“ഇപ്പോൾ അങ്ങാണെന്റെ ഗുരു. അതിനാൽ അങ്ങയുടെ അവകാശവാദം തെറ്റാണെന്നു തെളിഞ്ഞു.” ശ്രീദാമൻ ആരംഭിച്ചു, “എന്നെ സംബന്ധിച്ചിടത്തോളം അറിവ് ഒരു അനുസ്യൂതമായ പ്രക്രിയയാണ്. ഒഴുകുന്ന പുഴയ്ക്കു ഒന്നല്ല ഒരായിരം സ്രോതസ്സുകളുണ്ട്.”
‘നീ എന്റെ ശിഷ്യനാണെങ്കിൽ ഗുരുപരമ്പരയിലെ അവസാനത്തെ ഗുരു ഞാൻ തന്നെയായി. പുഴയ്ക്കു ആയിരത്തിലധികം സ്രോതസ്സുകൾ ഉണ്ടാകാമെന്നതിനാൽ ആയിരം സ്രോതസ്സുകളെന്ന ശ്രീദാമ വചനവും പൊളിയായി.”
“അങ്ങെന്റെ ഗുരുവാണെങ്കിലും അതിനർഥം ഞാൻ അങ്ങയുടെ ശിഷ്യനാണെന്നല്ല. കാരണം അങ്ങെന്നെ പഠിപ്പിക്കുന്നില്ല, എങ്കിലോ ഞാൻ അങ്ങിൽ നിന്നും സ്വയം പഠിക്കുകയാൽ അങ്ങെന്റെ ഗുരുവുമാകുന്നു. പുഴയുടെ ആഴങ്ങളിലേക്കു സ്വയം ജലമൊഴുകി വന്നെത്തുന്നതുപോലെ ആയിരം സ്രോതസ്സുകളിൽ നിന്നും അറിവ് അതു തേടുന്നവനിലേക്കെത്തിച്ചേരുന്നു. ആയിരത്തിൽ കുറയാത്ത മീനുള്ള പുഴയിൽ ആയിരം പുഴമീൻ കണ്ടുവെന്നതും ഒരുനാളും പൊളിയാകുന്നതല്ല.”
“പഠിപ്പിക്കാത്തതിനാൽ തന്നെ ഞാൻ നിന്റെ ഗുരുവുമല്ല, എന്നിൽ നിന്നു പഠിച്ചതിനാൽ നീ എന്റെ ശിഷ്യനുമത്രേ.“
“നിങ്ങൾ പറയുന്ന ഗുരുവും ശിഷ്യനും അറിവും എന്താണെന്നു ഞാൻ അറിയുന്നില്ല. അവ നിർവചിക്കാതെ നാം ഇനി മുമ്പോട്ടു പോകേണ്ടതില്ല,“ പയ്യൂർ ഭട്ടതിരി തീർപ്പു കൽപ്പിച്ചു, “ആരാണു ഗുരു?”
“ബ്രഹ്മാവും വിഷ്ണുവും പരമേശ്വരനും പരബ്രഹ്മവും ഗുരുക്കന്മാരാണ്. ഗണപതിയും സരസ്വതിയും മുപ്പത്തിമുക്കോടി ദേവഗണങ്ങളും അപ്രകാരം തന്നെ. മാതാപിതാക്കളും ആചാര്യന്മാരും വിദ്യനൽകുന്നവരും സതീർഥ്യരും കാലം പോലും ഗുരുക്കന്മാരാണ്,” തിരുവേഗപ്പുറ ഉപക്രമമായി പറഞ്ഞു, “ഗുരുവാരല്ലെന്നു ഇനി ശ്രീദാമൻ പറയട്ടെ.”
“ഞാൻ ദർശിക്കുകയൊ സങ്കൽപ്പിക്കുകയോ ചെയ്യാത്ത സകല ചരാചരങ്ങളും എനിക്കു ഗുരുക്കന്മാരല്ല. എങ്കിലും അവരൊന്നും എനിക്കു ഗുരുക്കന്മാരല്ലാതെ ഭവിക്കുകയുമില്ല. ശൂന്യതയിലും അഭാവത്തിലും എനിക്ക് ഗുരുക്കന്മാരുള്ളതുപോലെത്തന്നെ അവയെന്റെ ഗുരുക്കന്മാരുമല്ല,“ ശ്രീദാമൻ പറഞ്ഞൊപ്പിച്ചു.
“അവ്യക്തത മാറുന്നില്ല. അവ്യാപ്തിയോ അതിവ്യാപ്തിയൊ ഇല്ലാത്ത നിർവചനമെവിടെ? മധ്യസ്ഥനു തൃപ്തി വരുന്നില്ല.
“ഗുരുവാരെന്നു ഞാൻ പറഞ്ഞ സ്ഥിതിക്കു അതിന്റെ നിർവചനം എന്റെ എതിരാളി പറയട്ടെ,“
ശ്രീദാമൻ വീണ്ടും കണ്ണുകളടച്ചു ചുണ്ടനക്കി, “നീയാണു ഗുരു; ഞാൻ ശിഷ്യൻ; നമുക്കിടയിലെ സംവാദം അറിവ്.”
“അതാണു ശരിയെങ്കിൽ നീയെന്റെ ഗുരുവാണ്, അതല്ലാതെ നീ അവകാശപ്പെട്ടപോലെ ഞാൻ നിന്റെ ഗുരുവല്ല; ശിഷ്യനാണ്.” നാരായണൻ തർക്കമുന്നയിച്ചു.
“അങ്ങെന്നിലും ഞാൻ അങ്ങിലും വസിക്കുമ്പോൾ നമുക്കിടയിൽ ആരും ഒന്നും പഠിപ്പിക്കുന്നില്ല. സകലവും സ്വയം വെളിവാക്കപ്പുടുന്നു.” ശ്രീദാമൻ സമാധാനം നൽകി.
“ഭേദമാണു ഗുരുശിഷ്യ ബന്ധത്തിനു കാരണമെന്നു വാദമുണ്ടോ?” പയ്യൂർ തിരക്കി.
“ഭേദത്തിൽ അഭേദവും അന്തർലീനമായിരിക്കുന്നു.”
“അങ്ങനെയെങ്കിൽ ശിഷ്യൻ ഗുരുവിന്റെ ഗുരുവാകുമോ?” തിരുവേഗപ്പുറ ഇടപെട്ടു.
“മാത്രമല്ല ഗുരു ശിഷ്യന്റെ ശിഷ്യനും,“ ശ്രീദാമൻ ഉരുവിട്ടു.
“അസംബന്ധം.“
“സത്യമാണത്,“ ഋഷി ഇടപെട്ടു,“എനിക്കനുഭവമുണ്ട്.”
പയ്യൂർ പട്ടേരി പക്ഷേ വൈക്ലബ്യത്തോടെ കൂട്ടിച്ചേർത്തു, “തർക്കം ഇവിടെയെത്തുമ്പോൾ അജ്ഞത മാറി എനിക്കെന്തൊക്കയോ അറിയാമെന്നു തോന്നുന്നു. ആയതിനാൽ മധ്യസ്ഥസ്ഥാനത്തിരിക്കുവാൻ ഞാനിനി യോഗ്യനല്ല,‘ പട്ടേരി എഴുന്നേറ്റു വീട്ടിലേക്കു നടന്നു. തർക്കം ഇടയ്ക്കു മുറിഞ്ഞതിൽ നീരസം തോന്നിയ ഒരു കഴകക്കാരൻ തൊഴുകൈകളുമായി ബ്രാഹ്മണരെ അഭിസംബോധന ചെയ്തു, “പയ്യൂർ പട്ടേരിക്കെന്തോ അത്യാവശ്യം കാണും. സദ്യക്കിലവെക്കേണ്ട നേരവുമായി. ഇനിയൊക്കെ നാളെ.”
2 അഭിപ്രായങ്ങൾ:
“ഞാൻ ദർശിക്കുകയൊ സങ്കൽപ്പിക്കുകയോ ചെയ്യാത്ത സകല ചരാചരങ്ങളും എനിക്കു ഗുരുക്കന്മാരല്ല. എങ്കിലും അവരൊന്നും എനിക്കു ഗുരുക്കന്മാരല്ലാതെ ഭവിക്കുകയുമില്ല. ശൂന്യതയിലും അഭാവത്തിലും എനിക്ക് ഗുരുക്കന്മാരുള്ളതുപോലെത്തന്നെ അവയെന്റെ ഗുരുക്കന്മാരുമല്ല,“ ശ്രീദാമൻ പറഞ്ഞൊപ്പിച്ചു. - ഇതിനര്‍ഥം ശൂന്യതയിലും അഭാവത്തിലും ഗുരുക്കന്മാര്‍ ഉണ്ടെന്നു ശ്രീദാമന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, ആ ഗുരുക്കന്മാരെ ഇല്ലെന്നു സമര്‍ഥിക്കുകയല്ലേ അവസാന ഭാഗത്ത് ചെയ്യുന്നത്?! നല്‍കപ്പെടാനോ, നേടിയെടുക്കപ്പെടാനോ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ അഥവാ ശൂന്യതയില്‍ ആര് ആര്‍ക്കാണ് ഗുരുവാകുന്നത്?
ഗുരോ, അങ്ങ് ഇന്നു നിരസ്തനല്ല. കാരുണ്യപൂർവം അങ്ങ് എളുപ്പമുള്ള ചോദ്യം ആദ്യം ചോദിച്ചു വിഷമമുള്ളതു പിന്നേക്കു വച്ചിരിക്കയാണെന്നറിയാം. എങ്കിലും ജീവബിന്ദു ശ്രീദാമനല്ല എന്ന് അങ്ങ് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
“ഞാൻ ദർശിക്കുകയൊ സങ്കൽപ്പിക്കുകയോ ചെയ്യാത്ത സകല ചരാചരങ്ങളും എനിക്കു ഗുരുക്കന്മാരല്ല. എങ്കിലും അവരൊന്നും എനിക്കു ഗുരുക്കന്മാരല്ലാതെ ഭവിക്കുകയുമില്ല. ശൂന്യതയിലും അഭാവത്തിലും എനിക്ക് ഗുരുക്കന്മാരുള്ളതുപോലെത്തന്നെ അവയെന്റെ ഗുരുക്കന്മാരുമല്ല,” എന്ന വാചകത്തിലെ ശൂന്യതയും അഭാവവും അങ്ങയെ അലോസരപ്പെടുത്തുന്നുണ്ട്.
ശൂന്യത സത്തയും അഭാവം അതിന്റെ നിഷേധവുമാകുന്നു. പദാർത്ഥത്തിന്റെ സ്ഥിതിയുടെ അഭാവം ആകാശത്തെ നിഷേധിക്കുന്നില്ല. ആകാശത്തെയും നീക്കിക്കളഞ്ഞാൽ അനാകാശം അവശേഷിക്കും. അതത്രേ സകല സൃഷ്ടികളുടേയും മാതാവ്.
അഭാവമോ പരിമിതമായ എന്തിന്റെയെങ്കിലും അസാന്നിദ്യ്ലത്തെ സൂചിപ്പിക്കുന്നു. ഒന്നിന്റെ അഭാവത്തിൽ മറെറാന്നു അവശേഷിക്കുന്നു, ചുരുങ്ങിയ പക്ഷം ശൂന്യതയെങ്കിലും. അപ്രകാരം ശൂന്യതയും അഭാവവും അനദ്വൈതമത്രെ.
ഇപ്രകാരം പരിചിന്തനക്കു വിധേയമാകയാൽ ശൂന്യതാഭാവങ്ങളുടെ ഗുണങ്ങൾ ഗുരുവെന്നു വിളിക്കപ്പെടാൻ അയോഗ്യമല്ല. അതിനാൽ ശൂന്യതയിലും അഭാവത്തിലും ഗുരുക്കന്മാരുണ്ടെന്നു പറയപ്പെടുന്നു. എന്നാൽ സ്വയം ശൂന്യവും അഭാവവും ആകയാൽ ശൂന്യതയും അഭാവവും ഗുരുക്കന്മാരുമല്ല. അതായത് ശൂന്യതയും അഭാവവും അല്ല ശൂന്യതയിലും അഭാവത്തിലും ആണ് ഗുരുക്കന്മാരുള്ളത്.
“നല്കലപ്പെടാനോ, നേടിയെടുക്കപ്പെടാനോ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ അഥവാ ശൂന്യതയില്‍ ആര് ആര്ക്കാുണ് ഗുരുവാകുന്നത്?” എന്ന ചോദ്യം അറിവിന്റെ സ്വഭാവം അറിയാത്തതു കൊണ്ടാണ്. ഒരാൾ ഒരാടിനൊരു പഴം കൊടുക്കുമ്പോൾ അതു സംബന്ധിച്ച അറിവു സമ്പാദിക്കുന്നയാൾ ആളേയോ ആടിനേയോ പഴത്തേയോ നൽകുകയോ, നേടിയെടുക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, സമാനമായ മററനേകം ആളുകളേയും ആടുകളേയും പഴങ്ങളേയും സംബന്ധിച്ചു കൂടി സാമാന്യമായ അറിവുണ്ടാക്കുന്നുണ്ട്. ഈശ്വരനില്ല എന്നു പറയണമെങ്കിൽ പോലും ഒരീശ്വര സങ്കല്പം വേണം. അതുപോലെ ശൂന്യതയെ കുറിച്ചു പറയുമ്പോൾ സത്തയെക്കുറിച്ചും മറിച്ചും അഭാവത്തെ കുറിച്ചു പറയുമ്പോൾ ഭാവത്തെക്കുറിച്ചും മറിച്ചും പറയേണ്ടത് അനിവാര്യമായി വരും. അതിനാലത്രെ ശൂന്യതയിലും അഭാവത്തിലും ഗുരുക്കന്മാരുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ