തിരുവേഗപ്പുറ ശ്രീദാമനേയും പ്രതീക്ഷിച്ചു തളിയിലപ്പന്റെ പടിഞ്ഞാറേ നടയിലുള്ള ആൽത്തറയിലിരുന്നു. എന്നത്തേയും പോലെ തളിയിലപ്പന്റെ മുഖം ഗൌരവപൂർണ്ണമായിരുന്നു. ക്ഷേത്രത്തിലെ വിശിഷ്ടബ്രാഹ്മണർക്കുള്ള കെട്ടിന്റെയരികിൽ വയോവൃദ്ധന്മാർക്കു ചവിട്ടി കടന്നിരിക്കാൻ ഒരു കല്ലു വേണമെന്ന ആലോചന അന്നും അവിടെ നടന്നിരുന്നു. പട്ടത്താനത്തിനു മത്സരിക്കാൻ പടുവൃദ്ധന്മാർ വരുന്ന കാലത്തു മതി പരിഷ്കാരമെന്നു പരിഹസിച്ചവരെ മെരുക്കാൻ ആർക്കുമായില്ല. ജ്ഞാനവൃദ്ധരെല്ലാം അതുകൊണ്ടാണെന്നു തോന്നുന്നു ശ്രീദാമനാരായണീയം കാണാനും കേൾക്കാനും ക്ഷേത്രത്തിൽ നിന്നിറങ്ങി ആൽത്തറയിൽ തടിച്ചുകൂടിയത്.
“അപ്പോൾ നമ്മുടെ വിഷയം രണ്ടു അജ്ഞന്മാർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ എന്നതാണ്,” മധ്യസ്ഥസ്ഥാനത്തു കടന്നിരുന്ന കിഴവൻ തുടങ്ങി വച്ചു.
“ജ്ഞാനം തന്നെയാണു സത്യം. ഗുരുവും ശിഷ്യനും ജ്ഞാനവും നിർവചിക്കപ്പെട്ടു കഴിഞ്ഞു,” തിരുവേഗപ്പുറ നാരായണ ഭട്ടതിരി തുടർന്നു.
“അജ്ഞനും ജ്ഞാനിയും ആരെന്നാണ് ഇനി അറിയാനുള്ളത്. ജ്ഞാനത്തെ വെറും സംവാദമായി ശ്രീദാമൻ ചുരുക്കിയിരിക്കയാൽ സംവാദത്തിനു കോപ്പുള്ളവൻ ജ്ഞാനിയും കോപ്പില്ലാത്തവൻ അജ്ഞനുമെന്നു വരുന്നു. അങ്ങനെയെങ്കിൽ അജ്ഞനാൽ സംവാദം സാധ്യമല്ല, അഥവാ, സംവാദം സാധ്യമായാൽ അവൻ അജ്ഞനുമല്ല. അടിസ്ഥാന പ്രമാണങ്ങൾ ഇപ്രകാരം പരസ്പരവിരുദ്ധമാകയാൽ ശ്രീദാമന്റെ ദർശനത്തിനും അയാളുന്നയിക്കുന്ന തർക്കവിഷയത്തിനും ഒന്നിച്ചു നിലനിൽപ്പില്ല.”
തിരുവേഗപ്പുറയുടെ ശാന്തവും സൌമനസ്യപൂർവ്വവുമായ വാക്കുകൾ സകലരും തലകുലുക്കി സമ്മതിച്ചു. വാദത്തിന്റെ പരിസമാപ്തി മുമ്പിൽ കണ്ട് കിഴവൻ ഉപസംഹരിക്കാനൊരുങ്ങി.
“ശ്രീദാമനു അവസാനമായി വല്ലതും പറയാനുണ്ടോ?”
ശ്രീദാമൻ നിരാശനായി കണ്ണകളടച്ചു ആത്മഗതം ചെയ്തു, “കേവലവാദം ശക്തവും സുന്ദരവും തന്നെ! അതെത്രമേൽ സത്യത്തെ വഴി തെറ്റിക്കുന്നു!“
പിന്നെ പ്രകാശമായി മൊഴിമുത്തുകൾ പൊഴിച്ചു.
“ഗുരോ, ജ്ഞാനം തന്നെയാണ് സത്യമെന്നു അങ്ങു എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്? സത്യം ജ്ഞാനം അനന്തമെന്ന മഹാവാക്യം പോലും മൂന്നിനേയും വേറിട്ടു കാണുന്നുണ്ട്. തുടർന്നു വരുന്ന ബ്രഹ്മപദത്താൽ അവ ഒപ്പം സമീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതായത് ഈ മൂന്നു പദങ്ങളിലും വിഭിന്ന ഗുണധർമങ്ങളുണ്ട്. ആതുപോലെ തന്നെ അവയിൽ സമാന ധർമങ്ങളുമുണ്ട്. ഗുണധർമിയായ പദാർത്ഥങ്ങൾ ഒരേ സമയം വ്യത്യസ്ഥവും സമാനവുമാണ്. സകലവും ഏകകാലത്തു തന്നെ സമാനവും വ്യത്യസ്ഥവുമാണ്. ഒരേ പദാർത്ഥം പോലും സ്ഥലകാലങ്ങളുടെ വികാരത്തിനടിമയായി വ്യത്യസ്ഥമായി കാണപ്പെടുന്നുണ്ട്. അതിനാൽ സത്യം തന്നെയാണ് ജ്ഞാനം എന്ന പ്രസ്താവന യാതൊന്നും തെളിയിക്കുന്നില്ല തന്നെ.
ജ്ഞാനത്തെ സംവാദത്തോടു സമീകരിച്ചതു വാസ്തവം തന്നെ. എന്നാൽ അങ്ങു ഗുരുവും ഞാൻ ശിഷ്യനുമാകുമ്പോളേ നമുക്കിടയിലെ സംവാദം ജ്ഞാനമാകൂ. അതിനാൽ സകല സംവാദവും ജ്ഞാനമെന്നു വിവക്ഷയില്ല. ഗുരുശിഷ്യ സങ്കല്പം തന്നെ അറിവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അപ്രകാരം അറിവു പ്രയോജനമായി ഭവിക്കുന്ന സംവാദമത്രെ ഗുരുശിഷ്യസംവാദം. അതിനാൽ ജ്ഞാനം സംവാദത്തിന്റെ പരിമിതമായ ഒരു പ്രയോഗത്തിലേക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു.
ഗുരുവിന്റെ ജ്ഞാനം അപരിമിതമല്ല; ഗുരു പരമ്പരയുടെ ജ്ഞാനമോ പരിമിതവുമല്ല. ഗുരുശിഷ്യന്മാർ പരമ്പര തീർക്കുമ്പോളാണ് ജ്ഞാനം സാർത്ഥകമാകുന്നത്. ഗുരുശിഷ്യ സംവാദത്തിനു കോപ്പുള്ളവനാണു ജ്ഞാനി; അതില്ലാത്തവൻ അജ്ഞനും. അതിനാൽ സംവാദത്തിനു കോപ്പില്ലാത്ത രണ്ടുപേർ തമ്മിൽ സംവാദം നടക്കുമെന്ന ദോഷം ഇവിടെ ബാധകമല്ല.”
“ജ്ഞാനസ്വരൂപം ഇപ്പോൾ തർക്കവിഷയമായിരിക്കുന്നു,” കിഴവൻ ഇടപെട്ടു. “അതു ഞങ്ങൾക്കു അത്രക്കങ്ങു ബോധിച്ചിട്ടില്ല. തിരുവേഗപ്പുറയുടെ ജ്ഞാനസങ്കല്പമൊന്നു വിശദമാക്കിയാൽ കൊള്ളാം.”
തിരുവേഗപ്പുറ ശ്രീദാമനെ കടാക്ഷിച്ചു പുഞ്ചിരിപൊഴിച്ചുകൊണ്ടു പറഞ്ഞു, “ഗുരു എന്താണെന്നു ഞാനും എന്തല്ലെന്നു ശ്രീദാമനും നേരത്തേ യോജിപ്പിലെത്തിയിട്ടുണ്ട്. ജ്ഞാനത്തെ ശ്രീദാമൻ നിർവചിച്ചതിലും എനിക്കു പക്ഷാന്തരമില്ല. എന്നാൽ കേട്ടുനിന്നവർക്കു ബോധിച്ചിട്ടില്ലെങ്കിൽ ആർക്കുവേണമെങ്കിലും അവരവരുടെ ചോദ്യം ഉന്നയിക്കാം. ഞങ്ങൾ സമാധാനം പറയാം.”
അതിലൊരു വെല്ലുവിളി ഉണ്ടായിരുന്നതിനാൽ ജ്ഞാനവൃദ്ധന്മാർ ജ്ഞാനത്തെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാൻ ബുദ്ധിയിൽ പരതാൻ തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ