2011, ജൂലൈ 9, ശനിയാഴ്‌ച

പത്മനാഭസ്വാമീക്ഷേത്രത്തിന്റെ ആരംഭം

നിരസ്തന്,

പ്രിയ ഗുരോ,

ബുദ്ധമതക്കാരോട് മലയാളികൾക്കു പ്രതിപത്തി തോന്നാൻ മതിയായ കാരണങ്ങളുണ്ടെന്നതു വാസ്തവം തന്നെ. എന്നാൽ മലയാളികളുടെ പുരാതന മതം ബുദ്ധമതമോ, ജൈനമതമോ, ഹിന്ദുമതമോ ആണെന്നു പറയുന്നതുപോലെ മറ്റൊരു പമ്പരവിഡ്ഢിത്തമില്ല. ആസ്ത്രേലിയക്കാരായ ആദിവാസികളോടു നരവംശ ശാസ്ത്രപ്രകാരവും സാംസ്കാരികമായും ഏറെ അടുപ്പമുള്ള ആദിദ്രാവിഡർ മതമോ ദർശനമോ സംസ്കാരമോ സ്വന്തമായി ഇല്ലാത്തവരായിരുന്നു എന്നു പരോക്ഷമായി സമ്മതിച്ചു കൊടുക്കുന്ന വിധത്തിലാണ് മലയാളിയുടെ ദൈവശാസ്ത്രത്തെ മതചരിത്രകാരന്മാർ സമീപിച്ചു കാണുന്നത്. ചരിത്രത്തിന്റെ തന്നെ ഒരു വൈപരീത്യമാണിത്.


സംസ്കൃത വേദസാഹിത്യം ഇന്നും നിലനിൽക്കുന്നതിന്റെ പ്രധാനകാരണം അതിനു ലിപി സംവിധാനം ഇല്ലായിരുന്നു എന്ന വലിയ കുറവിന്റെ ബലത്തിലായിരുന്നു. അതുകൊണ്ടു സകലവും സ്മരണയിൽ സൂക്ഷിച്ചു തലമുറ തലമുറയായി സംസ്കൃതം അതിന്റെ മഹാസാഹിത്യഭണ്ഡാരം സംരക്ഷിച്ചുപോന്നു. പിന്നീടു അതതു പ്രദേശത്തുള്ളവർ അവരവരുടെ പ്രാദേശികലിപിയിൽ സംസ്കൃത സാഹിത്യം പകർത്തി സൂക്ഷിക്കാൻ തുടങ്ങി. പിന്നീടു വളരെക്കാലത്തിനു ശേഷം ദേവനാഗരി ലിപി രൂപപ്പെടുകയും അതു കുറെയൊക്കെ സ്വീകരിക്കപ്പെടുകയും ചെയ്തു. അപ്പോളും സാഹിത്യം സ്മരണയിൽ സൂക്ഷിക്കുന്ന രീതി ഉപേക്ഷിക്കപ്പെട്ടില്ല. എന്നാൽ എഴുത്തോലയും കടലാസും മറ്റും സ്മരണയെ അനാവശ്യമായ ഒരു ധൂർത്താക്കി മാറ്റിയപ്പോൾ സംസ്കൃതഭാഷ തന്നെയും മൃതസമാനമായി.


എന്നാൽ സിന്ധൂനദീതട സംസ്കാരകാലം മുതൽക്കു തന്നെ സ്വന്തമായി ലിപിസംവിധാനമുണ്ടായിരുന്ന ദ്രാവിഡജനതക്കു പക്ഷേ അതതു കാലത്തെ സാഹിത്യം രേഖപ്പെടുത്തിവക്കാൻ സംവിധാനമുണ്ടായിരുന്നു. ആ സംവിധാനങ്ങളെല്ലാം അതീവനശ്വരങ്ങളാകയാൽ കാലക്രമത്തിൽ നശിച്ചുപോയി. അതുകൊണ്ടു സാഹിത്യമേവംഭരികൾ മറ്റു തെളിവുകളും സാധ്യതകളും അവഗണിച്ച് ഭാരതത്തിലെ ആദിമ മതം ഹിന്ദു മതമെന്നു വ്യവഹരിച്ചു വന്നു. എന്നാൽ ഋഗ്വേദത്തിലെ ഏറ്റവും പഴയ മന്ത്രങ്ങൾ ഇന്നത്തെ ഭാരതത്തിലല്ല മധ്യേഷ്യയിലാണു രൂപം കൊണ്ടതു എന്നു മറക്കുന്നു. അതിനാൽ തന്നെ ഇന്ദ്രാദി ആദ്യകാല വൈദീക ദൈവങ്ങളൊന്നും തന്നെ ഭാരതീയങ്ങളല്ല തന്നെ. പുരാതന ദ്രാവിഡരുടെ ആരാധനാപാത്രങ്ങളായ രുദ്രനും പശുപതിയും ഋഷഭനും മറ്റും പിന്നീടു വൈദീക ഈശ്വരസഞ്ചയത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. ഇതിൽ ഋഷഭൻ ജൈനരുടെ ആദ്യ തീർത്ഥങ്കരനായിരുന്നു. ബുദ്ധമതം വന്നതു ജൈനമതത്തിനു ശേഷം എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ്!


ദൈവശാസ്ത്രദൃഷ്ട്യാ ബുദ്ധമതം ഒരു മതം പോലുമല്ല. അതൊരു ദർശനം മാത്രമാണ്. അതിനു നിലനിൽക്കാൻ ഈശ്വരവിശ്വാസം ആവശ്യമില്ലെന്നു മാത്രമല്ല, അതു ഏറ്റവും കൂടുതൽ കാലം നിലനിന്നിട്ടുള്ളതു വിശ്വാസം ചോദ്യം ചെയ്യപ്പെട്ട കാലങ്ങളിലും ഈശ്വരവിശ്വാസം ഇല്ലാതിരുന്ന നാടുകളിലുമായിരുന്നു.


സരസ്വതീ നദി വറ്റിയ കാലത്തു അതിനോടുള്ള വൈകാരികത മുതലാക്കി ആയിടെ അവതരിപ്പിക്കപ്പെട്ട ബ്രഹ്മാവിന്റെ ആദി സൃഷ്ടിയായ ഒരു ദേവതയാക്കി മാറ്റി സരസ്വതിയെ പ്രതിഷ്ഠിച്ച ഇടങ്ങൾക്കു സമീപം അഭയമുദ്രയും ലിങ്ഗാഗ്രവും മുറിക്കപ്പെട്ട ജൈനപ്രതിമകളുടെ വലുതായ സാന്നിദ്ധ്യം വന്നതു കേവലം യാദൃച്ഛികമായിരിക്കാൻ ഇടയില്ല. വൈദീക മത പ്രകാരമുള്ള ചടങ്ങുകൾക്കു യാതൊരു വക ബിംബത്തിന്റെയും പ്രതിഷ്ഠയുടേയും ആവശ്യമില്ല എന്ന വസ്തുത തന്നെ വൈദീക മതക്കാരാണു പ്രതിമാ ധ്വംസനം ആദ്യം ആരംഭിച്ചതെന്ന അനുമാനത്തിനു വഴി വയ്ക്കുന്നു. കേരളത്തിലെ അനേകം ബുദ്ധജൈന ക്ഷേത്രങ്ങൾ ബ്രാഹ്മണമേധാവിത്വത്തിനു കീഴ്പ്പെട്ട് വൈദീക മതാനുയായികൾ തകർത്തിട്ടുണ്ട്. പലതും പിടിച്ചെടുത്തു വൈദീക നിയന്ത്രണമുള്ള ക്ഷേത്രങ്ങളാക്കിയിട്ടുമുണ്ട്. പക്ഷേ അവയിൽ ശ്രീ പത്മനാഭസ്വാമീ ക്ഷേത്രവുമുണ്ടെന്നു പറയാനാകുകയില്ല. ഉള്ളൂർ തന്റെ കേരള സാഹിത്യ ചരിത്രത്തിൽ ശ്രീപത്മനാഭസ്വാമീക്ഷേത്രം സ്ഥാപിച്ചതു ‘വേലിക്കോൽ കാകക്കാകെ’ (1111134)എന്ന കലിദിനത്തിലാണെന്നു രേഖയുണ്ടെന്നു പറയുന്നു. ഈ കലിദിനം വരുന്നതു ക്രിസ്തുവിനു മുമ്പു ഒന്നാം ശതകത്തിലെ അമ്പത്തിയേഴാം വർഷം മാർച്ചുമാസം ഇരുപത്തിയാറാം തീയതിയോടു ചേർന്നാണ്. എന്നാൽ ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപകല്പന ക്രിസ്ത്വബ്ദം ഒമ്പതാം ശതകത്തിനു മുമ്പാകുവാൻ തരം കാണുന്നുമില്ല. അതുകൊണ്ടു ക്ഷേത്രം പലതവണ പുതുക്കി പണിതിരിക്കണം.


മംഗളത്തിലെ വാർത്തയിലെ ശ്രീ പത്മനാഭസ്വാമിയുടേയും ബുദ്ധന്റേയും പ്രതിമകൾ തമ്മിൽ സാമ്യമുണ്ട് എന്ന വാദത്തിനു പക്ഷേ മറ്റൊരു തരത്തിൽ പ്രസക്തിയുണ്ട്. കേരളത്തിലെ ബുദ്ധജൈന ക്ഷേത്രങ്ങൾ ആദ്യമായി സംഘടിതമായി നശിപ്പിക്കപ്പെടുന്നതു സമുദ്രഗുപ്തന്റെ കാലം മുതലാണെന്നു കരുതപ്പെടുന്നു. അന്നത്തെ തൃക്കാക്കര ബൌദ്ധരാജാവായിരുന്നത്രെ മാവേലി. സമുദ്രഗുപ്തന്റെ പടയ്ക്കു അധികകാലം കേരളത്തിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമെന്നു കണക്കു കൂട്ടിയ മാവേലി സമ്പത്തുക്കളെല്ലാം പലർക്കുമായി വീതിച്ചു കൊടുക്കുകയും ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാൾ അതു പിരിച്ചെടുക്കാനും ഏർപ്പാടു ചെയ്യുകയും ചെയ്തു മലകയറി. പ്രധാന ബൌദ്ധക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളെ കാട്ടിനുള്ളിൽ ശാസ്താ ക്ഷേത്രങ്ങളുടെ രൂപത്തിൽ പരിപാലിച്ചു. അവിടങ്ങളിൽ തിരിച്ചുവരവിനുവേണ്ടി പടയൊരുക്കവും തുടർന്നു. എന്നാൽ തെക്കേ ഇന്ത്യയിലെ മറ്റു രാജ്യങ്ങളെ കീഴടക്കി അവിടങ്ങളിലെ രാജാക്കന്മാരെത്തന്നെ സാമന്തന്മാരാക്കി മാറ്റി വന്ന സമുദ്രഗുപ്തനു കേരളത്തിൽ ശക്തരും തനിക്കു വിധേയരുമായ രാജാക്കന്മാരെ കണ്ടെത്താൻ കഴിഞ്ഞില്ല. പകരം ആന്ധ്രയിൽ നിന്നും ആയിടെ ദേശാടനം നടത്തി കേരളത്തിലെത്തി ഗതിപിടിക്കാതിരുന്ന ബ്രാഹ്മണരുടെ നാട്ടുകൂട്ടങ്ങൾക്കു അധികാരം കൈമാറാനും അവരുടെ അധികാരം ഉറക്കുന്നതു വരെ സൈന്യത്തെ കേരളത്തിൽ നിലനിറുത്തുവാനും നമ്പൂതിരിമാർക്കു സൈനീക പരിശീലനം നൽകുവാനും അവരുടെ നായന്മാരെന്ന ആശ്രിതരെ ബുദ്ധജൈനമതക്കാരെ അമർച്ച ചെയ്യുവാൻ നിയോഗിക്കാനും ഗുപ്തഭരണാധികാരികൾക്കു കഴിഞ്ഞു. അങ്ങനെ മറ്റു രാജ്യങ്ങളിൽ നിന്നു വിഭിന്നമായി രാജാക്കന്മാർക്കു പകരം ബ്രഹ്മണർ നാടും ഭരണവും സമ്പത്തും നിയന്ത്രിക്കാനിടയായി.


മാവേലിക്കും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ചിതറിക്കിടന്ന നാട്ടുകൂട്ടങ്ങളോടു ഫലപ്രദമായി എതിരിടാനായില്ല. മാവേലിക്കൂട്ടത്തെ ഒതുക്കാൻ വളരെക്കാലത്തോളം നമ്പൂതിരിമാർക്കുമായില്ല. മാവേലിക്കൂട്ടം തങ്ങളുടെ വിശ്വസ്തരിൽ നിന്നും എല്ലാ ശ്രാവണമാസ തിരുവോണത്തിൻ നാളും പലിശയും വരവും വാങ്ങുന്നതും കൊടുക്കേണ്ടവർക്കും ഉഴച്ചവർക്കും അവരുടെ പ്രതിഫലം സത്യസന്ധമായി നൽകുന്നതും പതിവാക്കി. അങ്ങനെ മലയാളികളിലെ കീഴാളർക്കു ഓണമുണ്ടായി. പാട്ടക്കണക്കുകൾ തീർക്കാനുള്ള ദിവസമായി കാലക്രമത്തിൽ ജന്മിമാരും ശ്രാവണ തിരുവോണത്തെ അംഗീകരിച്ചു.
മാവേലിക്കൂട്ടത്തിന്റെ വെല്ലുവിളിതീർക്കാൻ അവരുടെ ശക്തികേന്ദ്രങ്ങളായ ബുദ്ധജൈന ക്ഷേത്രങ്ങളെ തകർക്കുകയോ അവയെ കൈവശത്തിലാക്കുകയോ ചെയ്ത് അതതു മതാനുയായികൾക്കു ക്ഷേത്രങ്ങളിലേക്കു പ്രവേശനം നിഷേധിച്ചു. അതുകൊണ്ടാണു കേരളത്തിലെ അയിത്താചരണം മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തവും അവിടെനിന്നു നോക്കുമ്പോൾ ഭ്രാന്തുമായിത്തീർന്നത്.
സകലയുദ്ധങ്ങളിലേയും പോലെ കേരളത്തിലും കാലം ഒത്തുതീർപ്പിന്റെ ഒരു വഴിതുറന്നു. ബൌദ്ധരുടെ ശാസ്താവു ബ്രാഹ്മണർക്കുകൂടി നിയന്ത്രണാവകാശമുള്ള ഹരിഹരസുതനായിത്തീർന്നു. ജൈനർ അവർക്കുകൂടി ആരാധ്യരായിരുന്ന സരസ്വതിയേയും ഭഗവതിയേയും ബ്രാഹ്മണരുടെ നിയന്ത്രണത്തിലേക്കു നൽകി. കലിയുഗാരംഭത്തിലെ ജൈനചക്രവർത്തിയായിരുന്ന ഭരതൻ രാമസോദരഭരതനായി. വ്യാപനസ്വഭാവമുള്ള വിഷ്ണു ജൈനർക്കിടയിലെ സ്വീകാര്യനായ പരമതേശ്വരനായി. ആദിദ്രാവിഡരുടെ ശിവനും ശക്തിയും ഭഗവതിയും സകല വൈദികർക്കും ഒരുപോലെ സ്വീകാര്യമായി. അക്കാലത്ത് ക്ഷേത്ര ധ്വംസനങ്ങൾ മാത്രമല്ല, സ്വമേധയായുള്ള ക്ഷേത്ര പരിണാമങ്ങളും ഏറെ നടന്നിട്ടുണ്ട്. അത്തരത്തിലൊന്നായിരിക്കണം ശ്രീപത്മനാഭസ്വാമീക്ഷേത്രം.


പക്ഷേ അധികാരത്തിനു വെല്ലുവിളിയുണ്ടായ എല്ലാക്കാലത്തും ക്ഷേത്രധ്വംസനം പിന്നീടും തുടർന്നു പോന്നിട്ടുണ്ട്. നമ്മുടെ ശങ്കരാചാര്യർ പോലും സുധന്വാവു എന്നു പേരുള്ള ഒരു രാജാവും അസംഖ്യം പടയാളികളുമായി പോയാണു ദിഗ്വിജയം നടത്തി സർവജ്ഞപീഠം കയറിയതു എന്നു ശങ്കരദിഗ്വിജയചരിത്രത്തിൽ കാണാം. അതു വായിച്ച സ്വാമി വിവേകാനന്ദൻ ശങ്കരനെ കണക്കിനു വിമർശിച്ചിട്ടുമുണ്ട്.


ഹിസ്റ്റീരിയ പോലെ ഭ്രാന്തമായ ദിവാസ്വപ്നങ്ങൾ കണ്ടു പ്രതിഷ്ഠകൾ നടത്തിയതായി പറയുന്ന എണ്ണമറ്റ വില്ലുമങ്കലത്തു സ്വാമിയാർമാർ ഓടിച്ചിട്ടു പിടിച്ചു ജീവനോടെ പ്രതിഷ്ഠിച്ച കന്നിമാരും, അമ്മമാരും, മുത്തികളും നമ്മുടെ നാടോടിവിജ്ഞാനീയത്തിലെ വലിയ മുതൽക്കൂട്ടുമായിട്ടുമുണ്ട്. അവരുടെ ജനനത്തിനും നൂറ്റാണ്ടുകൾ മുമ്പേ നിലനിന്നിരുന്നുവെന്നു തെളിവുള്ള ക്ഷേത്രം അവർ സ്ഥാപിച്ചതാണെന്ന വാദത്തിൽ ശ്രദ്ധാർഹമായി യാതൊന്നുമില്ല.


ചുവന്നതും വെളുത്തതുമായ താമരകൾ ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും മിസ്റ്റിക് ചിഹ്നമായിരുന്നു എന്നതു വാസ്തവമാണ്. അതു താന്ത്രികമതത്തിന്റേയും ചിഹ്നശാസ്ത്രത്തിന്റെ അടിത്തറയാണ്. ആതുകൊണ്ട് അതു മറ്റാരുടെയും ചിഹ്നമായിക്കൂടാ എന്നു പറയുന്നതിലും വലിയ കാര്യമില്ല.
ലോകത്തിലെ ഏതു വൻ നിർമ്മാണത്തിന്റെ പുറകിലും അടിച്ചമർത്തലിന്റെ കഥയുണ്ട്. കാർ കമ്പനികളും നാഷണൽ ഹൈവേയും അങ്ങനെത്തന്നെയാണ് ഉണ്ടാകുന്നത്. പിരമിഡുകളും ചൈനാ വന്മതിലും മാത്രമല്ല, ഉണ്ണുന്ന ചോറിലും തിന്നുന്ന കശുവണ്ടിയിലും നിരപരാധരുടെ കണ്ണീരുണ്ട്. പക്ഷേ ക്ഷേത്രനിർമ്മാണത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു ഈടാക്കിയ നികുതികൾ ക്ഷേത്രത്തെ കുറ്റപ്പെടുത്തുകയില്ല തന്നെ.


ഇൻകം ടാക്സും, വാറ്റും, ഭൂനികുതിയും, വെള്ളക്കരവും, നോട്ടടിപ്പും, പണപ്പെരുപ്പവും, വിലക്കയറ്റവും ഇല്ലാതിരുന്ന കാലത്തെ നികുതി ഘടനയെ അതിനെ എന്തു പേരു വിളിച്ചു എന്നതിനെ ആശ്രയിച്ചല്ല, അതു എത്രത്തോളം ബാധ്യത വരുത്തി എന്നതിനെ അടിസ്ഥാനപ്പെടുത്തി വേണം വിലയിരുത്തപ്പെടുവാൻ.


അങ്ങനെയൊക്കെ നോക്കുമ്പോൾ അശ്രദ്ധമായി തയ്യാറാക്കിയ ഡോക്ടർ എം. എസ്. ജയപ്രകാശിന്റെ ലേഖനത്തെ മാത്രം അടിസ്ഥാനമാക്കി, ഗുരോ, അങ്ങു എന്തെങ്കിലും അന്തിമ നിഗമനത്തിൽ ചെന്നു ചേരുന്നതു കർത്തവ്യമല്ല.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi