2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.10) - ഗതി സാമാന്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഗതി സാമാന്യാത്” (1.1.10)

ഗതി = ചലനത്തിലെ
സാമാന്യാത് = സമാനസ്വഭാവം കൊണ്ട്

(ജഗത്തിലെ സകല ദ്രവ്യത്തിന്റേയും) ചലനത്തിലെ സമാനസ്വഭാവം കൊണ്ട് (ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.)

സാരം

ജഗത്തിലെ സകല ദ്രവ്യവും മാറ്റം, സ്ഥിതി, സമചലനം, ജഢത്വം, ഗുരുത്വം തുടങ്ങിയ സമാന ഗതി ഗുണങ്ങൾ ഉള്ളവയായതുകൊണ്ട് അവയുടെ കാരണവും ഒന്നു തന്നെ ആണ്. സകല ദ്രവ്യവും അതു സ്ഥിതി ചെയ്യുന്നതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നു. ചലമായതിനാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതിയിൽ തുടരാനുള്ള പ്രവണതയായ ജഢത്വവും പ്രദർശിപ്പിക്കുന്നു. നിശ്ചിതമായ ഒരു സ്ഥിരാങ്കത്തെ അടിസ്ഥാനപ്പെടുത്തി ഗുരുത്വഗതി പ്രകടിപ്പിക്കുന്നു. ദൃശ്യപ്രപഞ്ചത്തിലെ സകല ദ്രവ്യവും ഈ സ്വഭാവങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുയാൽ അവയുടെ കാരണമായ ബ്രഹ്മവും എകമെന്നു സിദ്ധിക്കുന്നു. ഈ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കാത്ത സകല ദ്രവ്യത്തിന്റെയും ജനനവും അതിനാൽ ബ്രഹ്മവും ദൃശ്യപ്രപഞ്ചത്തിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കും; രണ്ടു ബ്രഹ്മങ്ങളെങ്കിലും ഉണ്ടെന്നു സിദ്ധിക്കുകയും ചെയ്യും. അപ്രകാരമുള്ള യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പൂർവപക്ഷം 1

ആകാശം സർവവ്യാപി ആയതുകൊണ്ടാണ് ദ്രവ്യത്തിനു അതിൽ സ്ഥിതി ചെയ്യേണ്ടി വരുന്നത്. അല്ലാതെ ദ്രവ്യം ആകാശം സൃഷ്ടിക്കുകയല്ല.

സമാധാനം

ആകാശം സർവവ്യാപിയാണെന്നതു ഒരു കേവല സങ്കല്പനമാണെന്നല്ലാതെ അതിനു യാതൊരു തെളിവുമില്ല. പ്രപഞ്ചത്തിൽ ദ്രവ്യം ഉത്ഭവത്തിൽ നിന്നും ഒരു സർപ്പച്ചുറ്റുപോലെ വ്യാപിച്ചുകാണുന്നതിനർത്ഥം ആ ആകൃതിയിൽ ആകാശം പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ്. ആകാശം യാതൊന്നിൽ സ്ഥിതി ചെയ്യുന്നോ ആ സാക്ഷാൽ അനാകാശത്തിനേ സ്ഥലപരമായ ഒരു പരിമിതാനന്തത പ്രകടിപ്പിക്കാനാകൂ. ഇപ്രകാരം ആകാശം പരിമിതമായിരിക്കേ ദ്രവ്യത്തിനു ചുറ്റും അതിനു സ്ഥിതിയും ചലനസ്വാതന്ത്ര്യവുമുള്ള ആകാശം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു ദ്രവ്യസൃഷ്ടമെന്നേ പറയാനാകൂ.

പൂർവപക്ഷം 2

ദ്രവ്യം അതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതു സ്ഥിതി ചെയ്യുന്ന സകല ഇടത്തും ആകാശം സൃഷ്ടിക്കേണ്ടതുണ്ട്. അപ്രകാരമെങ്കിൽ അപൂർവദ്രവ്യം സ്വയം ആകാശം സൃഷ്ടിക്കാതെ ആദിയിൽ സ്ഥിതി ചെയ്തിരുന്നു എന്നു സിദ്ധമാകും. നിർദ്ദിഷ്ട സിദ്ധാന്തം ഈ വാദത്താൽ സ്വയം തകരുന്നു.

സമാധാനം

വികാരി ബ്രഹ്മത്തിനു ദ്രവ്യത്തിന്റേയും ഗുണമുള്ളതിനാൽ ബ്രഹ്മം പരിമിതമായ ആകാശം സൃഷ്ടിച്ചിരിക്കണം. അപൂർവദ്രവ്യം ബ്രഹ്മസൃഷ്ടമായ അപൂർവാകാശത്തിൽ ആദ്യമായി സ്ഥിതി ചെയ്തു. മഹാവിസ്ഫോടനത്തിൽ അപൂർവാകാശത്തിൽ നിന്നും അകന്ന ഓരോ ദ്രവ്യകണികയും ആകാശം ലഭ്യമായിടത്ത് സ്ഥിതി ചെയ്യാനാഗ്രഹിച്ചു. ആകാശത്തിന്റെ അസാന്നിദ്ധ്യത്തിൽ ദ്രവ്യം വിഘടിക്കപ്പെടുമന്നതിനാൽ ഏറ്റവും കുറഞ്ഞ അളവിൽ ഊർജ്ജം ചെലവാക്കി നിലനിൽക്കാൻ ദ്രവ്യം ആകാശമുള്ളിടത്തേക്കു സ്വേച്ഛയാ ചലിക്കുന്നു. ഇതിനെ തെറ്റായി ചിലർ ഗുരുത്വാകർഷണമെന്നു വിളിക്കുന്നു. ഒന്നും മറ്റൊന്നിനേയും ഒരിക്കലും ആകർഷിക്കുന്നില്ല. സകലവും സ്വേച്ഛയാൽ ഗമിക്കയത്രേ. അതിനാൽ ഗുരുത്വാകർഷണമല്ല ഗുരുത്വഗമനമാണുള്ളത്. ആകാശമില്ലാത്തിടത്തോ ആകാശം ദുർബലമായിടത്തോ ദ്രവ്യം ഊർജ്ജം നൽകി തനിക്കാവശ്യമായ ആകാശം സൃഷ്ടിക്കുന്നു. ആവശ്യമായ ആകാശത്തിന്റെ അളവു കുറയ്ക്കാനത്രേ ദ്രവ്യം തന്റെ സകല സ്ഥിതികളിലും ഒന്നിച്ചുകൂടി സ്ഥിതിചെയ്യുന്നത്. ശക്തമായ ആകാശത്തിൽ തുടരുന്നതിനുള്ള ഇച്ഛകൊണ്ടത്രേ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങൾ തന്നെയും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നത്. സ്വയം സൃഷ്ടിച്ച ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മറ്റാകാശങ്ങളുടെ ലഭ്യത ഓരോ ദ്രവ്യകണികയും അതിസൂക്ഷ്മജാഗ്രതയോടെ വിലയിരുത്തുന്നുണ്ട്; എന്തെന്നാൽ അവയ്ക്കു ദീർഘകാലം നിലനിൽക്കേണ്ടതുണ്ട്.

പൂർവപക്ഷം 3

നിരന്തരം ആകാശം സൃഷ്ടിക്കുന്നതിന് ധാരാളം ഊർജ്ജം ഓരോ ദ്രവ്യകണികയും വിനിയോഗിക്കേണ്ടിവരും. ആകാശം ദ്രവ്യത്തേക്കാൾ അനേക മടങ്ങു വ്യാപ്തമുള്ളതായി കണ്ടുവരുന്നു. അങ്ങനെയെങ്കിൽ ജഗത്തിലെ ദ്രവ്യത്തിന്റെ അളവു കുറഞ്ഞു കുറഞ്ഞു വരികയും ജഗത് ക്രമത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യും.

സമാധാനം

പിണ്ഡമുള്ള ദ്രവ്യത്തിനു പിണ്ഡമില്ലാത്ത ആകാശം സൃഷ്ടിക്കുന്നതിനു തന്റെ ഊർജ്ജശേഖരത്തിൽ നിന്നും ഓരോ തവണയും വളരെ കുറഞ്ഞ അളവിലേ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നുള്ളൂ. ആയതു ഗുരുത്വ സ്ഥിരാങ്കത്തിനു ആനുപാതികമാണെന്നും കരുതാവുന്നതാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ആകാശം ദ്രവ്യത്തിന്റെ അഭാവത്താൽ വിഘടിച്ച് സങ്കല്പിക്കാവുന്നതിലേറ്റം അതി സൂക്ഷ്മമായ തരംഗ സ്വഭാവമുള്ള കണികകളായി പ്രകാശവേഗത്തിലും അല്പം കൂടിയ വേഗത്തിൽ ഉത്ഭവത്തിലേക്ക് മടങ്ങുന്നു. സകല ദ്രവ്യവും ഇത്തരം മാന്ത്രവർണിക കണികകളോടു പ്രതികരിക്കുന്നവയും അവയെ ആഗിരണം ചെയ്ത് ഊർജ്ജം സംഭരിക്കാനും ആകാശസൃഷ്ടി ആവശ്യമാകുന്ന സമയത്ത് അവയെ സ്വതന്ത്രമാക്കാനും കഴിയുന്നവയുമത്രേ. അതിനാൽ ഈർജ്ജനഷ്ടം കുറച്ചു കൊണ്ടുവന്നു തങ്ങളുടെ നിലനില്പ് നീട്ടിക്കൊണ്ടു വരാനുള്ള ദ്രവ്യകണികകളുടെ ശ്രമമത്രേ ഗുരുത്വഗതിക്കാശ്രയം. പിണ്ഡം ആകാശം സൃഷ്ടിക്കാൻ പ്രാപ്തമാണ്. പിണ്ഡമുള്ളിടത്തേക്ക് പിണ്ഡമുള്ളതു സഞ്ചരിക്കുന്നതിനു കാരണം അതത്രേ. അകലം കൂടുന്തോറും വിഘടിക്കപ്പെട്ട ആകാശത്തിന്റെ ഛേദതലം കൂടുതൽ വിസ്തീർണത്തിലേക്കു ചിതറി പോകയാൽ ദൂരത്തിന്റെ വർഗത്തിനു വിപരീതാനുപാതത്തിലത്രേ ഗുരുത്വഗതി. എങ്കിലും സൃഷ്ടമായ ആകാശത്തിലൂടെ സഞ്ചരിക്കാതെയോ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടാതെയോ അനാകാശത്തിലൂടെ സഞ്ചരിക്കമൂലം പ്രവേഗനഷ്ടം സംഭവിച്ച മാന്ത്രവർണികങ്ങൾ പ്രകാശവേഗകണികകളായി ജഗത്കേന്ദ്രത്തിൽ നിന്നകന്ന് പ്രപഞ്ചാതിർത്തിയും കടന്ന് വിലയനത്തിനു ശേഷവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത് എവിടെയോ എന്നോ അതു കണ്ടെത്തുന്ന അന്നിലല്ലാത്ത ഒരു ജഗത്തുണ്ടായിരുന്നു എന്നതിനു ലഭ്യമായ ഏക തെളിവായിരിക്കും. അത്രമാത്രമാണു ആകാശസൃഷിയാൽ ജഗത്തിലെ സകലദ്രവ്യവും സകല ആകാശവും ഒന്നിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജനഷ്ടം. അല്ലാത്തപ്പോളെല്ലാം ആകാശദ്രവ്യങ്ങളുടെ കൊള്ളക്കൊടുക്ക ഒരു സംതുലനം സൃഷ്ടിക്കുന്നുണ്ട്.

പൂർവപക്ഷം 4

വിഘടിക്കപ്പെടുന്ന ആകാശം സൃഷ്ടിക്കുന്ന കണികകൾ സ്വാംശീകരിക്കുന്നതാണ് ദ്രവ്യത്തിന്റെ സ്വഭാവമെങ്കിൽ ദ്രവ്യം സ്വേച്ഛയാ ഒരിക്കൽ ആകാശം ഉണ്ടായിരുന്ന ഇടത്തേക്കല്ലാതെ നിലവിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടത്തേക്ക് സഞ്ചരിക്കേണ്ട കാര്യമില്ല. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നത്.

സമാധാനം

വിഘടിക്കപ്പെടുന്ന ആകാശ കണികകൾ ആഗിരണം ചെയ്യുവാൻ അവ സ്ഥിതി ചെയ്യുന്നതിനടുത്തേക്കു പോകാനുള്ള ആസക്തി ദ്രവ്യത്തിനുണ്ട്. അപ്രകാരം സഞ്ചരിക്കുമ്പോൾ പുതിയ ആകാശം സൃഷ്ടിക്കുന്നതിനു കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്ന പക്ഷം ആ ദിശയിലുള്ള ചലനം സ്വീകാര്യമായേക്കില്ല. നിലവിൽ സ്ഥിതിയ്ക്കും ചലനത്തിനും ശക്തമായ ഒരു ആകാശമുള്ളത് ഊർജ്ജം ലഭ്യമാക്കുന്ന പക്ഷം ദ്രവ്യചലനത്തിന്റെ ത്വരണത്തിനത് കാരണമാകുന്നു. ദ്രവ്യസാന്നിദ്ധ്യത്താൽ ദ്രവ്യത്തിനു ഗുരുത്വഗതിയും ത്വരണവും ഏകകാലത്തു തന്നെ സംഭവിക്കുന്നു.

പൂർവപക്ഷം 5

ഒരിടത്തു സ്ഥിതി ചെയ്യുന്ന ദ്രവ്യം അതിനു ചുറ്റും അത് ചെന്നെത്തിയിട്ടില്ലാത്ത ഇടത്ത് ആകാശം സൃഷ്ടിച്ചു എന്ന വാദം യുക്തിസഹജമല്ല.

സമാധാനം

അനാകാശത്തിൽ ആകാശവും ആകാശത്തിൽ ദ്രവ്യവും സ്ഥിതിയിലും ചലനത്തിലും തുടരുന്നു. അനാകാശത്തിൽ ദ്രവ്യകണികൾക്ക് കമ്പനം ചെയ്യാവുന്ന ഒരു വിതാനം സൃഷ്ടിക്കുകയത്രേ ആകാശം ചെയ്യുന്നത്. കമ്പനത്തിലൂടെയല്ലാതെ യാതൊരു ദ്രവ്യകണികയും നിലനിൽക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അനാകാശത്തേപ്പോലെ ആകാശത്തെ സ്ഥിരമോ പരിമിതകേവലസ്വരൂപിയോ ആയി സങ്കല്പിക്കയുമരുത്. ആകാശവും ദ്രവ്യത്തേപ്പോലെത്തന്നെ ഊർജ്ജസൃഷ്ടവും സ്ഥിതിചലനങ്ങളുള്ളതും പരിമിതവുമാണ്. ആകാശമെന്നത് നിരന്തരം ചലിക്കുന്ന അതിസൂക്ഷ്മാവസ്ഥയിലുള്ള തരംഗകണികകളുടെ നിശ്ചിതപൂരിതാവസ്ഥയിലുള്ള ഒരു സത്വലയമത്രേ. മാന്ത്രവർണികങ്ങളെന്ന ഈ കണികകൾ ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടാവുന്നവയും ദ്രവ്യത്തേക്കാൾ കുറഞ്ഞ നിലനില്പുള്ളവയുമാണ്. മാന്ത്രവർണികങ്ങളുടേയും ദ്രവ്യത്തിന്റെ മറ്റു ഘടകങ്ങളുടേയും ഗുണധർമങ്ങളും വ്യത്യസ്ഥമാണ്. മാന്ത്രവർണികങ്ങൾ ചലനത്തിനും ഗുരുത്വഗതിക്കും ദ്രവ്യത്തിന്റെ ദീർഘകാല നിലനില്പിനും കാരണമാകുന്നു. ദ്രവ്യത്തിന്റെ മറ്റു തനതു ഘടകങ്ങൾ പിണ്ഡത്തിനും സംഘാതരൂപത്തിലുള്ള അതിന്റെ നിലനിൽ‌പ്പിനും കാരണമാകുന്നു. ആകാശത്തോടുള്ള ആശ്രിതത്വം ദ്രവ്യത്തിന്റെ കുറഞ്ഞ പ്രവേഗത്തിനും കാരണമാകുന്നു. ദ്രവ്യപ്രവേഗം കൂടുന്തോറും സൃഷ്ടമാകേണ്ട ആകാശത്തിന്റെ അളവ് ദ്രവ്യപിണ്ഡത്തിനും ദ്രവ്യപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായി വർദ്ധിക്കുന്നു. പ്രകാശപ്രവേഗത്തിൽ ഇതു പിണ്ഡത്തിനും പ്രകാശപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായിരിക്കും. എന്നാൽ തുടർന്നു പ്രവേഗവർദ്ധനവുണ്ടായി മാന്ത്രവർണികപ്രവേഗമാർജിക്കുമ്പോൾ ദ്രവ്യം പൂർണമായി ആകാശമായി പരിവർത്തനം ചെയ്യപ്പെടുന്നു. ആകാശത്തിന്റെ അഭാവത്തിൽ ദ്രവ്യം കമ്പനവും തദ്വാരാ അതിന്റെ ഋണധനാത്മക ഘടകങ്ങളും ഭ്രമണചലനങ്ങളും നഷ്ടപ്പെട്ട് ദ്രവ്യമല്ലാതായിത്തീരുന്നു. എവിടെയെങ്കിലും അല്പം ആകാശം അവശേഷിക്കുന്നുവെങ്കിൽ അവിടേക്കു സകല പിണ്ഡവും പ്രവഹിച്ച് അതു ഒരു അതിഗുരുതരസാന്ദ്രതയുള്ളതും ജ്യോതിരഹിതവുമായ ഒരു തമോഗർത്തമായിത്തീരുന്നു. ദ്രവ്യരഹിതമായ ആകാശമോ അതിവേഗം വിഘടിക്കപ്പെട്ട് പ്രകാശാതിവേഗകണികകളായി ആദിയിലേക്കു പ്രയാണം ചെയ്യുകയോ സംഘാതരൂപത്തിൽ പ്രവേഗനഷ്ടം സംഭവിച്ച് ജ്യോതിസ്സായി പരിണമിക്കുകയോ ചെയ്യുന്നു.
തന്റെ പ്രവേഗത്തിലും വലുതായ പ്രവേഗത്തോടെ മാന്ത്രവർണികങ്ങൾ തനിക്കു ചുറ്റും സൃഷ്ടിച്ചും വിഘടിക്കപ്പെട്ട് പ്രകാശാതീതകണങ്ങളാകുന്ന ആകാശത്തെ ആഗിരണം ചെയ്തും ദ്രവ്യം തനിക്കു ചുറ്റും ഒരു സമീകൃത വ്യൂഹം സൃഷ്ടിക്കയാലും ആകാശം തന്നെയും ദ്രവ്യത്തേപ്പോലെ ഊർജ്ജത്തിന്റെ ഒരു വകഭേദം മാത്രമായിരിക്കയാലും ദ്രവ്യത്തിനു ചുറ്റും ആകാശം സൃഷ്ടിക്കാൻ ദ്രവ്യത്തിനു കഴിയുകയില്ല എന്ന വാദത്തിനു പ്രസക്തിയില്ല.

പൂർവപക്ഷം 6

ഗുരുത്വസ്ഥിരാങ്കത്തിനാനുപാതികമായ ചലനം സ്ഥൂലദ്രവ്യകണികകൾക്കു ബാധകമാണെങ്കിലും ദ്രവ്യത്തെ അണുവെ നിർമിക്കുന്ന കണികകളായി പരിഗണിക്കുകയും അണുവിനകത്തെ പ്രകാശവേഗത്തോടടുത്ത ദ്രവ്യ ചലനം പഠിക്കുകയും ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ ഫലങ്ങളാണു കാണുന്നത്. അപ്പോൾ സ്ഥൂലദ്രവ്യത്തിനും സൂക്ഷ്മദ്രവ്യത്തിനും വ്യത്യസ്ത ബ്രഹ്മങ്ങളുണ്ടെന്നു സിദ്ധിയ്ക്കും. എന്നാൽ സത്തയെന്ന നിലയിൽ സൂക്ഷ്മദ്രവ്യം മാത്രമാണുള്ളതെന്നും സ്ഥൂലദ്രവ്യം സൂക്ഷ്മദ്രവ്യത്തിന്റെ സംഘാത രൂപം മാത്രമാണെന്നും നമുക്കറിയാം. അതിനാൽ ദ്രവ്യം ആകാശമുണ്ടാക്കുന്നെന്ന സിദ്ധാന്തം തെറ്റാണ്.

സമാധാനം

പ്രപഞ്ചത്തിലെ പിണ്ഡമാർന്ന ദ്രവ്യകണികകളും പിണ്ഡമില്ലാത്ത പ്രകാശാതിവേഗ കണികകളും പിണ്ഡത്തിന്റെ ഒറ്റപ്പെട്ട ഏകകങ്ങളടങ്ങിയ പ്രകാശവേഗകണികകളും ഗുരുത്വഗതിയുടെ കാര്യത്തിൽ വ്യത്യസ്തമായി പ്രതികരിക്കുന്നതായി തോന്നി വരുന്നുണ്ട്. പിണ്ഡമേറുന്തോറും പ്രവേഗം കുറഞ്ഞു വരുന്നതായും അതിൽ തന്നെ ഊർജ്ജ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പിണ്ഡത്തിൽ വർദ്ധനയോ കുറവോ വരുത്താതെ തന്നെ ത്വരണമോ മന്ദതയോ അനുഭവപ്പെടുന്നുമുണ്ട്. പ്രകാശാതിവേഗകണികകളാകട്ടെ അവയുടെ കാലപ്രവാഹത്തിന്റെ ഋണാത്മകത നിമിത്തം പുരോഗാമിയായ കാലചക്രപ്രവാഹത്തിൽ പെട്ടവർക്ക് അദൃശ്യമായി ഭവിച്ചുമിരിക്കുന്നു. എങ്കിലും അനാകാശത്തിലൂടെ അവ കടന്നു പോകുന്ന പക്ഷം ഊർജ്ജനഷ്ടം സംഭവിച്ച് സ്ഥിരകാലത്തിൽ അതായത് ആപേക്ഷിക ചലനമറ്റ സ്ഥിതിയിൽ തുടരുന്നു. ദ്രവ്യം ആകാശത്തിൽ എപ്രകാരം സ്ഥിതമായിരിക്കുമോ അപ്രകാരം തന്നെ ചലനം കാലത്തിൽ സ്ഥിതമായിരിക്കുന്നു. അതായത് ചലനത്തിന്റെ അധികരണമത്രേ കാലം. ചലനമില്ലാത്തിടത്ത് കാലവുമില്ല. കാലപ്രവാഹമില്ലാത്തിടത്ത് ചലനവുമില്ല. ആകാശത്തിൽ അതിനാൽ യാതൊന്നിനും കേവലസ്ഥിതിയില്ല. സകലവും ചരമാണ്. അനാകാശത്തിൽ സകലവും സ്ഥിരമത്രേ. അവിടെ ഊർജ്ജം നഷ്ടപ്പെടുത്തി ആകാശം സൃഷ്ടിച്ചാൽ മാത്രമേ ചലനം സാധ്യമാകൂ. അപ്രകാരം അനാകാശത്തിലൂടെ പ്രകാശവേഗകണികകൾ സഞ്ചരിക്കുമ്പോൾ ഊർജ്ജ നഷ്ടത്തെത്തുടർന്ന് പ്രവേഗനഷ്ടം സംഭവിക്കുന്നു. പഴകിയ പ്രകാശം അപ്രകാരം ഉണ്ടാകുന്നതത്രേ.
ബ്രഹ്മവികാരസമയത്ത് ആദ്യമായി ആകാശം സൃഷ്ടിക്കുന്ന മാന്ത്രവർണികങ്ങളാണു സൃഷ്ടമായിട്ടുണ്ടാകുക. പ്രകാശാതീതവേഗത്തിൽ അവ തീർച്ചയായിട്ടും സഞ്ചരിച്ചിട്ടുള്ളത് മറ്റൊരു ഭൂതകാലത്തിലേക്കാകുകയില്ല. കാരണം അങ്ങനെയെങ്കിൽ സൃഷ്ടമായ ആകാശം പുരോഗാമിയായ കാലപ്രവാഹത്തിലുള്ള ദ്രവ്യപ്രപഞ്ചത്തിന്റെ സ്ഥിതിക്കുതകുകയില്ല. അതിനാൽ മഹാവിസ്ഫോടനത്തിനുമുമ്പായി ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടുനിന്ന പ്രകാശവേഗത്തിലോ അതിൽ കുറവു പ്രവേഗത്തിലോ ഉള്ള മാന്ത്രവർണികങ്ങളുടെ മഹാപ്രവാഹം ആയിരക്കണക്കിനു പ്രകാശവർഷങ്ങളോളം അകലത്തിൽ വ്യാപിച്ചിരുന്നു എന്നു കരുതാവുന്നതാണ്. ആദ്യവിസ്ഫോടനത്തിൽ ദ്രവ്യകണികകളും സൃഷ്ടമായിരികാനിടയില്ല. എന്തെന്നാൽ പ്രപഞ്ചവികാസം ഇപ്പോളുള്ള നിരക്കിൽ സംജാതമാകണമെങ്കിൽ ഒരു പ്രകാശാതീതപ്രവേഗപ്രവാഹം മഹാവിസ്ഫോടനത്തിൽ എപ്പോളെങ്കിലും സംഭവിച്ചിരിക്കണം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ താണ്ടാൻ കെല്പുള്ള ഒന്ന്. തീർച്ചയായും അതൊരു രേഖീയ പ്രവാഹമാകുക സാധ്യമല്ലതന്നെ. ഒരു ഭ്രമണഗതിയാണു സാധ്യമായി കാണുന്നത്. അതിനാൽ മഹാവിസ്ഫോടനത്തിൽ ഊർജ്ജത്തിന്റെ ഒരു പുറം തള്ളൽ മാത്രമല്ല ഒരു ഉൾവലിവുകൂടി സന്നിഹിതമായിരുന്നിരിക്കണം. അപ്രകാരം പ്രകാശാതീതകണികകളും പ്രകാശവേഗ കണികളും പ്രകാശനീചവേഗകണികകളും അതിനാൽ തന്നെ കാലത്തിന്റെ പുരോഗാമിത്വവും പശ്ചാദ്ഗമനവും ഒന്നുപോലെ മഹാവിസ്ഫോടനത്തിൽ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
അതിനാൽ വികാരി ബ്രഹ്മത്തിനും ജഗത്തിനും സമാനഗുണങ്ങൾ എന്ന പ്രമാണപ്രകാരം ദ്രവ്യകണികകൾ പ്രകാശനീചവേഗകണികകൾ മാത്രം ഉൾക്കൊള്ളുന്നു എന്നു തെറ്റിദ്ധരിക്കരുത്. പ്രകാശാതീതകണികകളും പ്രകാശവേഗകണികളും ദ്രവ്യകണത്തിനകത്ത് ഭ്രമണചലനത്തിലായതിനാൽ അവ പരസ്പരം സ്വാധീനിക്കപ്പെടുന്നുണ്ട്. പ്രാഥമികകണങ്ങൾക്കകത്ത് ദൃശ്യമാകുന്നതെന്തോ അതു ഒന്നിന്റെ സ്വഭാവമല്ല മറിച്ച് പലതിന്റെ പരിണിതഫലങ്ങളത്രേ. കാലത്തിന്റെ പുരോഗാമിത്വത്തിനിടയിലും ഭ്രമണചലനം നടത്തുന്ന ഒന്നു ആപേക്ഷികമായി പുറപ്പെട്ട സ്ഥാനത്ത് എത്തിച്ചേരുന്നതുപോലെ പശ്ചാദ്ഗമനത്തിലും അപ്രകാരം സംഭവിക്കുക സാധ്യമാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവിന്റെ സ്ഥലകാലമെന്നത് അതിന്റെ പുരോപശ്ചാദ്പ്രവാഹസ്ഥലകാലങ്ങളുടെ പരിണിതഫലം തന്നെയാണ്. ഈ പരിണിതഫലത്തെ സൂചിപ്പിക്കുന്ന മാനകമത്രേ ഗുരുത്വ സ്ഥിരാങ്കം. എന്നാൽ ഓരോ ഘടകങ്ങളുടേയും മാനകങ്ങൾ വെവ്വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. തരംഗഗതിമാനകം തുടങ്ങി പലതും കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും പ്രകാശാതീതകണികകളുടെ ഊർജ്ജനഷ്ടനിരക്ക് വ്യക്തമായിക്കഴിഞ്ഞിട്ടില്ല. രണ്ടിനം ദ്രവ്യം കണ്ടെത്തിയിട്ടില്ല എന്നതും ഇവിടെ പ്രസക്തമാണ്. അതിനാൽ സ്ഥൂലസൂക്ഷ്മദ്രവ്യങ്ങൾക്കിടയ്ക്കു കാണുന്ന സ്വഭാവ വ്യതിയാനം വിശദീകരണക്ഷമമാണ്. രണ്ട് ബ്രഹ്മങ്ങൾ ഉണ്ടാകേണ്ട സാഹചര്യങ്ങളും പ്രസ്തുത വൈരുദ്ധ്യങ്ങൾ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 7

ജഡമായ ദ്രവ്യത്തിനു ജ്ഞാനോപാധികളില്ലായ്കയാൽ അതു സ്വേച്ഛയാൽ ഗമിക്കുന്നു എന്ന വാദം നിലനിൽക്കുന്നില്ല.

സമാധാനം

ജീവൻ നിശ്ചിത പ്രതിഭാസങ്ങളോടു പ്രതികരിക്കുന്നതു പോലെ തന്നെ ജഢവും പല പ്രതിഭാസങ്ങളോടും നിശ്ചിതമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഭൌതീകം, രസതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകൾ നിലനിൽക്കുന്നത്. ജീവികളുടെ ജ്ഞാനം പോലും ജഢത്തിൽ രേഖപ്പെടുത്തി വയ്ക്കപ്പെട്ട് പിന്നീട് സ്മരിക്കുന്നതായാണു കാണപ്പെടുന്നത്. തലച്ചോറിലെ കലകൾക്കുണ്ടാകുന്ന ക്ഷതം സ്മരണയും വിശകലനശേഷിയും നശിപ്പിക്കുന്നതായി കണ്ടു വരുന്നതത്രേ ഉദാഹരണം. തലച്ചോറില്ലാത്ത ജീവികളും പ്രതികരിക്കുന്നുണ്ട്. ചിലയിനം വൈറസ്സുകൾ ജഢമായും ജീവനായും തരം പോലെ നിലനിൽക്കാൻ ശേഷിയുള്ളതാണ്. പ്രകൃതി പ്രതിഭാസങ്ങളോടു സംവദിക്കുന്ന പലയിനം യന്ത്രോപകരണങ്ങൾ ഇന്നു ലഭ്യമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ജ്ഞാനം സ്വീകരിക്കാൻ ജഢം പര്യാപ്തമാണെന്നു തന്നെയാണ്. ജ്ഞാനം സ്വീകരിച്ചു ജഢം സ്വയം ചലിക്കുകയാണെന്നു പറയുന്നതിൽ യുക്തിയില്ലെന്നു പറയുന്നവർ മറ്റൊരു ജഢത്തെ അതു ആകർഷിക്കുകയോ വലിച്ചടുപ്പിക്കുകയോ ആണെന്നു പറയുന്നതിൽ യാതൊരു യുക്തിഹീനതയും കണുന്നുമില്ല എന്നതൊരു വിരോധാഭാസം. പരസ്പരം യാതൊന്നും അറിയാതെ ദ്രവ്യം പരസ്പരം ആകർഷിക്കുന്നെന്നു പറയുന്നതിലാണ് യുക്തിഹീനത. സയുക്തികമാകണമെങ്കിൽ മറ്റൊരു ദ്രവ്യത്തിന്റെ സന്നിദ്ധ്യം അറിയുവാനും അതിനെ തന്നിലേക്കടുപ്പിക്കാനുള്ള ഇച്ഛ നടപ്പാക്കാനുള്ള ഒരു സംവിധാനവും ദ്രവ്യത്തിനുണ്ടാകണം. അപ്പോളും അത്തരം ഒരു ഇച്ഛ ഉണ്ടാകുന്നതിനു കാരണമൊന്നും കണ്ടെത്താനും കഴിയുകയില്ല.
ആകാശം സൃഷിക്കാനും വിഘടിത ആകാശത്തിന്റെ ഊർജ്ജം ആഗിരണം ചെയ്തു സ്വയം നിലനിൽക്കാനുമായി ദ്രവ്യം സ്വയം ചലിക്കുന്നു എന്നും അപ്രകാരം സകലദിശകളിലേക്കും തന്റെ ഊർജ്ജ നില കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി ചലിക്കുന്നതിന്റെ പരിണിതഫലമായ ദിശയിലേക്ക് ദ്രവ്യം ചലിക്കുന്നതായി കാണപ്പെടുന്നു എന്നും കരുതുന്നതാണ് കൂടുതൽ യുക്തിഭദ്രമായ നിലപാട്; കാരണം ചലനത്തിനു അപ്പോൾ ഉദ്ദേശ്യവും പ്രയോജനവുമുണ്ട്. പക്ഷേ സൂത്രകാരൻ ഈ വാദം കൊണ്ട് മാത്രം തൃപ്തനാകാതെ തുടർന്നു മറ്റൊന്നുകൂടി ഇതു സംബന്ധമായി പ്രസ്താവിക്കുന്നു.

1 അഭിപ്രായം:

നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ?
" ആപേക്ഷികത " എന്ന വാക്കിന്റെ അര്‍ഥം ഒരുദാഹരണ സഹിതം വ്യക്തമാക്കിത്തരുമോ?

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi