2011, മാർച്ച് 28, തിങ്കളാഴ്‌ച

ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ

ജോനകക്കൂട്ടം മലയിറങ്ങി കരിമ്പനക്കാട്ടിലെത്തിയപ്പോൾ പാതിരാവു കടന്നു. പന്തവും കുന്തവും കണ്ടു വാൾപ്പുലിയും തലച്ചൂട്ടൻ പാമ്പും വഴിയൊഴിഞ്ഞു നിന്നു. സൃഗാലവൃന്ദം സമൃദ്ധിയായി കൂവി.വെള്ള മുലക്കച്ച കെട്ടി തേതി വഴിയിലിറങ്ങി കാത്തു നിന്നു.

കൂടി വന്ന കുളിരിലൊരു കുളിരായി കാറ്റു പിടിച്ചു മറഞ്ഞും തെളിഞ്ഞും നിന്ന നിലാവിൽ തേതിപ്പെണ്ണിനെ പടവന്നവർ കണ്ടു. സ്വന്തം പെണ്ണു ആരുടെ കൂടെ കിടക്കുന്നതിനും എതിരു നിൽക്കാത്ത ചേകവൻ ഏകപത്നീ വ്രതക്കാരനാകയാൽ നടപ്പു പിന്നിലേക്കു മാറ്റി. തേതിയുടെ വികസിച്ച കവിളുകളിൽ പുരുഷന്റെ പുഞ്ചിരി പ്രതിബിംബിച്ചു.

“ഒരു കാശിനു ചുണ്ണാമ്പു വേണോ?” അവൾ ചോദിച്ചു.

മുമ്പേ നടന്ന രസികൻ ഒന്നു നിന്നു, ഇരുന്നു; പിന്നെ പൊതിയഴിച്ചു പൊങ്കാശൊന്നു പുറത്തെടുത്തു കാട്ടി.

“മുറുക്കാനൊരു സ്ഥലം അടുത്തുണ്ട്,” അവൾ മുമ്പോട്ടു നടന്നു, വിഡ്ഢിയാൻ പിന്നാലെയും. അധികം കഴിയും മുമ്പ് ഒരു ആക്രന്ദനം കേട്ടു. മുഖത്തു ചെഞ്ചോരച്ചാലുമായി തേതി തിരികേ വരുന്നതു കണ്ട ജോനകക്കൂട്ടം ചിതറിയോടി. വാളൂരി ചേവകൻ മാത്രം ബലം പിടിച്ചു നിന്നു.

മിന്നലിനൊത്തു തേതിയുടെ കൊലച്ചിരി പ്രകമ്പനം കൊള്ളവേ ചേകവൻ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു കാട്ടുതുളസി കതിർ നെഞ്ചോടു ചേർത്തു പിടിച്ചു ജപിച്ചെറിഞ്ഞു.

തേതി ഒന്നടങ്ങി.

“നീയാര്?”

“ഗുരു ശിഷ്യന്റെ ശിഷ്യനാണെന്നു പറഞ്ഞയാളോടു അങ്കം വെട്ടാൻ വന്ന നല്ലങ്കച്ചേകവരാണു ഞാൻ.”

“അതുകൊണ്ടു നിനക്കെന്തു ചേതം?”

“ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നെല്ലാം എന്റെ ഭാര്യ ഇനി വാദിക്കാൻ തുടങ്ങും.”

തേതിക്കു രസിച്ചു, “അയാളുമായി നീ അങ്കം വെട്ടുന്നതു കാണാൻ ഞാനും വരുന്നുണ്ട്.”

തളിയിലേക്കുള്ള വഴി തെളിച്ച ചേകവന്റെ പുറകേ തേതിയും പൂർണ്ണ ചന്ദ്രനും ഒന്നിച്ചു പുറപ്പെട്ടു.

പിറ്റേന്നു എല്ലും തൊലിയും മുടിയും മാത്രം കരിമ്പനക്കാട്ടിൽ നിന്നും കണ്ടെടുത്തതു കണ്ട് തേതിയക്ഷി കൊന്ന ഒരു ജോനകവിഡ്ഢ്യാന്റെ കഥ കൂടി നാട്ടുകൂട്ടം പറഞ്ഞു നടക്കാൻ തുടങ്ങി.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi