അനീഷിനു അനിത്യം നിത്യം എന്ന കവിത മനസ്സിലായിട്ടില്ല എന്നു പറയുന്നു. അതുപോലെ മരണത്തിനു മരണം ഉണ്ടോ? മരണത്തിന്റെ അച്ചനും അമ്മയും ആരാണ്? എന്നീ ചോദ്യങ്ങളും അനീഷ് ഉന്നയിക്കുന്നുണ്ട്. അനീഷ് ഒരു മറുപടി അർഹിക്കുന്നുണ്ട്.
ആദ്യം ലളിതമായതിൽ നിന്നു തുടങ്ങാം. മരണം ഒരു പ്രതിഭാസമെന്നു പറയുന്നു. അതു ദ്രവ്യമല്ല, ഗുണമാണ്. ഒരു ഗുണത്തിനു മരണമുണ്ടാകുന്നത് ആ ഗുണത്തിനു കാരണമായ ദ്രവ്യം നശിക്കുമ്പോളാണ്. ഇവിടെ മരണത്തിനു കാരണം ജീവനാണെന്നും ആ ജീവൻ മരിക്കുകയാണെന്നും നമുക്കറിയാം. അതിനാൽ മരണമെന്നതു ജീവന്റെ ഗുണമല്ല. ജീവന്റെ ഗുണങ്ങളുടെ അഭാവമാകുന്നു മരണം. അതിനാൽ നിഷേധാന്മകകാകുന്നു മരണസങ്കല്പം. നിഷേധാത്മകമായ ഒന്നിനു മരണം അഥവാ നിഷേധം ഉണ്ടാകണമെങ്കിൽ നിഷേധം അസാധ്യമാകുന്ന അസ്തിത്വം എപ്പോളും ഉണ്ടായിരിക്കണം. അതുകൊണ്ട് നമുക്കതിനെ ഇങ്ങനെ ചുരുക്കി പറയാം.
ജീവൻ തന്റെ ജീവിതശേഷം മരിക്കുന്നു; മരണമോ തന്റെ മരണശേഷം ജീവിക്കുന്നു.
അതുകൊണ്ട് അനീഷ് പരമാവധി കാലം ജീവിക്കുക അങ്ങനെ മരണത്തെ തന്റെ ശാന്തമായ മരണത്തിൽ തുടരാനനുവദിക്കുക.
മരണത്തിന്റെ പിതാവ് നിഷേധവും മാതാവു ജീവിതാഭിലാഷവുമാണെന്നു പറയപ്പെടുന്നു. നമ്മുടെയൊക്കെ മാതാപിതാക്കളും ആരാണെന്നു മറ്റുള്ളവർ പറഞ്ഞാണല്ലോ നാമറിയുക.
ഇനി അനീഷിനു മനസ്സിലാകുന്ന ചില കവിതകളാകാം.
പട്ടി
വളവാലൻ നാരായണൻ പാണ്ടൻ പട്ടി
കട്ടു തിന്നണ കള്ളനവൻ കിണറ്റീച്ചാടി
നാലുദിനമൂണുമില്ലാതവിടെക്കിടന്നു
നാലുദിനമുറക്കമില്ലാതവിടെക്കിടന്നു
കേറിവന്നവനാദ്യം തന്നെ കോഴിയെക്കട്ടു
അടുക്കളേൽ കേറി പിന്നെ ചാളയും കട്ടു
വളവാലൻ നാരായണൻ പാണ്ടൻ പട്ടി
പിള്ളേർ
ആക്കിരിപീക്കിരിപോക്കിരിപിള്ളേ
രൊക്കെക്കൂടി ചാടിമറിഞ്ഞി
ട്ടങ്ങോട്ടോടീട്ടിങ്ങോട്ടോടി
തല തട്ടിമുട്ടിപ്പൊട്ടിപ്പോയോ?
ചപലത
നിരുപമമൊരുവക ചപലതയാലേ
കരുതലതിതുവരെ മമ നഹി തീരേ
ഇരുവരുമൊരുവഴിയിലൊഴുകിയാലും
വരികപദവുമൊരു കുസൃതിയുമില്ലാ