2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.8) - ഹേയത്വാവചനാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഹേയത്വാവചനാച്ച” (1.1.8)
ഹേയത്വ = ഉപേക്ഷിക്കുന്നതായി
അവചനാത് = പറയാതെകൊണ്ട്
ച = ഉം
(മോക്ഷത്തെ ഒരിക്കലും) ഉപേക്ഷിക്കുന്നതായി പറയാതെകൊണ്ടും (ബ്രഹ്മാന്വേഷണം തുടരേണ്ടതാണ്).
സാരം
ആരുടെ മുമ്പിലും തന്റെ ജന്മാവകാശമായ അപരിമിതമായ സ്വാതന്ത്ര്യമെന്ന മോക്ഷം താൻ എപ്പോളെങ്കിലും ഉപേക്ഷിക്കുമെന്ന് ബ്രഹ്മാന്വേഷി പറയാനിടവരരുത്. ബ്രഹ്മാന്വേഷണത്തെ ബാഹ്യശക്തികളും സ്വന്തപരിമിതികളും തടസ്സപ്പെടുത്താതെ ഇരിക്കുന്നതിന് മോക്ഷം അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെട്ടിരിക്കണം. ഈ അവകാശത്തെ ഒരിക്കലും ഉപേക്ഷിക്കരുത്.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ലഭിച്ചാൽ ബ്രഹ്മാന്വേഷി സ്വയം ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തി മഹാനാശം വരുത്തും.
സമാധാനം
ബ്രഹ്മസംബന്ധമായ ജ്ഞാനം ആയിരക്കണക്കിനു വർഷങ്ങളിലെ അനേക തലമുറകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഓരോരുത്തരും ചെയ്ത പരിശ്രമത്തിനു അനുസൃതമായ ജ്ഞാനം വെളിവാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നുണ്ട്. ജ്ഞാനത്തിന്റെ ഏക പ്രയോജനം കൂടുതൽ എളുപ്പത്തിൽ ജ്ഞാനം നേടുക എന്നതു മാത്രമാണ്. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോൾ കർമവുമുണ്ടാകും. ജ്ഞാനം തന്നെ ഇച്ഛയാകുമ്പോൾ ജ്ഞാനവർദ്ധന തന്നെ ഫലം.
ബ്രഹ്മാന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും താൻ അനുഭവിച്ച സ്വാതന്ത്ര്യത്തിനു ആനുപാതികമായ സ്വാതന്ത്ര്യം തനിക്കു ചുറ്റും വ്യാപിപ്പിച്ചുകൊണ്ട് കൂടിയാണു താനാർജ്ജിച്ച ജ്ഞാനം ബ്രഹ്മാന്വേഷി ജഗത്തിനു സമർപ്പിക്കുന്നത്. അങ്ങനെ സ്വയം സ്വാതന്ത്ര്യം അനുഭവിക്കവേ തന്നെ ജഗത്തിലാകമാനം സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതകൂടി അയാൾ പടർത്തുകയും പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തനിക്കു ലബ്ധമാകുന്ന അധികജ്ഞാനവും മോക്ഷസായൂജ്യവും അയാൾക്കു ചുറ്റും അയാൾ പൂരിതമാക്കുന്നുമുണ്ട്.
ജ്ഞാനവും സ്വാതന്ത്ര്യവും ഒപ്പം പരിപോഷിപ്പിക്കുന്ന ആർക്കും അധികാരമോഹിയോ വിനാശകാരിയോ ആകുക സാധ്യമല്ല. ബ്രഹ്മാന്വേഷകന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ അവ സൃഷ്ട്യുന്മുഖമായിരിക്കുന്നതിനേക്കാൾ തുലോം തുച്ചമാണ് അതിലെ വിനാശസാധ്യത. ചുരുങ്ങിയപക്ഷം മോക്ഷം അധികാരത്തെ കാംക്ഷിക്കാത്തതിനാൽ ജ്ഞാനത്തെ ദുരുപയോഗം ചെയ്യുന്നതിൽ നിന്നു തടയുന്ന ഒരു പ്രതിരോധം കൂടിയാണ്.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷി മോക്ഷം ഉപേക്ഷിക്കുവാൻ വിസമ്മതിക്കുന്നത് രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരത്തെ നിഷേധിക്കുന്നതു തന്നെയാണ്.
സമാധാനം
പരമാധികാരം എന്നത് യുക്തിഹീനമായ ഒരു സങ്കല്പനമാണ്. ഭീതിയും ശിക്ഷയും മാത്രമാണ് അതിന്റെ ഉപോല്പന്നങ്ങൾ. ഒരു രാഷ്ട്രവും ഒരു ജനതയും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിലുള്ള യാതൊരു പരമാധികാരവും ഒരിക്കലും അനുഭവിച്ചിട്ടില്ല. തങ്ങളുടെ ആവിർഭാവത്തിനു ശേഷം നൂറു വർഷത്തെ പരിമിതകാലമെങ്കിലും തുടർച്ചയായി നശീകരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിന്ന യാതൊരു രാഷ്ട്രത്തേയും ജനതയേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ബ്രഹ്മജ്ഞാനത്തിന്റെ കുത്തക പിടിക്കുവാൻ സകല രാഷ്ട്രങ്ങളും ജനതകളും ആഗ്രഹിക്കുന്നതും അതിനു ബ്രഹ്മാന്വേഷകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികം മാത്രം. അധികാരത്തിന്റെ നശീകരണ പ്രവണത അറിയുന്ന ബ്രഹ്മാന്വേഷി താൻ സഞ്ചയിച്ച ജ്ഞാനം അതിനാൽ പലപ്പോളും രാഷ്ട്രങ്ങൾക്കു കൈമാറാനോ അവക്കു കീഴിൽ ജോലി ചെയ്യാനോ വിസമ്മതിക്കാറുണ്ട്. അനുയോജ്യമായ സമയം വരും വരേയ്ക്കും വിവരസഞ്ചയം രഹസ്യമാക്കി വക്കുന്നവരുമുണ്ട്. ഇങ്ങനെ രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരസങ്കല്പനത്തെ ബ്രഹ്മാന്വേഷി നിഷേധിക്കുന്നതിൽ അലപനീയമായിട്ടൊന്നുമില്ല. ബ്രഹ്മാന്വേഷിയുടെ മോക്ഷമാണ് അന്തിമ വിശകലനത്തിൽ രാഷ്ട്രങ്ങളുടേയും ജനതകളുടേയും അധികാരക്കൊതിയേക്കാൾ യോഗക്ഷേമകരം.
പൂർവപക്ഷം 4
ബ്രഹ്മജ്ഞാനി തന്റെ ജ്ഞാനം അധികാരസ്ഥാനീയർക്കു നൽകാതെ രഹസ്യമായി സൂക്ഷിച്ചാൽ ആ ജ്ഞാനം എന്നേക്കും നഷ്ടമായിപ്പോകാനിടയുണ്ട്.
സമാധാനം
ജഗത്തിൽ നിന്നും ഒരു വ്യക്തിക്കു സഞ്ചയിക്കാവുന്ന ജ്ഞാനം മറ്റേതൊരു വ്യക്തിക്കും സഞ്ചയിക്കാവുന്നതേയുള്ളൂ. ആയതിനാൽ യാതൊരു ജ്ഞാനവും എന്നന്നേയ്ക്കുമായി നഷ്ടമാകുകയില്ല. എന്നാൽ സ്ഥലകാലദ്രവ്യോർജ്ജപദാർത്ഥങ്ങളുടെ ചില പ്രത്യേക സംഘാതങ്ങളാൽ സാധ്യമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ജ്ഞാനം നേടാൻ അവയുടെ സമാനമായ പുനരാവർത്തനം സാധ്യമാകും വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നു മാത്രം. ജ്ഞാനം കുത്തകയായി സൂക്ഷിക്കുന്നവർ തുടർന്നു വരുന്ന തലമുറകളെ ചില പ്രത്യേക അവകാശങ്ങളുടെ പേരുപറഞ്ഞ് അത്തരം ജ്ഞാനത്തിനെ തുടർന്നുവരുന്ന അന്വേഷണങ്ങളിൽ നിന്നു കൂടി വിലക്കി ജ്ഞാനത്തെ സ്വാർത്ഥലാഭത്തിനുവേണ്ടി ഉപയോഗിച്ചു വരുന്ന രീതി കണക്കിലെടുക്കുമ്പോൾ തനിക്കു വിശ്വസ്തനായ ശിഷ്യനിലൂടെയോ അപ്രകാശിത ഗ്രന്ഥങ്ങളിലൂടെയോ രഹസ്യ ബിംബങ്ങളിലൂടെയോ മറ്റു വിവര ശേഖരണസംരക്ഷണരീതികളിലൂടെയോ തന്റെ ജ്ഞാനം ആവശ്യമാകുന്ന സ്ഥലകാലാദികൾ സമാഗതമാകും വരെ സൂക്ഷിക്കുന്ന രീതി കൂടുതൽ മെച്ചപ്പെട്ടതാണ്. ആധുനിക ഗവേഷണകേന്ദ്രങ്ങളിലാകട്ടെ അടിച്ചേല്പിക്കുന്ന വിഷയങ്ങളിലല്ലാതെ സ്വതന്ത്രമായ അന്വേഷണങ്ങളെ പരിപോഷിപ്പിക്കുന്നുമില്ല. ജ്ഞാനത്തിന്റെ സമ്യക്കായ വികേന്ദ്രീകരണവും അലംഘിതസ്വാഭാവികപ്രവാഹവുമാണ് ബ്രഹ്മാന്വേഷണത്തിനു അനുയുക്തം.
പൂർവപക്ഷം 5
ബ്രഹ്മജ്ഞാനമെന്നു പറയുന്നതെല്ലാം കുടിലതന്ത്രക്കാരായ ചിലരുടെ ശുദ്ധ നേരമ്പോക്കുകളും നുണകളും മാത്രമാണ്. അപ്രകാരം യാതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ബ്രഹ്മം ഒന്നോ രണ്ടോ അധിലധികമോ എന്നു കൂടി പറയാനാകാത്ത നിലയ്ക്ക് കൂടുതൽ ഒന്നും ഇനി പറയാതിരിക്കയാണ് ഭേദം.
സമാധാനം
ജഗത്തിന്റെ ജ്ഞാനത്തിലൂടെ അതിന്റെ ബ്രഹ്മത്തിന്റെ ജ്ഞാനം ലഭ്യമാകും എന്നതു പ്രമാണമാകുന്നു. കാര്യവും വികാരിയായ കാരണവും സമാനഗുണധർമങ്ങളുള്ളവയാണെന്ന വാദത്തിൽ നിന്നാണ് ഈ ജ്ഞാനമെല്ലാം സംജാതമാകുന്നത്. അതിനാൽ ബ്രഹ്മജ്ഞാനത്തെ കുറിച്ച് എന്തെല്ലാം ആക്ഷേപങ്ങൾ ചൊരിഞ്ഞാലും ജഗത്തിന്റെ സ്വഭാവത്തെക്കുറിച്ചെങ്കിലും ബ്രഹ്മാന്വേഷകന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ട്. ഇനി ബ്രഹ്മം ഏകമോ അനേകമോ എന്ന പ്രശ്നം സൂത്രകാരൻ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു അടുത്ത പ്രകരണമായി പറയാം.
ഇങ്ങനെ ബ്രഹ്മസൂത്രം ഒന്നാം അദ്ധ്യായം ഒന്നാം പാദം സൂത്രങ്ങൾ 1.1.1 മുതൽ 1.1.8 വരെയുള്ള രീതിശാസ്ത്രപ്രകരണം സമാപ്തം.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi