2011, ജൂലൈ 10, ഞായറാഴ്‌ച

പുതിയ ദർശനത്തിന്റെ ആവശ്യകത

ധ്യാനസ്ഥനായി പേരാൽത്തറയിലിരുന്ന ശ്രീദാമനെ കണ്ടു പട്ടേരി ഒരു നിമിഷം ഇതികർത്തവ്യതാമൂഢനായി. കുളിച്ചീറനുമായി വന്ന സിംഹികയുടെ പാദചലനത്തിലെ താളവ്യത്യാസം അകക്കണ്ണുകൊണ്ടറിഞ്ഞ് ശ്രീദാമൻ ചിത്തവൃത്തിയിലേക്കു വന്ന് പയ്യൂർ ഋഷി ഭട്ടതിരിപ്പാടിനെ കണ്ണുകൾകൊണ്ടു തന്നെ വന്ദിച്ചു; കയ്യും മെയ്യും അതുതന്നെ ആവർത്തിച്ചു.

ശ്രീദാമനെ പിടിച്ചിരുത്തി താനും ഇരുന്നെന്നു വരുത്തി പട്ടേരി തുടങ്ങി.

“വിശദാംശങ്ങൾ വേണ്ട. തന്റെ ദർശനം യഥാർത്ഥത്തിൽ ശിഷ്യനെ ഗുരുവും ഗുരുവിനെ ശിഷ്യനുമാക്കുന്നുണ്ട്. അതുപോലെ അധമനെ ഉത്തമനും ഉത്തമനെ അധമനുമാക്കിത്തീർക്കുന്നുണ്ടോ?”

“ഉണ്ട്. ഞാനവരെ സമീകരിക്കുന്നു. ഇനി ആർക്കും അധമനോ ഉത്തമനോ മാത്രമായിരിക്കുക അസാധ്യമാണ്.“

“നിരർത്ഥകത ഭവിക്കാതെ അതു സാധ്യമാകണമെങ്കിൽ സാപേക്ഷികത ദർശനത്തിന്റെ കാതലാകണം. പൂർവന്മാർ കേവലത്വത്തെയാണു ആശ്രയിച്ചിരുന്നത്.”

“എല്ലാവരുമല്ല. ബാദരായണൻ തന്നെ സാപേക്ഷികവാദിയായിരുന്നു. എന്നാൽ ഭാഷ്യകാരന്മാർ മുനിയെ തമസ്കരിച്ചു.”

“സൂത്രകാരൻ മുനി തന്നെ! സകലവും വ്യക്തമായി പറയാൻ അദ്ദേഹം വിസമ്മതിച്ചു.”

“അതദ്ദേഹത്തിന്റെ സത്യസന്ധത. കാലത്തോദു സംവദിക്കുമ്പോൾ ത്രികാലജ്ഞരെടുക്കുന്ന മുൻകരുതൽ.“

“ശങ്കരൻ ശുംഭനോ?”

“ധീമാൻ. ഹിംസകൻ. സത്യദീക്ഷയില്ലാത്തവൻ.”

പട്ടേരി മൂളി.

“ഞാൻ വേദാന്തിയല്ല. ശങ്കരൻ എന്റെ വിഷയവുമല്ല. അതു നീയാണ്.”

ശ്രീദാമൻ പട്ടേരിയെ അഭിമുഖീകരിച്ചു.

“തന്റെ ദർശനത്തിന്റെ പ്രയോജനം എപ്പോളും ദുർബലർക്കാണ്. ശക്തരെ താൻ അവഗണിക്കുന്നു. എന്തിന്?”

“അങ്ങ് അസ്വസ്ഥനാണ്. ശാന്തനാകൂ. എന്നെ സംബന്ധിച്ചിടത്തോളം ശക്തൻ ദുർബ്ബലനാണ്.”

“മുമ്പു കേട്ടിട്ടില്ലാത്ത വാദം.”

“തെറ്റ്. വിജേതാ ദുഃഖീ.”

“ബൌദ്ധനാണോ താൻ?”

“ബൌദ്ധനുമാണു ഞാൻ. പക്ഷെ പ്രച്ഛന്ന ബുദ്ധനല്ല.”

പട്ടേരി ചിരിച്ചു.

“ശരി, ശരി. തളിർവെറ്റില വേണ്ട നേരം.”

ശ്രീദാമൻ സിംഹികയെ നോക്കി. അവൾ സംവാദകർക്കു കീഴെ സശ്രദ്ധം ഇരുന്നു.

“ശ്രീദാമാ, ഇന്നലെ രാത്രി ബ്രാഹ്മമുഹൂർത്തത്തിനു മുമ്പേ ഞാനുണർന്നു. അപ്പോൾ നീ ഉത്കണ്ഠാകുലനാണെന്നെനിക്കു തോന്നി. സത്യം പറയൂ. നമ്മുടെ സകല ശക്തരും ദുർബ്ബലരായിത്തീരുകയും നമ്മുടെ സർവ ജ്ഞാനവും നിഷ് പ്രയോജനമാകുകയും ചെയ്യുന്ന ഒരു കാലം താൻ ദർശിക്കുന്നുണ്ടോ?”

“ശരിയാണ്.”

“എപ്പോളാണത്?”

“ഉടൻ.”

“നൂറു വർഷം?”

“തികച്ചു വേണ്ട.”

“എന്താണു വെല്ലുവിളി? മികച്ച ശക്തിയോ മികച്ച ശാസ്ത്രമോ?”

“രണ്ടുമല്ല. മികച്ച ശസ്ത്രം, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ആയുധങ്ങൾ.”

“ശസ്ത്രധാരികൾ ആരാണ്? എവിടെ നിന്നാണവർ വരിക”

“കരയും കടലും ആകാശവും കടന്നു അവരെത്തും. ഒന്നിനു പുറകെ മറ്റൊരു കൂട്ടമായി. സരസ്വതീ നദി വരളുന്നതിന്നു മുമ്പു സംഭവിച്ചപോലെ.”

‘അവരെ തടുക്കാൻ?”

“പഴയ വേരുകളിൽ നിന്നു പുതിയ ശാസ്ത്രം; പുതിയൊരു ദർശനം.”

പട്ടേരിക്കു ആത്മവിശ്വാസം തോന്നി. അദ്ദേഹം സാമൂതിരിയെ മുഖം കാണിക്കാനായി പുറപ്പെട്ടു.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi