2011, ജനുവരി 1, ശനിയാഴ്‌ച

പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാട്

വായുവിലേക്ക് അംബരപിയൂഷം ചൊരിഞ്ഞു കൊണ്ടിരുന്ന പേരാലിൻ തണലിലേക്ക് അണഞ്ഞ കുളിർത്തെന്നൽ തറയിലിരുന്നവർക്കു ശാന്തിയും ശ്രദ്ധയും വിശ്രാന്തിയും പ്രദാനം ചെയ്തു. ചഞ്ചലമാനസരിലാകട്ടെ നിഗൂഢകുടിലതകൾ തളിരിടുകയും ചെയ്തു. മഹേശ്വരനെ തൊഴുതു വലംവച്ചു വന്നവർ മിനുക്കിയ വെട്ടുകല്ലു പാകിയ ആൽത്തറ കേറിയിരുപ്പു തുടങ്ങി. രസികർ വെടിവട്ടവും തരമാക്കി. അടി നോക്കി യാമമറിയാനിറങ്ങിയ ഒരു പൊട്ടഭട്ടരു നേരമായെന്നു തലയാട്ടിയപ്പോൾത്തന്നെ സൂര്യന്റെ ദിക്കിൽ നിന്നും ആദിത്യനും സംജ്ഞയും പോലെ ശ്രീദാമനും സിംഹികയും വരവായി. ജ്ഞാനികളുടെ നിഴലിനെ പിടിച്ചെടുക്കുന്ന ഈ സിംഹികയ്ക്കു യഥാർഥ ജ്ഞാനിയെ തൊടാനാകില്ലെന്നു വെളിവാക്കും വണ്ണം ശ്രീദാമനു പുറകിൽ അവൾ സ്വയം നിഴലായി ഭവിച്ചു. ജ്ഞാനികൾ എന്താണോ അതല്ല അവരുടെ ജ്ഞാനം. അതറിഞ്ഞതിനാൽ ദിഗംബരയായ അവൾ അഷ്ടദിക്കുക്കൾക്കും അലങ്കാരമായി ചമഞ്ഞു. സ്വയം പരിഹാസ്യരായി ആൾക്കൂട്ടത്തിലിരുവരായി അവർ തിരുവേഗപ്പുറ നാരായണ ഭട്ടതിരിയുടെ തിരുമുമ്പിൽ ഇരിക്കാൻ പോലും ഇടമില്ലാതെ നിന്നു. ഒരു നമ്പൂരി ആക്കിക്കൊണ്ടു പറഞ്ഞു, “സാമൂരി സദസ്സിലെ കവിയാണു പട്ടേരി. യോഗ്യത തെളിയിച്ചിട്ട് അവിടുത്തെ തിരുമുമ്പിലിരുന്നാൽ മതി.“
 നിഴലിൽ നിന്നു നീങ്ങിവന്നുകൊണ്ടു ദിഗംബര മൊഴിഞ്ഞു, “പൃഥ്വീദേവി നിൽക്കാനും ഇരിക്കാനും സകലർക്കും ഒരേ ഇടമാണു നൽകിയിട്ടുള്ളത്. ഈ ആലും തന്റെ അനുഗ്രഹങ്ങൾ സകലരും ഒന്നുപോലെ  അനുഭവിക്കണമെന്നിച്ഛിക്കുന്നു. എന്നാൽ ഈ ആലിനു തറ പണിതയാൾ അഹങ്കാരത്തിനു കൂടിയാണ് ആരൂഢമൊരുക്കിയിട്ടുള്ളത്. ആരോ എന്നോ പണിത ഒരു തറയുടെ മേൽ സ്വന്തം അഹന്ത കെട്ടിപ്പൊക്കാൻ തക്ക കാമ്പില്ലാത്തവനല്ല ശ്രീദാമൻ. സർവം സഹയായ ദേവീ, പാദസ്പർശം ക്ഷമിച്ചാലും.”
ഇരു കൈകളും കൂപ്പി തല കുനിച്ച് ഭട്ടതിരിയെ തൊഴുത് ശ്രീദാമൻ അദ്ദേഹത്തിന്റെ കാൽക്കലിരുന്നു, ഉപനിഷത്തുക്കളിലെ അവ്യക്ത സൂചനകളെ ദർശനമാക്കി സ്വാംശീകരിക്കുന്ന ബ്രഹ്മചാരിയെപ്പോലെ ജാഗ്രതയോടെ കണ്ണുകളടച്ച് അകക്കണ്ണു തുറന്നു അയാൾ. അപ്പോൾ സിംഹിക പറയുന്നതു കേട്ടു.
“വാദം തുടങ്ങട്ടെ. രണ്ടു അജ്ഞർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ? ഇതാണ് വിഷയം”
“എന്തു വിഷയമാണിത്? വേദോപനിഷദ്പ്രസിദ്ധമല്ലാത്തതൊന്നും ആധികാരികമല്ലാത്തതിനാൽ അവ വാദവിഷയവുമാക്കിക്കൂടാ.” ആരോ വിമർശിച്ചു.
“അനുമാനം പ്രമാണമാണെല്ലാവർക്കും. അതിനാൽ തർക്കം സാധുവാണ്.” ഉത്തരവുമുണ്ടായി.
“അനുമാനത്തിനു സ്വയം പ്രവർത്തിക്കാനാകില്ല, മറ്റു പ്രമാണങ്ങളെ അടിസ്ഥാനമാക്കിയേ അതു മുന്നേറൂ.”
“അതിനു പ്രത്യക്ഷമുണ്ട്.”
“തർക്കം നാം തമ്മിലല്ല. അവരതു തീർക്കട്ടെ.”
“ഏതിനും ഒരു മധ്യസ്ഥൻ വേണം. അയാൾ ജ്ഞാനിയായിരിക്കുകയും വേണം”
“അതസാദ്ധ്യമാണ്. അജ്ഞതയുടെ പ്രശ്നം അവസാനമായി ഒരു ജ്ഞാനിയുടെ തീരുമാനതിനു വിടാനാകില്ല. കാരണം അവസാനം ജ്ഞാനി ജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കും,“ സിംഹിക തീർത്തു പറഞ്ഞു.
“എങ്കിൽ ഏതെങ്കിലും ഒരു അജ്ഞാനി മധ്യസ്ഥനായിരുന്നു കൊള്ളട്ടെ. പക്ഷേ  അവസാനം അജ്ഞാനി അജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കാനിട വരരുത്,” തർക്കത്തിൽ ഹരം കയറിയ തിരുവേഗപ്പുറ തിരിച്ചടിച്ചുകൊണ്ടു കൂട്ടിച്ചേർത്തു, “മധ്യസ്ഥനാവാൻ ഏതു അജ്ഞാനിക്കും മുമ്പോട്ടു വരാം; അയാൾ താൻ സ്വയമൊരു അജ്ഞാനിയാണെന്നു സമ്മതിക്കുന്ന പക്ഷം.”
സദസ്സു ചിരിച്ചു. ആർത്തു ചിരിച്ചു. പക്ഷേ ബ്രാഹ്മണരുടെ കൂട്ടത്തിൽ നിന്നു തന്നെ ഒരേ സമയം ഉറച്ചതും വിനയപൂർണ്ണവുമായ ഒരു അശരീരീ കേട്ടു, “ഞാനുണ്ട്.”
അശരീരിയുടെ പുറകേ ശരീരം പ്രത്യക്ഷമായപ്പോൾ സകലരും ആദരപൂർവം വഴിയൊഴിഞ്ഞു കൊടുത്തു. പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാടിന്റെ കുലീനമായ ദൃഷ്ടി തന്റെ മേൽ പതിയുന്നതു കണ്ട തിരുവേഗപ്പുറ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ്  കൈ കൂപ്പി. മറുപടിയായി ഋഷി മൊഴിഞ്ഞു.
“പുതിയതായി എന്തു പഠിക്കാനിരിക്കുമ്പോളും എനിക്കൊന്നുമറിഞ്ഞു കൂടാ എന്നെനിക്കു തോന്നാറുണ്ട്. പഠിച്ചു കഴിഞ്ഞാലോ ഏതാണ്ടൊക്കെ ആയി എന്നും തോന്നും. പിന്നെയും പഠിക്കാനിരിക്കുമ്പോൾ വീണ്ടും അറിവില്ലാത്തവൻ. ഇങ്ങനെ ജ്ഞാനത്തിനും അജ്ഞാനത്തിനും ഇടയിൽ നിരന്തരം ആന്ദോളനം ചെയ്കയാൽ ഇവിടെ കയറി മധ്യസ്ഥനാവാൻ ഒട്ടും മടി തോന്നുന്നില്ല.”
ഒരു നിശബ്ദതക്കു ശേഷം അദ്ദേഹം വീണ്ടും ചുണ്ടനക്കി, “വാദം തുടങ്ങുകയല്ലേ?”
വാദം തുടങ്ങുക തന്നെ ചെയ്തു

2 അഭിപ്രായങ്ങൾ:

Aneesh.P.B പറഞ്ഞു...

What happend to you mmy dear uncle...anything happend...anyway i dont understand anything ...the story must be flexible to the people...otherways it will become an Art film of Adoor Gopalakrishnan..so right the way that people can understand..and enjoy...and also think...people means ordinary people..

ജീവബിന്ദു പറഞ്ഞു...

എനിക്കീ കാര്യങ്ങൾ മനസ്സിലാകുന്നതുപോലെ മറ്റൊന്നും മനസ്സിലാകാത്തതു കൊണ്ടാണ് ഞാൻ ഇതെഴുതുന്നത്. എനിക്കു പോലും വിശ്വാസമില്ലാത്ത കാര്യങ്ങൾ കൂടി സത്യമാണെന്നു എനിക്കറിയാം. അതിന്റെ ഒരു കുഴമറിയായിരിക്കാം അനീഷിനിങ്ങനെ തോന്നുന്നത്. അൽ‌പ്പം ബുദ്ധിമുട്ടിയാലും ഈ ബൂലോഗ് വായിക്കാതേയും അഭിപ്രായം പറയാതേയും ഇരിക്കരുത്. സുഖമാശംസിക്കുന്നു.

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi