2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.6) -ഗൌണശ്ചേന്നാത്മശബ്ദാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഗൌണശ്ചേന്നാത്മശബ്ദാത്” (1.1.6)
ആത്മശബ്ദാത് = ആത്മശബ്ദം കൊണ്ട്
ഗൌണഃ = ഗുണസംബന്ധിയായ
ചേത് = എങ്കിൽ
ന = അല്ല
ആത്മശബ്ദം കൊണ്ട് ഗുണസംബന്ധിയായ (വിവരസഞ്ചയമോ നിഗമനമോ ആണ്) എങ്കിൽ (അവ ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം) അല്ല.
സാരം
ആത്മാന്വേഷണം ബ്രഹ്മാന്വേഷണം തന്നെ എന്ന തെറ്റിദ്ധാരണയുടെ ഫലമായി ആത്മപദം കൊണ്ട് ബ്രഹ്മത്തിനു ഗുണസംബന്ധം കല്പിച്ച് എന്തെങ്കിലും വിവരസഞ്ചയങ്ങളിലോ നിഗമനങ്ങളിലോ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അവയൊന്നും ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം അല്ല.
പൂർവപക്ഷം 1
മറ്റു വിധത്തിൽ ജഗത്തിൽ ലഭ്യമായ വിവരസഞ്ചയം നിഗമനങ്ങൾക്ക് അടിസ്ഥാനമാക്കുമ്പോളും ആത്മാന്വേഷണത്തിന്റെ ഫലമായുള്ള നിഗമനങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കാത്തതു വിവേചനവും മുൻവിധിയുമാണ്.
സമാധാനം
ജീവൻ കാണപ്പെടുന്ന ഭൂമിക്കു പുറമേ സൌരയൂഥവും ക്ഷീരപഥങ്ങളും അനേകായിരം നക്ഷത്ര സമൂഹങ്ങളും തമോഗർത്തങ്ങളും അനാകാശവും ജഗത്തിലുള്ളതായി കരുതപ്പെടുന്നു. അവയുടെ ഉത്ഭവം സംബന്ധിച്ച വിവരസഞ്ചയം വിശകലനം ചെയ്തതിൽ നിന്നും ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നതിനും നൂറുകണക്കിനു കോടി വർഷങ്ങൾക്കു മുമ്പേ ജഢപ്രപഞ്ചം നിലനിന്നിരുന്നു എന്ന നിഗമനങ്ങളാണുള്ളത്. അപ്രകാരം ജീവന്റെ ഉത്ഭവം ജഗത്തിൽ നിന്നാണെന്നും അതിനു ജഗത്കാരണമായ ബ്രഹ്മവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നുമാണ് സ്വാഭാവിക ശാസ്ത്രീയ നിഗമനം. അതിനാലത്രേ ബ്രഹ്മാന്വേഷണത്തിനു ജീവന്റെ വിവരസഞ്ചയം ഉപയോഗിക്കാത്തത്. എന്നാൽ ജീവന്റെ ജഢസ്വരൂപത്തെക്കുറിച്ചുള്ള വിവരസഞ്ചയം ഉപയോഗിക്കുന്നതിനു തടസ്സമില്ല. ജീവനേയും ബ്രഹ്മത്തേയും സമാനീകരിച്ചു ആത്മാന്വേഷണം നടത്തി എത്തിച്ചേർന്ന വിവരസഞ്ചയത്തിനും അനുമാനങ്ങൾക്കുമാണ് വിലക്ക്.
പൂർവപക്ഷം 2
ആത്മശബ്ദം ജീവനെയല്ല്ലാതെ പഞ്ചഭൂതങ്ങൾ സൂര്യാദികൾ ബ്രഹ്മം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ധാരാളം വിവരസഞ്ചയങ്ങൾ വേദോപനിഷത്തുക്കളിൽ കാണുന്നുണ്ട്. അപ്രകാരമുള്ള വിവരസഞ്ചയങ്ങളെങ്കിലും ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
സമാധാനം
ആത്മാന്വേഷണത്തിന്റെ ഫലമല്ലാത്തതും ജീവനെ സൂചിപ്പിക്കാത്തതുമായ ആത്മശബ്ദം ഉൾക്കൊള്ളുന്ന വിവരസഞ്ചയങ്ങളെ അവയുടെ അർഹതക്കനുസൃതമായി പരിഗണിക്കുന്നതിനു തടസ്സമേതുമില്ല.
പൂർവപക്ഷം 3
ആത്മാന്വേഷണം നിഷേധിക്കപ്പെട്ടാൽ പിന്നെ ജഗത്പ്രതിഭാസങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനമല്ലാതെ ബ്രഹ്മാന്വേഷകനു മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല എന്നു വരും.
സമാധാനം
മാർഗ്ഗം അത്രപോലുമില്ല. വസ്തുനിഷ്ഠമായ പഠനത്തിനു പുറമേ അന്വേഷകൻ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ചില നിഷ്ഠകളെക്കുറിച്ചു കൂടി സൂത്രകാരൻ നിർദ്ദേശിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi