2011, ജൂലൈ 26, ചൊവ്വാഴ്ച

കൊതുകുകൾക്കെതിരെ ഒരു യുദ്ധ പ്രഖ്യാപനം

നെടിയിരിപ്പു സ്വരൂപത്തിനു നാലു ചുറ്റും നിന്നും കാര്യമായ എതിർപ്പുകൾ ഇല്ലാതിരുന്നതിനാൽ അമ്മ മഹാറാണി തന്നെ ആരംഭിച്ചു വച്ച വിവാദം രേവതി പട്ടത്താനം കൊണ്ടു തീർപ്പാക്കിയിരുന്നു. മാനവിക്രമൻ സാമൂതിരി അതിനാൽ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ചില പരിശ്രമങ്ങളൊക്കെ ചെയ്യാൻ നിരീച്ചു. കുത്തുന്ന സാമൂരിയെ കുത്തി നോവിക്കുന്ന കൊതുകുകളും പ്രതിയോഗികളെ എച്ചിൽ തീറ്റിക്കുന്ന ശൈലാബ്ധീശ്വരനെ മലം തീറ്റിക്കുന്ന ഈച്ചകളും മാനവിക്രമൻ സാമ്രാജ്യത്തിനെതിരെയുള്ള വെല്ലുവിളികളായി തന്നെ കണ്ടു. ക്ഷുദ്രജീവികളുടെ ഇത്തരം വെളിവുകെട്ട ആക്രമണങ്ങളെ കോവിലകത്തിനു ചുറ്റുമെങ്കിലും പ്രതിരോധിക്കുന്നതിനു സാമൂതിരി നാല്പതു നായരച്ചിമാരടങ്ങുന്ന ഒരു പെൺപടയെ വട്ടിയും ചൂലും ആയുധമാക്കി കല്പിച്ചു കൊടുത്തു നിയോഗിച്ചു. സംബന്ധത്തിനൊഴികെ സാമൂരി മറ്റെവിടെ പോയാലും ഈ അടിച്ചുതളിക്കാരികൾ പച്ചക്കർപ്പൂരം കലക്കിയ ചാണകവെള്ളവുംതളിച്ചുകൊണ്ടു മുന്നിലുണ്ടാകും. സാമൂരിക്കു മതിയായ കാഴ്ച്ച വക്കുന്ന ആർക്കും ചാണകം തെളി അനുകരിക്കാനുള്ള അനുമതി കല്പിച്ചു നൽകപ്പെടാനും തുടങ്ങി.

ചിലച്ചു സ്വൈരം കെടുത്തരുതെന്നു കല്പനയുണ്ടായിരുന്നതിനാലും രണ്ടു നേരവും കുശാൽ ശാപ്പാടും ആണ്ടിൽ രണ്ടു പുടവയും കൂട്ടുകിടക്കാൻ യോഗ്യരായ നായന്മാരേയും മുറക്കു കിട്ടുമെന്നതുകൊണ്ടു പെണ്ണുങ്ങളും സംതൃപ്തരായിരുന്നു.

കോവിലകമുറ്റത്തു മുറപ്പടി ചാണംതെളി നടക്കവെയാണ് പയ്യൂർ പട്ടേരി തമ്പുരാനെ മുഖം കാണിക്കാനെത്തിയത്. കാലത്തെ കഞ്ഞിയും പുഴുക്കും കഴിച്ചു കസാലയിൽ നീണ്ടു നിവർന്നു കിടന്ന സാമൂരി എച്ചിൽ പാത്രത്തിൽ ഈച്ച വന്നിരിക്കുന്നതു പട്ടേരി കണ്ടതുകൊണ്ടു കലഹം തുടങ്ങി.

“ഈ നശൂലങ്ങളെ ഒഴിവാക്കൻ വല്ല മാർഗ്ഗവുമുണ്ടോ പട്ടേരീ?”

‘തൽക്കാലം ഒരു ഹോമം തരാക്കാം”

സാമൂരിക്കു പിടിച്ചു. ഒന്നുമില്ലെങ്കിലും കൊതുകുകൾ മേദസ്സു കണ്ടു നമ്പൂരിമാരുടെ പുറകെ പോയേക്കും. സാമൂരിയുടെ ശക്തിയും ശത്രുക്കളുടെ നാശവും ഒന്നുകൂടി ഉറപ്പായെന്നു നാട്ടാർ വിചാരിക്കുകയും ചെയ്യും.

“പട്ടേരീം പിള്ളേരും മതി. ഈയാഴ്ച തന്നെ ശുഭമുഹൂർത്തം ഗണിച്ചു തുടങ്ങിക്കോളൂ.”

“ഉവ്വ്. ഒരു കാര്യം കൂടി അറിയിക്കാനുണ്ടായിരുന്നു.“

“ആവാലോ. വയസ്സായതുകൊണ്ടു അസാരം ക്ഷീണമുണ്ട്. കഞ്ഞി കുടിച്ചാൽ പോലും ഒരു തളർച്ച. പിശുക്കാണെന്നു കരുതേണ്ട. വേണ്ടതൊക്കെ ഇളമുറയോടു പറഞ്ഞാൽ മതി.”

മാനവേദനോടു പറയുന്നതു തന്നെയാണു നല്ലതെന്നുപട്ടേരിക്കും തോന്നി. വരാൻ പോകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വരാൻ പോകുന്ന ഭരണാധികാരി തന്നെയാണ് യോഗ്യൻ. പട്ടേരി മാനവേദനെ തേടിയിറങ്ങി.

കിരീടധാരണം ചെയ്ത സാമൂതിരിയുടെ മാത്രം സ്ഥാനപ്പേരാണ് മാനവിക്രമൻ. ആറുപതെങ്കിലും തികയാത്ത മാനവിക്രമന്മാർ അപൂർവമായിരുന്നു. കിഴക്കെ കോവിലകത്തെ തിരുമുൽപ്പാടായിരുന്ന മാനവിക്രമൻ സാമൂതിരിയായപ്പോൾ ഏറാൾപ്പാടായിരുന്ന മാനവേദന്റെ സാന്നിദ്ധ്യം മാനവിക്രമന്റെ ജീവനു അത്ര സുരക്ഷിതമല്ലാതിരുന്നതിനാൽ ഒരമ്പും തൊടുത്തു കോവിലകത്തുനിന്നും ഇറങ്ങിപ്പോയതാണ് മാനവേദൻ. കാര്യം കൊണ്ടു സാമൂരിയാണെങ്കിലും വൃദ്ധനായ മാനവിക്രമൻ രാജ്യകാര്യങ്ങൾ മിക്കവാറും മാനവേദനു വിട്ടു കോടുത്തു ക്ഷേത്രകാര്യങ്ങളിലും സാഹിത്യത്തിലും മുഴുകി മുഴുകിയങ്ങനെ ജീവിതം തീർക്കുകയാണ്.

ഊർജ്ജസ്വലനായിരുന്നു മാനവേദൻ. തനിക്കു പ്രവേശിക്കാൻ അനുമതിയില്ലാത്തിടത്തു ഹോമം നടത്താനുള്ള ഏർപ്പാടുകൾ താൻ തന്നെ നടത്തുന്ന കാര്യമോർത്ത് ഏറാൾപ്പാട് ചിരിച്ചു.

“ഒക്കെ പട്ടേരി തന്നെ നടത്തിയാൽ മതി.” ഒരു പൊൻകിഴിയെടുത്തു പയ്യൂർ ഭട്ടതിരിക്കു കൊടുത്തിട്ടു മാനവേദൻ പിറുപിറുത്തു, “ഈച്ചയും കൊതുകും എലിയുമായി നാടിന്റെ സമ്പത്തു നശിപ്പിക്കുന്നതിനു ഒരു കണക്കുമില്ല.”

സ്വരത്തിൽ ഒരല്പം കനം വരുത്തി ഏറാൾപ്പാട്.

“പട്ടേരിക്കു തൃപ്തിയായിക്കാണുമല്ലോ? എന്നാൽ ഇനി മടങ്ങാം.”

പട്ടേരി പക്ഷെ ഏറാൾപ്പാടിന്റെ കൈ പിടിച്ചു, “കുട്ടാ, നിനക്കു മാത്രം ചെയ്യാനാകുന്ന കുറച്ചു കാര്യങ്ങളുണ്ട്.”

അര നാഴിക നേരത്തെ കാര്യവിചാരത്തിനു ശേഷം മാനവേദൻ പ്രഖ്യാപിച്ചു,

“രേവതി പട്ടത്താനത്തിന്റെ നടത്തിപ്പു മൂന്നാൾപ്പടിൽനിന്നും ഞാൻ ഏറ്റെടുക്കുകയാണ്. വിവരം കുന്നലക്കോനാതിരിയെ അറിയിക്കാൻ ഒരോല തരാം.”

മാനവേദന്റെ നിർദ്ദേശം സാമൂരി അംഗീകരിച്ചു. കോഴിക്കോട് തളിയിലപ്പന്റെ ക്ഷേത്രത്തിലെ രേവതി പട്ടത്താനത്തെക്കുറിച്ച് തമിഴ് നാടുകളിൽ കൂടി അറിയിപ്പു കോടുക്കാൻ അതോടെ വ്യവസ്ഥയായി.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi