെ വ്യക്തികളുടെ നിലനില്പു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രചരണം ആരംഭിക്കുകയായി. ആശയങ്ങളുടേയും ആയുധങ്ങളുടേയും ശിക്ഷാവിധികളുടേയും വിലക്കുകളുടേയും കുത്തക സൂക്ഷിക്കുവാനുള്ള ശ്രമങ്ങളും നടത്തുകയായി. ഇങ്ങനെ എണ്ണമറ്റ അയുക്തികവും സാങ്കല്പികവുമായ ഭ്രമങ്ങളിലൂടെ അധികാരം കടന്നു പോകുന്നു. ഈ ഭ്രമങ്ങളിൽ നിന്നു മോചിതമാകാത്ത അധികാരത്തിന്റെ നിയന്ത്രണം അത്യാവശ്യമാണെന്ന വാദമുന്നയിക്കുന്നത് ആശാസ്യമല്ല.
മതിയായ പ്രയോജനമില്ലെങ്കിൽ പിന്നെ നൂറ്റാണ്ടുകളായി എങ്ങനെ അധികാരത്തിനു നിലനിൽക്കാനാകും എന്നാണെങ്കിൽ ജൈവീകപരിണാമമനോവൈജ്ഞാനിക തലങ്ങളിൽ സാമൂഹികമായ ഒരു നിയന്ത്രണ സംവിധാനം നിലനിൽക്കുന്നുണ്ട്. ഈ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് അധികാരം ഇതുവരെ നിലനിന്നു പോന്നിട്ടുള്ളത്. ഈ നിയന്ത്രണ സംവിധാനത്തെക്കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പൂർവപക്ഷം 6
ബ്രഹ്മാന്വേഷി യഥാർത്ഥത്തിൽ അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് എങ്കിൽ സ്വാതന്ത്ര്യത്തിന്റേയും അധികാരത്തിന്റേയും സംഘർഷങ്ങൾ അയാളെ യാതൊരു വിധത്തിലും സ്വാധീനിക്കുകയില്ല. അതിനാൽ അയാൾക്ക് മോക്ഷം നിർദ്ദേശിച്ചിരിക്കുന്നത് നിരർത്ഥകമാണ്.
സമാധാനം
മോക്ഷം ആപേക്ഷികാർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മാന്വേഷിയുടെ ശ്രമം താൻ ഈ ഏറ്റുമുട്ടലിലോ തുടർന്നു സംസ്ഥാപിതമായേക്കാവുന്ന അധികാരവ്യവസ്ഥിതിയിലോ ഭാഗമോ പങ്കാളിത്തമോ വഹിക്കാതിരിക്കാനാണ്. അതിനു അയാൾക്കു മുമ്പിൽ സ്വാതന്ത്ര്യം ത്യജിക്കുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക എന്നീ മാർഗങ്ങളുണ്ട്. ആദ്യത്തേതു ബ്രഹ്മാന്വേഷണത്തെ പരിമിതപ്പെടുത്തുകയാൽ സ്വീകാര്യമല്ല. ബ്രഹ്മാന്വേഷി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിനും ഒരുക്കവുമല്ല. എങ്കിലും അപരിമിതമായ സ്വാതന്ത്ര്യം എന്ന മോക്ഷത്തെ അയാൾ പ്രമാണമാക്കുകയാൽ അധികാരകേന്ദ്രങ്ങൾ അയാളെ വെറുതേ വിടുകയുമില്ല; അയാൾക്കു മേലെ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കപ്പെടും, അപ്പോൾ ബ്രഹ്മാന്വേഷിക്കു കരണീയമെന്തെന്നു സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.6) -ഗൌണശ്ചേന്നാത്മശബ്ദാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഗൌണശ്ചേന്നാത്മശബ്ദാത്” (1.1.6)
ആത്മശബ്ദാത് = ആത്മശബ്ദം കൊണ്ട്
ഗൌണഃ = ഗുണസംബന്ധിയായ
ചേത് = എങ്കിൽ
ന = അല്ല
ആത്മശബ്ദം കൊണ്ട് ഗുണസംബന്ധിയായ (വിവരസഞ്ചയമോ നിഗമനമോ ആണ്) എങ്കിൽ (അവ ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം) അല്ല.
സാരം
ആത്മാന്വേഷണം ബ്രഹ്മാന്വേഷണം തന്നെ എന്ന തെറ്റിദ്ധാരണയുടെ ഫലമായി ആത്മപദം കൊണ്ട് ബ്രഹ്മത്തിനു ഗുണസംബന്ധം കല്പിച്ച് എന്തെങ്കിലും വിവരസഞ്ചയങ്ങളിലോ നിഗമനങ്ങളിലോ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അവയൊന്നും ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം അല്ല.
പൂർവപക്ഷം 1
മറ്റു വിധത്തിൽ ജഗത്തിൽ ലഭ്യമായ വിവരസഞ്ചയം നിഗമനങ്ങൾക്ക് അടിസ്ഥാനമാക്കുമ്പോളും ആത്മാന്വേഷണത്തിന്റെ ഫലമായുള്ള നിഗമനങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കാത്തതു വിവേചനവും മുൻവിധിയുമാണ്.
സമാധാനം
ജീവൻ കാണപ്പെടുന്ന ഭൂമിക്കു പുറമേ സൌരയൂഥവും ക്ഷീരപഥങ്ങളും അനേകായിരം നക്ഷത്ര സമൂഹങ്ങളും തമോഗർത്തങ്ങളും അനാകാശവും ജഗത്തിലുള്ളതായി കരുതപ്പെടുന്നു. അവയുടെ ഉത്ഭവം സംബന്ധിച്ച വിവരസഞ്ചയം വിശകലനം ചെയ്തതിൽ നിന്നും ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നതിനും നൂറുകണക്കിനു കോടി വർഷങ്ങൾക്കു മുമ്പേ ജഢപ്രപഞ്ചം നിലനിന്നിരുന്നു എന്ന നിഗമനങ്ങളാണുള്ളത്. അപ്രകാരം ജീവന്റെ ഉത്ഭവം ജഗത്തിൽ നിന്നാണെന്നും അതിനു ജഗത്കാരണമായ ബ്രഹ്മവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നുമാണ് സ്വാഭാവിക ശാസ്ത്രീയ നിഗമനം. അതിനാലത്രേ ബ്രഹ്മാന്വേഷണത്തിനു ജീവന്റെ വിവരസഞ്ചയം ഉപയോഗിക്കാത്തത്. എന്നാൽ ജീവന്റെ ജഢസ്വരൂപത്തെക്കുറിച്ചുള്ള വിവരസഞ്ചയം ഉപയോഗിക്കുന്നതിനു തടസ്സമില്ല. ജീവനേയും ബ്രഹ്മത്തേയും സമാനീകരിച്ചു ആത്മാന്വേഷണം നടത്തി എത്തിച്ചേർന്ന വിവരസഞ്ചയത്തിനും അനുമാനങ്ങൾക്കുമാണ് വിലക്ക്.
പൂർവപക്ഷം 2
ആത്മശബ്ദം ജീവനെയല്ല്ലാതെ പഞ്ചഭൂതങ്ങൾ സൂര്യാദികൾ ബ്രഹ്മം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ധാരാളം വിവരസഞ്ചയങ്ങൾ വേദോപനിഷത്തുക്കളിൽ കാണുന്നുണ്ട്. അപ്രകാരമുള്ള വിവരസഞ്ചയങ്ങളെങ്കിലും ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
സമാധാനം
ആത്മാന്വേഷണത്തിന്റെ ഫലമല്ലാത്തതും ജീവനെ സൂചിപ്പിക്കാത്തതുമായ ആത്മശബ്ദം ഉൾക്കൊള്ളുന്ന വിവരസഞ്ചയങ്ങളെ അവയുടെ അർഹതക്കനുസൃതമായി പരിഗണിക്കുന്നതിനു തടസ്സമേതുമില്ല.
പൂർവപക്ഷം 3
ആത്മാന്വേഷണം നിഷേധിക്കപ്പെട്ടാൽ പിന്നെ ജഗത്പ്രതിഭാസങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനമല്ലാതെ ബ്രഹ്മാന്വേഷകനു മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല എന്നു വരും.
സമാധാനം
മാർഗ്ഗം അത്രപോലുമില്ല. വസ്തുനിഷ്ഠമായ പഠനത്തിനു പുറമേ അന്വേഷകൻ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ചില നിഷ്ഠകളെക്കുറിച്ചു കൂടി സൂത്രകാരൻ നിർദ്ദേശിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.5) - ഈക്ഷതേർനാശബ്ദം

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഈക്ഷതേർനാശബ്ദം” (1.1.5)
ഈക്ഷതേഃ = പ്രത്യക്ഷം മുതലായവകൊണ്ട്
ന = അല്ല
അശബ്ദം = ശബ്ദം അല്ല
(കാണുക തുടങ്ങിയ) പ്രത്യക്ഷം മുതലായവ കൊണ്ട് അല്ല (പൂർവാചാര്യന്മാരുടെ പ്രസ്താവനകളായ) ശബ്ദവും അല്ല (മറിച്ച് അനുമാനം മാത്രമാണ് ബ്രഹ്മജ്ഞാനത്തിനു പ്രമാണമാക്കേണ്ടത്)
സാരം
അനേകലക്ഷം പ്രകാശവർഷങ്ങൾക്കും കോടിക്കണക്കിനു വർഷങ്ങൾക്കും അപ്പുറത്ത് ആദികാലത്തിൽ സംഭവിച്ച ബ്രഹ്മവികാരം പ്രത്യക്ഷമായി ഇക്കാലത്തു അനുഭവിക്കുക എന്നത് ന്യൂനതകളോടുകൂടിമാത്രമായിരിക്കും. ശ്രുതികൾ ആത്മാന്വേഷണം തുടങ്ങിയവയെ അടിസ്ഥാനമാക്കുകയാൽ ശബ്ദവും അപ്രമാണം തന്നെ. ആയതിനാൽ പ്രത്യക്ഷ ജഗത്തിനെ വിശകലനം ചെയ്ത ഫലങ്ങളെ ബ്രഹ്മജ്ഞാനത്തിലേക്കു ആനയിക്കുവാൻ അനുമാനം മാത്രമാണ് പ്രമാണം.
പൂർവപക്ഷം 1
ബ്രഹ്മം പൂർണമായോ ഭാഗികമായോ ഇപ്പോളും നിലനിൽക്കുന്നുവെങ്കിൽ അതിന്റെ പ്രത്യക്ഷാനുഭൂതി സാധ്യമാണ് എന്നതിനാൽ പ്രത്യക്ഷത്തെ നിഷേധിക്കുന്നത് ശരിയല്ല.
സമാധാനം
കുറഞ്ഞ അളവിൽ കൂടുതൽ ഊർജ്ജം കേന്ദ്രീകരിച്ച നിലയിലായിരുന്നു ബ്രഹ്മം. അതിന്റെ സാന്നിദ്ധ്യം ഒരു ക്ഷീരപഥത്തിന്റെ നിലനില്പിനെപ്പോലും സ്വാധീനിക്കാൻ പര്യാപ്തമാണ്. അത്തരം ഒരു പ്രതിഭാസത്തിന്റെ പ്രത്യക്ഷാനുഭവം പല ക്ഷീരപഥങ്ങൾ കടന്നെത്തുമ്പോൾ ആ ക്ഷീരപഥങ്ങളിലെ അവസ്ഥകളാൽ സ്വാധീനിക്കപ്പെട്ട നിലയിലായിരിക്കും. സ്ഥലകാലങ്ങളും വിഭിന്നവും വിദൂരവുമാണ്.
കാലാന്തരത്തിൽ ഊർജ്ജം നഷ്ടപ്പെട്ട ബ്രഹ്മമാണുള്ളതെങ്കിൽ അതു ജഗത് കാരണം എന്ന നിലയിൽ പ്രസക്തവുമല്ല. എങ്കിലും അത്തരം പ്രത്യക്ഷാനുഭവങ്ങൾ എത്ര ശിഥിലമോ ദുർബലമോ ആയിരുന്നാൽ തന്നെയും അവ പരിഗണിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിനു വിരുദ്ധമായ നിഗമനം സ്വീകാര്യമല്ല എന്ന ശാസ്ത്രപ്രമാണത്തെ പരിഗണിക്കുന്ന സമയത്ത് ദൃശ്യപ്രപഞ്ചത്തിലേതുപോലെ പ്രത്യക്ഷത്തിനു ബ്രഹ്മാന്വേഷണത്തിൽ പ്രസക്തിയില്ലെന്നാണു വിവക്ഷ. പ്രത്യക്ഷത്തിനു സംഭവിച്ചിരിക്കാവുന്ന മാറ്റങ്ങൾ നിഗമനരീത്യാ വിമർശനവിധേയമാക്കി പ്രത്യക്ഷത്തെ അപൂർവപ്രത്യക്ഷത്തിലേക്കു ആരോപിച്ചു വേണം പ്രത്യക്ഷത്തെ പ്രമാണമാക്കാൻ. അതിനാൽ നിഗമന പ്രക്രിയ മാത്രം സ്വതന്ത്ര പ്രമാണമാകുന്നു. എന്നാൽ പ്രത്യക്ഷജ്ഞാനത്തെ നിഗമനപ്രക്രിയക്കടിസ്ഥാനമായ വിവരസഞ്ചയമാക്കുന്നതിനു യാതൊരു തടസ്സവുമുള്ളതല്ല, പക്ഷേ പ്രത്യക്ഷമായതെന്തോ അതു ബ്രഹ്മമാണെന്നു തെറ്റിദ്ധരിക്കരുത്.
പൂർവപക്ഷം 2
എത്ര കുറഞ്ഞതോ വികലമോ അയ അറിവാണെങ്കിലും പൂർവാചാര്യസ്മൃതമായ ജ്ഞാനം അപ്പാടെ നിഷേധിക്കുന്നതു തെറ്റാണ്.
സമാധാനം
അന്വേഷണ വിഷയവും രീതിശാസ്ത്രവും പൂർവാചാര്യന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമാകുമ്പോൾ ഭാഗികമായി അവരെ ആശ്രയിക്കുന്നത് ആശയക്കുഴപ്പം വർദ്ധിക്കാനിടവരുത്തും. ആപേക്ഷികമായി മെച്ചപ്പെട്ട സത്യം പുതിയ രീതിശാസ്ത്രത്തിനു വെളിവാക്കാൻ കഴിയുമെന്നിരിക്കേ പഴയതു നിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ പുതിയ ജ്ഞാനം സൃഷ്ടിക്കപ്പെടാതെ നിലവിലുള്ള ജ്ഞാനം നിഷേധിക്കപ്പെടാൻ ഇടവരുത്തുന്നതു ഖേദകരവും ജ്ഞാനാന്വേഷകരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയവുമാണ്. അതുപോലെ തന്നെ പൂർവാചാര്യസ്മൃതമായ സകല ജ്ഞാനവും സ്വീകാര്യമല്ലെന്നല്ല, മറിച്ച് ബ്രഹ്മാന്വേഷണം സംബന്ധിച്ച അവരുടെ നിഗമനങ്ങൾ സ്വീകാര്യമല്ലെന്നാണു വിവക്ഷ. ശാബ്ദജ്ഞാനം നിഗമനപ്രക്രിയകൾക്കാധാരമാക്കുന്നതിനും വിലക്കില്ല. ഇങ്ങനെ പ്രസ്താവിക്കാൻ മതിയായ മറ്റൊരു കാരണമുണ്ട്.
ബ്രഹ്മത്തിന്റെ സമ്യക്കായ ജ്ഞാനം ശാസ്ത്രത്തിനു സിദ്ധമാകുന്നതു നൂറ്റാണ്ടുകൾ നീളുന്ന അന്വേഷണ പ്രക്രിയയിലൂടെയാണ്. കണ്ടെത്തുന്നതെന്തും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നു സകല ബ്രഹ്മാന്വേഷകരും അറിയേണ്ടതുണ്ട്. അതിനാൽ ഏതൊരു ശാബ്ദജ്ഞാനത്തേയും ബ്രഹ്മാന്വേഷകൻ തന്റെ നിഗമനം കൊണ്ട് സാധൂകരിക്കേണ്ടതുണ്ട്. അതിനാലത്രെ ശബ്ദം പ്രമാണമല്ലെന്നു പറയുന്നത്.
പൂർവപക്ഷം 3
ഇന്നത്തെ ബ്രഹ്മാന്വേഷണം തന്നെയും നാളത്തെ ശാബ്ദപ്രമാണമാകുന്നുണ്ട്. ഇപ്രകാരം ലഭിക്കുന്ന സകല ശാബ്ദജ്ഞാനവും പ്രമാണമല്ലെന്നു വന്നാൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയ ഗവേഷണങ്ങളുടേയും തുടർച്ച തന്നെ നിഷേധിക്കപ്പെടും.
സമാധാനം
ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാകുന്ന യാതൊരു ജ്ഞാനവും സർവകാലീനമാകുന്നില്ല. മറ്റേതൊരു ജ്ഞാനത്തേയും പോലെ ഈ ജ്ഞാനത്തേയും ബ്രഹ്മാന്വേഷണത്തിനുള്ള വിവരസഞ്ചയമാക്കാവുന്നതാണ്. എന്നാൽ താർക്കികമായ നിഗമന പ്രക്രിയയ്ക്കു വിധേയമാക്കാതെ ഇന്നയാൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു അതുകൊണ്ട് അതു ശരി എന്ന രീതിയിൽ ബ്രഹ്മാന്വേഷണം നടത്തുന്നത് ആശാസ്യമല്ല. രീതിശാസ്ത്രമെന്ന നിലയിൽ തന്നെ വേദോപനിഷദാദികളിൽ എപ്രകാരം പ്രസ്താവിച്ചു എന്നത് മാത്രം അടിസ്ഥാനമാക്കി ബ്രഹ്മസ്വരൂപനിർണ്ണയം നടത്തുന്നതു പ്രമാണമല്ല എന്നുകൂടി ഈ സൂത്രം നിർദ്ദേശിക്കുന്നു.
പൂർവപക്ഷം 4
മൂന്നു പ്രമാണങ്ങൾ കൊണ്ടു പോലും ബ്രഹ്മസത്യം വെളിവാക്കാൻ ബുദ്ധിമുട്ടുമ്പോൾ അനുമാനമെന്ന ഒരൊറ്റ പ്രമാണം കൊണ്ടു മാത്രം ബ്രഹ്മാന്വേഷണം സാധ്യമാകുകയില്ല.
സമാധാനം
ബ്രഹ്മത്തെ മാത്രം സംബന്ധിക്കുന്ന പ്രത്യക്ഷശബ്ദപ്രമാണങ്ങളേ നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അനുമാനം കാര്യകാരണബന്ധത്തെ അടിത്തറയാക്കിയാണ് ബ്രഹ്മാന്വേഷണത്തിൽ മുമ്പോട്ടു പോകുന്നത്. ഇതിൽ കാര്യസംബന്ധമായ സകല പ്രത്യക്ഷശബ്ദപ്രമാണങ്ങൾക്കും വിലക്കില്ല, കാരണമായ ബ്രഹ്മത്തെക്കുറിച്ചു പക്ഷേ അനുമാനത്തിനു മാത്രമേ പ്രസക്തിയുള്ളൂ. കാര്യപ്രപഞ്ചത്തിലെ ജ്ഞാനസിന്ധുവിനു അനുസ്യൂതം അനുമാനപ്രക്രിയക്കു വിധേയമാകാമെന്നിരിക്കേ ബ്രഹ്മാന്വേഷണം ഒരിക്കലും അസാദ്ധ്യമാകുകയില്ല.
പൂർവപക്ഷം 5
സത്വരജസ്തമോഗുണങ്ങൾ സമമായി സമ്മേളിച്ചിരുന്ന ജഢസ്വരൂപവും ബ്രഹ്മവിലക്ഷണവുമായ പ്രധാനത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടതാണു ഈ പ്രപഞ്ചമെന്നു സാംഖ്യർ പറയുന്നതാണ് ശരി.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്താൽ ജഗത്കാരണം ബ്രഹ്മമെന്നു സങ്കല്പിച്ചു കഴിഞ്ഞതിനാൽ പ്രധാനം തന്നെ ബ്രഹ്മമെന്നോ പ്രധാനമല്ല ഇതെല്ലാം സൃഷ്ടിച്ചത് എന്നോ അല്ലാതെ ബ്രഹ്മവിലക്ഷണമായ ബ്രഹ്മമാണ് ഇതെല്ലാം സൃഷ്ടിച്ചതെന്നു പറഞ്ഞുകൂടാ. ജഗത്തിനു ജഢസ്വരൂപം ഉണ്ടാകുകയാൽ ബ്രഹ്മത്തിനും ജഢസ്വരൂപം സ്വാഭാവികമാണ്. ത്രിഗുണങ്ങൾ ജ്ഞാനം കർമം അജ്ഞാനം എന്നിവയേയോ നന്മ രാഗം അന്ധകാരം എന്നിവയേയോ സൂചിപ്പിക്കുന്നതെന്നു പക്ഷാന്തരമുണ്ട്. ജ്ഞാനവും അജ്ഞാനവും ആപേക്ഷികങ്ങളാകയാൽ രണ്ടല്ല. കർമമെന്നാൽ ഇച്ഛ വ്യാപരിക്കുന്ന ജ്ഞാനവുമാകുന്നു. അതിനാൽ ഇച്ഛ ജ്ഞാനം എന്നീ ഗുണങ്ങളേ ആദ്യ സങ്കല്പത്തിലെ ത്രിഗുണങ്ങളിലുള്ളൂ. നന്മ രാഗം എന്നിവ ചിത്തവൃത്തികളുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും അന്ധകാരം അഭാവപൂർണിമയുമാണ്. അവയും അന്തിമവിശകലത്തിൽ ഇച്ഛ ജ്ഞാനം എന്നിവയിൽ തന്നെ എത്തിച്ചേരുന്നു. ഇച്ഛയും ജ്ഞാനവും ജഢമായിത്തന്നെ വേദാന്തികളും കണക്കാക്കുന്നു. സൃഷ്ടിയുമായി ഒത്തു പോകുന്ന ഈ രണ്ടു അടിസ്ഥാന ഘടകങ്ങളും ജഗത്തിലുള്ളതിനാൽ ബ്രഹ്മത്തിലും ഉള്ളവ തന്നെ. പഴക്കമേറിയ സാംഖ്യദർശനത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണങ്ങളായി ത്രിഗുണങ്ങൾ അവതരിപ്പിക്കപ്പെട്ടതിൽ വലുതായ ന്യൂനതകളുണ്ട്. എങ്കിലും ആദിമ സൃഷ്ടി ജഢത്തിൽ നിന്നാണെന്ന അവരുടെ നിഗമനം ശ്രദ്ധയാകർഷിക്കുന്നു. സാംഖ്യ ദർശനപ്രകാരം പ്രകൃതി പുരുഷൻ എന്നിങ്ങനെ രണ്ടു ബ്രഹ്മങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. അതാകട്ടെ നിർവചനത്തിനെതിരുമല്ല. ആകപ്പാടെ നോക്കുമ്പോൾ ആദിമകാലത്തെ ശാസ്ത്രത്തിന്റെ അപര്യാപ്തതയും ജഢത്തിനും ജീവനും വെവ്വേറെ കാരണങ്ങൾ എന്ന മെച്ചപ്പെട്ട സങ്കല്പവും സാംഖ്യരുടെ ദർശനത്തിൽ നിന്നും വെളിവാകുന്നുണ്ട്. ബ്രഹ്മാന്വേഷണത്തിനു പ്രധാന സങ്കല്പം അപര്യാപ്തമെന്നു പറയാതെ വയ്യ.
പൂർവപക്ഷം 6
ബ്രഹ്മം ഒരേ സമയം ജഢവും ജീവനും ഉൾക്കൊള്ളുന്നതാണെന്നോ അനന്തവും പരിമിതവുമാണെന്നോ അജ്ഞേയജ്ഞേയമെന്നോ അവാചവാച്യമെന്നോ ആനുമാനികാനനുമാനികമെന്നോ പറയാവതല്ല.
സമാധാനം
ബ്രഹ്മത്തെ അജ്ഞേയമാക്കി വിടുന്നത് ഏതൊരു ബ്രഹ്മാന്വേഷകന്റേയും കർത്തവ്യമല്ല. പ്രപഞ്ചത്തിൽ ജഢവും ജീവനും ജ്ഞാനവുമുള്ളതിനാൽ അവയും നിഷേധിക്കാവുന്നതല്ല. ബ്രഹ്മം പരിമിതപൂർണിമയാണെന്നു സങ്കല്പിക്കുന്നതിലും വിഷമമില്ല. അവാച്യവാച്യാജ്ഞേയജ്ഞേയാനുമാനികാനനുമാനികാഭേദഭേദാദികൾ സകല ജ്ഞാന രൂപത്തിലും അന്തർലീനമായ ആപേക്ഷികസ്വരൂപത്തെ തുറന്നുകാട്ടുന്നതു തന്നെയത്രെ. ഒന്നു പറയുമ്പോൾ മറ്റെല്ലാം പറയാതിരിക്കുന്നുണ്ടല്ലോ. ബ്രഹ്മത്തിനുണ്ടെന്നു പറയുന്ന ഇത്തരം ഗുണങ്ങൾ അനുമാനപ്രക്രിയയെ യാതൊരു വിധത്തിലും ദുർബലപ്പെടുത്തുന്നില്ല. അതിനാൽ ഈ വാദം നിലനിൽക്കുന്നില്ല.
പൂർവപക്ഷം 7
ബ്രഹ്മത്തെ ഭാഗികമായല്ലാതെ പൂർണമായി അനുമാനത്താൽ അറിയുക അസാധ്യമാണ്.
സമാധാനം
ശരിയാണ്. പ്രത്യക്ഷശബ്ദപ്രമാണങ്ങളിലൂടെയും ബ്രഹ്മത്തെയെന്നല്ല ഒരു കടുകുമണിയെപ്പോലും പൂർണമായി അറിയുക പ്രായോഗികമായി അസാധ്യമാണ്. അന്വേഷകന് ആവശ്യമുള്ളിടത്തോളം അറിയുക എന്നതായി ജ്ഞാനത്തിന്റെ ലക്ഷ്യം പരിമിതപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല.
പൂർവപക്ഷം 8
നമുക്കു നമ്മെത്തന്നെ പൂർണമായി അറിയാമെന്നപോലെ നാം ബ്രഹ്മവുമായി ഐക്യരൂപ്യം പ്രാപിക്കുമ്പോൾ ബ്രഹ്മത്തേയും പൂർണമായി അറിയാനാകും.
സമാധാനം
തെറ്റായ വാദമാണിത്. നമുക്കു നമ്മെത്തന്നെ പൂർണമായി അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം; കാരണം ശരീരത്തിൽ പോലും നാഢീവ്യൂഹത്താൽ ബന്ധിതമായ ഇടങ്ങളിലെ അനുഭൂതികൾ മാത്രമേ തലച്ചോറിനറിയാൻ കഴിയൂ. സകലയിടത്തും നാഢികൾ ഉണ്ട് എന്നത് മിക്കവാറും സ്ഥലത്ത് അവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ. വളരെയധികം പ്രവർത്തനങ്ങൾ ചിലസമയങ്ങളിൽ തലച്ചോറിന്റെ നിയന്ത്രണത്തിൽ പോലുമല്ല. ചുറ്റും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൽ വളരെ കുറച്ചു മാത്രമേ സ്മരണയിൽ സൂക്ഷിക്കുന്നുള്ളൂ. അതിൽ തന്നെ വളരെ കുറച്ചു മാത്രമേ സ്മരിക്കേണ്ടിപോലും വരുന്നുള്ളൂ. ഇനി ബുദ്ധികൊണ്ടല്ല, ആത്മാവുകൊണ്ടാണ് അറിയുന്നത് എന്നാണെങ്കിൽ താനിതെല്ലാമാണു എന്ന ഒരു ഉൾക്കാഴ്ചയല്ലാതെ അംശരൂപത്തിലുള്ള കാര്യമായ വിശദാംശങ്ങൾ തനുന്നതിൽ അത്തരം ജ്ഞാനം പരാജയമാണ്. ജഢസംബന്ധിയായ യാതൊന്നിന്റേയും ആത്മജ്ഞാനം ആ ജഢത്തിൽ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കയാൽ സമ്പൂർണമല്ല. നാം ബ്രഹ്മവുമായി താദാത്മ്യം പ്രാപിച്ചാൽ പോലും ബ്രഹ്മം നമ്മിലടയാളപ്പെടുത്തിയ വിവരങ്ങൾ മാത്രമേ ആത്മജ്ഞാനത്തിലൂടെ ലഭിക്കൂ. അതു പൂർണമെന്നു പറയുന്നതു തന്നെ അപൂർണതയ്ക്കു തെളിവാണ്. കാരണം പൂർണത സങ്കല്പിക്കപ്പെടുന്നത് അപൂർണത പ്രത്യക്ഷമാകുമ്പോളാണ്. ബ്രഹ്മാന്വേഷണത്തിൽ ആത്മജ്ഞാനത്തിന്റെ സ്ഥാനമെന്തെന്നു സൂത്രകാരൻ അടുത്തതായി പ്രസ്താവിക്കുന്നുമുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.4) - തത്തു സമന്വയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തത്തു സമന്വയാത്” (1.1.4)
തത് = അത്
തു = ആകട്ടെ
സമന്വയാത് = സമ്യക്കായി യോജിപ്പിച്ചുകൊണ്ട്
(ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തെരഞ്ഞെടുക്കു)ന്നത് ആകട്ടെ (വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രഫലങ്ങളെ താർക്കികമായ കാര്യകാരണ ബന്ധത്താൽ) സമ്യക്കായി യോജിപ്പിച്ചു കൊണ്ടു വേണം.
സാരം
ബ്രഹ്മാന്വേഷണത്തിനു വിവരസഞ്ചയമായി ജഗത്തിലെ സകല പ്രതിഭാസങ്ങളും വിശകലം ചെയ്യപ്പെടാവുന്നതാണ്. സിദ്ധാന്തത്തിനെന്നപോലെ പൂർവപക്ഷത്തിനും മേല്പടി വിശകലന വിവരങ്ങൾ ഉപയുക്തമാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ബഹുവിധ മാനദണ്ഡങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കപ്പെടുകയും മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം വിവരങ്ങളെ പരസ്പര വിരുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യാനിടയുണ്ട്. ജഗത്തിലെ വൻ ദ്രവ്യപിണ്ഡങ്ങൾ മാനദണ്ഡമാക്കുമ്പോളും അണുകണികയ്ക്കകം വിശകലം ചെയ്യുമ്പോളും വിരുദ്ധമായ ഫലങ്ങൾ അപ്രകാരം ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളേയും ഫലങ്ങളേയും ഒന്നുപോലെ പരിഗണിച്ചു അവയെ താർക്കികമായ കാര്യകാരണബന്ധത്താൽ താരതമ്യപ്പെടുത്തി വൈരുദ്ധ്യങ്ങളെ ഏകീകരിക്കാൻ സാധ്യമാണോ എന്നു പരിശോധിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളെ സമ്യക്കായി സംയോജിപ്പിച്ചുകൊണ്ട് ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്. അപ്രകാരം ചെയ്യുമ്പോൽ പ്രകൃതി പ്രതിഭാസങ്ങളെ ആദ്യം തന്നെ വിവിധ പ്രകൃതിനിയമങ്ങളുടെ കീഴിൽ കൊണ്ടുവരാനും അത്തരം നിയമങ്ങളെ വീണ്ടും വിശകലനം ചെയ്ത് ഒരു സാർവത്രിക ഏകീകൃത സിദ്ധാന്തത്തിലേക്ക് പ്രപഞ്ച പ്രതിഭാസങ്ങളെ കൊണ്ടു വരാനും കഴിയും. അതോടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം ലഭ്യമാകും. വികാരിയായ ബ്രഹ്മത്തിനും സൃഷ്ടമായ പ്രപഞ്ചത്തിനും സൃഷ്ടിസമയത്തു സമാനഗുണങ്ങളാണു ഉണ്ടായിരുന്നത് എന്ന സങ്കല്പത്താൽ തുടർന്ന് വികാരിയായ ബ്രഹ്മത്തിന്റെ സത്തയും സ്വഭാവവും ഗുണങ്ങളും ലഭ്യമായിത്തുടങ്ങും. അങ്ങനെ ശാസ്ത്രീയമായ സമന്വയത്താൽ ബ്രഹ്മജിജ്ഞാസക്കു ഫലപ്രാപ്തിയുണ്ടാകും.
പൂർവപക്ഷം 1
വേദങ്ങൾ തന്നെ സമന്വയം. ബ്രഹ്മാന്വേഷണത്തിനു വേദാദികളിൽ പറയുന്നതു പുനരാവർത്തിച്ചു ചിട്ടപ്പെടുത്തിയാൽ മാത്രം മതിയാകുന്നതാണ്. അതിനു വേറിട്ടൊരു അന്വയം ആവശ്യമില്ല.
സമാധാനം
വേദാദികൾ യുക്തിയാൽ തകർക്കപ്പെട്ടേക്കുമെന്നു ഭീതിയുള്ളപ്പോളാണ് പ്രകൃതിയുടെ ശാസ്ത്രീയമായ ഏകീകൃത സമന്വയസത്യവും അതിലേക്കുള്ള സമീപനവും വേദവാദികൾ അംഗീകരിക്കാത്തത്. വേദാന്യമായ സമന്വയം നിഷേധിക്കപ്പെട്ടാൽ വേദത്തിനുപോലും അതു ഗുണം ചെയ്യില്ല. ബ്രഹ്മാന്വേഷണം മുരടിക്കുക മാത്രമാണു തത്ഫലം. യുക്തിചിന്ത പ്രോത്സാഹിക്കപ്പെട്ട കാലങ്ങളിലാണ് വേദാന്തം വളർന്നതെന്നും അതു ഇതര ശാസ്ത്രങ്ങളോടു അസഹിഷ്ണുത കാട്ടിയതോടെ അതിന്റെ അനുക്രമമായ വളർച്ച നിലച്ചു എന്നതും ചരിത്രം.
പൂർവപക്ഷം 2
സമന്വ്യയ പദത്തിനു മുഖ്യോദ്ദേശ്യം എന്നാണ് അർത്ഥം; അല്ലാതെ സമ്യക്കായി അന്വയിക്കുക എന്നല്ല.
സമാധാനം
സമന്വയ ശബ്ദത്തിനു ഉദ്ദേശ്യം എന്ന അർത്ഥം ഉണ്ടെങ്കിലും അഥാതോ ബ്രഹ്മജിജ്ഞാസാ എന്ന സൂത്രത്തിൽ തന്നെ ബ്രഹ്മസൂത്രത്തിന്റെ മുഖ്യോദ്ദേശ്യം വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുഖ്യോദ്ദേശ്യവാദികൾ വേദങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മമായതിനാൽ ബ്രഹ്മാന്വേഷണത്തിനു വേദങ്ങൾ മാത്രം അടിസ്ഥാനമാക്കണം എന്ന വാദം ഉന്നയിക്കാനാഗ്രഹിക്കുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മാന്വേഷണം ആണെന്നതുകൊണ്ട് ബ്രഹ്മാന്വേഷണം അവയെ മാത്രം അടിസ്ഥാനപ്പെടുത്തി വേണം എന്ന വാദം ശരിയല്ല. ശാസ്ത്രയോനിത്വാത് എന്ന സൂത്രത്തിനു തൊട്ടുശേഷം തത്തു സമന്വയാത് എന്ന സൂത്രം വരികയാൽ വിവിധ ശാസ്ത്രങ്ങളേയും അവയുടെ മാനദണ്ഡങ്ങളേയും സമ്യക്കായി സംയോജിപ്പിച്ചു കൊണ്ടു വേണം ബ്രഹ്മാന്വേഷണം നടത്താൻ എന്നതാണ് ഈ സൂത്രത്തിന്റെ സ്വാഭാവികമായ അർത്ഥം. അന്വയശബ്ദത്തിനു താർക്കികമായ കാര്യകാരണബന്ധം എന്നും സമ് ശബ്ദത്തിനു ഒന്നിച്ചു ചേർക്കുന്ന എന്നും അർത്ഥമുള്ളതു കൊണ്ട് ഇവയുടെ സംയോഗത്താൽ ശാസ്ത്രജ്ഞാനത്തെ യുക്തിപൂർവം ഏകീകരിച്ചു കൊണ്ടായിരിക്കണം ബ്രഹ്മാന്വേഷണം എന്ന അർത്ഥവും യോജിക്കുന്നുണ്ട്. ഏതൊരു ശാസ്ത്രീയ പഠനത്തിനും രീതിശാസ്ത്രപ്രതിപാദനം അത്യാവശ്യമാകയാൽ ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഒരു ഏകീകൃത സിദ്ധാന്തത്തിലേക്ക് എത്തിച്ചേരേണ്ടതുമുണ്ട് എന്നും വിവക്ഷയുണ്ട്.
പൂർവപക്ഷം 3
ശാസ്ത്രമെന്നാൽ ശാസിക്കുന്നത് എന്നർത്ഥം. ചിലതു ചെയ്യുവാനും മറ്റുചിലത് ചെയ്യാതിരിക്കുവാനും നിർദ്ദേശിക്കുന്നതാണ് ശാസനം. ശ്രുതികളും അപ്രകാരം തന്നെ ചെയ്യുന്നതിനാൽ അവയും സ്വയം ശാസ്ത്രമാണ്.
സമാധാനം
ശസ് ധാതുവിനു തിരുത്തുക എന്നും പഠിപ്പിക്കുക എന്നും അർത്ഥങ്ങളുണ്ട്. ആപേക്ഷിക സത്യങ്ങളെ തിരുത്തിയും മാറ്റി പഠിപ്പിച്ചും കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് ശാസ്ത്രം. മുമ്പുണ്ടായിരുന്ന അറിവിനെ മാറ്റി മെച്ചപ്പെടുത്തുകയാൽ ശാസ്ത്രപദം അന്വർത്ഥമായിരിക്കുന്നു. ശ്രുതികൾ സ്വയം തെറ്റു തിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്ന ഉപനിഷദ് കാലഘട്ടത്തിൽ അവയ്ക്കും ശാസ്ത്രീയ സ്വഭാവമുണ്ടായിരുന്നു. എന്നാൽ അപൌരുഷേയവാദവും യാഥാസ്ഥിതികത്വവും മതവിശ്വാസവും വേദാന്തത്തെ ഗ്രസിച്ചതോടെ അവ ശാസ്ത്രസ്വഭാവം നഷ്ടപ്പെടുത്തിത്തുടങ്ങി. ഈ പരിമിതികളിൽ നിന്നും ശ്രുതികളും മറ്റും പുറത്തു വരുന്നതോടെ അവയും ശാസ്ത്രശബ്ദത്തിനഹമാകുകയും ചെയ്യും.
പൂർവപക്ഷം 4
ആത്മജ്ഞാനം സകല ഭേദങ്ങളേയും നിഷേധിക്കുന്നു. കേവലമായ സത്യത്തേയും ബ്രഹ്മത്തേയും അറിയുന്ന ആത്മജ്ഞാനിക്കു മോക്ഷം കൈവരുകയും സഞ്ചിതകർമങ്ങളും കർമഫലങ്ങളും അയാളെ ബാധിക്കാതെയാകുകയും പ്രാരബ്ധകർമങ്ങൾ ഭുജിച്ചതിനു ശേഷം ആത്മജ്ഞാനിയുടെ ശരീരബന്ധം അഴിഞ്ഞു പോകുകയും ചെയ്യുന്നതു പ്രത്യക്ഷമാണ്. കേവലസത്യം അന്വേഷിക്കുന്ന ആത്മവിദ്യകൾക്കല്ലാതെ താർക്കികയുക്തിക്കു ഈ ജ്ഞാനം അപ്രാപ്യമാണ്.
സമാധാനം
ആത്മാവിനെ സങ്കല്പിച്ചു കഴിയുമ്പോൾ തന്നെ ഭേദവും സങ്കല്പിച്ചു കഴിഞ്ഞു. സകലജ്ഞാനവും ഭേദചിന്തയിൽ നിന്നു തന്നെയാണ് ആരംഭിക്കുന്നതും അഭിരമിക്കുന്നതും. അതിനാൽ ആത്മജ്ഞാനിയും അഭേദവാദിയല്ല. അയാൾ അങ്ങനെ ഭാവിക്കുന്നെന്നു മാത്രം. മോക്ഷം ലഭിച്ചതിനു ശേഷം ജീ‍വിതം കൊണ്ടു പ്രയോജനമില്ല എന്ന വാദം കേവല അഭേദവാദത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ തന്നെ ഉല്പന്നമാണ്. കാരണം മോക്ഷത്തിനു ശേഷമുള്ള ജീവതത്തിലെ ഓരോ നിമിഷവും കേവലാഭേദവാദിയുടെ ആത്മഭാവന തെറ്റാണെന്നു നിരന്തരം തെളിയിച്ചുകൊണ്ടുള്ള സംഭവവികാസങ്ങളാണ് അയാൾക്കു ചുറ്റും നടക്കുന്നത്. സ്വവാദരക്ഷാർത്ഥം മോക്ഷശേഷം കർമഭോക്താവു താനല്ലെന്നു അയാൾക്കു പറയേണ്ടിവരുന്നു. അതു വാസ്തവവുമാണ്. മറ്റുള്ളവരുടെ കർമഫലങ്ങളുടെ ഭോക്താവു അവരവരാണെന്നു അയാൾ മുമ്പു പറഞ്ഞതായിരുന്നു തെറ്റ്. ശാസ്ത്രസമ്മതമായ കർമഫലഭോക്താവ് ജഗത്താണെന്ന സത്യത്തിനു പകരം മോക്ഷപ്രാപ്തനായയാളെ അനുമോദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരിലേക്കു കർമഫലങ്ങൾ ചെന്നെത്തുമെന്ന ഭീഷണി കൂടി ചിലർ മുഴക്കുന്നുണ്ട്.
മാനവികത ഏറെ ആദരിച്ചിരുന്ന ഒരു പദമാണ് മോക്ഷം. മോക്ഷത്തെ കേവലമാക്കിയതിന്റെ ദൂഷ്യങ്ങൾ അതിനെ ഇനിയും വിട്ടുമാറിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയായി ആദിമകാലത്തു സങ്കല്പിക്കപ്പെട്ടിരുന്ന രീതിയിൽ തന്നെ അതിനെ തുടർന്നും വ്യാഖ്യാനിച്ചിരുന്നുവെങ്കിൽ മോക്ഷപ്രാപ്തി അർത്ഥവത്തും സാർവത്രികമായ പ്രത്യക്ഷാനുഭവവും ആകുമായിരുന്നു. എപ്പോളും മധ്യമാർഗം സ്വീകരിച്ചിരുന്ന ദർശനങ്ങളിലെ ബോധോദയം പോലും മോക്ഷത്തെ സാർത്ഥകമാക്കിയിരുന്നു. എന്നാൽ ബോധോദയത്തേയും കേവലമാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. സ്വാഭാവിക സ്വാതന്ത്ര്യത്തിന്റെ ഉന്നതാവസ്ഥയെ സൂചിപ്പിക്കുന്ന സകല പദാവലിയും ഭാരതീയ ഭാഷകളിൽ നിന്നും അപ്രത്യക്ഷമാക്കി കളയുകയും ലക്ഷം പേരിലൊരാൾക്കു മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യത്തിനവകാശമുള്ളൂ എന്നു തോന്നും വിധത്തിൽ മോക്ഷാദി പദങ്ങളെ കേവലവത്കരിക്കുകയും ചെയ്ത് ബഹുഭൂരിപക്ഷം ഭാരതീയരേയും അടിമസമാനരാക്കി നിലനിറുത്തുന്നിടത്തോളം ഗുരുതരമായിരുന്നു അവയുടെ പ്രത്യാഘാതങ്ങൾ. അതിനാൽ ആപേക്ഷികവും ഉന്നതവും അനിയന്ത്രിതവുമായ സാർവത്രിക സ്വാതന്ത്ര്യം എന്ന അർത്ഥത്തിൽ മോക്ഷത്തെ പരിഗണിച്ച് ഒരു മോക്ഷദർശനത്തിനു തന്നെ രൂപം കൊടുക്കാൻ ശാസ്ത്രം പര്യാപ്തമാണ്. ആത്മജ്ഞാനം കർമം എന്നിവ മുമ്പു വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അവയിലെ കേവലവാദം ഗുണഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമല്ല എന്നു ആവർത്തിക്കട്ടെ
പൂർവപക്ഷം 5
തത്തു സമന്വയാത് എന്ന സൂത്രത്തിനർത്ഥം ബ്രഹ്മത്തെ ഏകമായിക്കണ്ട് എന്നു മാത്രമാണ്. അല്ലാതെ ശാസ്ത്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എന്നല്ല.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലെ യതഃ പ്രാഗ്ദിശീയമായതിനാൽ ബ്രഹ്മം ഏകമെന്നു വിവക്ഷയില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മം ഏകമായിരിക്കാനിടയുള്ള കാരണങ്ങളെക്കുറിച്ച് പ്രത്യേകമായി ഒന്നാം പാദത്തിൽ തന്നെ ഏതാനും സൂത്രങ്ങൾ കൊണ്ട് വിവരിക്കുന്നുമുണ്ട്. അതിനാൽ തൊട്ടു മുമ്പത്തെ ശാസ്ത്രയോനിത്വാത് എന്ന സൂത്രവുമായി സംയോജിപ്പിച്ചു തത്തു സമന്വയാത് എന്ന സൂത്രത്തെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം.
പൂർവപക്ഷം 6
അനന്തശക്തിയായ മായയുടെ സ്വാധീനത്തിൽ പെട്ട് കയറിനെ സർപമെന്നപോലെ ഇല്ലാത്തതു ഉണ്ടെന്നു തോന്നുന്ന ഭ്രമം മാത്രമായ ശാസ്ത്രജ്ഞാനം അന്തിമസത്യം വെളിവാക്കാൻ പര്യാപ്തമല്ല.
സമാധാനം
കയറിന്റേയും പാമ്പിന്റേയും ഉപമ തെറ്റിദ്ധാരണാജനകവും അപര്യാപ്തവുമാണ്. സ്ഥലകാലങ്ങളിലല്ലാതെ യാതൊന്നും സ്ഥിതി ചെയ്യുന്നില്ല. അതുകൊണ്ട് സ്ഥലകാലങ്ങളും മാറ്റവും ഉൾക്കൊള്ളുന്ന വിധത്തിൽ ഈ ഉപമയെ ഒന്നു പരിഷ്കരിച്ചു കളയാം.
ശകവർഷം 1850ൽ അയർലാൻഡിൽ വച്ച് മങ്ങിയ വെളിച്ചത്തിൽ ഒരു ബ്രാഹ്മണൻ കയറിനെ സർപമെന്നു ധരിച്ചു. അയർലാൻഡിൽ പാമ്പുകളില്ലെന്നതു പ്രസിദ്ധമാണ്. ബ്രാഹ്മണൻ പാമ്പിനെ ഈക്ഷണാദികളാൽ മുമ്പറിഞ്ഞിരുന്നതുകൊണ്ടാണ് അയാൾക്കു ഭ്രമമുണ്ടായത്. സർപജ്ഞാനം മുമ്പിനാലെ ഉണ്ടായിരുന്നില്ലെങ്കിൽ അയാൾക്ക് സർപഭ്രമവും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണൻ അരണ്ടവെളിച്ചത്തിൽ കണ്ടതു സർപമാണെന്നു പറഞ്ഞതു കേട്ട ഒരു ഗ്രാമീണൻ സർപമെന്നതു അയാൾക്കറിയാമായിരുന്ന ഒരു വള്ളിയായാണു ഗ്രഹിക്കുന്നത്; കാരണം അയാൾക്ക് സർപജ്ഞാനമില്ല. പൂർണ്ണവെളിച്ചത്തിൽ പോലും ഭ്രമമകലണമെങ്കിൽ അതു കയറാണെന്നു തന്നെ അറിയണമെന്നതാണ് സിദ്ധാന്തം. കയറിന്റെ ജ്ഞാനം മുമ്പിനാലെ ഇല്ലാത്തിടത്ത് ഈ ഭ്രമമകലുകയില്ല. കയറിന്റെ ഗുണങ്ങൾ ഈക്ഷണാദികളാൽ നേരിട്ടറിഞ്ഞു സ്വരൂപിച്ചു സമാഹരിച്ച ജ്ഞാനം മാത്രമാണു കയറിന്റെ ജ്ഞാനമായിത്തീരുന്നത്. അല്ലാതെ കയറിന്റെ കേവലജ്ഞാനം സ്വയം വെളിവാക്കപ്പെടുകയല്ല. കയറിനെ ഓരോരോ വിധത്തിൽ കൂടുതൽ ഉപയോഗപ്പെടുത്തുമ്പോളും കയറിനെക്കുറിച്ചുള്ള ജ്ഞാനം വർദ്ധിച്ചു വരികയും ചെയ്യും. കയറിനെക്കുറിച്ചുള്ള ഏതൊരു വെളിവും ജ്ഞാനവും അജ്ഞാനവും ഒന്നുപോലെ ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെയാണു കയറിനെ സർപമെന്നു ഭ്രമിക്കാനിടവന്നതും. ഇതാണു പ്രമയുടേയും ഭ്രമത്തിന്റേയും ഏകദേശ സ്വരൂപം. എന്നാൽ ഒരു ഉപമയും സ്വയം യാതൊരു സത്യവും വെളിപ്പെടുത്തുന്നില്ല എന്നും മറന്നു കൂടാ. ഉപമകൾ യുക്തിചിന്തയുടെ മാർഗത്തെ പ്രചോദിപ്പിക്കുക മാത്രം ചെയ്യുന്നു. ശാസ്ത്രം ഈ സത്യം ഉൾക്കൊണ്ട് സ്വയം യാതൊരു അന്തിമസത്യത്തിന്റേയും വക്താവാകുന്നതിനു വിസമ്മതിക്കുകയും ചെയ്യുന്നു. ജ്ഞാനത്തെ ആപേക്ഷികമായി മെച്ചപ്പെടുത്തുക മാത്രമാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ശാസ്ത്രം അന്തിമസത്യം ലക്ഷ്യമാക്കാത്തത് അതിന്റെ കഴിവുകേടല്ല, മറിച്ച് അന്തിമസത്യം എന്നൊന്ന് ഇല്ലെന്നു അറിയാവുന്നതിനാലാണ്.
മായ ആപേക്ഷികവും വിച്ഛിന്നവും അംശവുമാ‍യ ജ്ഞാനം ഉല്പാദിപ്പിക്കുന്നതായും അതിൽ തന്നെ അവിദ്യ എന്നത് ആദിയും അവസാനവുമുള്ള ജ്ഞാനത്തെക്കുറിക്കുന്നതും വിദ്യ അവിദ്യയിൽ നിന്നു വ്യത്യസ്തമായി ഏകവും അന്തിമവുമായതിനെ വെളിപ്പെടുത്തുന്നു എന്നും കരുതപ്പെടുന്നു. ഈ അർത്ഥത്തിൽ മായ ശുദ്ധമായ ശാസ്ത്രജ്ഞാനം തന്നെയാകുന്നു. അവിദ്യ വിശദാംശങ്ങളിലൂടെ അഗാധമായ സൂക്ഷ്മജ്ഞാനം നൽകുന്നു. വിദ്യയാകട്ടെ അവിദ്യ നൽകുന്ന സൂക്ഷ്മജ്ഞാനത്തെ ഏകീകരിച്ച് സകലതിനും ഒരുപോലെ ബാധകമാകുന്ന സാമാന്യ നിയമങ്ങൾ രൂപീകരിക്കുന്നു. ഈ സാ‍മാന്യ നിയമങ്ങളെ വീണ്ടും സാമാന്യീകരിച്ച് ഏകമായ സത്യത്തിലേക്കെത്താൻ പരിശ്രമിക്കുന്നു. എത്തിച്ചേരുന്നതൊന്നും അന്തിമമല്ലെന്നും മെച്ചപ്പെടുത്തുവാൻ കഴിയുന്നതാണെന്നും ശാസ്ത്രം മറക്കുന്നുമില്ല. ശാസ്ത്രത്തിന്റെ ഈ ഏകീകരണ ശ്രമം ജഢപദാർത്ഥങ്ങളെ സംബന്ധിച്ച് വൈദ്യുത കാന്തികബലം ശക്തബലം അശക്തബലം ഗുരുത്വാകർഷണ ബലം എന്നീ നാലു തത്വങ്ങളിൽ വന്നെത്തിനിൽക്കുന്നു. പ്രപഞ്ചത്തിൽ നാലിലധികം അടിസ്ഥാന ബലങ്ങൾ ഉണ്ടായിരിക്കാം; എങ്കിലും അവയൊന്നും സംശയാതീതമായി പ്രത്യക്ഷമായിട്ടില്ല. അതിനാൽ ഈ നാലു ബലങ്ങളേയും അവയിൽ വ്യാപരിക്കുന്ന ഇച്ഛയേയും ഏകീകരിച്ച് ഒരു ഏകീകൃത സത്യത്തിലേക്കെത്തിച്ചേരാൻ ശാസ്ത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അപ്രകാരം ഒന്നു സാധ്യമാകേണ്ടതാണ്. ജീവനെ സംബന്ധിച്ചാകട്ടെ ജീൻ ഘടന കണ്ടെത്തി മാറ്റം വരുത്തുന്നതിലും കൃത്രിമ ജീവൻ സൃഷ്ടിക്കുന്നതിലും ശാസ്ത്രം ശക്യമായിട്ടുണ്ട്.
പൂർവപക്ഷം 7
താർക്കികമായ കാര്യകാരണ ബന്ധത്തെ ആശ്രയിക്കുന്ന ശാസ്ത്രം ഭേദവാദമല്ലാതെ മറ്റൊന്നുമല്ല. അഭേദം സമത്വം ഏകത തുടങ്ങിയ യോഗാത്മക സങ്കല്പങ്ങളുമായി ഇടപെടുന്നതിൽ ശാസ്ത്രം പരാജയമാണ്.
സമാധാനം
അഭേദം സൃഷ്ടിക്കാൻ കടല കടലാടിയാണെന്നു ആരും പറയാറില്ല. പകരം രണ്ടും മറ്റൊന്നാണെന്നോ അല്ലെന്നോ പറഞ്ഞുകൊണ്ടാണു അതു സാധിക്കുന്നത്. പാണ്ടൻപൂച്ച എന്ന സങ്കല്പത്തിൽ പൂച്ച ജീവജാതിയേയും പാണ്ടൻ വ്യക്തിയേയും ആപേക്ഷികമായി സൂചിപ്പിക്കുന്നു. രണ്ട് പാണ്ടൻ പൂച്ചകൾ എന്നിടത്ത് അഭേദം കല്പിക്കപ്പെട്ടെങ്കിലും രണ്ട് എന്ന പദം വീണ്ടും ഭേദം കൊണ്ടുവരുന്നു. ഒരു ഹൈഡ്രജൻ ആറ്റവും മറ്റൊരു ഹൈഡ്രജൻ ആറ്റവും രണ്ട് പാണ്ടൻപൂച്ചകളെപ്പോലെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. അഭേദമായി യാതൊന്നും അതു തന്നെയല്ലാതെ പ്രത്യക്ഷത്തിൽ കാണപ്പെടുന്നില്ല. ഒരച്ചിൽ വാർത്തെടുത്ത വസ്തുക്കൾക്കു സൂക്ഷ്മതലത്തിൽ രൂപപരമായിപ്പോലും വ്യത്യാസമുണ്ട്. ഒരേ സ്ഥലകാലത്തിൽ രണ്ട് ദ്രവ്യങ്ങൾക്ക് ഒന്നിച്ചു സ്ഥിതിചെയ്യാനും സാധ്യമല്ല. ഇങ്ങനെ ഭേദം സാർവത്രിക പ്രത്യക്ഷ പ്രതിഭാസമാണ്. സൂക്ഷ്മജ്ഞാനം ലഭിക്കുന്നതിനു വേണ്ടി ശാസ്ത്രം ഇത്തരം ഭേദങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന സൂക്ഷജ്ഞാനത്തെ അടുത്തതായി അവയിലെ അഭേദം കണ്ടെത്തി ഏകീകരിക്കാനാണ് ശാസ്ത്രം പരിശ്രമിക്കുന്നത്. അങ്ങനെ ശാസ്ത്രം ഭേദാഭേദങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഏതു രണ്ടു പദാർത്ഥങ്ങളും ഒരേ സമയം പരസ്പരം ഭേദവും അഭേദവും പ്രകടിപ്പിക്കാൻ പര്യാപ്തമാണെന്നു ശാസ്ത്രം തിരിച്ചറിയുന്നു. ഭേദാഭേദങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള സമഗ്രമായ ജ്ഞാനസമ്പാദനം ശാസ്ത്രത്തിന്റെ ലക്ഷ്യമാണ്.
യോഗാത്മക സങ്കല്പങ്ങളോടു സംവദിക്കുമ്പോൾ ശാസ്ത്രം ഒരു സത്യം സദാ ഓർമിക്കുന്നു. ഒരു പദാർത്ഥം അതു മാത്രമാണ്, മറ്റൊന്നല്ല. സകലവും ഒന്നായി വിലയിക്കുമ്പോളോ അംശങ്ങൾ തുടർന്നു വിഭജിച്ചു പഠിക്കാനാകാതെ വരുമ്പോളോ അഭേദം മാത്രമേ ഉള്ളൂ എന്ന സങ്കല്പനത്തിനു ശാസ്ത്രം മുതിരുകയുള്ളൂ. അതുപോലും ആപേക്ഷിക ഘടകങ്ങളെ വിലയിരുത്തിക്കൊണ്ടു മാത്രം. പ്രയോജനാർത്ഥം ഏതെങ്കിലും പദാർത്ഥത്തിന്റെ നിശ്ചിത ഏകകം ശാസ്ത്രം മാനദണ്ഡമായി സ്വീകരിക്കാറുമുണ്ട്.
ഒരു പദാർത്ഥത്തെ മാത്രം അന്വേഷണവിഷയമാക്കുന്നിടത്ത് അതിന്റെ വിവിധ ഗുണങ്ങളുടെ വിമർശനാത്മക വിശകലന പഠനത്തിലൂടെയും നിഗമനങ്ങളിൽ എത്തിച്ചേരാവുന്നതാണ്. ഇവിടെ പദാർത്ഥവും നിരീക്ഷകനും എന്ന ദ്വന്ദം കൂടി പരിഗണനാ വിഷയമായി വരേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷണ വിധേയമാക്കേണ്ട ഏതെങ്കിലും സങ്കല്പനത്തെ ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കാൻ വേണ്ട വിവരസഞ്ചയമോ രീതിശാസ്ത്രമോ ലഭ്യമല്ലാത്തിടത്ത് അവ ലഭ്യമാകുന്നതുവരെ ഊഹങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കഴിയുന്നതും ഈ രീതിയെ ഗണിതമിത്യാദി സഹായക ശാസ്ത്രങ്ങളെ ആശ്രയിച്ചുള്ള വിശകലത്തിനു കൂടി വിധേയമാക്കേണ്ടതുണ്ട്. ഊഹങ്ങൾ ശരിയാകാനുള്ള സാധ്യതയെ അളക്കാനുള്ള വിവിധ ശാസ്ത്രീയ രീതികളും അവലംബിക്കേണ്ടതുണ്ട്. ഫലങ്ങൾക്ക് കുറഞ്ഞ ആധികാരികതയേ കല്പിക്കേണ്ടതുമുള്ളൂ.
അന്വേഷകനും അന്വേഷണവിഷയവും ഒന്നു തന്നെയാകുന്ന സാഹചര്യങ്ങളിൽ അവയുടെ പരസ്പരാശ്രിതത്വത്തിനാൽ അടിസ്ഥാന സങ്കല്പങ്ങളിൽ നിന്നും മുന്നേറാൻ അവയ്ക്കുള്ള കഴിവുകേട് വെളിവാക്കപ്പെട്ടിട്ടുണ്ട്. ഒന്നിനു സ്വയം സമ്പൂർണമായി അറിയാൻ തന്നെത്തന്നെ സമ്പൂർണമായി അനുഭവിക്കേണ്ടതുണ്ട്. ഈ പ്രപഞ്ചം പോലും അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നുപോയിക്കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ദ്രഷ്ടാവെന്ന നിലയിൽ സ്വയം മാറിനിന്നു തന്റെ അംശങ്ങളെ വീക്ഷിക്കുകയും അതിന്റെ വിശകലനത്തിൽ തന്റെ അടിസ്ഥാന സങ്കല്പനങ്ങൾ കൂട്ടിക്കുഴയ്ക്കാതെ വസ്തുനിഷ്ഠമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തുകൊണ്ട് സ്വയം വിലയിരുത്താനായേക്കാം. എത്തിച്ചേരുന്ന നിഗമനം മറ്റേതൊരാൾക്കും കൂടി പ്രദർശിപ്പിച്ചു കൊടുക്കാൻ കഴിയുന്നതാണെങ്കിൽ നന്ന്.
സമത്വം ഏകത തുടങ്ങിയ സങ്കല്പനങ്ങളോടു ഏറ്റവും സൃഷ്ടിപരമായി എക്കാലത്തും സംവദിച്ചിട്ടുള്ളത് യോഗാത്മകങ്ങളെന്നു സ്വയം വിശേഷിപ്പിക്കുന്ന ദർശനങ്ങളല്ല. യോഗാത്മക ദർശനങ്ങളുടെ പ്രയോക്താക്കൾ സമത്വത്തിന്റേയും ഏകതയുടേയും പേരിൽ ചെയ്തുകൂട്ടിയ കൊടും പാതകങ്ങൾക്കു കയ്യും കണക്കുമില്ല. എന്നാൽ ശാസ്ത്രം വൈകാരികമായ വീക്ഷണകോണിലൂടെ അഭിപ്രായ ഭിന്നതകളെ നേരിട്ട് എതിരാളികളെ അക്രമത്തിനിരയാക്കിയിട്ടില്ല. ശാസ്ത്ര പ്രചാരണത്തിനു ശാസ്ത്രജ്ഞാനവും അതിന്റെ കുശലതയുമല്ലാതെ മറ്റു ആലംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ശാസ്ത്രം സൃഷ്ടിക്കുന്ന സമൃദ്ധിയും അതിന്റെ പുത്തൻ ആവിഷ്കാരങ്ങളും ഉല്പാദനത്തിലും ഉപഭോഗത്തിലും കാലക്രമത്തിൽ മെച്ചപ്പെട്ട സമത്വവും ഏകതയും സൃഷ്ടിക്കുവാനിട നൽകിയിട്ടുണ്ട്. എങ്കിലും വൻ ചെലവുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെ കൈവശം വച്ച് അറിവിനേയും അതിന്റെ ഉല്പന്നങ്ങളേയും കച്ചവടച്ചരക്കാക്കാനുള്ള ഉദ്ദേശ്യത്തോടെ ശാസ്ത്രജ്ഞാനം കുത്തക വക്കുന്നതും അതിനെ ശാസ്ത്രീയമായ വിശകലന പഠനങ്ങൾ നടത്താതെ പ്രയോഗിക്കുന്നതും തെറ്റായി പ്രയോഗിക്കാതിരിക്കുന്നതും വൻ വെല്ലുവിളികൾ തന്നെ. പക്ഷേ ഇതൊന്നും ശാസ്ത്രത്തിന്റെ കുഴപ്പമെന്നു വിളിക്കാനാകില്ല. അധികാരവും സമ്പത്തും കയ്യാളുന്നവരുടേയും സംവിധാനത്തിന്റേയും കുഴപ്പങ്ങളാണവ.
പൂർവപക്ഷം 8
മായ സൃഷ്ടിക്കുന്നു. ശാസ്ത്രം അറിയുന്നതേയുള്ളൂ. അപ്പോൾ ശാസ്ത്രവും മായയും സമാനമെന്നു പറയാനാകില്ല.
സമാധാനം
യാ മാ സാ മായാ തുടങ്ങിയ നിഷേധ വേദാന്ത സങ്കല്പനങ്ങൾ മായയുടെ നിർവചനമായി സ്വീകരിച്ചാൽ ശാസ്ത്രത്തെ മായയുമായി സമീകരിക്കാനാവുകയില്ല. കാരണം ഇല്ലാത്ത മായയും ഉള്ള ശാസ്ത്രവും പൊരുത്തപ്പെടുകയില്ല. എന്നാൽ മായയും അതിനുള്ള ധർമങ്ങളും മുമ്പു വിശദീകരിക്കപ്പെട്ട അതിന്റെ ജ്ഞാനസ്വരൂപവും ശാസ്ത്രവുമായും ശാസ്ത്രജ്ഞാനവുമായും സമീകരിക്കാമെന്നു മാത്രമാണ് വിവക്ഷ. ആ നിലയിൽ മായ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ആപേക്ഷികമായി സത്യം തന്നെയാണ്; സൃഷ്ടിയെക്കുറിച്ച് പുരാണാദി ആദിരൂപങ്ങൾ അബോധമായി മനസ്സിലുണ്ടാകരുതെന്നു മാത്രം. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോളാണ് കർമം ഉണ്ടാകുന്നത്. കർമം തന്നെയാണ് സൃഷ്ടി സാധ്യമാക്കുന്നത്. കർമത്തിൽ മാത്രമല്ല ജ്ഞാനത്തിലും ഇച്ഛ വ്യാപരിക്കുന്നുണ്ടെന്നും മറക്കരുത്. എല്ലാവിധ യന്ത്രങ്ങളും ഇച്ഛാപൂർവകമായ ശാസ്ത്രീയജ്ഞാനത്തിൽ നിന്നും ഉത്ഭവിച്ച കർമത്തിന്റെ ഫലങ്ങളാണ്. അവബോധത്തിലും സാമൂഹ്യബന്ധങ്ങളിലും ശാസ്ത്രജ്ഞാനമുണ്ടാക്കുന്ന സൃഷ്ടിപരതയും പ്രസ്താവ്യമാണ്. ഇതൊന്നും പോരെങ്കിൽ ഒരു പക്ഷേ കൃത്രിമ ജീവനും ദ്രവ്യവും ശാസ്ത്രത്തിനു അനതിവിദൂരഭാവിയിൽ സൃഷ്ടിക്കാനുമായേക്കും. ഇവയെല്ലാം സൃഷ്ടിക്കുക മനുഷ്യനോ ജീവജാലങ്ങളോ അല്ലേ ശാസ്ത്രജ്ഞാനമല്ലല്ലോ എന്നാണെങ്കിൽ ആ സൃഷ്ടിക്കു ശക്തിയും പ്രേരണയുമാകുന്നത് ശാസ്ത്രജ്ഞാനത്താലാണെന്നാണ് സമാധാനം. മായയും അപ്രകാരം തന്നെ എന്നാണല്ലോ വിശ്വസിക്കപ്പെട്ടുവരുന്നത്.
പൂർവപക്ഷം 9
വേദാന്തം തുടങ്ങിയ ദർശനങ്ങളിലൂടെ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ടെത്തിയിട്ടുള്ളത് അടിസ്ഥാനരഹിതമെന്നു കരുതാൻ വയ്യ. കാരണം വേദാന്തം തന്നെയും ഒരു ശാസ്ത്രമാണ്.
സമാധാനം
ശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ വേദാന്തവും ശാസ്ത്രം തന്നെ ആയിരുന്നു എന്നും അതിന്റെ ചില പ്രശ്നങ്ങൾ കാരണം വേദാന്തത്തിന്റെ വളർച്ച മുരടിച്ചു പോകുകയായിരുന്നു എന്നും മുമ്പു സമ്മതിച്ചിട്ടുള്ളതാണ്. ഇപ്പോളത്തെ വേദാന്തികൾ തങ്ങൾ അന്തിമസത്യത്തിലെത്തിച്ചേർന്നു എന്നു പ്രഖ്യാപിക്കുക നിമിത്തം വേദാന്തം ഒരു ശാസ്ത്രമല്ലെന്നു സ്വയം സിദ്ധവുമായി.
ആത്മാന്വേഷണം രീതിശാസ്ത്രമാക്കുകയാൽ തപസ്സും ധ്യാനവും നിരീക്ഷണവും മനനവും കൊണ്ടറിഞ്ഞ ജീവാത്മാവിന്റെ വിവരസഞ്ചയമാണ് വിശകലനത്തിനു ഉപയോഗിച്ചതെന്നതിനാൽ രീതിശാസ്ത്രത്തിന്റെ ന്യൂനതയാൽ അന്വേഷണവിഷയമായ ബ്രഹ്മവും അന്വേഷണോപാധിയായ ആത്മാവും ഒന്നുതന്നെയെന്നു ആത്മാന്വേഷികൾ നിഗമനത്തിലെത്തി. അംശരൂപത്തിൽ ബ്രഹ്മത്തെ വിശകലനം ചെയ്യുന്നതിനു ബ്രഹ്മത്തിന്റെ കേവലസങ്കല്പനവും വിഘാതമായി. സ്വയം പിതാവും പുത്രനും ഭർത്താവും വിജേതാവും ദുഃഖിയും സംസാരിയുമായ ആത്മാന്വേഷി അവികാരിയായ ബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നതിനു തന്റെ വ്യക്തിത്വത്തേയും വാസനകളേയും ഒന്നൊന്നായി കുറച്ചുകൊണ്ടുവന്ന് ഉപേക്ഷിക്കണമെന്നു വന്നതിനാൽ ആത്മാന്വേഷണത്തിനു ആധികാരികത്വവും അനുശാസിക്കേണ്ടി വന്നു. ആപേക്ഷികമായി സന്ന്യാസം സാധ്യമായതായി തോന്നിയാൽ പിന്നെ ബ്രഹ്മത്തിന്റെ ഗുണഗണങ്ങളിലൊന്നായ കേവല തേജസ്സുകൂടി തന്നിലാരോപിച്ച് വേദാന്തി ലൌകീക ബന്ധത്തിൽ നിന്നും സ്വയം പുറത്താക്കി സ്വയം മുക്തനെന്നു പ്രഖ്യാപിക്കുന്നു. തുടർന്നുള്ള ഓരോ നിമിഷവും താൻ നിർഗുണനല്ലെന്നറിയുകയാൽ അയാൾ പ്രാരബ്ധകർമങ്ങളുടെ ഫലം തന്റെ തേജസ്സിനെ മറയ്ക്കുന്നതാണെന്നു സമാശ്വസിക്കുന്നു. ഇങ്ങനെ സ്വയം സൃഷ്ടിച്ച വൈരുദ്ധ്യങ്ങളും ആത്മവഞ്ചനയും കൊണ്ടാണു വേദാന്തി ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു പറയുന്നത്. പക്ഷേ അത്ഭുതമെന്നു പറയട്ടെ ജീവാത്മാവും പരമാത്മാവും ഏകമെന്നു ശാസ്ത്രദൃഷ്ട്യായും സിദ്ധമാകുന്നുണ്ട്; പക്ഷേ പരമാത്മാവ് ജഗത്തിന്റെ ബ്രഹ്മമല്ലെന്നു മാത്രം. ഇക്കാര്യം പിന്നീടൊരിടത്ത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
പൂർവപക്ഷം 10
മോക്ഷത്തെ പ്രാപിച്ചവൻ ബ്രഹ്മത്തേയും പ്രാപിച്ചിരിക്കുന്നു; കാരണം മോക്ഷവും ബ്രഹ്മവും ഒന്നു തന്നെ.
സമാധാനം
വ്യത്യസ്ഥ പദാർത്ഥങ്ങളെ സമീകരിച്ച് സ്വവാദത്തെ രക്ഷിക്കുന്ന രീതിയാണിത്. ഇതേ വാദം തന്നെ ‘ജീവാത്മാവിനെ കൊന്നവൻ പരമാത്മാവിനേയും കൊന്നിരിക്കുന്നു; കാരണം ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ’ എന്നു മാറ്റിയാൽ വേദാന്തികൾ ജീവനെ ജഢത്തിൽ നിന്നന്യമായ അചലവും സ്ഥാണുവും നിർഗുണവും മരണമില്ലാത്തതുമായ ആത്മാവായി സങ്കല്പിച്ചു കൊണ്ട് ആ പ്രസ്താവം നിഷേധിക്കും. കൊല്ലുന്നവനും കൊല്ലപ്പെട്ടവനും ഉണ്ടെന്നു വിചാരിക്കുന്നവരത്രേ പമ്പരവിഡ്ഢികൾ.
ആത്മാവു സൂക്ഷ്മതലത്തിൽ ജീവന്റെ ഒരു ഗുണം മാത്രമാണെന്നു സ്പഷ്ടമാണ്. ഗുണങ്ങൾക്കു ദ്രവ്യസ്വഭാവം ഇല്ലായ്കയാൽ അവയെ കേവലമായി സങ്കല്പിക്കുക താരതമ്യേന എളുപ്പമാണ്. മോക്ഷം ബ്രഹ്മമാണെന്ന വാദത്തിനും ഇതിൽ കൂടുതൽ അടിത്തറയൊന്നുമില്ല. മോക്ഷം ലക്ഷ്യമാണ്. ബ്രഹ്മവും ലക്ഷ്യമാണ്. ജീവിതത്തിന്നൊരേയൊരു ലക്ഷ്യം മാത്രം. അതിനാൽ ലക്ഷ്യമായ മോക്ഷവും ബ്രഹ്മവും ഏകമാണെന്ന വാദവും യുക്തിസഹജമല്ല.
പൂർവപക്ഷം 11
യാതൊന്നറിഞ്ഞാൽ മറ്റെല്ലാം വെളിവായി വരുമോ അതാകുന്നു ബ്രഹ്മം. ഏതു ശാസ്ത്രജ്ഞാനവും അംശരൂപിയാണ്. അംശരൂപിയായ ജ്ഞാനം അറിഞ്ഞതുകൊണ്ട് മാത്രം മറ്റെല്ലാം സ്വയം വെളിവാക്കപ്പെടുന്നില്ല. അതിനാൽ ശാസ്ത്രത്തിനു സമന്വയരൂപത്തിൽ പോലും ബ്രഹ്മത്തെ അറിയാൻ സാധിക്കില്ല.
സമാധാനം
ഒരേ പദാർത്ഥത്തെ അതിന്റെ പൂർണരൂപത്തിലും അംശരൂപത്തിലും അറിയുവാൻ കഴിയുമെന്ന നിലവന്നാൽ പോലും പൂർണരൂപത്തിലുള്ളതിനെ അറിഞ്ഞാൽ അംശരൂപത്തിലുള്ളതിന്റെ സകല ജ്ഞാനവും സ്വാഭാവികമായി വെളിവാക്കപ്പെടുമെന്ന വാദത്തിനു ശാസ്ത്രദൃഷ്ട്യാ വലിയ പ്രസക്തിയൊന്നുമില്ല, കാരണം ഒരേ പദാർത്ഥത്തെ തന്നെ പൂർണരൂപത്തിലും അംശരൂപത്തിലും സമീപിക്കുമ്പോൾ ലഭിക്കുന്ന ശാസ്ത്രീയ ഫലങ്ങൾ വ്യത്യസ്ഥമായിരിക്കും. ബൃഹദ്സ്വരൂപമായ ബ്രഹ്മത്തിന്റെ സകല അംശങ്ങളുടേയും ജ്ഞാനം ആർക്കാണോ അതു വെളിവാക്കപ്പെടുന്നത് അയാളുടെ തലയിൽ തന്നെ കൊള്ളാൻ തക്ക ഓർമ ശക്തിയെങ്കിലും അയാൾക്കുണ്ടായിരിക്കണമെന്നെങ്കിലും ഇത്തരം വാദമുന്നയിക്കുന്നവർ ആലോചിക്കണമായിരുന്നു. സകല ശാസ്ത്രജ്ഞാനവും ആരിലും കേന്ദ്രീകരിക്കുമെന്നുള്ള യാതൊരു മിഥ്യാധാരണയും ശാസ്ത്രജ്ഞർക്കില്ല; മറിച്ച് ശാസ്ത്രവിഷയങ്ങളെ വിഭജിച്ചും പുനർവിഭജിച്ചും രേഖപ്പെടുത്തിയും മറ്റും ശേഖരിച്ചു വച്ചുമൊക്കെയുള്ള വികേന്ദ്രീകൃത വികസനമാണ് ശാസ്ത്രം വിഭാവനം ചെയ്യുന്നത്. പ്രായോഗിക തലത്തിലും യാതൊന്നറിഞ്ഞാൽ മറ്റെല്ലാം അറിയുന്ന ആരേയും പരീക്ഷണവിധേയമാക്കാൻ ആർക്കും കഴിഞ്ഞിട്ടുള്ളതായി അറിയുന്നില്ല.
പൂർവപക്ഷം 12
സമന്വയമെന്നതു വ്യാഖ്യാനിക്കുമ്പോളെല്ലാം ആപേക്ഷികമെന്ന പദം കടന്നു വരുന്നു. ഭൌതികശാസ്ത്രത്തിലെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പുനരാവിഷ്കാരമാണോ ഈ വ്യാഖ്യാനം.
സമാധാനം
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പു തന്നെ സകല സംസ്കൃതികളിലും ആപേക്ഷിക ബഹുവാദം വിവിധ രീതികളിൽ നിലനിന്നിരുന്നു. ഭൌതിക ശാസ്ത്രത്തിന്റെ വികാസത്തിന്റെ ഒരു നിർണ്ണായക വഴിത്തിരുവിൽ കൂടുതൽ സൂക്ഷ്മതക്കുവേണ്ടി തന്റെ ചെറു പ്രായത്തിൽ അതിന്റെ ഉപജ്ഞാതാവ് ആപേക്ഷിക ബഹുവാദം ഭൌതീകത്തിൽ പ്രയോഗിക്കുകയായിരുന്നു. തത്ഫലമായി ഭൌതീകത്തിലെ വളരെയേറെ തെറ്റുകൾ തിരുത്താനായിട്ടുണ്ട്. എന്നാൽ അദ്ദേഹം അവതരിപ്പിച്ച രണ്ടു ആപേക്ഷിക സിദ്ധാന്തങ്ങളും ധാരാളം തെറ്റുകുറ്റങ്ങൾ ഉള്ളവയാണെന്നു നിരന്തരം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സ്വയം ഒരു ഏകീകരണവാദിയുമായിരുന്നു. ആപേക്ഷികതാസിദ്ധാന്തമല്ല, മറിച്ച് ആപേക്ഷിക ബഹുവാദമാണ് ശാസ്ത്രസമന്വയത്തിനു കൂടുതൽ കരുത്തേകുക.
പൂർവപക്ഷം 13
സമന്വയമെന്നതു താല്പര്യലിങ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്യക്കായ അന്വയം എന്നാണർത്ഥം. പൂർവമീമാംസയ്ക്കു ശ്രുതി, ലിങ്ഗം, സമാഖ്യാ, വാക്യം, പ്രകരണം, സ്ഥാനം എന്നിവ ശക്തി കുറയുന്ന ക്രമത്തിലും ഉത്തരമീമാംസയ്ക്കു ഉപക്രമം, ഉപസംഹാരം, ഫലം, അർത്ഥവാദം, ഉപപത്തി എന്നിവ ശക്തി കൂടുന്ന ക്രമത്തിലും ആണ് താല്പര്യലിങ്ഗങ്ങൾ. മറ്റു ശാസ്ത്രങ്ങൾക്ക് മറ്റുവിധത്തിലും ആകാം.
സമാധാനം
ഓരോ ശാസ്ത്രപഠനത്തിനും അതതിനനുയോജ്യമായ താല്പര്യലിങ്ഗങ്ങളും രീതിശാസ്ത്രവും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ബ്രഹ്മാന്വേഷണത്തിനു പൂർവമീമാംസയേയും ഉത്തരമീമാംസ എന്ന വേദാന്തത്തേയും മാത്രം അടിസ്ഥാനമാക്കിയാൽ മതി എന്ന വാദം സ്വീകാര്യമല്ല. ഇതു സംബന്ധമായി സൂത്രകാരൻ തന്നെ തുടർന്നു വരുന്ന ഏതാനും സൂത്രങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi