“എനിക്കറിയാഞ്ഞിട്ടല്ല; എങ്കിലും ഒരു പൂർവപക്ഷമെന്ന നിലയിൽ ഞാനുന്നയിക്കുന്ന ചോദ്യത്തിനു നിങ്ങളിലാരെങ്കിലുമോ, രണ്ടുപേരുമോ സമാധാനം നൽകണം,” കിഴവൻ തുടങ്ങി വച്ചു.
“സകല ചരാചരങ്ങളിലും ജ്ഞാനമുണ്ട്. ഒരു ദ്രവ്യകണിക ചലിക്കുന്നത് അതിനുള്ളിലെ ജ്ഞാനം ആസ്പദമാക്കിയാണ്. ഒരു ഭ്രൂണമുണ്ടാകുന്നത് ഘടകബീജങ്ങളിലെ ജ്ഞാനത്തെ ആശ്രയിച്ചാണ്. അവിടെയെങ്ങും ഗുരുശിഷ്യസംവാദം നടക്കുന്നതായി അറിയുന്നില്ല. അതിനാൽ ഗുരുശിഷ്യ സംവാദമാണ് ജ്ഞാനമെന്ന നിർവചനം തെറ്റാണ്.”
സകലരും ശ്രീദാമനെ നോക്കുന്നതു കണ്ട് അയാൾ ആരംഭിച്ചു.
“മനുഷ്യ നിരപേക്ഷമായ ജ്ഞാനത്തെക്കുറിച്ച് അങ്ങു പറയുന്നു. എന്നാൽ മനുഷ്യ സാധാരണമായ ഒരു ഉദാഹരണത്തെ മുൻനിറുത്തിയാണ് ഇവിടെ ജ്ഞാനം നിർവചിക്കപ്പെട്ടിട്ടുള്ളത്. വിഷയത്തിന്റെ സങ്കീർണ്ണതകൾ ഒഴിവാക്കാനും എളുപ്പത്തിൽ ഗ്രഹിക്കാനുമാണ് അപ്രകാരം ചെയ്തിട്ടുള്ളത്. ജ്ഞാനത്തിനു കാലക്രമത്തിൽ ഇതിലും നല്ല നിർവചനം ഉണ്ടായേക്കാം എന്നതും വാസ്തവമാണ്. എങ്കിലും മനുഷ്യലോകത്തിനു പുറത്തു നീ-ഞാൻ ബന്ധമോ ഗുരുശിഷ്യ ബന്ധമോ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ജ്ഞാനപദത്തിനു അവ്യാപ്തിദോഷം സംഭവിക്കാതിരിക്കൂ. അതിനാൽ അക്കാര്യം ആദ്യം പരിഗണീക്കാം.
നീ-ഞാൻ ബന്ധവും ഗുരുശിഷ്യ ബന്ധവും ചുരുങ്ങിയതു രണ്ടു ഏകകങ്ങളെയെങ്കിലും ഒരേ സമയം പരിഗണിക്കുന്നു. അതിനാൽ നമ്മുടെ നിർവചന പ്രകാരം യാതൊന്നു അതു തന്നെയായിട്ടിരിക്കുന്നോ അപ്പോൾ അതിൽ ജ്ഞാനം ഇല്ല; അഥവാ ഉള്ളതെന്തോ അതു പ്രകടമായിട്ടില്ല. പ്രകടമാകാത്തതൊന്നും ജ്ഞാനമല്ല, കാരണം ജ്ഞാനം സത്തല്ല, ഗുണം മാത്രമാണ്. എന്തെന്നാൽ ജ്ഞാനമെന്ന ഒരു പദാർഥം പഞ്ചേന്ദ്രിയങ്ങൾക്കു ദർശനീയമായിട്ടില്ല; എങ്കിലും അതു ബുദ്ധിക്കു വിഷയീഭവിക്കുന്നുണ്ട്. അതിനാൽ ജ്ഞാനം ഗുണം തന്നെ.”
അഗാധമായി വിശ്വസിച്ചിരുന്ന ഒരു അന്തർമുഖൻ തന്റെ ആത്മവിക്ഷോഭം അടക്കാനാകാതെ പൊട്ടിത്തെറിച്ചു, “സ്ഥിരനും അചലനും നിർഗുണനുമായ സാക്ഷാൽ ഈശ്വരൻ അപ്പോൾ ജ്ഞാനസ്വരൂപിയല്ലെന്നോ?”
ശ്രീദാമൻ കവിൾ തുടുപ്പിച്ചുകൊണ്ട് പറഞ്ഞു, “ഈശ്വരൻ ഉണ്ടായിരിക്കാം, ഈശ്വരനു ജ്ഞാനവും ഉണ്ടായിരിക്കാം. എങ്കിലും ഞാനൊന്നു ചോദിക്കട്ടെ; ഗുരോ അങ്ങു ഈശ്വരനെ പഞ്ചേന്ദിയങ്ങൾകൊണ്ടറിയുന്നുവോ അതോ അകക്കണ്ണുകൊണ്ടറിയുന്നുവോ?”
“തീർച്ചയായും ഞാൻ എന്റെ ആത്മാവുകൊണ്ടറിയുന്നു.”
“എങ്കിൽ സംശയമില്ല തന്നെ! അങ്ങയുടെ ഈശ്വരനു സ്വയം ജ്ഞാനമാകാം പക്ഷേ ജ്ഞാനിയാകുക അസാധ്യമാണ്.”
“ഈ ക്ഷേത്രമുറ്റത്തു വച്ചു തന്നെ വേണോ ഈ അപരാധം?” കിഴവൻ മുരണ്ടു, “ഞാൻ മാത്രമല്ല, നമ്മളൊക്കെ കൊലക്കു കൊടുക്കപ്പെടും. വാദപ്രതിവാദമൊക്കെ നിറുത്തി ഊട്ടുപുരയിലേക്കു നടക്കുക, അത്ര തന്നെ.”
മധ്യസ്ഥന്റേയും കാണികളുടേയും അഭാവത്തിൽ തിരുവേഗപ്പുറ നാരായണ ഭട്ടതിരിയും ശ്രീദാമനും തർക്കം നിറുത്തി ഗുരുശിഷ്യസംവാദമാരംഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ